Saturday, December 10, 2011

വ്യവസ്ഥിതിയും അഴിമതിയും

അഴിമതി പണ്ടാരങ്ങളായ അധികാരികള്‍ക്ക്‌ കപ്പം കൊടുത്താലേ, ആ ശപ്പന്റെ മനം കുളിര്‍ത്തു പ്രസാദിച്ചാലേ, നീതി തേടുന്ന പാവപ്പെട്ടവന് ന്യായമായത് പോലും അനുവദിച്ചു കിട്ടൂ എന്നതാണ് നമ്മുടെ നാട്ടിലെ നാട്ടുനടപ്പ് രീതി. സര്‍വ്വത്ര അഴിമതിയുടെ വിപുലമായ നെറ്റ്‌വര്‍ക്ക്‌ ! കാര്യം ന്യായമായതായാലും കൈകൂലി കൊടുക്കണം. അന്യായമായത്‌ നേടിയെടിക്കാനും അല്‍പ്പം കനമുള്ള കൈകൂലി കൊടുത്താല്‍ മതി.
കൊടുക്കുന്നവന്റെയും മേടിക്കുന്നവന്റെയും ഒരു നീണ്ട ചങ്ങലയായി നോക്കെത്താത്ത ദൂരത്തോളം അഴിമതിയുടെ നീണ്ട നിരയായി നമ്മുടെ ഭരണ നിര്‍വാഹണ സംവിധാനങ്ങള്‍ മാറിയിരിക്കുന്നു. നേരാംവണ്ണം ആഹാരം പോലും കഴിക്കുവാനുള്ള വകയില്ലാത്ത പാവങ്ങള്‍ക്ക്, കൈകൂലി കൊടുക്കുവാന്‍ ഗതിയില്ലാ എന്നതുകൊണ്ട് നീതിയുമില്ല, ന്യായവുമില്ല. അധിക്കരവുമില്ല, അവകാശവുമില്ല. വേണ്ടത് പോലെ കൈകൂലി കൊടുക്കുവാന്‍ പണമുണ്ടെങ്കില്‍ ഏത് അന്യായവും എളുപ്പം നേടിയെടുക്കാം. പണം എങ്ങിനെ ഉണ്ടാക്കിയതാണെങ്കിലും ശരി പണം ഉണ്ടങ്കില്‍ ഏത് അര്‍ദ്ധരാതിയിലും അധികാരം കാല്‍കീഴില്‍ മുത്തമിടും. അതാണ്‌ സമകാലിക ഭാരതം! നാടിന്റെ പുരോഗതിയും നാട്ടുകാരുടെ ക്ഷേമവും സാധ്യമാക്കേണ്ട സര്‍ക്കാരിന്റെ പദ്ധതികളും അതിനു ചിലവിടുന്ന പണവും വഴിമാറി സഞ്ചരിക്കുന്നത് അഴിമതിയുടെ ചാനലുകളിലൂടെയാണ്.


അനര്‍ഹമായതും അന്യായമായതും ആരും നേടിക്കൂട എന്ന് അധികാരത്തില്‍ ഇരിക്കുന്നവരും അവരുടെ കാവല്‍ നായ്ക്കളും കര്‍ശനമായി തീരുമാനിച്ചാല്‍ പിന്നെ  ഇന്നത്തെ നമ്മുടെ സാമൂഹിക സാമ്പത്തിക വ്യവസ്ഥിതിയുടെ നില അവതാളത്തില്‍ ആവും. കാരണം  ഇവിടെ ചൂഷകന്റെ ആധിപത്യ വ്യവസ്ഥിതിയാണ് ജനാധിപത്യത്തിന്റെ  മറവില്‍ നിലനില്‍ക്കുന്നത്.  അന്യന്റെ അവകാശങ്ങള്‍ കവര്‍ന്നെടുക്കാതെ നിലനില്‍പ്പ് അസാധ്യം ആയിട്ടുള്ള ചൂഷണ വ്യവസ്ഥിതി തന്നെയാണ്, അഴിമതിയുടെ അടിത്തറയും പ്രഭവകേന്ദ്രവും.


പൊതുവിതരണ സംവിധാനം ശക്തമാക്കുക.


