Saturday, December 10, 2011

വ്യവസ്ഥിതിയും അഴിമതിയും

അഴിമതി പണ്ടാരങ്ങളായ അധികാരികള്‍ക്ക്‌ കപ്പം കൊടുത്താലേ, ആ ശപ്പന്റെ മനം കുളിര്‍ത്തു പ്രസാദിച്ചാലേ, നീതി തേടുന്ന പാവപ്പെട്ടവന് ന്യായമായത് പോലും അനുവദിച്ചു കിട്ടൂ എന്നതാണ് നമ്മുടെ നാട്ടിലെ നാട്ടുനടപ്പ് രീതി. സര്‍വ്വത്ര അഴിമതിയുടെ വിപുലമായ നെറ്റ്‌വര്‍ക്ക്‌ ! കാര്യം ന്യായമായതായാലും കൈകൂലി കൊടുക്കണം. അന്യായമായത്‌ നേടിയെടിക്കാനും അല്‍പ്പം കനമുള്ള കൈകൂലി കൊടുത്താല്‍ മതി.
കൊടുക്കുന്നവന്റെയും മേടിക്കുന്നവന്റെയും ഒരു നീണ്ട ചങ്ങലയായി നോക്കെത്താത്ത ദൂരത്തോളം അഴിമതിയുടെ നീണ്ട നിരയായി നമ്മുടെ ഭരണ നിര്‍വാഹണ സംവിധാനങ്ങള്‍ മാറിയിരിക്കുന്നു. നേരാംവണ്ണം ആഹാരം പോലും കഴിക്കുവാനുള്ള വകയില്ലാത്ത പാവങ്ങള്‍ക്ക്, കൈകൂലി കൊടുക്കുവാന്‍ ഗതിയില്ലാ എന്നതുകൊണ്ട് നീതിയുമില്ല, ന്യായവുമില്ല. അധിക്കരവുമില്ല, അവകാശവുമില്ല. വേണ്ടത് പോലെ കൈകൂലി കൊടുക്കുവാന്‍ പണമുണ്ടെങ്കില്‍ ഏത് അന്യായവും എളുപ്പം നേടിയെടുക്കാം. പണം എങ്ങിനെ ഉണ്ടാക്കിയതാണെങ്കിലും ശരി പണം ഉണ്ടങ്കില്‍ ഏത് അര്‍ദ്ധരാതിയിലും അധികാരം കാല്‍കീഴില്‍ മുത്തമിടും. അതാണ്‌ സമകാലിക ഭാരതം! നാടിന്റെ പുരോഗതിയും നാട്ടുകാരുടെ ക്ഷേമവും സാധ്യമാക്കേണ്ട സര്‍ക്കാരിന്റെ പദ്ധതികളും അതിനു ചിലവിടുന്ന പണവും വഴിമാറി സഞ്ചരിക്കുന്നത് അഴിമതിയുടെ ചാനലുകളിലൂടെയാണ്.


അനര്‍ഹമായതും അന്യായമായതും ആരും നേടിക്കൂട എന്ന് അധികാരത്തില്‍ ഇരിക്കുന്നവരും അവരുടെ കാവല്‍ നായ്ക്കളും കര്‍ശനമായി തീരുമാനിച്ചാല്‍ പിന്നെ  ഇന്നത്തെ നമ്മുടെ സാമൂഹിക സാമ്പത്തിക വ്യവസ്ഥിതിയുടെ നില അവതാളത്തില്‍ ആവും. കാരണം  ഇവിടെ ചൂഷകന്റെ ആധിപത്യ വ്യവസ്ഥിതിയാണ് ജനാധിപത്യത്തിന്റെ  മറവില്‍ നിലനില്‍ക്കുന്നത്.  അന്യന്റെ അവകാശങ്ങള്‍ കവര്‍ന്നെടുക്കാതെ നിലനില്‍പ്പ് അസാധ്യം ആയിട്ടുള്ള ചൂഷണ വ്യവസ്ഥിതി തന്നെയാണ്, അഴിമതിയുടെ അടിത്തറയും പ്രഭവകേന്ദ്രവും.


