Saturday, June 21, 2014

വിശ്വാസികളുടെ വിശ്വാസസ്വാതന്ത്ര്യവും, യുക്തിചിന്തകരുടെ വിമർശനസ്വാതന്ത്ര്യവും....

വിശ്വാസികളുടെ വിശ്വാസസ്വാതന്ത്ര്യവും, യുക്തിചിന്തകരുടെ വിമർശനസ്വാതന്ത്ര്യവും ഉൾകൊള്ളുന്നതാണ് ശരിയായ ജനാധിപത്യ വ്യവസ്ഥിതിയും സംസ്കാരവും. ഇത് തിരിച്ചറിയാത്തവർ ജനാധിപത്യത്തിന്റെ ശത്രുക്കൾ! തുറന്ന സംവാദങ്ങളെ അസഹിഷ്ണതയോടെ കാണുന്ന ഏതൊരു നിലപാടും ജനാധിപത്യ വിരുദ്ധമാണ്. ജനതയുടെ വിമോചനത്തിനു വിഘാതമായ മറ്റെല്ലാ നിലക്കുള്ള ചൂഷണങ്ങളെയും പോലെ, വിശ്വാസത്തിന്റെ പേരിൽ നടക്കുന്ന ചൂഷണത്തെയും ജനാധിപത്യ സ്നേഹികൾക്ക് കണ്ടില്ലെന്നു നടിക്കുവാൻ ആവില്ല. പ്രതികരിക്കാതിരിക്കുവാൻ ആവില്ല!

വർഗീയ പിന്തിരിപ്പൻ ശക്തികൾ ഇന്ത്യയെ ഭ്രാന്താലയമാക്കുംബോൾ ചിരിക്കുന്നത് ചെകുത്താൻ തന്നെ. ജയിക്കുന്നതും ചെകുത്താൻ തന്നെ! തോൽക്കുന്നത് മാനവികതയുടെ കൊടിയേന്തുന്ന - സമാധാനവും ശാന്തിയും മോഹിക്കുന്ന മനുഷ്യരും!!


വർഗീയതയുടെ വളർച്ച ജനാധിപത്യത്തിന്റെ മരണമണിയാണ്!

ജനങ്ങളുടെ ശുദ്ധമായ വിശ്വാസത്തെ നിക്ഷിപ്ത താല്പര്യങ്ങൾക്ക് വേണ്ടി വർഗീയവൽക്കരിക്കുന്നവർ നികൃഷ്ടജീവികൾ ആണ്. വർഗീയപ്രസ്ഥാനങ്ങളെ നയിക്കുന്നതും ഭരിക്കുന്നതും, മാനവികതയുടെ മഹത്തായ മൂല്യങ്ങൾ തൊട്ടുതീണ്ടാത്ത, നികൃഷ്ടജീവികൾ ആകുന്നു. 

വർഗീയതയുടെ രാഷ്ട്രീയപ്രയോഗം നമ്മുടെ ജനാധിപത്യ വ്യവസ്ഥിതിയും സംസ്കാരവും അഭിമുഖീകരിക്കുന്ന കടുത്ത ഭീഷണിയാണ്. വർഗീയതയുടെ വളർച്ച ജനാധിപത്യത്തിന്റെ മരണമണിയാണ്. പകരം അത് ഫാസിസത്തിന് വഴി ഒരുക്കുന്നു.

ജാനാധിപത്യം കരുത്ത് നേടുന്നത് ചൂഷണവ്യവസ്ഥിതിയുടെ തിക്തഫലം അനുഭവിക്കുന്ന ജനതയെ, അവകാശവും അന്തസ്സും നൽകി ശാക്തീകരിക്കുന്നതിലൂടെയാണ്. വർഗീയത ശാക്തീകരിക്കുന്നത് സമൂഹത്തിലെ ആധിപത്യം പുലർത്തുന്ന പ്രതിലോമ ശക്തികളെയാണ്! അവരുടെ വിഷലിപ്തമായ ചിന്തകളെയാണ്!!


തട്ടവും തൊപ്പിയും തെരഞ്ഞെടുപ്പ് ഗോദയിൽ പ്രസക്തമാവുന്ന അടയാളവും അജണ്ടയും അല്ലെന്നു തിരിച്ചറിവുള്ളവർ ആണ് വർഗീയതയുടെ വിഷംതീണ്ടാത്ത രാഷ്ട്രീയ പ്രബുദ്ധരായ ജനങ്ങൾ. 

ജനങ്ങളുടെ പ്രശ്നങ്ങൾ കേൾക്കുകയും കാണുകയും അറിയുകയും, ജനകീയ പ്രശ്നങ്ങളിൽ കൃത്യമായ രാഷ്ട്രീയ നിലപാട് സ്വീകരിക്കുകയും ചെയയുന്ന ജനപ്രതിനിധികളെയാണ്‌ അവർക്ക് വേണ്ടത്. വർഗീയ ശക്തികൾക്ക് ജനാധിപത്യ സംസ്കാരം അന്യമാണെന്ന് ജനാധിപത്യ സ്നേഹികൾക്ക് അറിയാം.

അധമശക്തികള്‍ ദിശനിര്‍ണ്ണയിക്കുന്ന നമ്മുടെ ജനാധിപത്യം!

ഒട്ടകം സൂചികുഴലിനുള്ളില്‍ കൂടി കടക്കുന്നതിലേറെ ദുഷ്കരമാണ്, അനിയന്ത്രിതമായ ചൂഷണം നിയമപരമായി സാധൂകരിക്കപ്പെടുന്ന - ചൂഷകവര്‍ഗ്ഗ അധീശ്വതം നിലനില്‍ക്കുന്ന ഒരു രാജ്യത്ത് ജനാധിപത്യത്തിന്‍റെ മുന്നോട്ടുള്ള ഗതി. പണത്തിന്‍റെ ആധിപത്യത്തിനു മുന്നില്‍ താണുവണങ്ങി കൊണ്ട് മാത്രം ജനതയുടെ നിലനില്‍പ്പ്‌ സാധ്യമാവുന്ന ഒരു വ്യവസ്ഥിതിയും ജനാധിപത്യമല്ല.

നിന്ദിതരും പീഡിതരും ചൂഷിതരുമായി മഹാജനകോടികള്‍ അധിവസിക്കുന്ന അവസ്ഥയെ ജനാധിപത്യം എന്ന് വിളിക്കുന്നത് അശ്ലീലമാണ്. സമൂഹത്തിലെ അടിസ്ഥാന ജനവിഭാഗങ്ങള്‍ക്ക് അവകാശവും നീതിയും അന്തസ്സും അറിവും ആരോഗ്യവും പ്രധാനം ചെയ്യാതെ, അവരുടെ അടിമബോധത്തെ ചലനമറ്റ പാറയാക്കി എന്നെന്നും നിലനിര്‍ത്തി, അതിനു മുകളില്‍ അധീശവര്‍ഗ്ഗം താണ്ടവം നടത്തുന്ന തോന്ന്യാസമല്ല ജനാധിപത്യം! എന്തും ചവുട്ടി മെതിക്കാന്‍ ആക്രാന്തംപൂണ്ടു ഉയറിനടക്കുന്ന സ്വകാര്യധനശക്തികള്‍ക്കു കടിഞ്ഞാണ്‍ ഇടാതെ, ജനാധിപത്യം ജനതയുടെ ഹൃദയതാളം ആവില്ല!

കള്ളപ്പണം സമാന്തര സമ്പദ്ഘടനയായി വിലസുകയും, അംബാനിമാരെ പോലുള്ള കുത്തകവര്‍ഗ്ഗം സമാന്തര രാഷ്ട്രീയശക്തിയായി വാണരുളുകയും, ബൂര്‍ഷാരാഷ്ട്രീയശക്തികള്‍ ഇവരുടെ കൂട്ട്പങ്കാളികളായി അധികാരത്തെ വ്യഭിചരിക്കുകയും ചെയ്യുന്ന ഇന്നത്തെ അവസ്ഥയില്‍, ഇന്ത്യയില്‍ ജനാധിപത്യം, ഹൃദയംഇല്ലാത്ത ജഡമായി തുടരുകതന്നെ ചെയ്യും!

ഈ അവസ്ഥക്ക് മാറ്റം ഉണ്ടാവണമെങ്കിൽ, ‍ അധമശക്തികള്‍ക്ക് വിലക്ക് വാങ്ങാവുന്ന അടിമകളല്ല ഞങ്ങള്‍ എന്ന തിരിച്ചറിവ് നേടി നമ്മുടെ ജനത ഉണരണം. ജനശക്തിയുടെ കരുത്തു തിരിച്ചറിയുകയും, പോരാട്ടവീഥിയില്‍ സംഘശക്തിയുടെ പൊട്ടാത്ത കണ്ണികളായി മുന്നേറുകയും വേണം. ഈ വഴിത്താരയില്‍ ജനതയുടെ ആശയപരമായ ആയുധമാണ് കമ്മ്യൂണിസത്തിന്‍റെ രാഷ്ട്രീയ പ്രത്യായശാസ്ത്രം!

തുറന്ന സംവാദങ്ങള്‍ക്ക് അവസരമില്ലെങ്കില്‍, കെട്ടികിടക്കുന്ന ജലം പോലെ ഏത് മഹത്തായ ദർശനവും ജീർണ്ണിക്കും!

വിശ്വാസപരമായ ഭിന്നതകൾ എന്ത് തന്നെയായാലും അത് മാനവികതക്ക് വിരുദ്ധമായികൂട. എല്ലാ ജനവിഭാഗങ്ങളും സാമൂഹിക ജീവിതത്തിൽ ഒറ്റപ്പെട്ട തുരുത്തുകളിൽ ഒതുങ്ങാതെ, മതേതര സംസ്കാരത്തിന്റെ സംഘബോധം ഉൾക്കൊണ്ട്‌ ഐക്യപ്പെടുക.അത് മാത്രമാണ് ഫാസിസത്തിന്റെ മുന്നേറ്റത്തെ തടയുവാനുള്ള ഫലപ്രദമായ ഉപാധി. 

തുറന്ന ചിന്തക്കും ചോദ്യങ്ങൾക്കും വിശകലനങ്ങൾക്കും വിമർശനങ്ങൾക്കും ഇടമില്ല എന്നത് കൊണ്ടാണ് സമാധാനവും ശാന്തിയും ഘോഷിക്കുന്ന വിശ്വാസസംഹിതകളുടെ അകത്തളങ്ങളിൽ, അസഹിഷ്ണതയുടെയും വർഗീയതയുടെയും തീവ്രവാദത്തിന്റെയും വൈറസ്സുകൾ ഇടം നേടുന്നത്. തുറന്ന ചിന്തക്ക് ഇടമില്ലെങ്കിൽ, കെട്ടികിടക്കുന്ന ജലം പോലെ ഏത് മഹത്തായ ദർശനവും കെട്ടുജീർണ്ണിക്കും!

വര്‍ഗീയതശക്തികള്‍ ജനാധിപത്യ വേദിയില്‍ മത്സരിക്കുന്നു എന്നത് വല്ലാത്തൊരു വൈരുദ്ധ്യമാണ്. വിയോജിപ്പുകളുടെ സ്ഥാനത്ത് വെറുപ്പിന്‍റെ വിഷം ചീറ്റുന്ന വര്‍ഗീയശക്തികള്‍ക്ക് യോജിച്ച തട്ടകം ജനാധിപത്യമല്ല, ഫാസിസമാണ്‌. 

വിശ്വാസത്തെ ആധാരമാക്കി കൊണ്ട് വര്‍ഗീയതയും ഭീകരവാദവും സമൂഹത്തിനു ഭീഷണിയായി വളരുന്നു എന്നത് സമകാലിക ലോകത്ത് മതങ്ങള്‍ അഭിമുഖീകരിക്കുന്ന വെല്ലുവിളിയാണ്. മാനവികതയില്‍ നിന്നും മനുഷ്യാവകാശ മൂല്യങ്ങളിൽ ‍നിന്നും അകന്നുകൊണ്ട് ഒരു വിഭാഗം വിശ്വാസികള്‍ വര്‍ഗീയതയുടെ കൂടാരത്തിലേക്ക് ചേക്കേറുന്നത് എന്തുകൊണ്ട് എന്ന് കണ്ടെത്തേണ്ടത്, വിശ്വാസപ്രമാണങ്ങളുടെ ഭൌതികലോകത്തെ വക്താക്കളാണ്.

സ്വന്തം തട്ടകത്തിന്റെ വർഗീയവും വംശീയവും ആയ ശ്രേഷ്ഠവിചാരവികാരങ്ങളിൽ നിന്ന് ഉർജ്ജം നേടുന്ന ഫാസിസത്തെ പ്രതിരോധിക്കുവാൻ, ഭേദഭിന്നതകൾ ഏതുമില്ലാതെയുള്ള അടിച്ചമർത്തപ്പെട്ട മനുഷ്യരുടെ സംഘബോധത്തിന്റെ കരുത്തിലൂടെ മാത്രമേ സാധിക്കൂ.

രാക്ഷസീയഭാവം ഉൾക്കൊണ്ട്‌ അനന്തമായി അതിരുകൾ ഇല്ലാതെ വളരുന്ന ഭീകരതയാണ് ഫാസിസം. ഫാസിസത്തിന്റെ ഇരകൾ ഭിന്നമതവിഭാഗങ്ങൾ മാത്രമല്ല. എല്ലാ മനുഷ്യവിമോചന പ്രസ്ഥാനങ്ങളും മനുഷ്യാവകാശ പ്രസ്ഥാനങ്ങളും അവരുടെ ശത്രുനിരയിൽപ്പെടുന്നു. സ്വതന്ത്രചിന്തയുടെ തുറന്ന ചിന്തയുടെ യുക്തിചിന്തയുടെ വിമർശനങ്ങളും വിയോജിപ്പുകളും പ്രതിഷേധങ്ങളും ആവിഷ്കാരങ്ങളും ഫാസിസം വെച്ചുപൊറുപ്പിക്കില്ല.

ഫാസിസത്തിന്റെ വിശ്വരൂപം എന്ത് എന്നതിനെ കുറിച്ച് ആധുനിക കാലത്ത് ചരിത്രം നമുക്ക് നല്കിയ പാഠമാണ് ഹിറ്റ്‌ലറുടെ നാസി പ്രസ്ഥാനത്തിന്റെ ഭീകരവാഴ്ച.

ജനതയുടെ ജാഗ്രതകുറവും വർഗീയശക്തികളുടെ മുന്നേറ്റവും ജനാധിപത്യ വ്യവസ്ഥിതിയുടെ ഭാവിയും...

കടുത്ത വര്ഗീയമന്ത്രണങ്ങളിലൂടെ - വിഭാഗീയ ചിന്തയുടെ പ്രചാരണത്തിലൂടെ രാഷ്ട്രീയശക്തിയായി തീര്ന്ന ഒരു പ്രസ്ഥാനം, കുത്തകവര്ഗ്ഗത്തിന്റെ പല്ലക്കില് ഏറി, ഇന്ത്യയുടെ അധികാര സോപാനത്തില് കാലുറപ്പിക്കുന്നു എന്നത് ജനാധിപത്യത്തിനു കടുത്ത വെല്ലുവിളിയാണ്. അധികാരത്തില് വാഴുന്ന വര്ഗീയതയെ, എങ്ങിനെ പ്രതിരോധിക്കണം എന്നത് എല്ലാ ജനാധിപത്യ മതേതര പ്രസ്ഥാനങ്ങളും ഗൌരവപൂര്വ്വം ചിന്തിക്കേണ്ട വിഷയമാണ്. 

നാട്ടില് എമ്പാടും അരങ്ങുനിറഞ്ഞു വാഴുന്ന ജാതിമതവര്ഗീയ പ്രസ്ഥാനങ്ങളുടെ, നാടിന്റെ മതേതര സംസ്കാരത്തെ വെല്ലുവിളിക്കുന്ന പരസ്യമായ ധിക്കാരനിലപാടുകള്ക്ക് നേരെ, മതേതരത്വം ഘോഷിക്കുന്ന രാഷ്ട്രീയപ്രസ്ഥാനങ്ങളുടെ നിസ്സംഗതയും അലസനിലപാടുകളും വോട്ടുലാക്കാക്കിയുള്ള സംബന്ധങ്ങളുമാണ് കടുത്ത വര്ഗീയതയുടെ നിറക്കൂട്ടുകള്ക്ക് സമൂഹത്തില് മാന്യതയും സ്വീകാര്യതയും ഏകിയത് എന്ന കാര്യം വിമര്ശനപരമായി പറയാതെ വയ്യ.  ജനതയുടെ വര്ഗ്ഗപരമായ ഏകീകരണവും വിമോചന പോരാട്ടങ്ങളും ദുര്ബലപ്പെടുത്തുവാന് ഏറ്റവും ഫലപ്രദമായ ഉപാധിയായി, അംബാനിമാരെ പോലുള്ള രാജ്യത്തെ കുത്തകചൂഷകവര്ഗ്ഗങ്ങള് വര്ഗീയപ്രസ്ഥാനങ്ങളുടെ രാഷ്ട്രീയവളര്ച്ചയെ കാണുന്നു എന്നതും ഒരു വസ്തുതയാണ്. 

സാങ്കേതികമായി നോക്കുമ്പോള് ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യ. പക്ഷെ ആറുദശകം പിന്നിട്ടിട്ടും നാം ഇന്നും യഥാര്ത്ഥമായ ഒരു ജനാധിപത്യ സമൂഹമായി മാറിയിട്ടില്ല. നമ്മുടെ സമൂഹത്തില് മഹാഭൂരിപക്ഷവും ജനാധിപത്യ വിരുദ്ധമായ സംസ്കാരങ്ങളുടെയും മൂല്യങ്ങളുടെയും പഴകി ജീര്ണ്ണിച്ച ഭാണ്ഡം പേറുന്നവര് ആണെന്ന ദുഃഖ സത്യം പറയാതെ വയ്യ. ഇന്നും നമ്മുടെ രാജ്യത്ത് ജാതിമത വര്ഗീയ ജീര്ണ്ണചിന്തകള് നിറഞ്ഞു വിലസുകയാണ്.