ചിലവിനൊത്ത്‌ വരുമാനം കൂടുന്നവന്റെ ഭൌതിക ജീവിത സാഹചര്യങ്ങളെ നിരന്തരമായുള്ള വിലകയറ്റം സാരമായി ബാധിക്കില്ല. അതെ സമയം സ്വന്തം വരുമാനവും ചിലവും തമ്മില്‍ കൂട്ടിമുട്ടിക്കുവാന്‍ പെടാപാട് പെടുന്ന രാജ്യത്തെ മഹാഭൂരിപക്ഷം വരുന്ന സാധാരണക്കാരനെ സംബന്ധിച്ചിടത്തോളം നിരന്തരം വിപണിയില്‍ ഉണ്ടാവുന്ന വിലകയറ്റം അവരുടെ ദുരിത ജീവിതത്തെ കൂടുതല്‍ കൂടുതല്‍ കഷ്ടതരം ആക്കുന്നു.

പൌരന്റെ ക്ഷേമം മുഖ്യ അജണ്ടയായി കാണുന്ന രാഷ്ട്രീയ- ഭരണകൂടങ്ങള്‍ അവശ്യ സാധനങ്ങളുടെ പൊതുവിതരണ സംവിധാനം ശക്തമാക്കുകയാണ്  വേണ്ടത്‌.  വിപണിയില്‍ ഫലപ്രദമായി ഇടപെട്ടുകൊണ്ടും    ആവശ്യമായ സബ്സിഡി കൊടുത്തുകൊണ്ടും  സാധാരണക്കാരന്റെ ജീവിത ദുരിതങ്ങള്‍ കുറച്ചു കൊണ്ടുവരുവാന്‍ നടപടികള്‍ സ്വീകരിക്കേണ്ടതുണ്ട്. 

സ്വകാര്യ കുത്തക വര്‍ഗ്ഗ പ്രീണനം തങ്ങളുടെ ഭരണ ലക്‌ഷ്യം ആയി കാണുന്ന ഭരണ വര്‍ഗ്ഗങ്ങള്‍ ഈ വിഷയത്തില്‍ നിസ്സംഗത പാലിക്കുന്നു എന്നതാണ് ഇന്നത്തെ അവസ്ഥ. പൊതുസമൂഹത്തിന്റെ ശക്തമായ കൂട്ടായ്മയും പ്രതിഷേധവും പ്രക്ഷോഭവും ഈ വിഷയത്തില്‍ ഉണ്ടാവേണ്ടതുണ്ട്. എങ്കില്‍ മാത്രമേ ജനവിരുദ്ധമായ ഭരണകൂട നയസമീപനങ്ങള്‍ തിരുത്തിക്കുവാന്‍ സാധിക്കുകയുള്ളൂ.

സാമ്പത്തിക പരിഷ്കരണം എന്ന ആഗോളവല്‍ക്കരണത്തിന്റെ ........

