Sunday, May 1, 2011

അല്പം രാഷ്ട്രീയം. അല്പം ജനാധിപത്യ ചിന്തകള്‍

വോട്ട് അവകാശമുള്ള ജനങ്ങളുടെ സമഗ്രമായ രാഷ്ട്രീയ പ്രബുദ്ധത കൂടാതെ,  ജനാധിപത്യ വ്യവസ്ഥിതി അര്‍ത്ഥപൂര്‍ണ്ണമാവില്ല. രാജ്യത്തിന്റെയും സമൂഹത്തിന്റെയും ശ്രേയസ്സിനും ക്ഷേമത്തിനും ഉതകുന്ന സാമൂഹിക സാമ്പത്തിക സാംസ്കാരിക വിചാരങ്ങള്‍ ജനങ്ങള്‍ക്ക്‌ ഉണ്ടാവണം. അറിവിലും കഴിവിലും അവസ്ഥയിലും അന്തരങ്ങളുടെ വിവിധ ശ്രേണിയില്‍ ജീവിക്കുന്ന ജനങ്ങളുടെ ഒരു സമൂഹം ആണ് നമ്മുടെ രാജ്യത്തുള്ളത്  എന്നതൊരു വസ്തുതയാണ്. വ്യത്യസ്തവും വിരുദ്ധവും ആയ ബഹുമുഖ താല്പര്യങ്ങള്‍ നമ്മുടെ ജനവിഭാഗങ്ങള്‍ക്കിടയില്‍ ഉണ്ട്. അത് കൊണ്ട് തന്നെ എല്ലാ ജനവിഭാഗങ്ങളുടെയും എല്ലാ തല്പര്യങ്ങളെയും ഒരു പോലെ പരിഗണിക്കുന്ന രാഷ്ട്രീയവും ഭരണവും അസാധ്യം ആണ്.

രണ്ടു നൂറ്റാണ്ട് ബ്രിട്ടീഷ്‌ സാമ്രാജ്യത്തിന്റെ കോളനിയായി  നിലകൊണ്ട ഇന്ത്യയുടെ സ്വാതന്ത്ര്യ സമര പോരാട്ടങ്ങള്‍ ജനകീയം ആയതിന്റെ തുടക്കം, നമ്മുടെ രാഷ്ട്രപിതാവ് മഹാത്മാഗാന്ധി അന്നത്തെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ നേതൃത്വം ഏറ്റെടുത്തതോടെയാണ്. അന്ന് മഹാത്മാഗാന്ധി ഇന്ത്യയിലെ ജാതി വിവേചനവും,  ജന്മിത്ത്വത്തിന്റെ കടുത്ത ചൂഷണവും അനുഭവിക്കുന്ന ഇന്ത്യന്‍ ജനതയോട് പറഞ്ഞു , " സ്വാതന്ത്ര്യം നേടിയാല്‍ ഇവിടെ പുതിയൊരു പുലരിയുണ്ടാവും. നിങ്ങള്‍ ഇന്നനുഭവിക്കുന്ന ജാതി വിവേചനവും അടിമത്വവും ചൂഷണവും എല്ലാം അവസാനിക്കും" എന്ന്. പക്ഷെ പിന്നീട് നാം സ്വാതന്ത്ര്യം നേടിയ ഇന്ത്യയില്‍ കണ്ടത് മഹാത്മാഗാന്ധി അന്ന് ജനങ്ങള്‍ക്ക്‌ നല്‍കിയ സ്വപ്നം കേവലം  ജലരേഖയായി തീര്‍ന്നു  എന്നതാണ്. വെളുത്ത സായിപ്പ് പോയപ്പോള്‍ "കറുത്ത സായിപ്പ്" പകരം വന്നു എന്നതാണ് പീഡിതരും ചൂഷിതരും ആയ ജനവിഭാഗങ്ങളുടെ അനുഭവ സത്യം.

ഇന്നും ഗ്രാമീണ ഇന്ത്യയില്‍ കടുത്ത രീതിയില്‍ ഭൂപ്രഭുക്കളുടെ ചൂഷണവും ജാതിപരമായ വിവേചനവും അനുഭവിച്ചു, കന്നുകാലികലെക്കാളും പരിതാപകരം ആയ അവസ്ഥയില്‍ ആണ് ജനകോടികള്‍ ദുരിതം പേറി ജീവിതം ജീവിച്ചു തീര്‍ക്കുന്നത്. മണ്ണില്‍ അധ്വാനിക്കുന്ന കര്‍ഷകന് ഭൂമിയുടെ അവകാശവും,  അവന്റെ കാര്‍ഷിക ഉല്‍പന്നങ്ങള്‍ക്ക്  ന്യായമായ വിലയും ഉറപ്പു വരുത്തുന്ന കാര്‍ഷിക പരിഷ്കരണങ്ങള്‍ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടികള്‍ അധികാരത്തില്‍ വന്ന ഇന്ത്യയിലെ മൂന്ന് സംസ്ഥാനങ്ങളില്‍ മാത്രം ആണ് ഇന്നും യാഥാര്‍ത്ഥ്യം ആയിട്ടുള്ളത്.