പൊതുവിതരണ സംവിധാനം ശക്തമാക്കുക.


ചിലവിനൊത്ത്‌ വരുമാനം കൂടുന്നവന്റെ ഭൌതിക ജീവിത സാഹചര്യങ്ങളെ നിരന്തരമായുള്ള വിലകയറ്റം സാരമായി ബാധിക്കില്ല. അതെ സമയം സ്വന്തം വരുമാനവും ചിലവും തമ്മില്‍ കൂട്ടിമുട്ടിക്കുവാന്‍ പെടാപാട് പെടുന്ന രാജ്യത്തെ മഹാഭൂരിപക്ഷം വരുന്ന സാധാരണക്കാരനെ സംബന്ധിച്ചിടത്തോളം നിരന്തരം വിപണിയില്‍ ഉണ്ടാവുന്ന വിലകയറ്റം അവരുടെ ദുരിത ജീവിതത്തെ കൂടുതല്‍ കൂടുതല്‍ കഷ്ടതരം ആക്കുന്നു.

പൌരന്റെ ക്ഷേമം മുഖ്യ അജണ്ടയായി കാണുന്ന രാഷ്ട്രീയ- ഭരണകൂടങ്ങള്‍ അവശ്യ സാധനങ്ങളുടെ പൊതുവിതരണ സംവിധാനം ശക്തമാക്കുകയാണ്  വേണ്ടത്‌.  വിപണിയില്‍ ഫലപ്രദമായി ഇടപെട്ടുകൊണ്ടും    ആവശ്യമായ സബ്സിഡി കൊടുത്തുകൊണ്ടും  സാധാരണക്കാരന്റെ ജീവിത ദുരിതങ്ങള്‍ കുറച്ചു കൊണ്ടുവരുവാന്‍ നടപടികള്‍ സ്വീകരിക്കേണ്ടതുണ്ട്. 

സ്വകാര്യ കുത്തക വര്‍ഗ്ഗ പ്രീണനം തങ്ങളുടെ ഭരണ ലക്‌ഷ്യം ആയി കാണുന്ന ഭരണ വര്‍ഗ്ഗങ്ങള്‍ ഈ വിഷയത്തില്‍ നിസ്സംഗത പാലിക്കുന്നു എന്നതാണ് ഇന്നത്തെ അവസ്ഥ. പൊതുസമൂഹത്തിന്റെ ശക്തമായ കൂട്ടായ്മയും പ്രതിഷേധവും പ്രക്ഷോഭവും ഈ വിഷയത്തില്‍ ഉണ്ടാവേണ്ടതുണ്ട്. എങ്കില്‍ മാത്രമേ ജനവിരുദ്ധമായ ഭരണകൂട നയസമീപനങ്ങള്‍ തിരുത്തിക്കുവാന്‍ സാധിക്കുകയുള്ളൂ.

സാമ്പത്തിക പരിഷ്കരണം എന്ന ആഗോളവല്‍ക്കരണത്തിന്റെ ........