സാമ്പത്തിക പരിഷ്കരണം എന്ന ആഗോളവല്‍ക്കരണത്തിന്റെ - സ്വകാര്യവല്‍ക്കരണത്തിന്റെ - ഉദാരവല്‍ക്കരണത്തിന്റെ പടപ്പുറപ്പാട് മുതലാളിത്ത ചൂഷണത്തിനുള്ള തുറന്നലോകം ഒരുക്കുന്നതിന് വേണ്ടിയായിരുന്നു. അല്ലാതെ ലോകജനത അനുഭവിച്ചു വരുന്ന സാമൂഹിക ജീവിത പ്രതിസന്ധികള്‍ പരിഹരിക്കുന്നതിന് വേണ്ടിയല്ല. വളരെയേറെ കെട്ടിഘോഷിച്ച സാമ്പത്തിക പരിഷ്കരണം രണ്ടു ദശകം പിന്നിട്ടപ്പോള്‍ മുതലാളിത്തം എന്ന ചൂതാട്ടം കടുത്ത പ്രതിസന്ധിയില്‍ അകപെട്ടതാണ് ലോകം കാണുന്നത്. അമേരിക്കയും മറ്റു വികസിത മുതലാളിത്ത രാജ്യങ്ങളും കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ ആണിപ്പോള്‍ . വികസന മുരടിപ്പും തൊഴിലില്ലായ്മയും രൂക്ഷമായി കൊണ്ടിരിക്കുന്നു.ആഭ്യന്തര കടബാധ്യതകള്‍ വര്‍ദ്ധിച്ചു കൊണ്ടിരിക്കുന്നു.
.....................................
മൊത്തം ജനതയുടെ ജീവിത ക്ഷേമവും അന്തസ്സും അവകാശങ്ങളും മുഖ്യ അജണ്ടയായി കാണുന്ന ജനാധിപത്യ വ്യവസ്ഥിതിയിലെ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്ക് എങ്ങിനെയാണ് ഇത്തരം ഒരു സാമ്പത്തിക പരിഷ്കരണത്തെ അന്ധമായി അനുകരിക്കുവാനും നടപ്പിലാക്കുവാനും സാധിക്കുക? രാജ്യത്തോടും ജനതയോടും ജനാധിപത്യ വ്യവസ്ഥിതിയോടും ഉറച്ച പ്രതിബദ്ധതയുള്ള ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിനും തെറ്റായ സാമ്പത്തിക നയങ്ങള്‍ നടപ്പിലാക്കുക എന്നത് ഒട്ടും ഭൂഷണം അല്ല.
..........................................
ഈ ഒരു പരിപ്രേക്ഷ്യത്തില്‍ ആണ് നാം സോണിയയും മന്മോഹന്‍ സിങ്ങും മറ്റു അഴിമതി പണ്ടാരങ്ങള്‍ ആയ ബൂര്‍ഷാ രാഷ്ട്രീയ പ്രസ്ഥാനങ്ങളും അധികാരത്തിന്റെ മറവില്‍ നടപ്പിലാക്കുന്ന ജനവിരുദ്ധ നയങ്ങളെ വിശകലനം ചെയ്യേണ്ടത്‌. കുത്തകള്‍ക്കും കോര്‍പറേറ്റ് ഭീമന്മാര്‍ക്കും വേണ്ടി ഭരിക്കുകയും മഹാഭൂരിപക്ഷം ജനതയുടെ ക്ഷേമവും അന്തസ്സും അവകാശവും ഇല്ലാതാക്കുകയും ചെയ്യുന്ന രാഷ്ട്രീയ ഭരണ വര്‍ഗ്ഗത്തെ ജനശത്രുക്കള്‍ എന്നല്ലാതെ മറ്റെന്താണ് വിളിക്കുക?

അന്യന്റെ സമ്പത്ത്‌ കവര്‍ന്നെടുക്കുന്ന അധീശവര്‍ഗ്ഗത്തെ സംപൂജ്യരായി കാണാത്ത.....


അന്യന്റെ സമ്പത്ത്‌ കവര്‍ന്നെടുക്കുന്ന അധീശവര്‍ഗ്ഗത്തെ സംപൂജ്യരായി കാണാത്ത  ജനത.  സംസ്കാരം കൊണ്ടല്ലാതെ മാനവികത കൊണ്ടല്ലാതെ , സമ്പത്തും അധികാരവും ഉണ്ടെന്നത് കൊണ്ടുമാത്രം ആരും കുലീനരാവുകയില്ല എന്ന് തിരിച്ചറിയുന്ന ജനത,  ഒരിക്കലും ചിന്തയുടെ ലോകത്ത്‌ അടിമകള്‍ അല്ല. സ്വന്തം  സ്വാര്‍ത്ഥ താല്പര്യങ്ങള്‍ക്ക് വേണ്ടി മാനവിക മൂല്യങ്ങള്‍ മുച്ചൂടും ചവിട്ടി മെതിക്കുന്ന സഹജീവി വര്‍ഗ്ഗത്തിന്റെ ആധിപത്യം തുടരുന്ന വ്യവസ്ഥിതിയില്‍   അവര്‍ അടിയാളര്‍ ആയി ജീവിതയാത്ര തുടരില്ല. അവര്‍ ഒരിക്കലും നിസ്സംഗത മുഖമുദ്രയായി സ്വയം അണിയുന്ന അടിമ മാനസങ്ങളെ പോലെ  ആയിരിക്കില്ല. എല്ലാ കെട്ടനീതിക്കും പ്രമാണങ്ങള്‍ക്കും എതിരെയുള്ള  നിരന്തരമായ പ്രതിഷേധവും പ്രക്ഷോഭവും ആയിരിക്കും അവരുടെ ജീവചൈതന്യം.

പാതയോര പൊതുയോഗവും കോടതി വിധിയും.