സ്വാതന്ത്ര്യം നേടി ആറുവര്ഷം പിന്നിട്ടപ്പോള്‍ അഴിമതി ഒരു സംസ്കാരം ആയി മാറിയിരിക്കുന്നു. അഴിമതികൂടാതെ  അന്തസ്സുള്ള മനുഷ്യന്‍ ആയി ജീവിക്കുവാന്‍ ആവില്ല എന്നതായി അവസ്ഥ. ജനധിപത്യത്തിന്റെ ശ്രീകോവിലില്‍ ശതകോടീശ്വരന്‍മാര്‍ അടക്കി വാഴുന്നു.  ഭരണകൂടം കുത്തകവര്‍ഗ്ഗത്തിന്റെ ദല്ലാള്‍പണി നടത്തുമ്പോള്‍ ,  ഖജാനാവ് കൊള്ളയടിക്കുന്ന ലക്ഷക്കണക്കിന് കോടികളുടെ അഴിമതി കഥകള്‍ ആണ് പുറത്തു വന്നു കൊണ്ടിരിക്കുന്നത്. ജനാധിപത്യ വ്യവസ്ഥിതിയുടെ തൂണുകള്‍ ആയ കോടതിയും മാധ്യമ രംഗവും എല്ലാം അഴിമതിയുടെ പങ്കാളികള്‍ ആയി കുത്തക താല്പര്യം ഉറപ്പു വരുത്തുവാന്‍ നിലകൊള്ളുന്നു. ഇരുട്ടിന്റെ മറവില്‍ കൊള്ളയടിക്കുന്ന കള്ളന്മാരെപോലെ അധികാരം ദുരുപയോഗം ചെയ്യുന്ന ജനവിരുദ്ധ വര്‍ഗ്ഗം,  സാമാന്യ ജനങ്ങളുടെ ഗൌരവതരം ആയ രാഷ്ട്രീയചിന്തകള്‍ വന്ധ്യംകരിക്കുവാന്‍ ലക്ഷ്യമിട്ട്  ബോധപൂര്‍വം അരാഷ്ട്രീയതയെ പ്രോത്സാഹിപ്പിക്കുന്നു.

രാജ്യത്തിന്റെ ഭദ്രതക്കും ജനതയുടെ ഐക്യത്തിനും ഏറ്റവും ആവശ്യം എല്ലാ ജനവിഭാഗങ്ങളുടെയും ന്യായമായ അവകാശങ്ങള്‍ അംഗീകരിക്കുന്ന രാഷ്ട്രീയവും ഭരണവും ആണ്. മഹാഭൂരിപക്ഷം ജനതയെ പ്രാന്തവല്ക്കരിച്ചു കൊണ്ടുള്ള ഒരു വികസനം അല്ല നമുക്ക് ആവശ്യം. മുന്നോക്കംനില്‍ക്കുന്ന  ജനതയോടൊപ്പം പിന്നോക്കംനില്‍ക്കുന്ന ജനതയെ വളര്‍ത്തിയെടുക്കുന്നതും,  മുന്നോക്കം നില്‍ക്കുന്ന പ്രദേശങ്ങളോടൊപ്പം  പിന്നോക്കംനില്‍ക്കുന്ന പ്രദേശങ്ങളെയും ഉയര്‍ത്തികൊണ്ടു വരുന്നതും ആയിരിക്കണം നമ്മുടെ വികസന നയം.

എല്ലാവര്ക്കും ആധുനികമായ ആരോഗ്യ വിദ്യാഭ്യാസ സൌകര്യങ്ങള്‍ ഉണ്ടായിരിക്കണം. മനുഷ്യന്റെ അന്തസ്സോടെ എല്ലാ ജനവിഭാഗങ്ങള്‍ക്കും ജീവിക്കുവാന്‍ അവസരം ഉണ്ടാവണം. ആരും തന്നെ ആഹാരം മേടിക്കുവാന്‍ ഗതിയില്ലാതെ പട്ടിണി കിടക്കുന്നവരായി , ചികില്‍സക്ക് ഗതിയില്ലാതെ വലയുന്നവരായി , വസ്ത്രം മേടിക്കുവാന്‍ ഗതിയില്ലാതെ കൌപീനധാരികള്‍ ആയി  പുഴുക്കളെ പോലെ ജീവിക്കുന്ന അവസ്ഥ ഉണ്ടാവരുത്.