ജനാധിപത്യ വിരുദ്ധമായ ഫയൂടല് ആശയങ്ങളുടെ സ്വാധീനത്തില് നിന്ന് മുക്തരല്ല, നിരക്ഷരതയില് നിന്നും ദാരിദ്ര്യത്തില് നിന്നും നിന്നും ദുരിതജീവിതത്തില് നിന്നും വിമോചനം നേടുവാന് അവസരം ലഭിച്ചിട്ടില്ലാത്ത ഈ രാജ്യത്തെ ജനകോടികള്. വിദ്യകൊണ്ടും സാമര്ത്ഥ്യം കൊണ്ടും സമ്പന്നത കൊണ്ടും ആധുനികതയുടെ വേഷഭൂഷങ്ങളും, ഭാവഹാവങ്ങളുമായി സുഖസുന്ദര ജീവിതം നയിക്കുന്ന ഇടത്തരം ജനവിഭാഗങ്ങളിലും പ്രതിലോമ പിന്തിരിപ്പന് ആശയങ്ങളുടെ സ്വാധീനം വളരെ ശക്തമാണ്. ഇത്തരം ഒരു പരിപ്രേക്ഷ്യത്തില് എങ്ങിനെയാണ് നമ്മുടെ ജനാധിപത്യ വ്യവസ്ഥിതി അര്ത്ഥപൂര്ണ്ണമാവുക? 

വിശ്വാസ സ്വതന്ത്രവും ഉറപ്പുവരുത്തുക എന്നത് മാത്രമല്ല മതേതരത്ത്വത്തിന്റെ ഉള്ളടക്കം. മതമൌലികവാദവും വ്യവസ്ഥാപിത വിശ്വാസ സംഹിതകളുടെ സാമൂഹിക മേധാവിത്തവും നിലനില്ക്കുന്ന ഒരു രാജ്യത്തും ശരിയായ ജനാധിപത്യം പച്ചപിടിക്കില്ല. മതേതര-മതനിരപേക്ഷ സംസ്കാരം എന്നത്, ജനാധിപത്യത്തിന്റെ പ്രാണവായുവാണ്- ജനാധിപത്യത്തിന്റെ അടിത്തൂണ് ആണ്. ജാതി-മത വംശ-വര്ണ്ണ ലിംഗ-ഭാഷാ ഭേദചിന്തകള് ഒട്ടുമില്ലാതെയുള്ള ഭരണകൂടത്തിന്റെയും സമൂഹത്തിന്യും സമീപനങ്ങളെ അടയാളപ്പെടുത്തുന്നു മതേതരത്വം. സാമൂഹിക ജീവിതഭദ്രതക്ക് കോട്ടമേകാത്ത - സഹജീവികള്ക്ക് ഹാനികരമല്ലാത്ത സ്വതന്ത്രചിന്തയുടെ വിമര്ശനങ്ങളുടെ ആവിഷ്കാരത്തിന്റെ തുറന്നുപറച്ചിലിന്റെ സംവാദങ്ങളുടെ അവകാശമാണ് മതേതരത്വം. തനിക്ക് ബോധ്യമാവുന്ന ഏതു വിശ്വാസ പ്രമാണത്തെയും ദര്ശനത്തെയും സ്വീകരിക്കുവാനും നിഷേധിക്കുവാനും ഉള്ള അവകാശമാണ് മതേതരത്വം. 

കടുത്ത വര്ഗീയ ഫാസിസത്തിന്റെ പര്യായമായി തീര്ന്ന മോഡിയുടെ കയ്യില് ഇന്ത്യയുടെ അധികാരം വന്നുപെട്ടതോടെ നമ്മുടെ രാജ്യത്തിന്റെ മതേതര സംസ്കാരത്തിന്റെ ഭാവി എന്താവും എന്നത് സജീവ ചര്ച്ചാവിഷയമായി തീര്ന്നിരിക്കുന്നു. അസഹിഷ്ണതയുടെ ത്രിശൂലം പേറുന്ന സംഘപരിവാറിന്റെ കര്സേവകര് അധികാരത്തിന്റെ ഇടനാഴികകളില് സ്വര്യവിഹാരം നടത്തുന്ന പുതിയ കാലത്ത് നമ്മുടെ രാജ്യത്തിന്റെ മതേതര സംസ്കാരത്തിന് എന്തൊക്കെ രൂപാന്തരം സംഭവിക്കും എന്നത് ആശങ്കയുളവാക്കുന്ന ചോദ്യമാണ്.

ജനതയുടെ നീതിക്കും അവകാശങ്ങള്ക്കും വേണ്ടിയുള്ള പ്രതികരണവും പ്രതിഷേധവും സമരവും പ്രതിരോധവും ഇല്ലാതെ പോകുന്ന ജനങ്ങളുടെ ഭീതിയും നിസ്സംഗതയും ജനാധിപത്യത്തിന്റെ മരണമാണ്. ജാതിമതങ്ങള് നിര്ണ്ണയിക്കുന്ന അതിരുകള് ഇല്ലാതെ, ഭീതി കൂടാതെ, വിധേയത്വം കൂടാതെ, തികച്ചും സ്വതന്ത്രമായ ജനങ്ങളുടെ ക്രിയാത്മക ഇടപെടലുകള് അസാധ്യമായി തീരുന്ന അവസ്ഥയില്, ജനാധിപത്യം അകംപൊള്ളയായ നോക്കുക്കുത്തിയായി പരിണമിക്കും!

കൊലവിളിയുമായി വര്ഗീയതയുടെ തിമിരം ബാധിച്ച ദുഷ്ടശക്തികള് മൃഗീയതാണ്ടവം ആടുമ്പോള്, സാമൂഹിക ബന്ധങ്ങളില് മറക്കാനാവാത്ത മുറിവുകള് തീർത്തുകൊണ്ട്, ചോരയില് കുതിര്ന്നു പിടഞ്ഞു മരിക്കുന്നത് ഹിന്ദുവോ മുസല്മാനോ അല്ല, ഒരേ ചോരയില് പിറന്ന മനുഷ്യരാണ് എന്ന സത്യം അവര് തിരിച്ചറിയുന്നില്ല.

ഉത്തരേന്ത്യന് സംസ്ഥാനങ്ങളില് പല കാലങ്ങളായി ചെറുതും വലുതുമായ ധാരാളം വര്ഗീയ കലാപങ്ങള് നടന്നിട്ടുണ്ട്. വിശ്വാസത്തിന്റെ മറവില് വംശവെറിയുടെ ദുര്മന്ത്രങ്ങള് നടത്തുന്ന സാമൂഹ്യദ്രോഹികളായ വര്ഗീയ ശക്തികള് പൊലിപ്പിച്ചെടുക്കുന്ന കലാപങ്ങളില് ഇരകളായി തീരുന്നത് പാവപ്പെട്ട ജനങ്ങളാണ്. എന്നാല് ഗുജറാത്തില് നടന്ന വംശീയ കലാപം സമാനതകള് ഇല്ലാത്ത പുതിയൊരു പരീക്ഷണമായിരുന്നു. സര്ക്കാര് മെഷിനറിയെ പൂര്ണ്ണമായും നിശ്ചലമാക്കി നിർത്തി കൊണ്ട് സംഘപരിവാര് ഫാസിസത്തിന്റെ വിശ്വരൂപത്തില് താണ്ടവമാടിയ കലാപമായിരുന്നു ഗുജറാത്തില് കണ്ടത്.

അധികാരത്തിന്റെ ആശിര്വാദത്തോടെ അരങ്ങേറിയ ഫാസിസ്റ്റ് ഭീകരതയുടെ വാർത്ത-കളിലൂടെ ദേശത്തും വിദേശത്തും പ്രചുരപ്രചാരം നേടിയെടുത്ത നരേന്ദ്രമോഡിയുടെ കൈകളില് നമ്മുടെ രാജ്യത്തിന്റെ ഭരണം എത്തിച്ചേര്ന്നു എന്നത് തീര്ച്ചയായും ലജ്ജാകരമാണ്. വംശവെറിയുടെ വിചാരധാര ഉള്കൊള്ളുന്ന സംഘപരിവാറിന്റെ നിരീക്ഷണത്തിലും നിയന്ത്രണത്തിലും ആയിരിക്കും ഇനി നമ്മുടെ രാജ്യത്തിന്റെ ഭരണചക്രം തിരിയുക എന്നത് അത്യന്തം ആശങ്കാജനകമാണ്.

ഒരു പൌരന് എന്ന നിലക്കുള്ള അവകാശത്തെ കുറിച്ചും ഉത്തരവാദിത്തങ്ങളെ കുറിച്ചും കൃത്യമായ തിരിച്ചറിവ് ജനങ്ങള്ക്ക് ഇല്ലാതെ പോയാല്, ജനാധിപത്യം ഇന്നും നാം നമ്മുടെ രാജ്യത്ത് കാണുകയും അനുഭവിക്കുകയും ചെയ്യുന്നത് പോലെ അതീവ വികലമായിരിക്കും. കേവലം ജനങ്ങള് വോട്ടുചെയ്തു തെരഞ്ഞെടുക്കുന്നു എന്നത് കൊണ്ട് മാത്രം ജനാധിപത്യം മഹത്തരമാകുന്നില്ല. അവരുടെ വോട്ടുനിര്ണ്ണയിക്കുന്ന ഘടകങ്ങള് എന്താണ് എന്ന് പരിശോധിക്കപ്പെടേണ്ടതുണ്ട്. 

വ്യവസ്ഥാപിത രാഷ്ട്രീയപാര്ട്ടികളുടെ അണികളില് പോലും അരാഷ്ട്രീയതയുടെ യാന്ത്രികചിന്തയും നിസ്സംഗതയും ആഫ്രിക്കന് പായല് പോലെ പടരുന്ന ഈ കാലത്ത് ജനാധിപത്യ രാഷ്ട്രീയബോധങ്ങള് ആല്ല സമ്മതിദായകരുടെ വോട്ടു നിര്ണ്ണയിക്കുന്നത്. "ആര് ഭരിച്ചാലും കണക്ക് തന്നെ" - "ആര് ഭരിച്ചാലും നാട് നന്നാകില്ല" എന്ന അരാഷ്ട്രീയ വായ്ത്താരികള് നടത്തുന്ന ജനങ്ങള്, അലസമായി നിര്ണ്ണയിക്കുന്ന ജനാധിപത്യം ഒരുതരം ചൂതാട്ടകളിയാണ്. അവിടെ പരനാറിയും കൊലയാളിയും അഴിമതിക്കാരനും വര്ഗീയകോമരങ്ങളും ഒക്കെ ലക്ഷങ്ങളുടെ വോട്ടുനേടി ജയിച്ചു ചിരിതൂകി നില്ക്കുന്നത് സ്വാഭാവികം! 

രാഷ്ട്രീയപാര്ട്ടികളുടെ പ്രകടനപത്രികയോ പ്രത്യയശാസ്ത്രമോ ഗൌരവപൂര്വ്വം വായിച്ചു മനസ്സിലാക്കിയല്ല തെരഞ്ഞെടുപ്പിന്റെ വിധിയെഴുത്തില് വലിയൊരു വിഭാഗം ജനങ്ങള് പങ്കാളികളാകുന്നത്. അഴിമതിയും വര്ഗീയതയും കുത്തകപ്രീണനവും ഒക്കെയാണ് ജനങ്ങളെ മഥിക്കുന്ന പ്രശ്നങ്ങള് എങ്കില്, ഒരിക്കലും കോണ്ഗ്രസിന് പകരം ബി.ജെ.പിയെ ജനങ്ങള് അധികാരത്തില് ഏറ്റുമായിരുന്നില്ല. ഇവിടെ ജനവിധി തീരുമാനിക്കപ്പെടുന്നത് തന്ത്രങ്ങളുടെയും, അനേകായിരം കോടികള് മുടക്കിയുള്ള പ്രചണ്ടമായ പ്രചാരണങ്ങളുടെയും ബലത്തിലാണ്. ജാതിയും മതവും വര്ഗീയ ചിന്തകളും പണവും പ്രലോഭനങ്ങളും ഭീഷണിയും ഒക്കെയാണ് വോട്ടിനെ നിര്ണ്ണയിക്കുന്നതും സ്വാധീനിക്കുന്നതും. “എല്ലാം അറിയുകയും അറിയിക്കുയും” ചെയ്യുന്ന മാധ്യമങ്ങള് എന്നിട്ടും മഹത്തായ ജനവിധി എന്ന് നമ്മളോട് കള്ളം പറയുന്നു. 

വര്ഗീയതയുടെ സങ്കുചിത വികാരവിചാരങ്ങള് ഉപയോഗിച്ച് രാഷ്ട്രീയം കളിക്കുന്ന പ്രസ്ഥാനങ്ങള് ഭൂരിപക്ഷത്തിന്റെതായാലും, ന്യൂനപക്ഷത്തിന്റെതായാലും ഒരു ജനാധിപത്യ വ്യവസ്ഥിതിക്ക് ഒട്ടും ഭൂഷണമല്ല. ഒരു നിറത്തിലുള്ള വര്ഗീയതക്ക് ബദല് ആകുന്നില്ല മറ്റൊരു നിറത്തിലുള്ള വര്ഗീയത. വര്ഗീയതയുടെ തട്ടകത്തില് നിന്നുകൊണ്ടുള്ള, വര്ഗീയതയുടെ തോളില് ഏറിയുള്ള, വര്ഗീയതയെ തോളത്ത് ഇരുത്തികൊണ്ടുള്ള, മതേതരഭാഷണം ആര് നടത്തിയാലും അത് കപടവും പരിഹാസ്യവുമാണ്. ആത്മാര്ത്ഥത ഇല്ലാത്ത അത്തരം നിലപാടുകള് വര്ഗീയതയെ പോഷിപ്പിക്കുകയാണ് ചെയ്യുക. അടിയുറച്ച മതേതര നിലപാട് സ്വീകരിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങള്ക്ക് മാത്രമേ വര്ഗീയതയുടെ മുന്നേറ്റത്തെ പ്രതിരോധിക്കുവാന് സാധിക്കുകയുള്ളൂ.

വര്ഗീയതക്ക് എതിരെ ജനങ്ങളെ ജാഗ്രതപ്പെടുത്തുന്നതില് കോണ്ഗ്രസ് പ്രസ്ഥാനം ഒരു കാലത്തും ആത്മാര്ത്ഥമായ കര്മ്മപരിപാടികള് സ്വീകരിക്കാറില്ല. കോണ്ഗ്രസിന്റെ അടിത്തറ തകര്ന്നു കൊണ്ടിരിക്കുന്ന ഉത്തരേന്ത്യന് സംസ്ഥാനങ്ങളില് സംഘപരിവാറിന്റെ രാഷ്ട്രീയരൂപമായ ബി.ജെ.പി.ക്ക് വന്മുന്നേറ്റം നടത്തുവാന് സാധിക്കുന്നത് എന്തുകൊണ്ടാണെന്ന് ശരിയായ നിലക്ക് വിലയിരുത്തി സ്വന്തം രാഷ്ട്രീയനയങ്ങളിലും നിലപാടുകളിലും മാറ്റം വരുത്താതെ, കോണ്ഗ്രസ് പ്രസ്ഥാനത്തിന് തിരിച്ചുവരവ് അസാധ്യമാണ്.

ജാതിമത വിവേചനചിന്തകളും, വിശ്വാസപരമായ അജണ്ടകളും രാഷ്ട്രീയപാര്ട്ടികളുടെ നയപരിപാടികളെ സ്വാധീനിക്കുന്ന അവസ്ഥ ഏതു വിഭാഗത്തില് നിന്ന് ഉണ്ടായാലും അത് മതേതര സംസ്കാരത്തിന് കളങ്കമാണ്. തികച്ചും മതേതരമായിരിക്കേണ്ട ജനാധിപത്യ വ്യവസ്ഥിതിയില് - തികച്ചും ഭൌതികമായ മനുഷ്യസമൂഹത്തിന്റെ ജീവിത സമസ്യകള്ക്ക് ഭൌതികമായ ഉത്തരം കണ്ടെത്തേണ്ട രാഷ്ട്രീയ രംഗത്തെ, രാജഭരണ കാലത്തെന്നതുപോലെ മതനേതാക്കള് നിയന്ത്രിക്കുന്നതും മൂല്യനിര്ണ്ണയം നടത്തുന്നതും ഒട്ടും സ്വീകാര്യമായ കാര്യമല്ല. 

ഉറച്ച മതേതര നിലപാടുകള് ഉള്ള രാഷ്ട്രീയപ്രസ്ഥാനങ്ങളുടെ കൂട്ടായ്മ, സമകാലിക ഇന്ത്യയില് ഭീഷണമായി വളരുന്ന വര്ഗീയതയുടെ ദുഷ്ടനീക്കങ്ങളെ പ്രതിരോധിക്കുവാന് അനിവാര്യമാണ്. രാജ്യത്തെ ഇടതുപക്ഷ പുരോഗമന പ്രസ്ഥാനങ്ങള് മതേതര പ്രസ്ഥാനങ്ങളുടെ ശക്തമായ കൂട്ടായ്മ കെട്ടിപ്പടുക്കുവാന് അശ്രാന്ത പരിശ്രമം നടത്തുമെന്ന്  നമുക്ക് പ്രതീക്ഷിക്കാം.

വർഗീയതയും സാമൂഹ്യനീതിയും ജനാധിപത്യവും.....

ആരുതന്നെ എത്രതന്നെ വേദമന്ത്രങ്ങൾ ജപിച്ചാലും, നീതിയും അവകാശങ്ങളും പങ്കുവെക്കുന്നതിൽ മനുഷ്യൻ മനുഷ്യനോടു എതിരിട്ടു നിലകൊള്ളുന്ന കാലത്തോളം ഭൂമിയിൽ സമാധാനമുണ്ടാവില്ല!

ശാസ്ത്രസാങ്കേതിക രംഗത്തെ പുരോഗതിയിലൂടെ മനുഷ്യൻ നേടിയെടുത്ത വികസിതമായ ഭൌതിക ജീവിതത്തിന്റെ പരിസരങ്ങൾ മഹാഭൂരിപക്ഷം ജനതക്ക് നിഷേധിക്കുന്ന അവസ്ഥയും വ്യവസ്ഥിതിയും തുടരുന്ന കാലത്തോളം ഭൂമിയിൽ സമാധാനമുണ്ടാവില്ല!!

വര്ഗീയതയുടെ നിറകൂട്ടുകള് ഏതുതന്നെ ആയാലും അത് മാനവികതയുടെ ശത്രുപക്ഷത്താണ് നിലകൊള്ളുന്നത്. വിശ്വാസ വികാരങ്ങളില് കോർത്തു എടുക്കുന്ന സങ്കുചിതമായ വികലചിന്തകള് സ്വന്തം ബോധമണ്ഡലത്തില് കുത്തിനിറക്കുന്നവര്ക്ക്, സ്വന്തം കള്ളിക്ക് പുറത്തുള്ള ജനതയെ സഹജീവി സ്നേഹഭാവത്തോടെ പരിഗണിക്കുവാന് ആവില്ല. 