ജനാധിപത്യത്തില്‍ ജനങ്ങളെ ബോധവല്‍ക്കരിച്ച് അഭിപ്രായരൂപീകരണത്തിന് സജ്ജരാക്കുക എന്നതിന് വലിയ പ്രാധാന്യമുണ്ട് എന്ന കാര്യം കോടതി മറന്നുപോകുന്നു. ജനാധിപത്യം സാര്‍ഥകമാകുന്നത് ജനങ്ങളും രാഷ്ട്രവും നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് കൃത്യമായി അറിഞ്ഞ് ജനങ്ങള്‍ പ്രതികരിക്കുമ്പോള്‍ മാത്രമാണ്. ഇങ്ങനെ ഗൗരവപൂര്‍വമായ വിഷയങ്ങള്‍ ജനങ്ങളെ അറിയിക്കുന്നതിനുള്ള ഏറ്റവും പലപ്രദമായ മാര്‍ഗങ്ങളിലൊന്നാണ് പൊതുനിരത്തുകളിലെ രാഷ്ട്രീയ പൊതുയോഗങ്ങള്‍ . വ്യത്യസ്തങ്ങളായ അഭിപ്രായങ്ങള്‍ , വിരുദ്ധങ്ങളായ നിലപാടുകള്‍ എന്നിവയൊക്കെ താരതമ്യപ്പെടുത്തി സ്വന്തം നിലപാട് രൂപീകരിക്കാന്‍ അത് ജനങ്ങളെ പ്രാപ്തരാക്കും. അതിനുള്ള അവസരം നിഷേധിച്ചാല്‍ അത് ജനാധിപത്യത്തിന്റെ സത്ത ചോര്‍ത്തിക്കളയലാകും.


തങ്ങളെ ബാധിക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് തീര്‍ത്തും അജ്ഞരായിരുന്നുകൊണ്ട് മഹാഭൂരിപക്ഷം ജനങ്ങള്‍ വിധിയെഴുതിയാല്‍ ജനാധിപത്യത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍തന്നെ പരാജയപ്പെടും. അത് ഇന്നത്തെ വ്യവസ്ഥിതി മാറ്റമില്ലാതെ തുടരണമെന്ന് ആഗ്രഹിക്കുന്ന രാഷ്ട്രീയത്തിന്റെ താല്‍പ്പര്യങ്ങളുടെ നിര്‍വഹണമാണ്. ചരിത്രത്തിലില്ലാത്ത വിധത്തിലുള്ള ഭീകരമാനമാര്‍ജിക്കുകയാണ് നമ്മുടെ രാജ്യത്ത് അഴിമതി. സാധാരണക്കാരന് സങ്കല്‍പ്പത്തില്‍പ്പോലും കാണാനാകാത്ത തോതിലേക്ക് അത് വളര്‍ന്നു. 1,76,643 കോടിയുടെ അഴിമതിയാണ് സ്പെക്ട്രത്തെ ചൂഴ്ന്നുനടന്നത്. നിത്യേനയെന്നോണം ചെറുതും വലുതുമായ അഴിമതികള്‍ രാജ്യത്തെമ്പാടും നടക്കുന്നു. ഖജനാവ് ചോരുന്നു; ജനങ്ങള്‍ പാപ്പരാകുന്നു.


ഇതിലൊക്കെ പ്രതിഷേധിക്കാനുള്ള അവകാശമെങ്കിലും ജനങ്ങള്‍ക്കു വേണ്ടേ? പ്രതിഷേധം പത്രാധിപര്‍ക്ക് കത്തയച്ചുമാത്രം അറിയിച്ചുകൊള്ളണമെന്നാണോ? രാജ്യത്തെ ഗ്രസിക്കുന്ന അഴിമതിയോടില്ലാത്ത അസഹിഷ്ണുത, ആ അഴിമതിക്കെതിരായ പ്രതിഷേധസമരങ്ങളുടെ വ്യത്യസ്ത രൂപങ്ങളോടുവേണോ? ജനങ്ങളുടെ അമര്‍ത്തിവയ്ക്കപ്പെടുന്ന അമര്‍ഷത്തിന്റെ ജനാധിപത്യപരമായ ബഹിര്‍ഗമനങ്ങളാണ് പ്രതിഷേധപ്രകടനങ്ങളും സമരസമ്മേളനങ്ങളുമൊക്കെ. ജനാധിപത്യപരമായ അത്തരം പ്രതിഷേധപ്രകടനങ്ങള്‍ക്ക് അവസരമില്ല എന്നുവന്നാല്‍ , അത് ജനങ്ങളുടെ ഉള്ളില്‍ പുകഞ്ഞുനീറി ജനാധിപത്യവിരുദ്ധമായി വഴിതിരിഞ്ഞുപോയി എന്നുവരും. 