സാമ്പത്തിക പരിഷ്കരണം എന്ന ആഗോളവല്‍ക്കരണത്തിന്റെ - സ്വകാര്യവല്‍ക്കരണത്തിന്റെ - ഉദാരവല്‍ക്കരണത്തിന്റെ പടപ്പുറപ്പാട് മുതലാളിത്ത ചൂഷണത്തിനുള്ള തുറന്നലോകം ഒരുക്കുന്നതിന് വേണ്ടിയായിരുന്നു. അല്ലാതെ ലോകജനത അനുഭവിച്ചു വരുന്ന സാമൂഹിക ജീവിത പ്രതിസന്ധികള്‍ പരിഹരിക്കുന്നതിന് വേണ്ടിയല്ല. വളരെയേറെ കെട്ടിഘോഷിച്ച സാമ്പത്തിക പരിഷ്കരണം രണ്ടു ദശകം പിന്നിട്ടപ്പോള്‍ മുതലാളിത്തം എന്ന ചൂതാട്ടം കടുത്ത പ്രതിസന്ധിയില്‍ അകപെട്ടതാണ് ലോകം കാണുന്നത്. അമേരിക്കയും മറ്റു വികസിത മുതലാളിത്ത രാജ്യങ്ങളും കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ ആണിപ്പോള്‍ . വികസന മുരടിപ്പും തൊഴിലില്ലായ്മയും രൂക്ഷമായി കൊണ്ടിരിക്കുന്നു.ആഭ്യന്തര കടബാധ്യതകള്‍ വര്‍ദ്ധിച്ചു കൊണ്ടിരിക്കുന്നു.
.....................................
മൊത്തം ജനതയുടെ ജീവിത ക്ഷേമവും അന്തസ്സും അവകാശങ്ങളും മുഖ്യ അജണ്ടയായി കാണുന്ന ജനാധിപത്യ വ്യവസ്ഥിതിയിലെ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്ക് എങ്ങിനെയാണ് ഇത്തരം ഒരു സാമ്പത്തിക പരിഷ്കരണത്തെ അന്ധമായി അനുകരിക്കുവാനും നടപ്പിലാക്കുവാനും സാധിക്കുക? രാജ്യത്തോടും ജനതയോടും ജനാധിപത്യ വ്യവസ്ഥിതിയോടും ഉറച്ച പ്രതിബദ്ധതയുള്ള ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിനും തെറ്റായ സാമ്പത്തിക നയങ്ങള്‍ നടപ്പിലാക്കുക എന്നത് ഒട്ടും ഭൂഷണം അല്ല.
..........................................
ഈ ഒരു പരിപ്രേക്ഷ്യത്തില്‍ ആണ് നാം സോണിയയും മന്മോഹന്‍ സിങ്ങും മറ്റു അഴിമതി പണ്ടാരങ്ങള്‍ ആയ ബൂര്‍ഷാ രാഷ്ട്രീയ പ്രസ്ഥാനങ്ങളും അധികാരത്തിന്റെ മറവില്‍ നടപ്പിലാക്കുന്ന ജനവിരുദ്ധ നയങ്ങളെ വിശകലനം ചെയ്യേണ്ടത്‌. കുത്തകള്‍ക്കും കോര്‍പറേറ്റ് ഭീമന്മാര്‍ക്കും വേണ്ടി ഭരിക്കുകയും മഹാഭൂരിപക്ഷം ജനതയുടെ ക്ഷേമവും അന്തസ്സും അവകാശവും ഇല്ലാതാക്കുകയും ചെയ്യുന്ന രാഷ്ട്രീയ ഭരണ വര്‍ഗ്ഗത്തെ ജനശത്രുക്കള്‍ എന്നല്ലാതെ മറ്റെന്താണ് വിളിക്കുക?

അന്യന്റെ സമ്പത്ത്‌ കവര്‍ന്നെടുക്കുന്ന അധീശവര്‍ഗ്ഗത്തെ സംപൂജ്യരായി കാണാത്ത.....


അന്യന്റെ സമ്പത്ത്‌ കവര്‍ന്നെടുക്കുന്ന അധീശവര്‍ഗ്ഗത്തെ സംപൂജ്യരായി കാണാത്ത  ജനത.  സംസ്കാരം കൊണ്ടല്ലാതെ മാനവികത കൊണ്ടല്ലാതെ , സമ്പത്തും അധികാരവും ഉണ്ടെന്നത് കൊണ്ടുമാത്രം ആരും കുലീനരാവുകയില്ല എന്ന് തിരിച്ചറിയുന്ന ജനത,  ഒരിക്കലും ചിന്തയുടെ ലോകത്ത്‌ അടിമകള്‍ അല്ല. സ്വന്തം  സ്വാര്‍ത്ഥ താല്പര്യങ്ങള്‍ക്ക് വേണ്ടി മാനവിക മൂല്യങ്ങള്‍ മുച്ചൂടും ചവിട്ടി മെതിക്കുന്ന സഹജീവി വര്‍ഗ്ഗത്തിന്റെ ആധിപത്യം തുടരുന്ന വ്യവസ്ഥിതിയില്‍   അവര്‍ അടിയാളര്‍ ആയി ജീവിതയാത്ര തുടരില്ല. അവര്‍ ഒരിക്കലും നിസ്സംഗത മുഖമുദ്രയായി സ്വയം അണിയുന്ന അടിമ മാനസങ്ങളെ പോലെ  ആയിരിക്കില്ല. എല്ലാ കെട്ടനീതിക്കും പ്രമാണങ്ങള്‍ക്കും എതിരെയുള്ള  നിരന്തരമായ പ്രതിഷേധവും പ്രക്ഷോഭവും ആയിരിക്കും അവരുടെ ജീവചൈതന്യം.