നന്മയുടെ സന്ദേശം ഉള്കൊള്ളുന്ന ആത്മീയവിചാരങ്ങള്, ഒരിക്കലും മനുഷ്യനെ കിരാതനാക്കുന്ന വര്ഗീയതയുടെ അധമവികാരങ്ങള്ക്ക് കാരണമാകില്ല. സത്യത്തില് മനുഷ്യസമൂഹത്തിന്റെ ഒരുമയും അതിരുകളില്ലാത്ത പരസ്പര സ്നേഹവും സഹകരണവും തങ്ങളുടെ തട്ടകം തുലക്കുമെന്നു ഭയപ്പെടുന്ന, സമൂഹത്തിലെ പ്രതിലോമശക്തികളാണ് വര്ഗീയതയെ ഭൌതികമായ ഒരായുധമാക്കി സ്വന്തം നികൃഷ്ട താല്പര്യങ്ങളും സാമൂഹിക മേധാവിത്ത്വവും അധികാരവും ഉറപ്പിക്കുവാന് ചരിത്രത്തില് എക്കാലത്തും ശ്രമിച്ചിട്ടുള്ളത്. വർഗീയശക്തികൾ തീർക്കുന്ന സാമൂഹിക കാലുഷ്യം, നാടിന്റെ പുരോഗതിക്കും സമാധാനത്തിനും എന്നും വെല്ലുവിളിയാണ്.

ചൂഷകവര്ഗ്ഗം തീര്ക്കുന്ന, താല്പര്യവൈരുദ്ധ്യങ്ങളുടെ വിവിധ ശ്രേണികളിലായി നിലകൊള്ളുന്ന വര്ഗ്ഗസമൂഹത്തിന്റെ വ്യവസ്ഥിതിയില് മാത്രമാണ്, മനുഷ്യനെ പരസ്പരമുള്ള വിവേചനങ്ങളുടെയും അകല്ച്ചയുടെയും വെറുപ്പിന്റെയും അവിശ്വാസത്തിന്റെയും ഇരുട്ടറകളില് തളച്ചിടുന്ന, വര്ഗീയ വൈറസ്സിന്റെ നിലനില്പ്പും പ്രസക്തിയും. മാനവികചിന്തയുടെ സന്ദേശം ഉള്കൊള്ളുന്ന പുരോഗമന രാഷ്ട്രീയശക്തികള്, വര്ഗീയതക്ക് എതിരായ പോരാട്ടം ശക്തമായി തുടരുകതന്നെ ചെയ്യും.

നമ്മുടെ ഭരണഘടനാ ശിൽപ്പികൾ ജനാധിപത്യത്തിന്റെ അടിത്തൂണ്  മതേതരത്വം ആണെന്ന് നന്നായി തിരിച്ചറിഞ്ഞിരുന്നു. അതുകൊണ്ടാണ് ഇന്ത്യ ഒരു പരമാധികാര മതേതര ജനാധിപത്യ രാഷ്ട്രമാണെന്ന് ഭരണഘടനയിൽ ആലേഖനം ചെയ്തത്. 

ഇന്ത്യൻ ഭരണഘടനയെ കുറിച്ച് അഭിമാനിക്കുന്ന ഏതൊരു പൗരനും വർഗീയതക്കെതിരെ ശബ്ദിക്കും. പ്രതികരിക്കും. ജനങ്ങളെ ജാഗ്രതപ്പെടുത്തും.ഒരുമയുടെ സംഘഗാനം ആലപിക്കും. ഇതിനു നേരെ ആർക്കെങ്കിലും അസഹിഷ്ണത തോന്നുന്നുവെങ്കിൽ അവർ ഭരണഘടനയെ മാനിക്കുന്നവരല്ല!

പഴയകാലത്തെ ചരിത്രരേഖകൾ  ചികഞ്ഞു വെറുപ്പിന്റെ വിത്തുകൾ പെറുക്കിയെടുത്തു, പരസ്പരം ഒരുമയോടെ ജീവിക്കുന്ന സമൂഹത്തിൽ വർഗീയമായ വൈറസ്സുകൾ പ്രസരിപ്പിച്ചു, അന്യോന്യ   വൈരാഗ്യം വളർത്തിയെടുത്തു  അവസരങ്ങളുടെയും അവകാശങ്ങളുടെയും അന്തരം തീർക്കുന്നവർ, അരക്ഷിതാവസ്ഥയുടെ ഭയം തീർക്കുന്നവർ എത്രനല്ല ഭരണാധികാരിയാണെങ്കിലും അയാൾ ഒരു മതേതര ജനാധിപത്യവാദിയാവില്ല! വർഗീയതയുടെ വിഷകുണ്ടിൽ കാലൂന്നി നിലകൊള്ളുന്ന ഭരണാധികാരി ജനാധിപത്യ വ്യവസ്ഥിതിക്ക് കളങ്കമാണ്!!

അസംബന്ധജടിലമായ ജാതിമത വികാരവിചാരങ്ങളുടെ പേരിൽ .........

അന്തസുള്ള മനുഷ്യനായുള്ള ജീവിതം - കാലത്തിന്റെയും ശാസ്ത്രസാങ്കേതിക വിദ്യയുടെയും മാറ്റങ്ങളുടെ സ്പന്ദനം ഉൾകൊള്ളുന്ന വികസിതമായ ഭൌതികജീവിതം ഏതോ അതീത ശക്തിയുടെ അനുഗ്രഹമോ അധികാരി വർഗ്ഗത്തിന്റെ ഔദാര്യമോ അല്ല, എല്ലാജനതയുടെയും  അവകാശമാണ് . ജനതയുടെ നീതിയും അവകാശവും നേടിയെടുക്കുവാൻ, കാലങ്ങളായി അത് കവർന്നെടുത്തു കൊള്ളയടിച്ചു സ്വരുകൂട്ടിവെച്ചനുഭവിക്കുന്ന ചൂഷകവർഗ്ഗത്തിന്റെ "കാവലാളായി" നിലകൊള്ളുന്ന അധികാര വ്യവസ്ഥിതിക്ക് എതിരെ  ജനതയുടെ പോരാട്ടമാണ് വർഗ്ഗസമരം. 

അസംബന്ധജടിലമായ ജാതിമത വികാരവിചാരങ്ങളുടെ പേരിൽ ജനങ്ങളെ ഭിന്നിപ്പിച്ചു നിർത്തി, ജനതയുടെ വർഗ്ഗപരമായ ശാക്തീകരണത്തെ ഇല്ലാതാക്കുക എന്നതാണ് സമസ്ത വർഗീയ ശക്തികളുടെയും വർഗീയ രാഷ്ട്രീയത്തിന്റെയും യഥാർത്ഥ ദൌത്യം. ഫലത്തിൽ സാമൂഹ്യ നീതിയുടെയും അവകാശങ്ങളുടെയും  ലംഘനത്തിലൂടെ അധീശ്വതം ഉറപ്പാക്കുന്ന ചൂഷകവർഗ്ഗത്തെ ബലപ്പെടുത്തുക എന്ന കൂട്ടികൊടുപ്പ് ധർമ്മമാണ് വർഗീയത നിർവഹിക്കുന്നത്. 

വർഗീയഫാസിസത്തിന്  പുതിയ മാനങ്ങൾ തീർത്ത് അതിന്റെ വികാരവിചാരങ്ങളുടെ  ബലത്തിൽ രാഷ്ട്രീയമുന്നേറ്റം നടത്തിയ മോഡി എങ്ങിനെ, അംബാനിയുടെ പ്രിയങ്കരനായി  എന്നത് ചിന്തനീയം. വർഗീയവിഷത്തിൽ ചാലിച്ച് നിറമോഡി കൂട്ടിയ വികസന വ്യാമോഹങ്ങൾക്ക്  പരസ്യപ്രചാര പ്രളയം തീർത്തത് കുത്തകശക്തികൾ ഒഴുക്കിയ പതിനായിര കണക്കിന് കോടികളായിരുന്നു.  വർഗീയതയിൽ നിന്ന് ജനപക്ഷ രാഷ്ട്രീയത്തിന്റെ  വർഗ്ഗനീതി പ്രതീക്ഷിക്കുന്നത്  ശുദ്ധവിഡ്ഢിത്തം! റെയിൽവേയുടെ ചരക്ക് കൂലിയും യാത്രാകൂലിയും ധിക്കാരപരമായി കുത്തനെകൂട്ടി കൊണ്ടുള്ള, മോഡിയുടെ ഭരണത്തിന്റെ ആദ്യചുവടുകൾ  ജനതക്ക് നല്കുന്ന സന്ദേശവും  ഈ നിരീക്ഷണത്തെ അന്വർത്തമാക്കുന്നു. 

കോണ്ഗ്രസ് ഭരിച്ചാലും സംഘപരിവാർ റിമോട്ട് നിയന്തിക്കുന്ന ബി.ജെ.പി. നാട് ഭരിച്ചാലും അവർ പ്രതിനിധാനം ചെയ്യുന്ന മുതലാളിത്ത സാംബത്തിക വികസനപാത ഒന്നുതന്നെ. കുത്തകവർഗ്ഗത്തിന്റെ   തിട്ടൂരങ്ങളാണ്  ഇരുകൂട്ടരുടെയും സാംബത്തിക നയങ്ങൾ. ഇവരെ സംബന്ധിച്ച് സാംബത്തികനയം എന്നത് കുത്തകവർഗത്തിന് രാജപാത ഒരുക്കുക എന്ന വിദ്യയാണ്. നാടിന്റെ സാംബത്തിക മേഖല കുത്തകവർഗ്ഗത്തിന് തീറെഴുതുക എന്ന കാര്യത്തിൽ ഇരുകൂട്ടരും ഒരേ തൂവൽപക്ഷികൾ തന്നെ എന്ന്  അധികം വൈകാതെ ജനങ്ങൾക്ക് ബോധ്യമാവും.

അതിസങ്കുചിത വികാര-വിചാരധാരകള് മാനവികതക്ക് ഭീഷണിയായി വളരുന്നതിന്റെ ......

അതിസങ്കുചിത വികാര-വിചാരധാരകള് മാനവികതക്ക് ഭീഷണിയായി വളരുന്നതിന്റെ  വാർത്തകൾ ആണ് ദിവസവും നാം കാണുന്നതും കേള്ക്കുന്നതും. കടുത്ത അസഹിഷ്ണതയുടെ ഇരുട്ട് പേറുന്ന വര്ഗീയ ഫാസിസവും ഭീകരവാദവും സമൂഹത്തിന്റെ സമാധാനപൂര്ണ്ണമായ സഹവർത്തിത്തം അസാധ്യമാക്കുന്നു. തുറന്നചിന്തകളെ അടിച്ചമർത്തുന്നു. സംഘശക്തിയായി ഒരുമിക്കേണ്ട ജനതയെ വർഗീയചിന്തയുടെ ഭിന്നതക്കുള്ളിൽ  തളച്ചിട്ടുകൊണ്ട്, എല്ലാവിധ ചൂഷണത്തില് നിന്നുമുള്ള മനുഷ്യസമൂഹത്തിന്റെ വിമോചന സമരങ്ങള്ക്ക് വിഘാതം തീര്ക്കുന്നു. 

ഏതൊരു ദര്ശനത്തിന്റെയും വിശ്വാസസംഹിതയുടെയും ആരോഗ്യപൂര്ണ്ണമായ വളര്ച്ചക്ക് വിമര്ശനങ്ങളും സംവാദങ്ങളും അനിവാര്യമാണ്. സ്ഥലകാലഭേദമില്ലാത്ത – ചോദ്യങ്ങള്ക്കും സംശയങ്ങള്ക്കും ഇടമില്ലാത്ത, യുക്തിശൂന്യമായ വിശ്വാസങ്ങളുടെ “പാറപ്പുറത്ത്” ജീവിക്കുന്ന സമൂഹം അന്യമായ ആശയങ്ങളുടെയും വിമര്ശനങ്ങളുടെയും നേരെ കടുത്ത അസഹിഷ്ണത പുലർത്തുന്നത് സ്വാഭാവികമാണ്. പുതിയ കാറ്റും വെളിച്ചവും തങ്ങളുടെ തട്ടകത്തിന്റെ ഭദ്രത തകര്ക്കുമോ എന്ന ആശങ്ക അവരുടെ മനസ്സിനെ എപ്പോഴും വേട്ടയാടികൊണ്ടിരിക്കും. മറുവാക്കില്ലാതെ അനുസരിക്കേണ്ട കല്പ്പനകളാണ് അവരുടെ നീതിയും നിയമവും!

സ്വന്തന്ത്രചിന്തയുടെ ലോകത്ത് ചോദ്യങ്ങൾക്കും സംശയങ്ങൾക്കും പൂർണ്ണ സ്വാഗതമാണ്. അവിടെ യുക്തിചിന്തക്കും സംവാദങ്ങൾക്കും മാർഗ്ഗതടസ്സങ്ങൾ ഇല്ല! മാത്രമല്ല, സ്വതന്ത്രചിന്തയുടെ ലോകത്ത് വിമര്ശനങ്ങള്ക്കും വിയോജിപ്പുകള്ക്കും നേരെയുള്ള അസഹിഷ്ണതക്ക് ഒട്ടും പ്രസക്തിയില്ല. അറിവുണ്ടായത് കൊണ്ട് മാത്രം കാര്യമില്ല, അറിവിന്റെ വെളിച്ചത്തില് സ്വന്തം ജീവിതപാത നിര്ണ്ണയിക്കുവാന് അവകാശമുള്ള തുറന്നലോകത്ത് ജീവിക്കുക എന്നതാണ് മഹത്തായ കാര്യം. ആശയങ്ങളുടെ സ്വതന്ത്രമായ സ്വീകരിക്കലും പുറംതള്ളലും നടക്കുക സ്വതന്ത്രചിന്തയുടെ ലോകത്താണ്. അതിരുകളും മതിലുകളും ഇല്ലാത്ത യുക്തിചിന്തയുടെ സഞ്ചാരഗതിക്ക് തുറന്നലോകം അനിവാര്യമാണ്.  

നന്മയുടെയും സമാധാനത്തിന്റെയും മാനവികതയുടെയും മനുഷ്യാവകാശങ്ങളുടെയും സന്ദേശമായി, വിശ്വാസ സംഹിതകള്ക്ക് പ്രകാശിക്കുവാന് ആവുക മതേതര മൂല്യങ്ങള് മാനിക്കപ്പെടുന്ന ലോകത്ത് മാത്രം!  മതേതര സംസ്കാരം എല്ലാ മഹത്തായ ചിന്തകള്ക്കും പ്രകാശം പരത്തുവാന് ഉതകുന്ന തുറന്നലോകത്തെ അടയാളപ്പെടുത്തുന്നു!! 

ബൂർഷാരാഷ്ട്രീയ പ്രസ്ഥാനത്തിൽ നിന്നും നീതി പ്രതീക്ഷിക്കേണ്ട!

അദ്ധ്വാനത്തിന്റെ ഭൌതികശക്തികളായ അടിസ്ഥാന ജനവിഭാഗങ്ങളുടെ, ഉണർവ്വിലും തിരിച്ചറിവിലും സംഘശക്തിയിലും സമരവീറിലുമാണ്, വർഗ്ഗരാഷ്ട്രീയം അതിന്റെ തനത് രൂപത്തിൽ പ്രത്യക്ഷമാകുന്നത്. വർഗ്ഗവൈരുദ്ധ്യങ്ങളുടെ പ്രകടമായ - പ്രത്യക്ഷമായ ദ്വന്തവേദിയായി മാറുന്ന സാമൂഹികാവസ്ഥയിലാണ്, ബൂർഷാരാഷ്ട്രീയവും തൊഴിലാളിവർഗ്ഗ രാഷ്ട്രീയവും തമ്മിലുള്ള മാറ്റുരസൽ ഏറ്റവും പ്രസക്തമാവുക. ജനങ്ങളുടെ രാഷ്ട്രീയ പ്രബുദ്ധതയല്ല  ജനവിധിയെ നിർണ്ണയിക്കുന്നത് എന്ന നിലക്കുള്ള ഇന്നത്തെ അവസ്ഥയിൽ, ഇങ്ങിനെ ഒരു മാറ്റുരസൽ പ്രത്യക്ഷമല്ല, പ്രസക്തവുമല്ല. 

നാടിന്റെ രാഷ്ട്രീയം നന്നായി നിരീക്ഷിക്കുന്നവർക്ക്, എന്തുമാത്രം അസംബന്ധജടിലമാണ്  നമ്മുടെ നാടിന്റെ ഭരണവ്യവസ്ഥിതി എന്ന് ബോധ്യമാവും. ഇന്നലെകളിൽ നട്ടെല്ലില്ലാത്ത സ്തുതിപാടകർ  ഹല്ലോല്ലൂയ്യ പാടുന്ന ഒരാൾകൂട്ട പ്രസ്ഥാനത്തിന്റെ , തിരുവാക്കിനു മറുവാക്കില്ലാത്ത "ഒരമ്മ ദൈവത്തിന്റെ" കരങ്ങളിൽ ആയിരുന്നു ഭരണത്തിന്റെ റിമോട്ട് കണ്ട്രോൾ. ഇന്നത് വർഗീയഫാസിസത്തിന്റെ മന്ത്രങ്ങൾ ജപിക്കുന്ന സംഘപരിവാറിന്റെ കരങ്ങളിൽ ആയിരിക്കുന്നു!  ഭരണത്തിന്റെ റിമോട്ട് കണ്ട്രോൾ അധികാരത്തിന്റെ വിധി  നിർണ്ണയിക്കുന്ന ജനങ്ങളുടെ കരങ്ങളിൽ ഭദ്രമാവുന്ന കാലത്തേ, ജനാധിപത്യം ജനങ്ങളുടെ ശക്തിയും അധികാരവുമായി മാറുന്ന നിലക്ക് പ്രഫുല്ലമാവുകയുള്ളൂ.

എത്ര ശക്തമായ കാറ്റും കോളും ഉണ്ടായാലും ചൂഷകവർഗ്ഗ മേധാവിത്ത്വ വ്യവസ്ഥിതിയെ, കടപുഴകി വീഴാതെ കാത്തുസൂക്ഷിക്കുക എന്നതാണ് ബൂർഷാരാഷ്ട്രീയത്തിന്റെ ലക്ഷ്യം. ബൂർഷാരാഷ്ട്രീയ പ്രസ്ഥാനങ്ങൾക്ക് കുത്തകമൂലധന ശക്തികളുടെ അകമഴിഞ്ഞ പിന്തുണ ഉണ്ടാവുന്നത് സ്വാഭാവികമാണ്. കൂട്ടാളികൾ തമ്മിലുള്ള പരസ്പര സഹകരണം മാത്രമാണത്. 