ഇതിന്റെ എത്രയോ ദൃഷ്ടാന്തങ്ങള്‍ രാജ്യത്തിന്റെ നാനാഭാഗങ്ങളില്‍നിന്നായി പല ഘട്ടങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നു. അത്തരം അപകടാവസ്ഥകളുണ്ടാകാതെ നോക്കാന്‍ ജുഡീഷ്യറിക്ക് ചുമതലയുണ്ട്. സ്വാതന്ത്ര്യസമരകാലംതൊട്ട് നിലനിന്നുവന്നതാണ് പൊതുനിരത്തുകളിലെ കൂടിച്ചേരലുകളും പൊതുയോഗങ്ങളും പ്രതിഷേധസമരങ്ങളും. സ്വാതന്ത്ര്യലബ്ധിയോടെ സംഘടിക്കലിനും പ്രതിഷേധമറിയിക്കലിനും ഭരണഘടനയിലൂടെതന്നെ സ്വാതന്ത്ര്യം ഉറപ്പുനല്‍കി. സ്വാതന്ത്ര്യസമരകാലത്തുതന്നെ നിലനിന്ന ഒരു സൗകര്യവും സ്വാതന്ത്ര്യവും ജനാധിപത്യ റിപ്പബ്ലിക്കില്‍ നിഷേധിക്കപ്പെട്ടുകൂടാ.

കേവല യുക്തിവാദവും കമ്മ്യൂണിസ്റ്റ്‌ യുക്തിവാദവും തമ്മിലുള്ള പ്രായോഗിക രംഗത്തെ ഭിന്നത.


പദാര്‍ത്ഥം പ്രഥമം ആണെന്നും ആശയം ദ്വിതീയം ആണെന്നും ഉള്ള ശാസ്‌ത്രീയ ഭൌതികചിന്ത ഉള്‍കൊള്ളുന്ന കമ്മ്യൂണിസ്റ്റ്‌കള്‍ ബഹുജന വിപ്ലവ പ്രസ്ഥാനത്തിന്റെ രംഗത്ത്‌ സ്വീകരിക്കേണ്ട പ്രായോഗിക സമീപനം മഹനായ സഖാവ് ലെനിന്‍ പറഞ്ഞതു തന്നെയാണ്.


”പരലോകത്തു കിട്ടാന്‍ പോകുന്നുവെന്നു കരുതുന്ന സ്വര്‍ഗത്തിന്റെ സ്വഭാവത്തെകുറിച്ച് പരസ്പരം തര്‍ക്കിക്കുന്നതിനുപകരം ഇഹലോകത്ത് സ്വര്‍ഗം കെട്ടിപെടുക്കാന്‍ ശ്രമിക്കു“ന്നതാണ് തൊഴിലാളിവര്‍ഗത്തിന്റെ കടമ. അതുകൊണ്ടാണ് അധ്വാനിക്കുന്ന ബഹുജനങ്ങളുടെ മവിശ്വാസത്തെ വ്രണപെടുത്തുന്ന യാതൊന്നും ചയ്യരുതെന്ന് ലെനിന്‍ തന്റെ അനുയായികള്‍ക്ക് നിര്‍ദേശം നല്‍കിയത്. കമ്യൂണിസ്റ്റുകാരയ നമുക്ക് മതത്തിലും ദൈവത്തിലും വിശ്വാസിക്കാതിരിക്കാനെന്നപോലെ വിശ്വാസികള്‍ക്ക് അവരുടെ വിശ്വാസം പുലര്‍ത്താനും അവകാശമുണ്ടെന്ന വസ്തുത അംഗീകരിച്ചാല്‍ മാത്രമേ ചൂഷക വര്‍ഗത്തിനെതിരെ ചൂഷിത വര്‍ഗത്തെ അണിനിരത്താന്‍ കഴിയൂ എന്ന് ലെനിന്‍ ചൂണ്ടികാണിച്ചു.