പാതയോര പൊതുയോഗവും കോടതി വിധിയും.

ജനാധിപത്യത്തില്‍ ജനങ്ങളെ ബോധവല്‍ക്കരിച്ച് അഭിപ്രായരൂപീകരണത്തിന് സജ്ജരാക്കുക എന്നതിന് വലിയ പ്രാധാന്യമുണ്ട് എന്ന കാര്യം കോടതി മറന്നുപോകുന്നു. ജനാധിപത്യം സാര്‍ഥകമാകുന്നത് ജനങ്ങളും രാഷ്ട്രവും നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് കൃത്യമായി അറിഞ്ഞ് ജനങ്ങള്‍ പ്രതികരിക്കുമ്പോള്‍ മാത്രമാണ്. ഇങ്ങനെ ഗൗരവപൂര്‍വമായ വിഷയങ്ങള്‍ ജനങ്ങളെ അറിയിക്കുന്നതിനുള്ള ഏറ്റവും പലപ്രദമായ മാര്‍ഗങ്ങളിലൊന്നാണ് പൊതുനിരത്തുകളിലെ രാഷ്ട്രീയ പൊതുയോഗങ്ങള്‍ . വ്യത്യസ്തങ്ങളായ അഭിപ്രായങ്ങള്‍ , വിരുദ്ധങ്ങളായ നിലപാടുകള്‍ എന്നിവയൊക്കെ താരതമ്യപ്പെടുത്തി സ്വന്തം നിലപാട് രൂപീകരിക്കാന്‍ അത് ജനങ്ങളെ പ്രാപ്തരാക്കും. അതിനുള്ള അവസരം നിഷേധിച്ചാല്‍ അത് ജനാധിപത്യത്തിന്റെ സത്ത ചോര്‍ത്തിക്കളയലാകും.


തങ്ങളെ ബാധിക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് തീര്‍ത്തും അജ്ഞരായിരുന്നുകൊണ്ട് മഹാഭൂരിപക്ഷം ജനങ്ങള്‍ വിധിയെഴുതിയാല്‍ ജനാധിപത്യത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍തന്നെ പരാജയപ്പെടും. അത് ഇന്നത്തെ വ്യവസ്ഥിതി മാറ്റമില്ലാതെ തുടരണമെന്ന് ആഗ്രഹിക്കുന്ന രാഷ്ട്രീയത്തിന്റെ താല്‍പ്പര്യങ്ങളുടെ നിര്‍വഹണമാണ്. ചരിത്രത്തിലില്ലാത്ത വിധത്തിലുള്ള ഭീകരമാനമാര്‍ജിക്കുകയാണ് നമ്മുടെ രാജ്യത്ത് അഴിമതി. സാധാരണക്കാരന് സങ്കല്‍പ്പത്തില്‍പ്പോലും കാണാനാകാത്ത തോതിലേക്ക് അത് വളര്‍ന്നു. 1,76,643 കോടിയുടെ അഴിമതിയാണ് സ്പെക്ട്രത്തെ ചൂഴ്ന്നുനടന്നത്. നിത്യേനയെന്നോണം ചെറുതും വലുതുമായ അഴിമതികള്‍ രാജ്യത്തെമ്പാടും നടക്കുന്നു. ഖജനാവ് ചോരുന്നു; ജനങ്ങള്‍ പാപ്പരാകുന്നു.