കോണ്ഗ്രസ്സും ബി.ജെ.പി.യും ഭിന്ന രാഷ്ട്രീയ മുഖങ്ങൾ ആണെന്ന് പ്രത്യക്ഷത്തിൽ നമുക്ക് തോന്നുമെങ്കിലും, അങ്ങിനെയല്ല എന്ന പരമസത്യം കുത്തകവർഗ്ഗത്തിന് അറിയാം. അംബാനിമാരുടെ എല്ലാം ചവുട്ടിമെതിച്ചുള്ള  കുതുപ്പിനു വിഘാതം തീർക്കുന്ന ഒരു നിലപാടും ഈ രണ്ടു ബൂർഷാരാഷ്ട്രീയ പ്രസ്ഥാനത്തിൽ നിന്നും പ്രതീക്ഷിക്കേണ്ട! എക്കാലത്തും ഈ കൂട്ടരുടെ ഭരണനയങ്ങളുടെയും നിലപാടുകളുടെയും  ലക്ഷ്മണരേഖ നിർണ്ണയിക്കുന്നത് കുത്തകമൂലധന ശക്തികൾ തന്നെ!

........നിസ്സംഗത തുടരുന്നവർ എങ്ങിനെ സാംസ്കാരിക നായകരാവും?

എഴുത്തിന്റെ സൂത്രം നന്നായി അറിയുന്ന സാഹിത്യകാരന്മാർ ഇന്നും ഈ ലോകത്ത് ധാരാളം ഉണ്ട്. എന്നാൽ താൻ ജീവിക്കുന്ന ലോകത്തിന്റെ കെട്ടുനാറിയ ചുറ്റുപാടുകൾക്ക് നേരെ പ്രതിഷേധാർഹമായ  നിസ്സംഗത പുലർത്തുന്ന ദന്തഗോപുരവാസികൾ ആണ് ഇവരിൽ കൂടുതലും. ചൂതാട്ട സാംബത്തിക നയത്തിന്റെ കളിക്കളമായി സാമൂഹിക ജീവിതത്തെ മാറ്റിതീർത്ത, ധനമൂലധന ശക്തികളുടെയും അവരുടെ കുഴലൂത്തുകാരായ മാധ്യമങ്ങളുടെയും ഇഷ്ടദാസന്മാർ ആണിവർ. 

അവാർഡുകളും അംഗീകാരവും കിട്ടുമെങ്കിൽ, വർഗീയതയും മതഭീകരതയും ഫാസിസവും മതമൗലികതീവ്രവാദങ്ങളും  ഒന്നും ഈ കൂട്ടരെ ആലോസരപ്പെടുത്തില്ല! അഴിമതി പണ്ടാരങ്ങളായ അധികാരികളെ ഇവർ സംപൂജ്യ ബിംബങ്ങളായി  വാഴ്ത്തും!! ഈ ദുഷ്ടശക്തികൾ ഒരുക്കുന്ന ചാരുകസേരയിൽ ഇരുന്നു കൊണ്ട് ഇവർക്ക് സ്തുതിഗീതം ആലപിക്കും! സാംസ്കാരിക നായകർ എന്ന വിശേഷണത്തിന്  ഈ കൂട്ടർ അർഹരാണോ? 

ലോകത്തെ മഹാഭൂരിപക്ഷം ജനതയുടെ ജീവിതത്തിനു മുകളിൽ അനീതിയുടെയും അവകാശ നിഷേധങ്ങളുടെയും പെരുമയയായി, ഇടമുറിയാതെ പെഴ്തുകൊണ്ടിരിക്കുന്ന സമകാലിക ഭൌതികാവസ്ഥക്ക് നേരെ അപലപനീയമായ നിസ്സംഗത തുടരുന്നവർ എങ്ങിനെ സാംസ്കാരിക നായകരാവും? 

വ്യവസ്ഥിതിയുടെയും അധികാരത്തിന്റെയും, പ്രതിലോമാപരവും ജീർണ്ണിതവും മാനവിക മൂല്യങ്ങൾക്ക് വിരുദ്ധവുമായ സമകാലിക അവസ്ഥക്ക് എതിരെയുള്ള,  നിതാന്ത ജാഗ്രതയും പ്രതികരണവും പ്രതിരോധവുമായി സാംസ്കാരിക പ്രവർത്തനം മാറേണ്ടതുണ്ട്.

മനുഷ്യന്റെ നീതിയും അവകാശങ്ങളും അടിച്ചമർത്തപ്പെട്ട വ്യവസ്ഥിതിയിൽ......

മനുഷ്യന്റെ നീതിയും അവകാശങ്ങളും അടിച്ചമർത്തപ്പെട്ട വ്യവസ്ഥിതിയിൽ, വിനീതവിധേയരായി ജീവിക്കുന്ന അടിമമാനസങ്ങൾ നിസ്സംഗതയുടെ മൂകഭാവത്തിൽ തീർക്കുന്ന സമാധാനത്തെക്കാളും, ഭാവിപ്രതീക്ഷയേകുന്നത് എതിരുകളോട് ഏറ്റുമുട്ടുന്ന അവകാശബോധമുള്ള ജനതയുടെ പ്രതികരണവും പോരാട്ടവും തീർക്കുന്ന സംഘർഷഭരിതമായ സാമൂഹികാവസ്ഥയാണ്.

വൈരുദ്ധ്യങ്ങളുടെ സംഘർഷഭരിതമായ അന്യോന്യബന്ധങ്ങൾ പ്രകൃതിനിയമമാണ്. വൈരുദ്ധ്യങ്ങളുടെ വ്യവസ്ഥിതിയിൽ സമൂഹം മാറുന്നതും വളരുന്നതും എതിരുകളോട് ഏറ്റുമുട്ടുന്ന സംഘർഷഭരിതമായ അവസ്ഥാന്തരങ്ങളിലൂടെയാണ് എന്നത് ശാസ്ത്രസത്യമാണ്. സമൂഹത്തിന്റെ പുരോഗതി അടിച്ചമർത്തപ്പെട്ട  ജനത നാവടക്കി തലകുനിച്ചു പണിയെടുക്കുന്നതിലൂടെ മാത്രമേ സാധ്യമാവൂ എന്ന വലുതുപക്ഷചിന്ത പ്രകൃതിവിരുദ്ധവും ശാസ്ത്രവിരുദ്ധവുമാണ്. 

അന്നത്തേ അടിയന്തിരാവസ്ഥയുടെ കാലം എത്ര നന്നായിരുന്നു എന്ന് ചൂഷകവർഗ്ഗം, ഓർമ്മയുടെ മധുരം നുണയുന്നത് സ്വാഭാവികം! നാളെയുടെ ഭരണമോഡിയിൽ ഈ കൂട്ടർ ഫാസിസത്തിന്റെ സ്തുതിപാഠകരയാലും അത്ഭുതമില്ല! ജനാധിപത്യവിരുദ്ധ യാഥാസ്ഥിതികചിന്തയുടെ പരിസരത്ത് അലസജീവിതം നയിക്കുന്ന ജനത, കുത്തക മാധ്യമങ്ങളുടെ നിത്യേനയുള്ള  "മോഡിസ സ്തുതിഗീതങ്ങൾ" കേൾക്കുമ്പോൾ, ഇതിനൊക്കെ തപ്പ് കൊട്ടുന്നതും സ്വാഭാവികമായ അവസ്ഥതന്നെ.

വ്യവസ്ഥിതിയുടെ അധികാര ശക്തികൾ തനിക്ക് ചുറ്റും തീർത്ത അടിമചങ്ങലകൾ തിരിച്ചറിയുന്ന, രാഷ്ട്രീയപ്രബുദ്ധത സ്വായത്തമാക്കിയ ജനാധിപത്യ ശക്തികൾക്ക് മാത്രമേ, ഏത് കരാളമായ കാലഘട്ടത്തിലും ജനാധിപത്യത്തിന്റെ കാവലാൾ ആകുവാൻ സാധിക്കുകയുള്ളൂ!

Friday, January 4, 2013

ഇന്ത്യയുടെ മകള്‍ കണ്ണടച്ചു. ഇന്ത്യയുടെ ജ്യോതി കണ്ണടച്ചു. കണ്ണീരോടെ വിട.

അവളുടെ ദേഹത്ത് മനുഷ്യത്ത്വം പൂര്‍ണ്ണമായും നഷ്ടപെട്ട കാമവെറിപൂണ്ട ഒരു കൂട്ടം പിശാചുക്കള്‍ അതിഭീകരമായ താണ്ടവം നടത്തി . ബോധം നഷ്ടപ്പെടുന്നത് വരെ തന്നെ കടിച്ചുകീറുവാന്‍ സായുധരായി വന്ന പിശാചുക്കളുമായി അതിധീരമായി പൊരുതി. ശരീരത്തിന് മാരകമായി ആഘാതം സംഭവിച്ച അവസ്ഥയിലും ബോധം വീണ്ടു കിട്ടിയപ്പോള്‍ അസാധാരണമായ മനകരുത്തോടെ അവള്‍ ജീവന് വേണ്ടി പൊരുതി. 

ഈ സംഭവം ഉണ്ടാക്കിയ നടുക്കം നമ്മുടെ രാജ്യത്ത് എങ്ങും നീതിക്ക് വേണ്ടിയുള്ള വലിയ നിലവിളികള്‍ തീര്‍ത്ത്‌ കൊണ്ടിരിക്കുകയാണ്.  സ്ത്രീക്ക് ഒട്ടും സുരക്ഷിതത്ത്വം ഇല്ലാത്ത നാടെന്ന അപകീര്‍ത്തി നേരിടുന്ന നമ്മുടെ നാടിന്റെയും സമൂഹത്തിന്റെയും അവസ്ഥയെ കുറിച്ച് അതിന്റെ കാരണങ്ങളെ കുറിച്ച്  പരിഹാരങ്ങളെ കുറിച്ച് സജീവമായ സംവാദങ്ങളും പ്രതികരണങ്ങളും നടക്കുന്നു. നീതിയുടെയും നിയമത്തിന്റെയും സമീപനത്തിന്റെയും മാറ്റങ്ങള്‍ക്കു വേണ്ടി ഉയരുന്ന ഈ  ശബ്ദങ്ങള്‍ ഈ ദുഖവേളയിലും ഭാവിയെ കുറിച്ച് നമുക്ക് പ്രതീക്ഷയേകുന്നു.

നമ്മുടെ സ്വന്തം സഹജീവികളാണ് സ്ത്രീകള്‍ . അവര്‍ക്ക് പൂര്‍ണ്ണമായ സുരക്ഷിതബോധത്തോടെ നമ്മുടെ സമൂഹത്തില്‍ ഇടപെടുവാനും സഞ്ചരിക്കുവാനും ജീവിക്കുവാനും സാധിക്കണം. അല്ലെങ്കില്‍ നമ്മുടെ ജനാധിപത്യത്തെ കുറിച്ചും സംസ്കാരത്തെ കുറിച്ചും അഭിമാനിക്കുവാന്‍ നമുക്ക് ഒട്ടും അവകാശമില്ല.
.................................................................................................
ദല്‍ഹിയില്‍ നടന്ന ഓടുന്ന ബസ്സിലെ കിരാതമായ കൂട്ടബലാല്‍സംഗം ഒറ്റപ്പെട്ട സംഭവമല്ല. പൈശാചികമായ സ്ത്രീപീഡനങ്ങളും ബലാല്‍സംഗങ്ങളും ഒരു തുടര്‍ക്കഥയായി ഇന്ത്യയുടെ പലഭാഗങ്ങളിലും നടക്കുന്നു. അധികാരികള്‍ ജാതിമത രാഷ്ട്രീയ സമ്മര്‍ദ്ധങ്ങള്‍ക്ക് വിധേയമായി കര്‍ശനമായ നിയമനടപടികളും നിലപാടുകളും ഈ വിഷയത്തില്‍ സ്വീകരിക്കുന്നില്ല. പീഡനങ്ങളിലെ പ്രതികളായ പണവും പ്രതാപവും ഉള്ള ഏഭ്യന്മാര്‍ നിയമത്തിന്‍റെ കുരുക്കില്‍പ്പെടാതെ സ്വര്യവിഹാരം നടത്തുന്നതായിട്ടാണ് പൊതുസമൂഹം കാണുന്നത്.

തരവും തക്കവും ഒക്കുമ്പോള്‍ സ്ത്രീപീഡനങ്ങള്‍ക്ക് മുതിരുന്ന കാമവെറിയന്മാര്‍ നമ്മുടെ രാജ്യത്ത് എങ്ങും ഉണ്ട്. സമൂഹത്തിന്‍റെ പുരുഷമേധാവിത്ത്വ ചിന്തകള്‍ തീര്‍ക്കുന്ന സാംസ്കാരികജീര്‍ണ്ണതയുടെ ഭൂമികയാണ് സ്ത്രീപീഡനങ്ങള്‍ക്കുള്ള ഉള്‍പ്രേരണയായി പരിണമിക്കുന്നത്. സാമൂഹിക ജീവിതത്തിലെ തന്‍റെ അര്‍ദ്ധപാതിയാണ് സ്ത്രീയെന്നും, അവളുടെ വ്യക്തിത്ത്വവും അന്തസ്സും മാനിക്കപ്പെടണം എന്നതും മറന്നുകൊണ്ട്, സ്ത്രീയെ കേവലം കാമത്തിന്‍റെ ഉപാധിയായി മാത്രം കാണുന്ന വികലമായ സാംസ്കാരികബോധം മാറേണ്ടതുണ്ട്. സമൂഹഗാത്രത്തില്‍ സ്ത്രീയെക്കാള്‍ ഉപരിയായ അവകാശവും അന്തസ്സും വ്യക്തിത്ത്വവും സ്വാതന്ത്ര്യവും പുരുഷനില്ല എന്ന തിരിച്ചറിവ് “സ്ത്രീയും പുരുഷനും” ഉള്‍കൊള്ളുന്ന നമ്മുടെ സമൂഹത്തിനു ഉണ്ടാവണം.

പീഡിതരായ സ്ത്രീകളെ അവമതിപ്പോടെ കാണുമ്പോള്‍ പീഡനകേസരികളായ പുരുഷന് മാന്യതയും സ്വീകാര്യതയും നല്‍കുന്നത് പുരുഷമേധാവിത്ത്വ സംസ്കാരത്തിന്‍റെ സദാചാരം കാപട്യമാണെന്ന് പറയാതെ വയ്യ. ഇവിടെ നീതിയും ചട്ടവും മാത്രമല്ല, സംസ്കാരവും സമീപനവും മാറേണ്ടതുണ്ട്. പുരുഷമേധാവിത്വം തന്നിഷ്ടപ്രകാരം അടിച്ചേല്‍പ്പിക്കുന്നതായ വിലക്കുകളും വേലികളും “മറക്കുടകളും” ഇല്ലാതാവണം.

സാമൂഹിക സാംസ്കാരിക രാഷ്ട്രീയ മണ്ഡലങ്ങളില്‍ പുരുഷന്‍റെ അര്‍ദ്ധപാതിയാണ് സ്ത്രീ എന്ന മാനവികചിന്ത ഉള്‍കൊള്ളുന്ന പുതിയൊരു സ്ത്രീപുരുഷ ചിന്തയും സംസ്കാരവും വളര്‍ന്നു വരേണ്ടതുണ്ട്. മാനുഷിക ബന്ധങ്ങളില്‍ ലിംഗഭേദം കൂടാതുള്ള തുല്യത അംഗീകരിക്കുവാന്‍ വൈമനസ്യം കാട്ടുന്ന പിന്തിരിപ്പന്‍ ആശയങ്ങള്‍ മാറേണ്ടതുണ്ട്. അതിലേക്ക്കൂടി വിരല്‍ചൂണ്ടുന്നതാവട്ടെ സ്ത്രീയുടെ അന്തസ്സിനും സുരക്ഷിതത്ത്വത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടി വളര്‍ന്നു വരുന്ന പോരാട്ടങ്ങള്‍
 .


ജനാധിപത്യം അഭിസംബോധനം ചെയ്യുന്നത് അതിരുകളും കള്ളികളും തീര്‍ക്കുന്ന ഫ്യൂഡല്‍ ആശയ വിശ്വാസ മണ്ഡലങ്ങളെയല്ല. ലിംഗ ഭേദത്തിന്റെ അതിരുകളും കള്ളികളും കൂടാതെ നീതി പുലരുന്ന സമൂഹത്തിലേ സ്ത്രീക്ക് സുരക്ഷയുണ്ടാവൂ. അത്തരം ഒരു സാമൂഹിക മാറ്റത്തിന് അഗ്നി കൊളുത്തുന്നതാവട്ടെ നമ്മുടെ പ്രതികരണങ്ങളും പ്രക്ഷോഭങ്ങളും.











മാറേണ്ട ജീര്‍ണ്ണതകള്‍ മാറ്റുവാന്‍ മാറുക നാം ആദ്യം.


ദാചാര ഘോഷണം വലിയതോതില്‍ നടക്കുന്ന ഇന്ത്യന്‍ സമൂഹത്തില്‍ ഇന്നലെകളിലും സ്ത്രീ പീഡിപ്പിക്കപ്പെട്ടിരുന്നു. സദാചാര കല്‍പ്പനകളുടെ ഭാഗമായി സീതയെ പോലുള്ള പതിവ്രതകളെ തീര്‍ത്ത പുരുഷാധിപത്യ സമൂഹം തന്നെയാണ് മറുപുറത്ത് മറകൂടാതെ വെപ്പാട്ടിയായും വേശ്യയായും സ്ത്രീയില്‍ കളങ്കിത മുദ്ര ചാര്‍ത്തിയതും എന്നതാണ് വസ്തുത.