- ഇവിടെയാണ് കേവല യുക്തിവാദവും കമ്മ്യൂണിസ്റ്റ്‌ യുക്തിവാദവും തമ്മിലുള്ള പ്രായോഗിക രംഗത്തെ ഭിന്നത.

..................................................................................................................................................

നമ്മുടെ വര്‍ഗ്ഗ ശതുക്കള്‍ എല്ലാ അര്‍ത്ഥത്തിലും ഇന്നും വളരെ ശക്തരാണ്. യുക്തിവാദ പുരോഗമന ചിന്തകള്‍ ഉള്‍കൊള്ളുന്ന ജനതയുടെ ശതമാനം ഈ ആധുനിക ലോകത്തും എത്രയോ തുച്ഛമാണ്. വളരെ പ്രശസ്തരായ ശാസ്ത്ര പ്രതിഭകളില്‍ പോലും ശാസ്ത്രീയമായ സാമൂഹിക ജീവിത ചിന്തകള്‍ ഉള്‍ക്കൊള്ളുന്നവര്‍ വളരെ കുറവാണ്. 

യുക്തിഭദ്രമായ പുരോഗമന ആശയങ്ങളുടെ പ്രചാരണ രംഗത്ത് നാം ഇന്ന് അഭിമുഖീകരിക്കുന്ന വെല്ലുവിളികള്‍  തിരിച്ചറിയണം. ശുഭപ്രതീക്ഷയോടെ തന്നെ പ്രതിലോമ ആശയങ്ങള്‍ക്കെതിരായ പ്രചാരണം  തുടരുകയും വേണം.

മുതലാളിത്ത ലോകത്തെ പ്രതിസന്ധികളും പുരോഗമന പ്രസ്ഥാനങ്ങള്‍ നേരിടുന്ന വെല്ലുവിളികളും.


നിരന്തരമായി പ്രതിസന്ധികള്‍ അഭിമുഖീകരിക്കുന്നുവെങ്കിലും , ആഗോളതലത്തില്‍ വളരെ ശക്തമായി തന്നെ മുതലാളിത്ത സാമ്പത്തിക വ്യവസ്ഥിതിയും അതിനെ സാധൂകരിക്കുന്ന സാമാന്യവല്‍ക്കരിക്കപ്പെട്ട ആശയങ്ങളും നിലനില്‍ക്കുന്ന ഒരു വര്‍ത്തമാന ലോകത്താണ് നാം ജീവിക്കുന്നത്.

മുതലാളിത്ത വ്യവസ്ഥിതിക്ക്‌ അകത്ത്‌ അതിന്റെ ചട്ടങ്ങള്‍ക്കൊത്തു ജീവിച്ചു കൊണ്ട് തന്നെയാണ് അതിനെതിരായ ആശയസമരവും വര്‍ഗ്ഗബഹുജനപോരാട്ടവും നാം നടത്തുന്നത്. അധികാര മണ്ഡലത്തില്‍ നിന്നും അന്യവല്‍ക്കരിക്കപ്പെട്ട "തൊണ്ണൂറ്റിഒമ്പത് ശതമാനം" വരുന്ന ജനത സ്വന്തം അവകാശങ്ങളും ഉത്തരവാദിത്തങ്ങളും തിരിച്ചറിഞ്ഞു കരുത്തുറ്റ രാഷ്ട്രീയശക്തിയായി മാറുമ്പോള്‍ ആണ് ഈ അവസ്ഥക്ക് മാറ്റം ഉണ്ടാവുകയുളൂ . അതിലേക്കുള്ള ചുവടുവെപ്പുകളുടെ മാറ്റൊലികള്‍ നാം ഇന്ന് കേള്‍ക്കുന്നത് .