ഇതിലൊക്കെ പ്രതിഷേധിക്കാനുള്ള അവകാശമെങ്കിലും ജനങ്ങള്‍ക്കു വേണ്ടേ? പ്രതിഷേധം പത്രാധിപര്‍ക്ക് കത്തയച്ചുമാത്രം അറിയിച്ചുകൊള്ളണമെന്നാണോ? രാജ്യത്തെ ഗ്രസിക്കുന്ന അഴിമതിയോടില്ലാത്ത അസഹിഷ്ണുത, ആ അഴിമതിക്കെതിരായ പ്രതിഷേധസമരങ്ങളുടെ വ്യത്യസ്ത രൂപങ്ങളോടുവേണോ? ജനങ്ങളുടെ അമര്‍ത്തിവയ്ക്കപ്പെടുന്ന അമര്‍ഷത്തിന്റെ ജനാധിപത്യപരമായ ബഹിര്‍ഗമനങ്ങളാണ് പ്രതിഷേധപ്രകടനങ്ങളും സമരസമ്മേളനങ്ങളുമൊക്കെ. ജനാധിപത്യപരമായ അത്തരം പ്രതിഷേധപ്രകടനങ്ങള്‍ക്ക് അവസരമില്ല എന്നുവന്നാല്‍ , അത് ജനങ്ങളുടെ ഉള്ളില്‍ പുകഞ്ഞുനീറി ജനാധിപത്യവിരുദ്ധമായി വഴിതിരിഞ്ഞുപോയി എന്നുവരും. 


ഇതിന്റെ എത്രയോ ദൃഷ്ടാന്തങ്ങള്‍ രാജ്യത്തിന്റെ നാനാഭാഗങ്ങളില്‍നിന്നായി പല ഘട്ടങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നു. അത്തരം അപകടാവസ്ഥകളുണ്ടാകാതെ നോക്കാന്‍ ജുഡീഷ്യറിക്ക് ചുമതലയുണ്ട്. സ്വാതന്ത്ര്യസമരകാലംതൊട്ട് നിലനിന്നുവന്നതാണ് പൊതുനിരത്തുകളിലെ കൂടിച്ചേരലുകളും പൊതുയോഗങ്ങളും പ്രതിഷേധസമരങ്ങളും. സ്വാതന്ത്ര്യലബ്ധിയോടെ സംഘടിക്കലിനും പ്രതിഷേധമറിയിക്കലിനും ഭരണഘടനയിലൂടെതന്നെ സ്വാതന്ത്ര്യം ഉറപ്പുനല്‍കി. സ്വാതന്ത്ര്യസമരകാലത്തുതന്നെ നിലനിന്ന ഒരു സൗകര്യവും സ്വാതന്ത്ര്യവും ജനാധിപത്യ റിപ്പബ്ലിക്കില്‍ നിഷേധിക്കപ്പെട്ടുകൂടാ.

കേവല യുക്തിവാദവും കമ്മ്യൂണിസ്റ്റ്‌ യുക്തിവാദവും തമ്മിലുള്ള പ്രായോഗിക രംഗത്തെ ഭിന്നത.


പദാര്‍ത്ഥം പ്രഥമം ആണെന്നും ആശയം ദ്വിതീയം ആണെന്നും ഉള്ള ശാസ്‌ത്രീയ ഭൌതികചിന്ത ഉള്‍കൊള്ളുന്ന കമ്മ്യൂണിസ്റ്റ്‌കള്‍ ബഹുജന വിപ്ലവ പ്രസ്ഥാനത്തിന്റെ രംഗത്ത്‌ സ്വീകരിക്കേണ്ട പ്രായോഗിക സമീപനം മഹനായ സഖാവ് ലെനിന്‍ പറഞ്ഞതു തന്നെയാണ്.