ജനാധിപത്യ പൂര്‍വ്വകാലത്ത് ലോകമെമ്പാടും സമൂഹത്തില്‍ അധികാരവും ആധിപത്യവും പുലര്‍ത്തിവന്ന അധീശ പ്രമാണിവര്‍ഗ്ഗം, സ്വന്തം പെണ്ണിന്റെ പരിശുദ്ധിയില്‍ കര്‍ക്കശനിലപാട് സ്വീകരിക്കകയും മറുപുറത്ത് അന്യസ്ത്രീകളെ പീഡിപ്പിക്കുന്നത് സ്വന്തം അവകാശവും അധികാരവുമായി ആഘോഷിക്കുകയും ചെയ്തു. തമ്പുരാന്റെ ഹിതം അനുസരിക്കുക എന്നതാണ് തന്റെ ജീവിതദൌത്യം എന്ന് ദാസ്യബോധ്യം കാരണം വിശ്വസിച്ചു വന്ന സാധാരണ ജനം,  ഒരുപാടുകാലം ഒട്ടും പരാതിയോ പരിഭവമോ പ്രതിഷേധമോ കൂടാതെ പ്രമാണിമാര്‍ക്ക് വിനീതവിധേയരായി. സദാചാര കാപട്യം പണ്ടേ നമ്മുടെ സമൂഹത്തിന്റെ ചരിത്രത്തില്‍ ഉണ്ടായിരുന്നു. ഇന്ന് പേരിനൊരു ജനാധിപത്യ വ്യവസ്ഥിതിയുള്ള ഈ കാലത്തും സദാചാര കാപട്യം തുടരുന്നു!

ചരിത്രത്തിന്റെ ഇന്നലെകള്‍ തൊട്ടു തുടര്‍ന്നുകൊണ്ടിരിക്കുന്ന സ്ത്രീ പീഡന പര്‍വ്വത്തിലെ ഒരു ഏട് മാതമാണ് ഇപ്പോള്‍ ഇന്ത്യ ഒട്ടുക്കും പ്രതിഷേധങ്ങളുടെ അസാധാരണമായ ഉണര്‍വ്വ് തീര്‍ത്തിരിക്കുന്ന ദല്‍ഹി സംഭവം. മനുഷ്യന്‍ പിശാചായാല്‍ "കാല്‍പ്പനിക പിശാചു" പോലും വിറങ്ങലിച്ചു പോവും എന്ന് ബോധ്യപ്പെടുത്തുന്നു, ഡല്‍ഹിയില്‍ നടന്ന കിരാതമായ ബലാല്‍സംഗവും അതിനെ തുടര്‍ന്നുള്ള പെണ്‍കുട്ടിയുടെ മരണവും. ഇന്ന് ഉണ്ടായിട്ടുള്ള ഉണര്‍വ്വും സജീവമായ സംവാദങ്ങളും സഹജീവിയുടെ അവകാശവും അന്തസ്സും മാനിക്കുക എന്ന നിലക്കുള്ള സാമൂഹിക വ്യവസ്ഥിതിയുടെ മാറ്റത്തിനു ഉര്‍ജ്ജം പകരുന്നതാവണം. അല്ലാതെ തെരുവില്‍ ഉണരുന്ന ക്ഷോഭം കൊണ്ട് ഇവിടെ ഒരു മാറ്റവും സംഭവിക്കില്ല. ഇനിയും ഇതുപോലുള്ള ഹത്യകളും പീഡനങ്ങളും നാടിന്റെ പലകോണുകളിലായി തുടര്‍ന്ന് കൊണ്ടിരിക്കും.

ചൂഷകവര്‍ഗ്ഗം ആധിപത്യം പുലര്‍ത്തുന്ന വര്‍ഗ്ഗസമൂഹത്തില്‍ അല്ലാതെ, വര്‍ഗ്ഗരഹിത സമൂഹത്തില്‍ ഫ്യൂഡല്‍ സംസ്കാരത്തിനും, പുരുഷാധിപത്യത്തിനും പ്രസക്തിയില്ല. അവിടെ പ്രമാണിയും വിധേയനും ഇല്ല. ചൂഷണവും പീഡനവും അനുഭവിക്കുന്ന മനുഷ്യന്റെ പൊതുവായ വിമോചനസമരത്തില്‍ നിന്ന് വേറിട്ടുകൊണ്ട് സ്ത്രീയുടെ അന്തസ്സിനെയും സ്വാതന്ത്രത്തെയും സുരക്ഷിതത്തെയും കുറിച്ച് നടക്കുന്ന ഏതൊരു സംവാദവും അപൂര്‍ണ്ണമായിരിക്കും.

ഇന്ന് നാം ജീവിക്കുന്ന സമൂഹത്തില്‍ ഫ്യൂഡല്‍ സംസ്കാരത്തിന്റ് ജീര്‍ണ്ണതയും അതിന്റെ ആശയ വിശ്വാസങ്ങളുടെ സ്വാധീനവും വളരെ ശക്തമാണ്. ബോധപൂര്‍വ്വമായ തിരസ്കരണം കൂടാതെ നമുക്കതില്‍ നിന്നുള്ള മുക്തിയുണ്ടാവില്ല. മനുഷ്യ സമൂഹത്തില്‍ വികസിതമായ ആശയങ്ങളും സംസ്കാരവും കടന്നു വന്നത് വിപ്ലവകരമായി ചിന്തിച്ച പൂര്‍വ്വികര്‍ ധീരമായ നിലപാട് സ്വീകരിച്ചു    ജീര്‍ണ്ണിച്ച ആശയങ്ങളെയും വിശ്വാസങ്ങളെയും നിരാകരിച്ചതുകൊണ്ടാണ്. അതിന്റെ തുടര്‍ച്ചയുണ്ടാവുക എന്നതാണ് ഇന്ന് നാം സ്വീകരിക്കേണ്ട വഴി. എങ്കില്‍ മാത്രമേ സമൂഹത്തിന്റെയും സംസ്കാരത്തിന്റെയും വ്യവസ്ഥിതിയുടെയും ഗുണപരമായ മാറ്റം സംഭവിക്കുകയുള്ളൂ.

നാം പുറത്തേക്ക് നോക്കി ക്ഷോഭിക്കുന്നതോടൊപ്പം അകത്തേക്ക് നോക്കി നമ്മെ തന്നെ നിരന്തരമായ വിശകലനത്തിന് വിധേയമാക്കേണ്ടതുണ്ട്. നമ്മുടെ ഭാഷയിലും പ്രയോഗത്തിലും നിലപാടുകളിലും പിന്തിരിപ്പന്‍ പുരുഷാധിപത്യ സ്വാധീനം എന്തുമാത്രം ഉണ്ട് എന്ന് പരിശോധിക്കണം. നമ്മുടെ വിപ്ലവബോധത്തിന്റെയും നാം ഉള്‍കൊള്ളുന്ന ജനാധിപത്യ സംസ്കാരത്തിന്റെയും പ്രയോഗം ആദ്യം നമ്മുടെ കുടുംബത്തിനു അകത്തു തുടങ്ങണം. നാം സാധാരണ കേള്‍ക്കാറുള്ള നീയൊരു ആണല്ലേ എന്ന ആക്ഷേപവും നീയൊരു പെണ്ണല്ലേ എന്ന ആക്ഷേപവും പുരുഷാധിപത്യ അവബോധം തീര്‍ക്കുന്ന ചോദ്യങ്ങള്‍ ആണ് എന്ന് നാം തിരിച്ചറിയണം. പകരം മാനവികതയുടെ എതിര്‍ചേരിയില്‍ സഞ്ചരിക്കുന്നവരുടെ നേരെ നീയൊരു മനുഷ്യനല്ലേ എന്ന ചോദ്യം ആവട്ടെ നമ്മുടെ ചിന്തകളിലും ഭാഷയിലും വാക്കുകളിലും.




 

Friday, November 2, 2012

മതഭീകരത തീര്‍ക്കുന്ന ഇരുട്ടില്‍ പ്രകാശം പരത്തുന്നു മലാല എന്ന പെണ്‍കുട്ടി !

മതങ്ങള്‍ നന്മയിലേക്കുള്ള വഴികാട്ടിയാണെന്നാണ് വിവിധ മതങ്ങളെ സ്വന്തം ജീവിതപാതയായി സ്വീകരിച്ചിട്ടുള്ള  ജനങ്ങള്‍ പൊതുവേ വിശ്വസിക്കുന്നത്. എന്നാല്‍ മതത്തിന്റെ തെറ്റായ വായനയും അത് തീര്‍ക്കുന്ന വികലമായ ബോധവും മനുഷ്യനെ കാടത്തത്തിലേക്ക്‌ തിരിച്ചു നയിക്കും എന്നതിന്റെ തെളിവാണ് താലിബാനും അതുപോലുള്ള സങ്കുചിത മതഭീകരവാദ പ്രസ്ഥാനങ്ങളും എന്ന് സമകാലിക അനുഭവങ്ങള്‍ വിളിച്ചോതുന്നു. 


ഇത് മലാല യൂസുഫ്‌സായ്‌ .
ഇരുട്ടിന്റെ കിരാത ശക്തികള്‍ക്കെതിരെ ധീരമായി നിലകൊണ്ട പതിനാലു വയസ്സുള്ള ഒരു കൊച്ചു ബാലികയുടെ കഥ.

സ്വന്തം നാടിന്റെ ഭരണം രണ്ടു വര്‍ഷം താലിബാന്‍ എന്ന ഇരുട്ടിന്റെ ഉപാസകരുടെ വരുതിയില്‍ ആയിരുന്നപ്പോള്‍ "വെളിച്ചത്തിന്റെ പുറം ലോകം" പെണ്‍ സമൂഹത്തിന് നിഷേധിക്കപ്പെട്ടു. പെണ്‍കുട്ടികള്‍ വിദ്യ അഭ്യസിക്കുന്നത് തെറ്റ് എന്ന് വിധിക്കപ്പെട്ടു. ഇരുട്ടിലേക്ക്‌ ഒതുക്കപ്പെട്ടതിന്റെ വേദനയും പ്രതിഷേധവും വിചാരങ്ങളും അസാമാന്യ ധീരതയോടെ, കേവലം പതിനൊന്നു വയസ്സില്‍ ഡയറി കുറിപ്പുകളായി കുറിച്ച് കൊണ്ട്, ഈ കൊച്ചുമിടുക്കി സമൂഹ ശ്രദ്ധയിലെക്കും ലോകശ്രദ്ധയിലേക്കും കൊണ്ടുവന്നു. താലിബാന്റെ കാട്ടാളത്തതിനു എതിരെ വെളിച്ചത്തിന്റെ ചൂട്ടായി തീര്‍ന്നു ഈ കൊച്ചുമിടുക്കിയുടെ കുറിപ്പുകള്‍ . മലാലായ്‌ "മതേതരത്വം" പ്രചരിപ്പിക്കുന്നു എന്ന് താലിബാന്‍ കുറ്റം ചുമത്തി. തികഞ്ഞ മതവിശ്വാസിയായ മലാലായ്‌, സ്ത്രീത്വത്തിന്റെ അന്തസ്സിന്റെ പ്രതീകമായി കൊണ്ട് നിഷേധിക്കപ്പെട്ട വിദ്യാഭ്യാസ അവകാശത്തിനു വേണ്ടി ധീരമായി പ്രതികരിച്ചതോടെ താലിബാന്റെ കണ്ണിലെ കരടായി തീര്‍ന്നു. 

താലിബാന്‍ എന്ന പ്രസ്ഥാനം സമൂഹത്തില്‍ പടര്‍ത്തുന്ന കാടത്തത്തിനെതിരെ ചിന്തിക്കുകയും ഉറക്കെ പറയുകയും ചെയ്തു എന്നതാണ് മലാലയുടെ കുറ്റം! മാലാല പാശ്ചാത്യ സംസ്കാരത്തിന്റെ ചാരയായി, തങ്ങളുടെ പ്രസ്ഥാനത്തിന് എതിരെ പ്രതികരിച്ചു എന്നത് കൊണ്ട് അവള്‍ മരണം അര്‍ഹിക്കുന്നു എന്നാണ് താലിബാന്റെ ന്യായവാദം. കേവലം വിദ്യാഭ്യാസ അവകാശത്തിനു വേണ്ടി സംസാരിച്ചു എന്നതുകൊണ്ടല്ല, ഞങ്ങള്‍ നടത്തുന്ന "ജിഹാദിനെതിരെ" മലാല നിലകൊള്ളുകയും ചയ്തു എന്നതുകൊണ്ടാണ് ആക്രമണം നടത്തിയത് എന്നുമാണ് താലിബാന്‍റെ പ്രസ്താവന.


മാനവികതക്ക് വേണ്ടി, തുല്യതക്ക് വേണ്ടി, ജനാധിപത്യ പുരോഗമന ആശയങ്ങള്‍ക്ക് വേണ്ടി സംസാരിക്കുന്നത് "വിശ്വാസ വിരുദ്ധമായ പാശ്ചാത്യ സംസ്കാരത്തിന്റെ സ്വാധീനം" ആയിട്ടാണ് ഈ കൂട്ടര്‍ കരുതുന്നത്. മലാലയെ അഭിവാദ്യം ചെയ്യുന്ന "അവിശ്വാസികള്‍ " അവള്‍ക്കു അവാര്‍ഡുകളും റിവാര്‍ഡുകളും നല്‍കുമ്പോള്‍ ശതുവിന്റെ പക്ഷത്തു നിലകൊള്ളുന്ന അവള്‍ക്ക്, ഞങ്ങള്‍ മരണം സമ്മാനിക്കുന്നു എന്നാണു താലിബാന്റെ വിശദീകരണം. കിരാതമായ ഇവരുടെ നിലപാടുകള്‍ക്കും ചെയ്തികള്‍ക്കും കൂട്ടായി സാധൂകരണമായി, ഇവര്‍ "ദൈവവചന" ങ്ങളെയും കൂട്ടുപിടിക്കുന്നു.

ഇതൊന്നുമല്ല മതത്തിന്റെ സന്ദേശം എന്ന് നല്ലവാരായ മതവിശ്വാസികള്‍ ഈ കിരാതവര്‍ഗ്ഗങ്ങളെ തള്ളിപറഞ്ഞുകൊണ്ട് ലോകത്തോട് തുറന്നു പറയേണ്ടിയിരിക്കുന്നു. ഏതായാലും മലാലയുടെ നേരെയുണ്ടായ ഹീനമായ ആക്രമണം , പാകിസ്ഥാന്‍ ജനതക്കിടയില്‍ താലിബാന്‍ പോലുള്ള ഇരുട്ടിന്റെ ഉപാസകരായ പ്രസ്ഥാനങ്ങള്‍ക്ക് നേരെ പുതിയൊരു ഉണര്‍വ്വിനും തിരിച്ചറിവിനും പ്രതിരോധത്തിനും പ്രചോദനം ആയിരിക്കുന്നു എന്നത് ആശാവഹമാണ്.


സഹോദരീ, നിന്റെ പോരാട്ടം മനുഷ്യാവാകാശ പോരാട്ടത്തിന്റെ രജത രേഖയാണ്. ഇരുട്ടിന്റെ ശക്തികള്‍ക്കെതിരെയുള്ള പോരാട്ടത്തിന്റെ ചരിത്രത്തില്‍ എന്നുമെന്നും നിന്റെ കൊച്ചു പോരാട്ടം ഓര്‍മ്മിക്കപ്പെടും. ഒരായിരം അഭിവാദ്യങ്ങള്‍ !
--------------------------------------------------------------------------------------------------
ഗുണപാഠം:
സമകാലിക സമസ്യകളില്‍ ഫലപ്രദമായി ഇടപെട്ടു മാനവികതയിലേക്ക്‌ വികസിക്കേണ്ട വിശ്വാസ പ്രമാണങ്ങള്‍ , തെറ്റായ വായനയിലൂടെ പിന്തിരിപ്പന്‍ ശക്തികള്‍ വികലബോധത്തിന് ഉര്‍ജ്ജം പകരുന്ന കാട്ടാള ദര്‍ശനമായി ചുരുക്കുമ്പോള്‍ താലിബാന്‍ പോലുള്ള കിരാത വര്‍ഗ്ഗങ്ങള്‍ മാനവികതക്കും മനുഷ്യന്റെ പുരോഗതിക്കും വിഘാതമായി വളരുന്നു.



നമുക്ക്‌ ഭൂമിയില്‍ വേണ്ടത്‌ നരകത്തിന്‍റെ ഓരത്തുള്ള സര്‍ഗ്ഗമല്ല, നരകമില്ലാത്ത സ്വര്‍ഗ്ഗമാണ് - സ്വര്‍ഗീയമായ സ്വര്‍ഗ്ഗം!

ന്നും ഈ അന്തരങ്ങള്‍ കുറക്കുന്നതിനു ഫലപ്രദമായി നടപടി ഭരണാധികാരികള്‍ സ്വീകരിക്കാതെ 
ലോക ജനതയുടെ ദാരിദ്രം ഇല്ലാതാക്കുവാന്‍, പട്ടിണി മാറ്റുവാന്‍
എന്ത് ചെയ്യണം എന്നാലോചിക്കുവാന്‍ ഐക്യരാഷ്ട്രസഭയുടെ കീഴില്‍ ഒരു കമ്മിറ്റി ഉണ്ട്. കഴിഞ്ഞ ഇരുപതു വര്‍ഷമായി ലോകത്ത്‌ ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരങ്ങള്‍ ഭീകരമായി വളരുകയാണ് എന്നും ഈ അന്തരങ്ങള്‍ കുറക്കുന്നതിനു ഫലപ്രദമായി നടപടി ഭരണാധികാരികള്‍ സ്വീകരിക്കാതെ ലോകത്ത്‌ ദാരിദ്രവും പട്ടിണിയും കുറച്ചു കൊണ്ടുവരാന്‍ സാധ്യമല്ല എന്നുമാണ് ഈ കമ്മിറ്റിയുടെ പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നത്.

ധനമൂലധന ശക്തികള്‍ സമ്പത്ത്‌ വെട്ടിപ്പിടിക്കുവാന്‍ നടത്തുന്ന തേരോട്ടത്തിന്റെ അനന്തരഫലമാണ് ലോകത്തെ മഹാഭൂരിപക്ഷം ജനത അനുഭവിച്ചു കൊണ്ടിരിക്കുന്ന ദാരിദ്രവും പട്ടിണിയും. ഐക്യരാഷ്ട്രസഭക്ക്‌ മാനവസമൂഹത്തെ ഗുരുതരമായി ബാധിക്കുന്ന വിഷയങ്ങളെ കുറിച്ച് മുന്നറിയിപ്പും ഉപദേശ നിര്‍ദ്ദേശവും മുന്നോട്ടു വെക്കുക എന്നതിനപ്പുറം ഒന്നും ചെയ്യുവാനുള്ള അധികാരമില്ല - പ്രത്യകിച്ചും ആഗോളശക്തികളായ മുതലാളിത്ത സാമ്രാജ്യത്ത രാഷ്ട്രങ്ങളുടെ താല്‍പര്യങ്ങളെ ബാധിക്കുന്ന വിഷയങ്ങളില്‍ .