മുതലാളിത്ത ശക്തികള്‍ക്കും, അതിന്റെ കീഴില്‍ മാത്രമേ തങ്ങളുടെ സ്വന്തം സ്ഥാപിത താല്‍പര്യങ്ങള്‍ക്ക് ഭാവിയുള്ളൂ എന്ന് തിരിച്ചറിയുന്ന ചൂഷക ജനവിഭാഗങ്ങള്‍ക്കും അറിയാം ആരാണ് തങ്ങളുടെ യഥാര്‍ത്ഥ അന്തകര്‍ എന്നത്. അധികാരത്തിന്റെയും സമ്പത്തിന്റെയും കനത്ത പിന്‍ബലമുള്ള വര്‍ഗ്ഗശത്രുക്കള്‍ , തങ്ങളുടെ താല്‍പര്യങ്ങളുടെ സ്ഥാപനവല്‍ക്കരണത്തിനു ഹിതകരമായ പിന്തിരിപ്പന്‍ ആശയങ്ങളെ സമകാലിക ലോകത്ത് വന്‍തോതില്‍ ആളും അര്‍ത്ഥവും നല്‍കി പ്രചുര പ്രചാരണം നടത്തുകയാണ്.

ഒരു കാര്യം സത്യമാണ് . നാം പ്രതീക്ഷിക്കുന്നത്ര വേഗത്തില്‍ പുരോഗമന ആശയ പ്രചാരണത്തില്‍ നാം വിജയിക്കുന്നില്ല എന്നത് അംഗീകരിക്കുന്നു. അതിനുള്ള വസ്തുനിഷ്ടമായ കാരണങ്ങള്‍ ആണ് ഞാന്‍ മുകളില്‍ സൂചിപ്പിച്ചത്‌. നമ്മുടെ വര്‍ഗ്ഗ ശതുക്കള്‍ എല്ലാ അര്‍ത്ഥത്തിലും ഇന്നും വളരെ ശക്തരാണ്. യുക്തിവാദ പുരോഗമന ചിന്തകള്‍ ഉള്‍കൊള്ളുന്ന ജനതയുടെ ശതമാനം ഈ ആധുനിക ലോകത്തും എത്രയോ തുച്ഛമാണ്. വളരെ പ്രശസ്തരായ ശാസ്ത്ര പ്രതിഭകളില്‍ പോലും,  ശാസ്ത്രീയമായ സാമൂഹികജീവിത ചിന്തകള്‍ ഉള്‍ക്കൊള്ളുന്നവര്‍ വളരെ കുറവാണ്.

യുക്തിഭദ്രമായ പുരോഗമനആശയങ്ങളുടെ പ്രചാരണ രംഗത്ത് നാം ഇന്ന് അഭിമുഖീകരിക്കുന്ന വെല്ലുവിളികള്‍  തിരിച്ചറിയേണ്ടതുണ്ട്. പിന്തിരിപ്പന്‍ ആശയങ്ങള്‍ പൈകിളി സാഹിത്യം പോലെയാണ്. വളരെയെളുപ്പം സാമാന്യബോധത്തിനകത്ത് പ്രവേശിക്കും. മാത്രമല്ല തലതിരിഞ്ഞ സമകാലിക ലോകാവസ്ഥകളുടെ ഒരു ച്ഛായ അതിലുണ്ട്. 

അതെസമയം യുക്തിഭദ്രമായ പുരോഗമനശാസ്ത്രീയ ചിന്തകള്‍ കേവലമായ സമാന്യബോധത്തിനകത്ത് അത്രയെളുപ്പം സ്വാഗതം ചെയ്യപ്പെടുകയില്ല. സാമാന്യ ബോധത്തിനപ്പുറമുള്ള മനസ്സിന്റെ അന്വേഷണത്വര ആവശ്യമാണ്‌. പരിമിതികളും പ്രതിബന്ധങ്ങളും ഒട്ടേറെയുണ്ട് എങ്കിലും ഭാവിയുടെ ശുഭപ്രതീക്ഷയുമായി യുക്തിഭദ്രമായ പുരോഗമന ആശയങ്ങളുടെ പ്രചാരണം നാം തുടരുകതന്നെ വേണം.


തെറ്റായ നീതിബോധം!