”പരലോകത്തു കിട്ടാന്‍ പോകുന്നുവെന്നു കരുതുന്ന സ്വര്‍ഗത്തിന്റെ സ്വഭാവത്തെകുറിച്ച് പരസ്പരം തര്‍ക്കിക്കുന്നതിനുപകരം ഇഹലോകത്ത് സ്വര്‍ഗം കെട്ടിപെടുക്കാന്‍ ശ്രമിക്കു“ന്നതാണ് തൊഴിലാളിവര്‍ഗത്തിന്റെ കടമ. അതുകൊണ്ടാണ് അധ്വാനിക്കുന്ന ബഹുജനങ്ങളുടെ മവിശ്വാസത്തെ വ്രണപെടുത്തുന്ന യാതൊന്നും ചയ്യരുതെന്ന് ലെനിന്‍ തന്റെ അനുയായികള്‍ക്ക് നിര്‍ദേശം നല്‍കിയത്. കമ്യൂണിസ്റ്റുകാരയ നമുക്ക് മതത്തിലും ദൈവത്തിലും വിശ്വാസിക്കാതിരിക്കാനെന്നപോലെ വിശ്വാസികള്‍ക്ക് അവരുടെ വിശ്വാസം പുലര്‍ത്താനും അവകാശമുണ്ടെന്ന വസ്തുത അംഗീകരിച്ചാല്‍ മാത്രമേ ചൂഷക വര്‍ഗത്തിനെതിരെ ചൂഷിത വര്‍ഗത്തെ അണിനിരത്താന്‍ കഴിയൂ എന്ന് ലെനിന്‍ ചൂണ്ടികാണിച്ചു.

- ഇവിടെയാണ് കേവല യുക്തിവാദവും കമ്മ്യൂണിസ്റ്റ്‌ യുക്തിവാദവും തമ്മിലുള്ള പ്രായോഗിക രംഗത്തെ ഭിന്നത.

..................................................................................................................................................

നമ്മുടെ വര്‍ഗ്ഗ ശതുക്കള്‍ എല്ലാ അര്‍ത്ഥത്തിലും ഇന്നും വളരെ ശക്തരാണ്. യുക്തിവാദ പുരോഗമന ചിന്തകള്‍ ഉള്‍കൊള്ളുന്ന ജനതയുടെ ശതമാനം ഈ ആധുനിക ലോകത്തും എത്രയോ തുച്ഛമാണ്. വളരെ പ്രശസ്തരായ ശാസ്ത്ര പ്രതിഭകളില്‍ പോലും ശാസ്ത്രീയമായ സാമൂഹിക ജീവിത ചിന്തകള്‍ ഉള്‍ക്കൊള്ളുന്നവര്‍ വളരെ കുറവാണ്. 

യുക്തിഭദ്രമായ പുരോഗമന ആശയങ്ങളുടെ പ്രചാരണ രംഗത്ത് നാം ഇന്ന് അഭിമുഖീകരിക്കുന്ന വെല്ലുവിളികള്‍  തിരിച്ചറിയണം. ശുഭപ്രതീക്ഷയോടെ തന്നെ പ്രതിലോമ ആശയങ്ങള്‍ക്കെതിരായ പ്രചാരണം  തുടരുകയും വേണം.

മുതലാളിത്ത ലോകത്തെ പ്രതിസന്ധികളും പുരോഗമന പ്രസ്ഥാനങ്ങള്‍ നേരിടുന്ന വെല്ലുവിളികളും.


നിരന്തരമായി പ്രതിസന്ധികള്‍ അഭിമുഖീകരിക്കുന്നുവെങ്കിലും , ആഗോളതലത്തില്‍ വളരെ ശക്തമായി തന്നെ മുതലാളിത്ത സാമ്പത്തിക വ്യവസ്ഥിതിയും അതിനെ സാധൂകരിക്കുന്ന സാമാന്യവല്‍ക്കരിക്കപ്പെട്ട ആശയങ്ങളും നിലനില്‍ക്കുന്ന ഒരു വര്‍ത്തമാന ലോകത്താണ് നാം ജീവിക്കുന്നത്.