പണക്കാരന്‍ ആയിപോയി എന്നത് ഒരു കുറ്റമാണോ? വര്‍ഗ്ഗരാഷ്ട്രീയം പറയുന്ന കമ്മ്യൂണിസ്റ്റ്‌കാരുടെ നേരെ പലരും ഉന്നയിക്കാറുള്ള ചോദ്യമാണിത്. പണക്കാരന്‍ ആയിപോവുക എന്നത് ഏതോ അമൂര്‍ത്തശക്തിയുടെ ദിവ്യവരദാനമായി സംഭവിക്കുന്ന ഒരു മാന്ത്രികപ്രതിഭാസമല്ല. പണക്കാരന്‍ ആവുന്നതിനു പിറകില്‍ കൃത്യമായ കാരണങ്ങള്‍ ഉണ്ട്. സമ്പത്തിന്‍റെ അടിസ്ഥാനം മനുഷ്യന്‍റെ അദ്ധ്വാനം ആയിരിക്കെ, അദ്ധ്വാനത്തിന്‍റെ നിരന്തരമായ ചൂഷണം കൂടാതെ ആര്‍ക്കും സമൂഹത്തിന്‍റെ സാമാന്യതലത്തില്‍ നിന്നും ഉയര്‍ന്നു നില്‍ക്കുന്ന “പണക്കാരന്‍” ആവുക എന്നത് സാധ്യമല്ല.

ചിലരെ പണക്കാരന്‍ ആക്കുന്ന വ്യവസ്ഥിതി തന്നെയാണ് മഹാഭൂരിപക്ഷത്തെ പാവപ്പെട്ടവന്‍ ആക്കുന്നത്. ബഹുഭൂരിപക്ഷം ജനതക്ക്‌ നരകീയമായ ജീവിതം സമ്മാനിച്ചു കൊണ്ട്മാത്രമേ, ഒരു പിടി പേര്‍ക്ക് ധനവാന്‍ ആകുവാന്‍ സാധിക്കൂ എന്നത് ചൂഷണവ്യവസ്ഥിതിയുടെ സവിശേഷതയാണ്. പക്ഷെ താന്‍ ജീവിക്കുന്ന വ്യവസ്ഥിതി നല്‍കുന്ന അവസരവും നിയമസാധുതയും സമര്‍ത്ഥമായി ഉപയോഗിച്ച് സമ്പന്നനാവുന്നത് ഇത്തരം ഒരു വ്യവസ്ഥിതിയില്‍ നിയമത്തിനു മുന്നില്‍ കുറ്റമല്ല!

പക്ഷെ മാനവികമൂല്യങ്ങള്‍ മാനിക്കാത്ത വ്യവസ്ഥിതിയെ സാധൂകരിക്കുന്നത് കുറ്റംതന്നെയാണ് എന്നതാണ് കമ്മ്യൂണിസ്റ്റ്‌ ദര്‍ശനം മോന്നോട്ടു വെക്കുന്ന ധാര്‍മികചിന്ത. അന്തസ്സുള്ള മനുഷ്യനായി ജീവിക്കുവാനുള്ള അവസരം മഹാഭൂരിപക്ഷത്തിന് നിഷേധിക്കുന്ന സാമൂഹിക സാമ്പത്തിക വ്യവസ്ഥിതില്‍ അത് പാടെ കണ്ടില്ലെന്നു നടിച്ചുകൊണ്ടുള്ള നീതിവിചാരവും ധാര്‍മ്മികവിചാരവും മനുഷ്യാവകാശവിചാരവും അസംബന്ധജടിലമാണ്.
പ്രകൃതിയും അതിന്റെ സമ്പത്തും മനുഷ്യസമൂഹത്തിന്റെ പൊതു സ്വത്താണ്. അതിന്റെ ശേഖരണവും വിതരണവും വിനിയോഗവും അന്തരങ്ങള്‍ തീര്‍ക്കാത്ത ഒരു സാമൂഹിക വ്യവസ്ഥിതിക്ക്‌ ഉതകുന്നവിധം ആയിരിക്കണം. നേരെചൊവ്വേ മനുഷ്യന് അന്തസ്സോടെ ജീവിക്കുവാന്‍ അവസരമില്ലാത്ത വ്യവസ്ഥിതില്‍ ആണ് കുറ്റവാളികളും കുറ്റകൃത്യങ്ങളും പെരുകുന്നത്. നമുക്ക്‌ ഭൂമിയില്‍ വേണ്ടത്‌ നരകത്തിന്‍റെ ഓരത്തുള്ള സര്‍ഗ്ഗമല്ല, നരകമില്ലാത്ത സ്വര്‍ഗ്ഗമാണ് - സ്വര്‍ഗീയമായ സ്വര്‍ഗ്ഗം!


രിദ്രവും പട്ടിണിയും കുറച്ചു കൊണ്ടുവരാന്‍ സാധ്യമല്ല എന്നുമാ

Saturday, March 24, 2012

മാര്‍ക്സിസവും മതവും ക്രിസ്തുവും കത്തോലിക്കാസഭയും.

മാര്‍ക്സിസം ഒരു ആത്മീയ ദര്‍ശനമല്ല. ആധികാരികമായ അവസാന വാക്കുകള്‍ മാത്രം പറയുന്ന മാറ്റമില്ലാത്ത ദൈവിക ദര്‍ശനവുമല്ല. പുനര്‍ജന്മത്തെ കുറിച്ചും , മോക്ഷത്തെ കുറിച്ചും, പരലോകത്തെ കുറിച്ചും, അവിടെ കാത്തിരിക്കുന്ന മോഹന സുന്ദരമായ സ്വര്‍ഗ്ഗത്തെ കുറിച്ചും, ഭീകരമായ നരകത്തെ കുറിച്ചും പ്രലോഭനത്തിന്റെയും ഭീഷണിയുടെയും  സ്വരത്തില്‍ മാനവസമൂഹത്തോട് സംവദിക്കുന്ന മതവുമല്ല മാര്‍ക്സിസം. ഭൌതിക മാറ്റങ്ങള്‍ക്കൊത്ത് അനിവാര്യമായ മാറ്റങ്ങള്‍ സ്വീകരിക്കുവാന്‍ സദാ സന്നദ്ധമായ, അറിവിന്റെയും ശാസ്ത്രത്തിന്‍യും വെളിച്ചത്തില്‍ ഉള്ള മനുഷ്യന്റെ തികച്ചും ഭൌതികമായ ദര്‍ശനമാണ് മാര്‍ക്സിസം.

അവകാശവും അന്തസ്സും ഹനിക്കപെട്ടു അടിച്ചമര്‍ത്തപെട്ട മനുഷ്യന്റെ വിമോചനത്തിന്‍റെ ആശയപരവും പ്രായോഗികവും ആയ ആയുധമാണ് മാര്‍ക്സിസം. മതവും മാര്‍ക്സിസവും തമ്മില്‍ സാമൂഹിക സമസ്യകളുടെ വീക്ഷണ തലത്തിലും സമീപന തലത്തിലും ഒട്ടേറെ വൈരുദ്ധ്യങ്ങള്‍ ഉണ്ടെങ്കിലും, നീതിക്കും മനുഷ്യന്‍റെ പുരോഗതിക്കും ഉതകുന്ന മതത്തിന്‍റെ ആചാര്യന്മാരില്‍ നിന്നുണ്ടായ ഏതൊരു ക്രിയാത്മക സമീപനത്തെയും അംഗീകരിക്കുന്നതില്‍ കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിന് ഒരു പ്രയാസവുമില്ല. ഭിന്നമായ സ്ഥലകാലങ്ങളിലൂടെ സഞ്ചരിച്ചുകൊണ്ട് ആധുനികതയില്‍ എത്തിനില്‍ക്കുന്ന മനുഷ്യന്‍റെ എല്ലാ അറിവുകളും ശാസ്ത്രവും ദര്‍ശനവും എല്ലാം അനുസ്യൂതമായ തുടര്‍ച്ചയും വളര്‍ച്ചയുമാണ്.

വര്‍ഗ്ഗ സമരത്തില്‍ നീതിയുടെ പക്ഷത്തു നിലകൊള്ളുക എന്നതും, ചൂഷിതന്‍റെയും പീഡിതന്‍റെയും വിമോചനപക്ഷത്തു നിലകൊള്ളുക എന്നതുമാണ് ശരിയായ മത ധര്‍മ്മം എന്ന് തിരിച്ചറിയുന്ന വിശ്വാസികള്‍ ലോകത്തെവിടെയും പ്രായോഗിക പോരാട്ടങ്ങളുടെ രംഗത്ത് കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനവുമായി കൈകോര്‍ക്കുന്നു എന്നതാണ് സത്യം. ചൂഷക വ്യവസ്ഥിതിയിലെ മാനവ സമൂഹത്തിന്റെ വര്‍ഗ്ഗപരമായ വൈരുദ്ധ്യങ്ങളെ അഭിസംബോധനം ചെയ്യുവാന്‍ വൈമനസ്യം കാട്ടുന്ന, വിശ്വാസത്തിന്‍റെ ലോകത്ത് ആധിപത്യം പുലര്‍ത്തുന്ന പ്രതിലോമ ശക്തികളും പിന്തിരിപ്പന്‍ ചിന്താഗതിക്കാരും,  മത വിശ്വാസികള്‍ കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തില്‍ കടന്നു വരുന്നത് അസഹിഷ്ണതയോടെ കാണുന്നു എന്നതും ഒരു വസ്തുതയാണ്.

മാര്‍ക്സിയന്‍ ശാസ്ത്രീയ ഭൌതിക ദര്‍ശനത്തെ സ്വന്തം ജീവിത വീക്ഷണമായും പ്രപഞ്ച വീക്ഷണമായും സ്വീകരിക്കുന്ന വ്യക്തികള്‍ക്ക് മതവും ദൈവവുമില്ല. പക്ഷെ പീഡിതരും ചൂഷിതരും നിന്ദിതരും ആയ ലോകമെങ്ങുമുള്ള മഹാഭൂരിപക്ഷം ജനതക്കും മതവുമുണ്ട്.ദൈവവുമുണ്ട്. ഭൌതികമായ ദുരിതജീവിതത്തില്‍ നിന്നും മോചനത്തിനുള്ള നീതിയുടെ പ്രായോഗിക വഴി തേടുന്ന അടിച്ചര്‍ത്തപെട്ട ജനകോടികള്‍ , നീതിക്ക് വേണ്ടി പൊരുതുന്ന ജനതയുടെ രാഷ്ട്രീയ പ്രസ്ഥാനം എന്ന നിലക്ക് കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തെ തിരിച്ചറിയുമ്പോള്‍ , ജന്മം കൊണ്ട് ലഭിച്ച സ്വന്തം വിശ്വാസങ്ങള്‍ നിലനിര്‍ത്തി കൊണ്ട് തന്നെ കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനവുമായി സഹകരിക്കുന്നു. അണിചേരുന്നു. സഖാക്കള്‍ ആയി തീരുന്നു. വിശ്വാസികള്‍ക്ക് കടന്നു വരാന്‍ പാടില്ലാത്ത ഇടമാണ് കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി എന്ന് അപ്രായോഗികമായ അബദ്ധധാരണ കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനം ഒരിക്കലും വെച്ചുപുലര്‍ത്തുന്നില്ല.
.....................................
വലതുപക്ഷ രാഷ്ട്രീയ ദൌത്യം ഏറ്റെടുത്തിരിക്കുന്ന കേരളത്തിലെ കത്തോലിക്കാസഭ, ക്രിസ്തുമത വിശ്വാസത്തിന്‍റെ കേന്ദ്രമായ ലാറ്റിന്‍ അമേരിക്കയില്‍ അലയടിച്ചു കൊണ്ടിരിക്കുന്ന ഇടതു രാഷ്ട്രീയ മുന്നേറ്റവും ക്രിസ്ത്യാനികളും കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനങ്ങളും തമ്മിലുള്ള പരസ്പര സഹകരണവും കണ്ടില്ലെന്നു നടിക്കുകയാണ് ചെയ്യുന്നത്.

ലോകത്തിലെ ഏറ്റവും സുസംഘടിതവും അതിസമ്പന്നവുമായ പ്രസ്ഥാനമാണ് കത്തോലിക്കാസഭ. വിശ്വാസികള്‍ക്ക്‌ ക്രിസ്തുവിന്‍റെ മാര്‍ഗ്ഗത്തിലൂടെ ജീവിക്കുവാന്‍ വേണ്ട മാര്‍ഗ്ഗദീപം നല്‍കുക എന്നതാണ് സഭയുടെ പ്രഖ്യാപിതമായ നയം. പക്ഷെ ഫലത്തില്‍ കാണുന്നത് ക്രിസ്തുവിന്‍റെ മാര്‍ഗ്ഗത്തിന് തികച്ചും വിരുദ്ധമായ മുതലാളിത്ത വ്യവസ്ഥിതിക്ക്‌ കൈയൊപ്പ്‌ ചാര്‍ത്തുന്ന കത്തോലിക്കാസഭയെയാണ്.  മുതലാളിത്തത്തിന്‍റെ ആധിപത്യത്തിന് ഭീഷണിയായി ആശയ തലത്തിലും പ്രായോഗിക തലത്തിലും നിലകൊള്ളുന്ന കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തെ ചെറുക്കുക എന്നതായിരിക്കുന്നു ഇന്ന് സ്ഥാപനവല്‍ക്കരിക്കപെട്ട കത്തോലിക്കാസഭയുടെ സുപ്രധാന അജണ്ട.

ചൂഷിതരും പീഡിതരും ആയ ലോകമെങ്ങും ഉള്ള നീതിക്ക് വേണ്ടിയും അവകാശത്തിനു വേണ്ടിയും പൊരുതുന്ന ക്രിസ്തുമത വിശ്വാസികള്‍ , കത്തോലിക്കാസഭയുടെ മാര്‍ഗ്ഗമല്ല ക്രിസ്തുവിന്‍റെ മാര്‍ഗ്ഗം എന്ന് നല്ലതുപോലെ മനസ്സിലാക്കിയിരിക്കുന്നു. അവര്‍ പീഡിതരും ചൂഷിതരുമായ മനുഷ്യന്‍റെ വിമോചന സമരപാതയില്‍ കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനവുമായി കൈകോര്‍ക്കുന്നത് അതിന്റെ സ്വാഭാവിക ഫലമാണ്.  പീഡിതരും ചൂഷിതരുമായ ജനതയുടെ മോചനത്തിന് വേണ്ടി സമൂഹത്തിലെ കറുത്ത ശക്തികള്‍ക്കെതിരെ പൊരുതുകയും, അവരുടെ കെട്ടനീതി സമ്മാനിച്ച കുരിശുമരണം ഏറ്റുവാങ്ങുകയും ചെയ്ത ജീസസിനെ മനുഷ്യ വിമോചനത്തിന് വേണ്ടിയുള്ള സമരത്തിലെ ധീര രക്തസാക്ഷിയായിട്ടാണ് കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനം കാണുന്നത്. ആ നിലക്കാണ് യേശു ക്രിസ്തുവിനെ കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനം ആദരിക്കുന്നത്.

സ്വന്തം അവസ്ഥയും അവകാശവും അന്തസ്സും തിരിച്ചറിയാതെ അടിമ മാനസങ്ങളായി ദുരിത ജീവിതം തുടര്‍ന്ന് കൊണ്ടിരുന്ന ജനകോടികള്‍ക്ക് അത്മബോധത്തിന്‍റെ കരുത്തും അവകാശങ്ങളുടെ തിരിച്ചറിവും പ്രതികരണത്തിന്‍റെ ശബ്ദവും പ്രതിഷേധത്തിന്‍റെ വാനിലേക്ക് ഉയര്‍ത്തിയ മുഷ്ടിയും നല്‍കിയ വിപ്ലവ പ്രസ്ഥാനമാണ് കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി. പിറന്നുവീണ കുടുംബ സാമൂഹിക സാഹചര്യത്തില്‍ നിന്നും സിദ്ധമായ അനാചാരങ്ങളുടെയും അന്ധവിശ്വാസങ്ങളുടെയും ലോകത്ത് ചോദ്യമോ സന്ദേഹമോ കൂടാതെ ജീവിച്ചുപോന്ന ജനകോടികളുടെ ജീവിതത്തില്‍ സമൂഹത്തെ കുറിച്ചും ജീവിതത്തെ കുറിച്ചുമുള്ള ശാസ്ത്രീയമായ അവബോധത്തിന്‍റെ വെളിച്ചം പകര്‍ന്ന ദര്‍ശനമാണ് മാര്‍ക്സിസം. യുക്തിരഹിതവും പ്രയോഗശൂന്യവുമായ അസംബന്ധങ്ങളുടെ അന്ധമായ അനുകരണത്തിന്‍റെ അലസബോധത്തിന് പകരം, പ്രയോഗപ്രസക്തവും കാര്യകാരണ ബന്ധിതവുമായ യുക്തിചിന്തയുടെ ചൈതന്യബോധം മാനവ സമൂഹത്തിനു സമ്മാനിച്ച ദര്‍ശനമാണ് മാര്‍ക്സിസം.  വിശ്വാസത്തിന്‍റെ കല്‍പനകളുമായി ബന്ധപെട്ട പാപപുണ്യ ചിന്തകളുടെതായ ധാര്‍മിക മൂല്യങ്ങളുടെ സ്ഥാനത്ത്, സംഘര്‍ഷഭരിതമായ ജീവിത സമസ്യകള്‍ക്കും സാമ്പത്തിക അന്തരങ്ങളുടെതായ ലോകത്ത്‌ പ്രാന്തവല്‍ക്കരിക്കപെട്ട ജനത അനുഭവിക്കുന്ന അവകാശ നിഷേധാങ്ങള്‍ക്കും ഫലപ്രദമായ പരിഹാരം ലക്ഷ്യമാക്കികൊണ്ടുള്ള സാമൂഹിക അടിത്തറയുള്ള ധാര്‍മിക മൂല്യത്തിന്‍റെ ഉള്‍ക്കരുത്ത് സമ്മാനിച്ചു മാര്‍ക്സിസം .

നന്മയുടെ പ്രതീകമായ ദൈവസങ്കല്‍പ്പത്തെ വിശ്വാസത്തിന്‍റെ ലോകത്ത് ഒതുക്കി നിര്‍ത്തി, അധീശവര്‍ഗ്ഗം മാനവ ചരിത്രത്തില്‍ തുടര്‍ന്ന് വന്ന നീതിരഹിതമായ കിരാത ഭരണത്തില്‍ പീഡിതരും ചൂഷിതരുമായി ദുരിതജീവിതം നയിച്ചുപോന്ന ജനകോടികളുടെ മോചനത്തിന് വേണ്ടി മാര്‍ക്സിസത്തിന്‍റെ ദര്‍ശന കരുത്തില്‍ നിന്ന് ഊര്‍ജ്ജം നേടിയ ധീര വിപ്ലവകാരികള്‍ , ചരിത്രത്തില്‍ തുല്യതയില്ലാത്ത വിധം ത്യാഗത്തിന്‍റെ കുരിശു ചുമന്നു. തിന്മയുടെ ശക്തികളോട് ധീരമായി ഏറ്റുമുട്ടി വീരമൃത്യു വരിച്ചു.