അടിമമാനസങ്ങളെ ആത്മബോധം ഉള്ള നിവര്‍ന്നു നില്‍ക്കുന്ന മനുഷ്യരായി ജീവിക്കുവാന്‍ പ്രപ്തരാക്കുന്നതാവണം നമ്മുടെ രാഷ്ട്രീയ പ്രവര്‍ത്തനം. സങ്കുചിത ചിന്തകളുടെ അടച്ചിട്ട ലോകത്ത് നിന്ന്  മാനവികതയുടെ വിശാലമായ പൊതുമണ്ഡലത്തിലേക്ക് നമ്മുടെ സമൂഹത്തിലെ സമസ്ത ജനവിഭാഗങ്ങളെയും ആനയിക്കുവാന്‍ പ്രേരണയേകുന്ന ആശയക്കരുത്ത്  രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്ക് ഉണ്ടാവണം. ഇവിടെ ബൂര്‍ഷാ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ അരാഷ്ട്രീയവല്‍ക്കരിക്കപെട്ട - ആശയ ദാരിദ്രം അനുഭവിക്കുന്ന ഒരു ആള്‍കൂട്ടം ആയി ചുരുങ്ങുന്ന അവസ്ഥയാണ് നാം കാണുന്നത്.

ഒരു നല്ല സമൂഹം വാര്‍ത്തെടുക്കുന്നതിന് വേണ്ടിയുള്ള പ്രതികരണവും ഇടപെടലും പോരാട്ടവും  ജാഗ്രതയും ആയി നമ്മുടെ രാഷ്ട്രീയ ബോധം വളരേണ്ടതുണ്ട്. അത്തരം ഒരു പരിവര്‍ത്തനം
നമ്മുടെ സാമൂഹിക രാഷ്ട്രീയ രംഗത്ത് ഉണ്ടാവുമ്പോള്‍ , ഇന്ന് നാം രാഷ്ട്രീയ ഭരണ രംഗങ്ങളില്‍  കാണുന്ന ജനവിരുദ്ധ ദുഷ്ടമൂര്‍ത്തികള്‍ പൊതുമണ്ഡലത്തില്‍ നിന്ന് പാലായനം ചെയ്യേണ്ടി വരും. ഭരണകൂടം  കുത്തകവര്‍ഗ്ഗത്തിന്റെ ദല്ലാള്‍ പണി തുടരുമ്പോള്‍ അല്ല,  എല്ലാ വിഭാഗം ജനങ്ങളുടെയും  ക്ഷേമത്തിനും , രാജ്യത്തിന്റെ ശ്രേയസ്സിനും വേണ്ടി ജനങ്ങള്‍ നല്‍കിയ അധികാരം പ്രയോഗിക്കുമ്പോള്‍ ആണ് ജനാധിപത്യം ജനകീയം ആവുക.

നീതി നിഷേധിക്കപ്പെട്ടവന്റെ നീതിയും, അവകാശങ്ങള്‍ നിഷേധിക്കപെട്ടവന്റെ അവകാശങ്ങളും, അന്തസ്സ് നിഷേധിക്കപെട്ടവന്റെ അന്തസ്സും, അര്‍ഹമായ ജനവിഭാഗങ്ങള്‍ക്ക് നേടികൊടുക്കുവാന്‍ ഭരണകൂടങ്ങള്‍ക്ക് സാധിക്കണം. അതിനു തടസ്സം നില്‍ക്കുന്നതു  വ്യവസ്ഥിതിയും അതിന്റെ നിയമങ്ങളും ആണെങ്കില്‍ ,  ആ വ്യവസ്ഥിതിയും  നിയമവും  മനുഷ്യ വിമോചനത്തിന് ഉത്തകുന്നവിധം പൊളിച്ചെഴുതുവാന്‍ വേണ്ടതായ ജനകീയ രാഷ്ട്രീയ മുന്നേറ്റങ്ങള്‍ ഉണ്ടാവണം.
തീര്‍ച്ചയായും ഇന്ന് ഉറങ്ങികിടക്കുന്ന  ജനത നാളെ  ഉണരും. ജനങ്ങള്‍ ഉണരുമ്പോള്‍ ജനാധിപത്യത്തിന്റെ വസന്തം ഒരു യാഥാര്‍ത്ഥ്യം ആവും. അതാണ്‌ ചരിത്രം നമുക്ക് നല്‍കുന്ന പാഠം.



No comments:

Post a Comment