മുതലാളിത്ത വ്യവസ്ഥിതിക്ക്‌ അകത്ത്‌ അതിന്റെ ചട്ടങ്ങള്‍ക്കൊത്തു ജീവിച്ചു കൊണ്ട് തന്നെയാണ് അതിനെതിരായ ആശയസമരവും വര്‍ഗ്ഗബഹുജനപോരാട്ടവും നാം നടത്തുന്നത്. അധികാര മണ്ഡലത്തില്‍ നിന്നും അന്യവല്‍ക്കരിക്കപ്പെട്ട "തൊണ്ണൂറ്റിഒമ്പത് ശതമാനം" വരുന്ന ജനത സ്വന്തം അവകാശങ്ങളും ഉത്തരവാദിത്തങ്ങളും തിരിച്ചറിഞ്ഞു കരുത്തുറ്റ രാഷ്ട്രീയശക്തിയായി മാറുമ്പോള്‍ ആണ് ഈ അവസ്ഥക്ക് മാറ്റം ഉണ്ടാവുകയുളൂ . അതിലേക്കുള്ള ചുവടുവെപ്പുകളുടെ മാറ്റൊലികള്‍ നാം ഇന്ന് കേള്‍ക്കുന്നത് .

മുതലാളിത്ത ശക്തികള്‍ക്കും, അതിന്റെ കീഴില്‍ മാത്രമേ തങ്ങളുടെ സ്വന്തം സ്ഥാപിത താല്‍പര്യങ്ങള്‍ക്ക് ഭാവിയുള്ളൂ എന്ന് തിരിച്ചറിയുന്ന ചൂഷക ജനവിഭാഗങ്ങള്‍ക്കും അറിയാം ആരാണ് തങ്ങളുടെ യഥാര്‍ത്ഥ അന്തകര്‍ എന്നത്. അധികാരത്തിന്റെയും സമ്പത്തിന്റെയും കനത്ത പിന്‍ബലമുള്ള വര്‍ഗ്ഗശത്രുക്കള്‍ , തങ്ങളുടെ താല്‍പര്യങ്ങളുടെ സ്ഥാപനവല്‍ക്കരണത്തിനു ഹിതകരമായ പിന്തിരിപ്പന്‍ ആശയങ്ങളെ സമകാലിക ലോകത്ത് വന്‍തോതില്‍ ആളും അര്‍ത്ഥവും നല്‍കി പ്രചുര പ്രചാരണം നടത്തുകയാണ്.

ഒരു കാര്യം സത്യമാണ് . നാം പ്രതീക്ഷിക്കുന്നത്ര വേഗത്തില്‍ പുരോഗമന ആശയ പ്രചാരണത്തില്‍ നാം വിജയിക്കുന്നില്ല എന്നത് അംഗീകരിക്കുന്നു. അതിനുള്ള വസ്തുനിഷ്ടമായ കാരണങ്ങള്‍ ആണ് ഞാന്‍ മുകളില്‍ സൂചിപ്പിച്ചത്‌. നമ്മുടെ വര്‍ഗ്ഗ ശതുക്കള്‍ എല്ലാ അര്‍ത്ഥത്തിലും ഇന്നും വളരെ ശക്തരാണ്. യുക്തിവാദ പുരോഗമന ചിന്തകള്‍ ഉള്‍കൊള്ളുന്ന ജനതയുടെ ശതമാനം ഈ ആധുനിക ലോകത്തും എത്രയോ തുച്ഛമാണ്. വളരെ പ്രശസ്തരായ ശാസ്ത്ര പ്രതിഭകളില്‍ പോലും,  ശാസ്ത്രീയമായ സാമൂഹികജീവിത ചിന്തകള്‍ ഉള്‍ക്കൊള്ളുന്നവര്‍ വളരെ കുറവാണ്.

യുക്തിഭദ്രമായ പുരോഗമനആശയങ്ങളുടെ പ്രചാരണ രംഗത്ത് നാം ഇന്ന് അഭിമുഖീകരിക്കുന്ന വെല്ലുവിളികള്‍  തിരിച്ചറിയേണ്ടതുണ്ട്. പിന്തിരിപ്പന്‍ ആശയങ്ങള്‍ പൈകിളി സാഹിത്യം പോലെയാണ്. വളരെയെളുപ്പം സാമാന്യബോധത്തിനകത്ത് പ്രവേശിക്കും. മാത്രമല്ല തലതിരിഞ്ഞ സമകാലിക ലോകാവസ്ഥകളുടെ ഒരു ച്ഛായ അതിലുണ്ട്. 