ചരിത്രത്തിലും ചരിത്രാതീത കാലത്തും പീഡിതന്‍റെയും ചൂഷിതന്‍റെയും മോചനത്തിന് വേണ്ടി നിലകൊണ്ട ദര്‍ശനങ്ങളോടും, സാമൂഹിക തിന്മകള്‍ക്കെതിരെ പൊരുതി ത്യാഗങ്ങള്‍ ഏറ്റുവാങ്ങുകയും വീരമൃത്യു വരിക്കകയും ചെയ്ത മഹത്തുക്കളോടും കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനം കടപെട്ടിരിക്കുന്നു. പ്രതിലോമ ശക്തികളോട് എതിരിടുകയും ഏറ്റുമുട്ടുകയും ചെയ്തുകൊണ്ട് മാനവ ജീവിത പുരോഗതിക്കും മോചനത്തിനും വേണ്ടി പൊരുതിയ എണ്ണമറ്റ വീരവിപ്ലവകാരികളുടെ തുടിക്കുന്ന ഓര്‍മ്മകളാണ് എന്നുമെന്നും സമരപാതയില്‍ പടയണി ചേരുന്ന സഖാക്കളുടെ ഊര്‍ജ്ജവും കരുത്തും.

 

Friday, March 23, 2012

സ്വതന്ത്ര ആശയ സംവാദങ്ങളും, യഥാസ്ഥിതികരുടെ അസഹിഷ്ണതയും.

ഏത് മതത്തില്‍ ചേരണം എന്ന്, ഏതാണ് യുക്തിഭദ്രമായ ജീവിത ദര്‍ശനം എന്ന് തന്‍റെ കുഞ്ഞുങ്ങള്‍ വളരുമ്പോള്‍ സ്വയം പഠിച്ചറിഞ്ഞു തീരുമാനിക്കട്ടെ എന്ന നിലപാട് സ്വീകരിക്കുവാന്‍ ഒരു വിശ്വാസ സമൂഹവും തയ്യാറല്ല. ഓരോ കുഞ്ഞും ഭൂമിയില്‍ ജനിക്കുന്നത് സ്വതന്ത്രമായിട്ടാണ് എന്ന മനുഷ്യാവകാശ ചിന്തയൊന്നും വിശ്വാസത്തിന്‍റെ ലോകം അംഗീകരിച്ചു കൊടുക്കുന്ന പ്രശ്നമില്ല. ദൈവത്തിന്‍റെ പേരില്‍ ആരോപിക്കപ്പെടുന്ന സ്വന്തം വിശ്വാസ പ്രമാണത്തിന്‍റെ, സ്വതന്ത്ര ലോകത്തെ സ്വീകാര്യതയെ കുറിച്ച് വിശ്വാസ സമൂഹത്തിനു വലിയതോതില്‍ ആശങ്കയുണ്ട് എന്നതാണ് അതിന്‍റെ കാരണം.  

പിറവിയില്‍ തന്നെ തന്‍റെ മതവും തന്‍റെ ജീവിത വഴികളും ഒരു കുഞ്ഞും കണ്ടെത്തില്ല എന്നത്, നേരെ ചൊവ്വേ ചിന്തിക്കുന്ന ആര്‍ക്കും മനസ്സിലാക്കാവുന്ന ലളിതമായ യുക്തിവിചാരമാണ്.അതൊക്കെ പിറവിയുടെ ചുറ്റുപാടുകളുടെ യാദൃച്ചികത,  ഒന്നുമറിയാത്ത കുഞ്ഞില്‍ ആരോപിക്കപ്പെടുകയാണ് ചെയ്യുന്നത്. ചെറുപ്പത്തിലെ നടന്ന വിശ്വാസപരമായ മസ്തിഷ്ക പ്രക്ഷാളനം കാരണം,  പിന്നീട് വളര്‍ന്നു വലുതാകുമ്പോള്‍ സ്വന്തം കുടുംബ സമുദായ സാഹചര്യം ഒരുക്കുന്ന അടഞ്ഞ ലോകത്തിന്‍റെ തടവറയില്‍ നിന്ന് മോചനം നേടാന്‍ ഉതകുന്ന, സ്വതന്ത്രമായ അന്വേഷണത്തിന്‍റെയും അറിവിന്‍റെയും പഠനത്തിന്‍റെയും ചിന്തയുടെയും രജതവഴികള്‍ കണ്ടെത്താന്‍ അവരില്‍ മഹാഭൂരിപക്ഷത്തിനും  സാധ്യമാവുന്നില്ല. 

തിരിച്ചറിവിന്‍റെ രജതരേഖ കണ്ടെത്തിയാലും,  കുടുംബ സമുദായ ചുറ്റുപാടുകളില്‍ നിന്നും സ്വാതന്ത്ര്യത്തിന്‍റെ വഴി തേടുന്നത് ഭൌതികമായ നഷ്ടങ്ങളും പ്രയാസങ്ങളും ത്യാഗങ്ങളും അനുഭവിക്കുവാന്‍ ഇടയാക്കും എന്ന ഉല്‍കണ്ട കാരണം തമസ്സിന്‍റെ ലോകത്ത് തന്നെ കപടമായ ജീവിതം തുടരുന്നവരും ഉണ്ട്. വിശ്വാസി സമൂഹം അംഗീകരിച്ചാലും ഇല്ലെങ്കിലും,  മഹാഭൂരിപക്ഷം വിശ്വാസികളും അകകാമ്പ് അറിയാതെ തന്നില്‍ ജന്മം കൊണ്ട് ആരോപിക്കപെട്ട വിശ്വാസത്തെ അന്ധമായി അനുകരിക്കുകയാണ് ചെയ്തു വരുന്നത്  എന്നതാണ് വസ്തുത. 

സ്വതന്ത്രമായ ആശയ സംവാദത്തിന്‍റെ ലോകത്ത് വിമര്‍ശനത്തിനും വിശകലനത്തിനും അതീതമായ ഒന്നും തന്നെയില്ല. ആശയ സംവാദങ്ങളില്‍ യുക്തിഭദ്രമായ തര്‍ക്ക വാദങ്ങള്‍ ഉന്നയിക്കുന്നതിനു പകരം, സംവാദത്തിലെ വ്യക്തിയുടെ മതനാമം {ഒരു നാമവും ഏതെങ്കിലും മതത്തിന്‍റെ സ്വന്തമല്ല എന്നതാണ് വസ്തുത} അടിസ്ഥാനപ്പെടുത്തി വ്യക്തിവിമര്‍ശനം നടത്തുക എന്നത് ബാലിശമായ മതയഥാസ്ഥിതിക രീതിയാണ്. സ്വതന്ത്ര ചിന്തക്ക് ഇടമില്ലാത്ത വിശ്വാസത്തിന്‍റെ അടഞ്ഞ ലോകത്ത് പിറന്ന ആണോ പെണ്ണോ, കമ്മ്യൂണിസ്റ്റ്‌ ആയി തീരുക എന്നതും യുക്തിവാദി ആയിത്തീരുക എന്നതും എന്തോ അസാധാരണത്ത്വം ആയിട്ടാണ് യഥാസ്ഥിതിക പിന്തിരിപ്പന്‍ ജനവിഭാഗങ്ങള്‍ നോക്കി കാണുന്നത്.

മനുഷ്യന്‍റെ വ്യക്തിപരമായ തെരെഞ്ഞെടുപ്പിന്‍റെയും സ്വാതന്ത്ര്യത്തിന്‍റെയും ഭാഗമായി വിശ്വാസത്തെ കാണുവാന്‍ അവര്‍ക്ക്‌ സാധിക്കുന്നില്ല.  
വ്യക്തിയുടെ സ്വതന്ത്രമായ അന്വേഷണത്തിന്‍റെയും അറിവിന്‍റെയും പഠനത്തിന്‍റെയും ചിന്തയുടെയും തെരെഞ്ഞെടുപ്പിന്‍റെയും അവകാശം ജനാധിപത്യ വ്യവസ്ഥിതിയില്‍,  വ്യക്തിയുടെ മൌലിക അവകാശമാണ്. അത് നിഷേധിക്കുന്ന മതയഥാസ്ഥിതിക വിഭാഗത്തിന്‍റെ സമീപനം, ജനാധിപത്യ അവകാശത്തിനു നേരെയുള്ള വെല്ലുവിളിയാണ്.

Thursday, March 22, 2012

മഹാനായ വിപ്ലവകാരി കോമ്രേഡ് സ്റ്റാലിനെ മറക്കരുത്!

മുതലാളിത്ത ലോകത്തെ ഞെട്ടിച്ച ചരിത്രത്തിലെ മഹാസംഭവമായിരുന്നു സോവിയറ്റ്‌ യൂണിയനില്‍1917ല്‍ തൊഴിലാളി വര്‍ഗ്ഗത്തിന്‍റെ നേതൃത്വത്തില്‍ നടന്ന സോഷ്യലിസ്റ്റ്‌ വിപ്ലവം. വിപ്ലവത്തിന് മുന്‍പ് അവിടെ നിലനിന്നിരുന്നത് യൂറോപ്പിലെയും അമേരിക്കയിലെ പോലെയും വികസിതമായ ഒരു മുതലാളിത്ത വ്യവസ്ഥിതിയായിരുന്നില്ല. പരുഷമായ പ്രാങ്ങ്മുതലാളിത്ത വ്യവസ്ഥിതിയായിരുന്നു. സോഷ്യലിസ്റ്റ് രാഷ്ട്ര സമൂഹ നിര്‍മ്മാണത്തിന്‍റെ യാതൊരുവിധ പ്രായോഗിക അനുഭവങ്ങളും അവരുടെ മുന്നില്‍ ഉണ്ടായിരുന്നില്ല. പിന്തിരിപ്പന്‍ പ്രതിലോമ മുതലാളിത്ത ശക്തികള്‍ ആധിപത്യം പുലര്‍ത്തുന്നതായ ലോകസാഹചര്യത്തില്‍,പുതതായി മാനവ ചരിത്രത്തിലേക്ക് കടന്നു വന്ന സോഷ്യലിസ്റ്റ്‌ രാഷ്ട്രത്തിന്‍റെ മുന്നോട്ടുള്ള ഗതി അതീവ ദുഷ്കരമായിരുന്നു. ഒരു സോഷ്യലിസ്റ്റ്‌ രാഷ്ട്രത്തിന്‍റെ രാഷ്ട്രീയ സാമൂഹിക സാമ്പത്തിക സാംസ്കാരിക പുരോഗതിയെ എങ്ങിനെ മുന്നോട്ടു കൊണ്ടുപോകണം എന്നതിനെ സംബന്ധിച്ച് എല്ലാം പുതിയ അനുഭവങ്ങളും പുതിയ പാഠങ്ങളും ആയിരുന്നു വിപ്ലവ നായകര്‍ക്കുണ്ടായിരുന്നത്.


ലോകമെങ്ങുമുള്ള ചൂഷകവര്‍ഗ്ഗ വ്യവസ്ഥിതികള്‍ക്ക് സോഷ്യലിസ്റ്റ്‌ സോവിയറ്റ്‌ യൂണിയന്‍ന്‍റെ പുരോഗതി കനത്ത വെല്ലുവിളിയായിരുന്നു. അതുകൊണ്ട് തന്നെ അകത്തും പുറത്തും വര്‍ഗ്ഗ ശത്രുക്കള്‍ പുതിയ വ്യവസ്ഥിതിയുടെ മുന്നോട്ടുള്ള ഗമനത്തിനു പ്രതിസന്ധി തീര്‍ത്ത്‌ കൊണ്ടിരുന്നു. അതൊക്കെ അതിജീവിച്ചു കൊണ്ട് ലോകമെങ്ങുമുള്ള മനുഷ്യ വിമോചന പ്രസ്ഥാനങ്ങള്‍ക്ക് ആവേശം പകര്‍ന്നുകൊണ്ട് സോവിയറ്റ്‌ യൂണിയന്‍ വിസ്മയകരമായ പുരോഗതി കൈവരിച്ചു. ശാസ്ത്ര സാങ്കേതിക രംഗത്ത്‌ വന്‍ മുന്നേറ്റം നടത്തി. ബഹിരാഗകാര ഗവേഷണ രംഗത്ത് പുതിയ ചരിത്രങ്ങള്‍ തീര്‍ത്തു.


അതിനിടയില്‍ ആണ് രണ്ടാം ലോക മഹായുദ്ധം തുടങ്ങിയത്. ഫാസിസ്റ്റ്‌ ശക്തികളുടെ യഥാര്‍ത്ഥ ലക്ഷ്യം സോഷ്യലിസ്റ്റ്‌ സോവിയറ്റ്‌ യൂണിയന്‍ന്‍റെ തകര്‍ച്ചയായിരുന്നു. രണ്ടാം ലോക മഹായുദ്ധത്തിന്‍റെ ചരിത്രം പരിശോധിച്ചാല്‍ ഹിറ്റ്ലറുടെ നാസികള്‍ പരസ്യമായും അന്നത്തെ മുതലാളിത്ത മഹാശക്തികള്‍ രഹസ്യമായും സോവിയറ്റ്‌ യൂണിയന്‍ന്‍റെ തകര്‍ച്ച ആഗ്രഹിച്ചിരുന്നു എന്ന് കാണുവാന്‍ സാധിക്കും. ഈ ഒരു പരിപ്രേക്ഷ്യത്തില്‍ വേണം മഹാനായ സ്റ്റാലിനെ പഠിക്കുവാന്‍.. ശ്രമിക്കേണ്ടത്. 
സ്റ്റാലിന്‍റെ തന്ത്രപരവും ധീരോദാത്തവുമായ നേതൃത്വം ആണ് സോഷ്യലിസ്റ്റ്‌ സോവിയറ്റ്‌ യൂണിയനെ മഹായുദ്ധങ്ങളുടെ കെടുതിയിലും ഫാസിസത്തിന്‍റെ പടയോട്ടത്തിലും തകരാതെ കാത്തു സൂക്ഷിച്ചത്‌. രണ്ടാം ലോക മഹായുദ്ധത്തില്‍ ഏറ്റവും കൂടുതല്‍ നാശങ്ങള്‍ ഏറ്റുവാങ്ങിയതും ഏറ്റവും കൂടുതല്‍ ജനകോടികള്‍ മരണം വരിച്ചതും സോവിയറ്റ്‌ യൂണിയനില്‍ ആയിരുന്നു എന്നത് നാം മറക്കരുത്. 

ഹിറ്റ്ലറുടെ നാസിപട മോസ്കോ നഗരം വളഞ്ഞു അതിശക്തമായ ആക്രമണം ആരംഭിച്ചപ്പോള്‍ ധീരോദാത്തമായ ജീവന്‍മരണ ചെറുത്തുനില്‍പ്പിന് നേതൃത്വം കൊടുത്തത്‌ മഹാനായ സ്റ്റാലിന്‍ ആയിരുന്നു. നാസിപടയുടെ പരാജയം തുടങ്ങുന്നതും അവിടെ വെച്ചായിരുന്നു. ഒടുവില്‍ ഐതിഹാസികമായ സോവിയറ്റ്‌ കമ്മ്യൂണിസ്റ്റ്‌ ചെമ്പടയുടെ തേരോട്ടം നടന്നു. ഹിറ്റ്‌ലറുടെ നാസി പട പരാജിതരായി പിന്തിരിഞ്ഞു ഓടാന്‍ തുടങ്ങി. ഹിറ്റ്ലറുടെ ഭരണകേന്ദ്രമായ രെഇക്ക്സ്റ്റാഗില്‍ കമ്മ്യൂണിസ്റ്റ്‌ ചെമ്പട വിജയഭേരിയോടെ ജനലക്ഷങ്ങളെ സാക്ഷിനിര്‍ത്തി പ്രവേശിക്കുകയും നാസിപതാക വലിച്ചു കീറുകയും കമ്മ്യൂണിസ്റ്റ്‌ രക്തപതാക ഉയര്‍ത്തുകയും ചെയ്തു. 
ചരിത്രത്തിലെ ഐതിഹാസികമായ തുല്യതയില്ലാത്ത ധീരോദാത്തമായ ചെറുത്തു നില്‍പ്പിലൂടെ ഫാസിസത്തിന്‍റെ ജൈത്രയാത്രയുടെ അന്ത്യം കുറിച്ചതില്‍ മഹാനായ സ്റ്റാലിന്‍റെ പങ്കു ചരിത്രത്തോട് സത്യസന്ധത പുലര്‍ത്തുന്ന ആര്‍ക്കും നിഷേധിക്കുവാനാവില്ല. മഹത്തായ സോവിയറ്റ്‌ യൂണിയന്‍ രണ്ടാംലോക മഹായുദ്ധത്തില്‍ നേടിയ വിജയമാണ് ലോകമെങ്ങും സാമ്രാജ്യത്ത ശക്തികളുടെ കോളനിവാഴ്ചക്ക് അറുതി വരുത്തുവാന്‍ കാരണമായത്‌. . പുതിയ ധാരാളം രാഷ്ട്രങ്ങള്‍ സോഷ്യലിസ്റ്റ്‌പാത സ്വീകരിച്ചതും വിപ്ലവങ്ങളുടെ പുതുവസന്തം പല രാജ്യങ്ങളിലും സംഭവിച്ചതും അതിനെ തുടര്‍ന്നായിരുന്നു.  


സ്റ്റാലിന്‍റെ ജീവിതപാതയില്‍ വിമര്‍ശനപരമായ കാര്യങ്ങള്‍ ഒരു വശത്തു ഉള്ളപ്പോള്‍ തന്നെ സഖാവിന്‍റെ ഗുണങ്ങളും നേട്ടങ്ങളും ചരിത്രത്തിനു നല്‍കിയ സംഭാവനകളും ഒരിക്കലും മനുഷ്യവിമോചന സമരപാതയില്‍ അനിനിരന്നിട്ടുള്ള ലോകത്തെ ഒരു ജനതക്കും വിസ്മരിക്കുവാനില്ല. തീര്‍ച്ച.


Wednesday, March 21, 2012

അടഞ്ഞ ലോകത്ത് സംവാദങ്ങള്‍ക്ക് പ്രസക്തിയില്ല!  

ഏത് ഭാഷയില്‍ ആയാലും ദൈവം എന്ന പദം ചേര്‍ത്തു വെക്കുന്നത് നന്മയുമായിട്ടാണ്. സ്ഥലകാല ഭേദങ്ങളില്‍ വിവിധ സമൂഹങ്ങളില്‍ കടന്നു വന്നിട്ടുള്ള എല്ലാ മത ദര്‍ശനങ്ങളും സ്ഥാപനവല്‍ക്കരിക്കപ്പെടുന്നതിനു  മുന്‍പുള്ള ആരംഭ കാലത്ത്‌ പ്രതിലോമ ആശയങ്ങളുടെ തടവറയില്‍ ആയിരുന്നില്ല. സമൂഹത്തിന്‍റെ തിന്മകള്‍ക്കെതിരെ സമര്‍പ്പിത ബോധത്തോടെ പൊരുതുന്ന അന്നത്തെ വിപ്ലവകാരികളുടെ പോരാട്ടത്തിന്‍റെ ദര്‍ശനമായിരുന്നു അന്ന് മതം. ദൈവ വിശ്വാസവും അതിന്‍റെ ആചാരങ്ങളും  അനുഷ്ടാനങ്ങളും അവരുടെ ഊര്‍ജ്ജം ആയിരുന്നു.

മനുഷ്യന്‍റെ അറിവും കഴിവും ശാസ്ത്ര സാങ്കേതിക വിദ്യകളും ഇന്നത്തെ പോലെ വികസിക്കുന്നതിന് മുന്‍പുള്ള ഒരു കാലത്തിന്‍റെ ദര്‍ശനം ആയതുകൊണ്ടുതന്നെ സ്വാഭാവികമായ പരിമിതികളും ന്യൂനതകളും മത ദര്‍ശനങ്ങള്‍ക്ക് ഉണ്ടായിരുന്നു. മനുഷ്യന്റെ ഭൌതിക ജീവിത സമസ്യകളിലും  സാമൂഹികവും  സാമ്പത്തികവും സാംസ്കാരികവും ആയ വിഷയങ്ങളിലും, അവസ്ഥകളിലും  മതങ്ങളുടെ വീക്ഷണങ്ങള്‍ അത് രൂപം കൊണ്ട 
കാലവുമായും അത് ഇടപെടല്‍ നടത്തിയ സമൂഹവുമായും ബന്ധപെട്ടിരിക്കുന്നു. അതുകൊണ്ട് തന്നെ മതവീക്ഷണങ്ങളില്‍ സ്ഥലകാലത്തിന്‍റെ പരിമിതിക്കതീതമായ  യുക്തിഭദ്രത കണ്ടെത്താന്‍ ശ്രമിക്കുന്നത് അസംബന്ധം ആണ്. 

സമകാലിക  ഭൌതിക ലോക സമസ്യകളില്‍ പ്രതിക്രിയ നടത്താതെ, പ്രയോഗത്തില്‍ നിന്നും അന്യം നില്‍ക്കുന്നതും  അമൂര്‍ത്തമായ വിശ്വാസങ്ങളുടെ ലോകത്ത് നിലനില്‍ക്കുന്നതുമായ  ഇന്നത്തെ മതം,  സാമൂഹിക വിപ്ലവത്തിന്റെ ആശയ മൂല്യങ്ങള്‍ ചോര്‍ന്നുപോയതും  പിന്തിരിപ്പന്‍ ശക്തികളുടെ കൈപ്പിടിയില്‍ ഒതുങ്ങി സ്ഥാപനവല്‍ക്കരിക്കപെട്ടതുമായ ഒരു ദര്‍ശന രൂപമാണ്.

അറിവിന്‍റെയും ശാസ്ത്രത്തിന്‍റെയും വെളിച്ചത്തിലുള്ള ഭൌതിക ലോകത്തിന്‍റെ മാറ്റങ്ങളും വികാസങ്ങളും അവഗണിച്ചു കൊണ്ട് , സ്ഥലകാല ഭേദങ്ങള്‍ക്കതീതമായി മാറ്റമില്ലാതെ നിലകൊള്ളുന്ന മതങ്ങള്‍ വിശ്വാസികളില്‍ തീര്‍ക്കുന്നത് അടഞ്ഞ ലോകമാണ്. അവിടെ സംവാദങ്ങള്‍ക്ക് പ്രസക്തിയില്ല! 



സ്വകാര്യ മൂലധന ശക്തികളുടെ ദുഷ്ടലാക്കും മനുഷ്യ സമൂഹത്തിന്റെ വിമോചനവും.

മനുഷ്യസമൂഹത്തിന്‍റെ അദ്ധ്വാനവും അറിവും കഴിവും ശാസ്ത്ര സാങ്കേതിക മേഖലയില്‍ നേടിയെടുത്ത മികവും അതിന്‍റെ പ്രയോഗവുമാണ്  ദുഷ്കരമായ പ്രാകൃത അവസ്ഥയില്‍ നിന്നും ഭേദപ്പെട്ട ആധുനിക ജീവിത സൌകര്യങ്ങളുടെതായ ഭൌതിക ലോകം നമുക്ക്‌ സമ്മാനിച്ചത്‌. 

നാം ജീവിക്കുന്ന ഭൌതിക ലോകത്തെ ആധുനികമാക്കിയത് മനുഷ്യനാണ്. ആധുനിക ഭൌതിക ലോകത്തെ ഓരോ പുതു പുതു മാറ്റവും മനുഷ്യന്‍റെ ജീവിതത്തെ സ്വര്‍ഗീയമാക്കുവാന്‍ വേണ്ടിയുള്ളതാണ്. പക്ഷെ അതിന്‍റെ ഗുണഫലം പണമുള്ളവന്‍ അനുഭവിക്കുന്നു. പണമില്ലാത്തവന്‍ ഇന്നും നരകീയമായ ജീവിതം നയിക്കുന്നു. അങ്ങിനെ ഉള്ളവനും ഇല്ലാത്തവനും ആയി വര്‍ഗ്ഗപരമായ അന്തരങ്ങളുടെ ലോകത്ത്‌ മാനവ സമൂഹം ഇന്നും ജീവിക്കുന്നു.

ഈ ആധുനിക കാലത്തും ഈ ആധുനിക ലോകത്തും മാനവ സമൂഹത്തില്‍ മഹാ ഭൂരിപക്ഷവും അന്തസ്സും അവകാശവും നിഷേധിക്കപ്പെട്ടു ദുരിതജീവിതം നയിക്കുന്നു. എന്താണ് അതിനു കാരണം? ഏതോ അമൂര്‍ത്ത ശക്തികളുടെ ലീലാവിലാസം കൊണ്ടല്ല ഈ ദുരവസ്ഥ നിലനില്‍ക്കുന്നത്. മനുഷ്യന്‍ തന്നെയാണ് മനുഷ്യന്‍റെ ജീവിതത്തെ അരക്ഷിതവും സംഘര്‍ഷ പൂരിതവും പ്രാകൃതവും ആക്കി തീര്‍ക്കുന്നത്. അത് മാറ്റുക എന്നതും മനുഷ്യന് മാത്രമേ സാധിക്കൂ.

ജനതയുടെ അന്തസ്സും അവകാശവും പൊതുവായ ക്ഷേമവും വികസിതമായ ജീവിതവും ഉറപ്പു വരുത്തുക എന്നതിന് പകരം, മൂലധന ശക്തികളുടെ അജണ്ട നടപ്പിലാക്കുക എന്നത് ഭരണകൂടത്തിന്‍റെ ലക്ഷ്യം ആകുമ്പോള്‍ ഈ ദുരവസ്ഥ തുടരുകതന്നെ ചെയ്യും. സമൂഹത്തിന്‍റെ പൊതുവായ സമ്പത്തായ അറിവും ശാസ്ത്രവും മൂലധന ശക്തികളുടെ ലാഭ താല്‍പ്പര്യത്തിനുള്ള ഉപകരണവും ഉപാധിയുമായി ചുരുങ്ങുമ്പോള്‍ ഈ ദുരവസ്ഥ തുടരുക തന്നെ ചെയ്യും. ഈ ദുരവസ്ഥക്ക് അന്ത്യം കുറിക്കാതെ മനുഷ്യന്‍റെ വിമോചനം സാധ്യമാവില്ല. അറിവും ശാസ്ത്രവും സമൂഹത്തിന്‍റെ സ്വന്തമാണ്. അതിന്‍റെ ഗുണഫലം സമൂഹത്തിനു മുഴുവന്‍ അനുഭവിക്കുവാന്‍ ആവണം എന്നതാണ് കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിന്‍റെ മുദ്രാവാക്യം.

മനുഷ്യന്‍റെ ആരോഗ്യപൂര്‍ണ്ണവും വികസിതവുമായ ജീവിതത്തിനു ആവശ്യമായ ഭൌതിക ഉല്‍പ്പന്നങ്ങളുടെ മുഖ്യമായ ഉല്‍പാദനവും വിതരണവും സേവനവും സ്വകാര്യ മൂലധന ശക്തികളുടെ കൈപ്പിടിയില്‍ ഒതുങ്ങുന്ന കാലത്തോളം മനുഷ്യന്‍റെ വിമോചനം അസാധ്യമായി തന്നെ തുടരും. ഈ തിരിച്ചറിവാണ് സഖാക്കളുടെ സമരവീര്യത്തിന്‍റെ കരുത്ത്.



വര്‍ഗീയത ജനാധിപത്യത്തിന്റെ ശത്രു!

അന്യരേക്കാള്‍ സ്വന്തം ജാതി-മതം കുലീനമെന്നും പവിത്രമെന്നും ധരിച്ചു വശായി അതിന്‍റെ സങ്കുചിത വൃത്തത്തില്‍ അഭിമാനപൂരിതനായി അന്യജനവിഭാഗങ്ങളെ അകല്‍ച്ചയോടെ സമീപിക്കുന്ന അധമവികാരം ആണ് വര്‍ഗീയത. ഭൌതികമായ പ്രതിലോമ നിക്ഷിപ്ത താല്‍പര്യങ്ങള്‍ക്ക്‌ വേണ്ടി ഈ അധമവികാരത്തിന്‍റെ ഉര്‍ജ്ജം അടിത്തറയാക്കി കെട്ടിപടുക്കുന്ന സാമൂഹിക രാഷ്ട്രീയ പ്രസ്ഥാനങ്ങളാണ് വര്‍ഗീയപ്രസ്ഥാനനങ്ങള്‍ . അകല്‍ച്ചയുടെതായ ഈ അധമവികാരം ശത്രുതയായും കലഹമായും കലാപമായും രൂപപരിണാമം സംഭവിക്കുവാന്‍ നിസ്സാരമായ ഒരു നിമിത്തം മതി. 

വര്‍ഗീയത കാവിയുടുത്തു വന്നാലും പച്ചപുതച്ചു നിന്നാലും ളോഹധരിച്ചു നടന്നാലും ലക്ഷ്യം ഒന്നു തന്നെ. ഇവര്‍ ഒരേ തൂവല്‍പക്ഷികള്‍ ആണ്. ചൂഷിത ജനതയുടെ സംഘടിതമായ കൂട്ടായ്മയെ അസാധ്യമാക്കുന്ന വര്‍ഗ്ഗീയതയുടെ നിറം ചാര്‍ത്തി നില്‍ക്കുന്ന മാനസങ്ങള്‍ ധനമൂലധന ശക്തികളുടെ ഇഷ്ടഭാജനങ്ങളാണ്.  ഇവരുടെ പ്രഖ്യാപിത ശത്രുത ഇടതുപക്ഷ പുരോഗമന പ്രസ്ഥാനങ്ങളോടാണ് - മനുഷ്യവിമോചന പോരാട്ടങ്ങളോടാണ്. വര്‍ഗ്ഗീയതയെ ചെറുക്കാതെ മതേതര പൊതുസംസ്കാരം വളര്‍ത്തി കൊണ്ടുവരാതെ ആരോഗ്യകരമായ ജനാധിപത്യ മുന്നേറ്റം അസാധ്യമാണ്.


ഒരു വിഭാഗത്തിന്റെ വര്‍ഗ്ഗീയ വിഷപ്രസരണത്തെ, മതേതരചിന്തയുടെ വെളിച്ചത്തില്‍ വിമര്‍ശിക്കുമ്പോള്‍ വിമര്‍ശനത്തിന്റെ ഗുണപരമായ സത്ത തിരിച്ചറിയാതെ, നിങ്ങള്‍ മറുവിഭാഗത്തിന്റെ വര്‍ഗ്ഗീയതയെ പ്രതിനിധാനം ചെയ്യുന്നവാരാണ് എന്ന് ആക്ഷേപിക്കുന്നവര്‍ നിറഭേദം എന്തായാലും വര്‍ഗ്ഗീയതയുടെ ചങ്ങലയില്‍ ബന്ധിതരായവരാണ്.  ജനാധിപത്യത്തിനു അന്യമായ വികാരവിചാര ധാരയാണ് വര്‍ഗീയത. വര്‍ഗീയതയില്‍ നിന്ന് ഫാസിസത്തിലേക്കുള്ള ദൂരം വളരെ ചെറുതാണ് എന്ന് നാം തിരിച്ചറിയേണ്ടതുണ്ട്. 

വര്‍ഗ്ഗീയതയും ഫാസിസവും മനുഷ്യവിമോചന സമരങ്ങളുടെയും മനുഷ്യാവകാശത്തിന്‍റെയും ശത്രു.


മഹാഭൂരിപക്ഷം വരുന്ന അടിച്ചമര്‍ത്തപെട്ട ജനത അവകാശബോധത്തിന്‍റെ തിരിച്ചറിവില്‍ ഒരുമിച്ചു സമരപാതയില്‍ പോരാട്ടവീറോടെ അണിനിരന്നാല്‍, ഇന്ന് നാം അനുഭവിക്കുന്ന ചെറുന്യൂനപക്ഷത്തിന്‍റെ അധീശ്വത്തം അവസാനിക്കും എന്നത് ലളിതമായ ഒരു സത്യമാണ്. ചൂഷിതജനതയുടെ ഒത്തുചേരല്‍ സ്വന്തം വര്‍ഗ്ഗതാല്‍പര്യങ്ങളുടെ അവസാനം ആയിട്ടാണ് മൂലധന ശക്തികള്‍ നോക്കികാണുന്നത്. അപ്പോള്‍ അറിഞ്ഞുകൊണ്ടോ അറിയാതെയോ കേവലം ജന്മംചാര്‍ത്തുന്ന മുദ്രയുടെ പേരില്‍ അകല്‍ച്ചയുടെയും വൈരത്തിന്‍റെയും ഉര്‍ജ്ജസംഭരണിയായ കള്ളികളില്‍ ശുദ്ധമാനസങ്ങളായ ജനതയെ ചുരുക്കി നിര്‍ത്തുന്ന സകലാമാന ദര്‍ശനങ്ങളും നിര്‍വഹിക്കുന്നത് ആര്‍ക്ക് വേണ്ടിയുള്ള ധര്‍മ്മം ആണെന്ന് ആലോചിക്കുക.

അനീതിയുടെയും അധര്‍മ്മത്തിന്‍റെയും പ്രഭവകേന്ദ്രമായ എല്ലാവിധ “തിന്മയില്‍” നിന്നുമുള്ള മനുഷ്യസമൂഹത്തിന്‍റെ വിമോചനത്തിന് വേണ്ടിയുള്ള വിപ്ലവദര്‍ശനമായി, നീതിക്കും അവകാശത്തിനും വേണ്ടി പൊരുതുന്ന ജനതയുടെ ഉര്‍ജ്ജമായി, പ്രചോദനമായി, അതിരുകളില്ലാത്ത മനുഷ്യനെ അഭിസംബോധനം ചെയ്തിരുന്ന മത ദര്‍ശനങ്ങളുടെ അകകാമ്പ് അറിയുന്ന ഒരു ജനതക്കും വര്‍ഗീയഫാസിസത്തിന്‍റെ വേട്ടമൃഗങ്ങള്‍ ആയി അധപതിക്കുവാന്‍ സാധ്യമല്ല.

ഹൃദയശൂന്യമായ നരഹത്യകള്‍ക്ക് ഉര്‍ജ്ജം പകരുന്ന വര്‍ഗീയ ഫാസിസ്റ്റ്‌ പ്രത്യയശാസ്ത്രത്തിനെതിരെ സന്ധിയില്ലാ പോരാട്ടം തുടരുക എന്നത്‌ ജാതി-മത ഭേദമന്യേ മനുഷ്യാവകാശത്തെയും ജനാധിപത്യത്തെയും സ്നേഹിക്കുന്ന എല്ലാ ജനതയുടെയും ഒഴിച്ച്കൂടാനാവാത്ത കടമയാണ്. 
വര്‍ഗീയതയും ഫാസിസവും അഭിസംബോധനം ചെയ്യുന്നത് സങ്കുചിത മനസ്സുകളെയാണ്. അതേസമയം ജനാധിപത്യരാഷ്ട്രീയം അഭിസംബോധനം ചെയ്യുന്നത് അതിരുകളുടെ വേലിക്കെട്ടുകള്‍ ഇല്ലാത്ത സമൂഹഗാത്രത്തെയാണ്. വര്‍ഗീയതയും ഫാസിസവും ജനാധിപത്യത്തിനു അന്യമായ വികാരവിചാരമാണ് എന്ന് തിരിച്ചറിയുന്ന ജനത നിസ്സംഗത വെടിഞ്ഞു ഈ വിഷധൂളികളുടെ പ്രസരണത്തിനെതിരെ പ്രതികരിക്കണം. ജാഗ്രത പുലര്‍ത്തണം. 

അതിരുകള്‍ ഇല്ലാത്ത പരസ്പര പൂരകമായ കൊടുക്കല്‍ വാങ്ങലുകളിലൂടെ മാത്രം സാധ്യമാവുന്ന സാമൂഹിക ജീവിതത്തിന്‍റെയും അതിനു ബലമേകുന്ന വികാരവിചാരങ്ങളുടെയും അടിത്തറ തകര്‍ക്കുന്ന വര്‍ഗീയശക്തികള്‍ ഏത് വേഷം ധരിച്ചു വന്നാലും ഏത് നിറം ചാര്‍ത്തിവന്നാലും അവര്‍ ജനാധിപത്യത്തിന്‍റെയും മതേതരത്വത്തിന്‍റെയും മനുഷ്യ വിമോചന പോരാട്ടങ്ങളുടെയും ശത്രുക്കള്‍ തന്നെയാണ്.