അതെസമയം യുക്തിഭദ്രമായ പുരോഗമനശാസ്ത്രീയ ചിന്തകള്‍ കേവലമായ സമാന്യബോധത്തിനകത്ത് അത്രയെളുപ്പം സ്വാഗതം ചെയ്യപ്പെടുകയില്ല. സാമാന്യ ബോധത്തിനപ്പുറമുള്ള മനസ്സിന്റെ അന്വേഷണത്വര ആവശ്യമാണ്‌. പരിമിതികളും പ്രതിബന്ധങ്ങളും ഒട്ടേറെയുണ്ട് എങ്കിലും ഭാവിയുടെ ശുഭപ്രതീക്ഷയുമായി യുക്തിഭദ്രമായ പുരോഗമന ആശയങ്ങളുടെ പ്രചാരണം നാം തുടരുകതന്നെ വേണം.


തെറ്റായ നീതിബോധം!

അധീശ വര്‍ഗ്ഗവും , അവരുടെ വക്കാലത്ത് വെറും വെറുതെ ഏറ്റെടുക്കുന്ന അടിമമാനസങ്ങള്‍ ആയ പൊതുസമൂഹവും  എക്കാലത്തും  പുരോഗമന ശക്തികളെ വേട്ടയാടാറുണ്ട്. നിലനില്‍ക്കുന്ന ജീര്‍ണ്ണത ബാധിച്ച വ്യവസ്ഥിതിയുടെ കെട്ടആശയങ്ങളെയും കെട്ടനീതിബോധത്തെയും വെല്ലുവിളിക്കുന്ന തിരിച്ചറിവുള്ള പുരോഗമനവിപ്ലവ ശക്തികളെ അക്രമികള്‍ ആയിട്ടാണ്  അവര്‍ ചിത്രീകരിക്കാറുള്ളത് എന്നത് ചരിത്ര സത്യം ആണ്. നിലനില്‍ക്കുന്ന മനുഷ്യത്തവിരുദ്ധമായ - മനുഷ്യാവകാശ വിരുദ്ധമായ വ്യവസ്ഥിതിയും അതിന്റെ ജീര്‍ണ്ണത ബാധിച്ച നീതിബോധവും അല്ല  അവരുടെ വീക്ഷണത്തില്‍ കുറ്റവാളികള്‍ ! അതിനെതിരെ സ്വന്തം ഉയിരുകൊടുത്ത് പ്രതികരിക്കുന്നവ ധീര വിപ്ലവകാരികള്‍ ആണ് ധിക്കാരികളും കുറ്റവാളികളും!!

ഫ്യൂടല്‍നാടുവാഴി തംബുരാക്കന്മാരോടും അവരുടെ ക്രൂരമായ സമീപനങ്ങളോടും ഏറ്റുമുട്ടി ഏറ്റുമുട്ടി ധീരവും ത്യാഗപൂര്‍ണ്ണമായ പോരാട്ടങ്ങള്‍ നടത്തിയ വിപ്ലവ മാനസങ്ങള്‍ ആണ് , നാം ഇന്ന് സ്വതന്ത്രമായി സഞ്ചരിക്കുകയും ഇടപെടുകയും ചെയ്യുന്ന പൊതുസമൂഹത്തിന്റെ ഇടം നേടിയെടുത്തത് എന്ന് നാം ഓര്‍ക്കണം. അന്നും അന്നത്തെ തമ്പുരാക്കന്മാരും അവരുടെ ദാസ്യം അലങ്കാരമായി കരുതിയ ജനസമൂഹവും, അടിയാള വര്‍ഗ്ഗത്തിന്റെ മോചനത്തിന് വേണ്ടി പോരുതിയ ധീരസഖാകളെ അക്രമികള്‍ എന്നാണു ആക്ഷേപിച്ചിരുന്നത്.