അധീശ വര്‍ഗ്ഗവും , അവരുടെ വക്കാലത്ത് വെറും വെറുതെ ഏറ്റെടുക്കുന്ന അടിമമാനസങ്ങള്‍ ആയ പൊതുസമൂഹവും  എക്കാലത്തും  പുരോഗമന ശക്തികളെ വേട്ടയാടാറുണ്ട്. നിലനില്‍ക്കുന്ന ജീര്‍ണ്ണത ബാധിച്ച വ്യവസ്ഥിതിയുടെ കെട്ടആശയങ്ങളെയും കെട്ടനീതിബോധത്തെയും വെല്ലുവിളിക്കുന്ന തിരിച്ചറിവുള്ള പുരോഗമനവിപ്ലവ ശക്തികളെ അക്രമികള്‍ ആയിട്ടാണ്  അവര്‍ ചിത്രീകരിക്കാറുള്ളത് എന്നത് ചരിത്ര സത്യം ആണ്. നിലനില്‍ക്കുന്ന മനുഷ്യത്തവിരുദ്ധമായ - മനുഷ്യാവകാശ വിരുദ്ധമായ വ്യവസ്ഥിതിയും അതിന്റെ ജീര്‍ണ്ണത ബാധിച്ച നീതിബോധവും അല്ല  അവരുടെ വീക്ഷണത്തില്‍ കുറ്റവാളികള്‍ ! അതിനെതിരെ സ്വന്തം ഉയിരുകൊടുത്ത് പ്രതികരിക്കുന്നവ ധീര വിപ്ലവകാരികള്‍ ആണ് ധിക്കാരികളും കുറ്റവാളികളും!!

ഫ്യൂടല്‍നാടുവാഴി തംബുരാക്കന്മാരോടും അവരുടെ ക്രൂരമായ സമീപനങ്ങളോടും ഏറ്റുമുട്ടി ഏറ്റുമുട്ടി ധീരവും ത്യാഗപൂര്‍ണ്ണമായ പോരാട്ടങ്ങള്‍ നടത്തിയ വിപ്ലവ മാനസങ്ങള്‍ ആണ് , നാം ഇന്ന് സ്വതന്ത്രമായി സഞ്ചരിക്കുകയും ഇടപെടുകയും ചെയ്യുന്ന പൊതുസമൂഹത്തിന്റെ ഇടം നേടിയെടുത്തത് എന്ന് നാം ഓര്‍ക്കണം. അന്നും അന്നത്തെ തമ്പുരാക്കന്മാരും അവരുടെ ദാസ്യം അലങ്കാരമായി കരുതിയ ജനസമൂഹവും, അടിയാള വര്‍ഗ്ഗത്തിന്റെ മോചനത്തിന് വേണ്ടി പോരുതിയ ധീരസഖാകളെ അക്രമികള്‍ എന്നാണു ആക്ഷേപിച്ചിരുന്നത്.

Friday, July 1, 2011

താളം തെറ്റിയ ജനാധിപത്യവും പ്രാന്തവല്‍ക്കരിക്കപ്പെട്ട ജനതയും. ..

ഇപ്പോള്‍ അതിവേഗ സാമ്പത്തിക പരിഷ്കരണത്തിന്റെ കാലമാണല്ലോ. ആരെങ്കിലും ഒന്ന് വിമര്‍ശിച്ചു പോയാല്‍ അവന്‍ പിന്തിരിപ്പന്‍ ആയി മുദ്ര കുത്തപ്പെടും. അല്ല എന്താണ് ഈ സാമ്പത്തിക പരിഷ്കരണം?  ആര്‍ക്കാണ് ഈ പരിഷ്കരണത്തിന്റെ നേട്ടം? ആരാണ് ഇതിന്റെ ദുരന്ത ഫലം അനുഭവിച്ചു കൊണ്ടിരിക്കുന്നത്? 
എല്ലാ മേഖലയിലും അന്തരങ്ങള്‍ അതിവേഗം ഭീകരമായി വളര്‍ന്നു കൊണ്ടിരിക്കുന്നതാണ് നാം കാണുന്നത്. ഈ വികസനത്തില്‍ പൊറുതിമുട്ടുന്ന പൊതുജനം ഒരു പ്രതികരണവും ഇല്ലാതെ എന്തതിശയമേ ......എന്ന് സ്തുതിഗീതം പാടുക  എന്നാണ് ഗുണഭോക്താക്കളുടെ തിരുവചനം. "നാളെ വരും നാളെ വരും നല്ലകാലം" എന്ന വിശ്വാസപ്രതീക്ഷകളുമായി നിസ്സംഘതയോടെ ദുരിതംപേറുന്ന പൊതുജനം എല്ലാം കാണുക. അനുഭവിക്കുക. എങ്കിലല്ലേ ഉണരുന്നതുവരെ - നേരം പുലരുന്നതുവരെ തങ്ങളുടെ കൊള്ളയടി തുടരുവാന്‍ സാധിക്കുകയുളൂ.
.................................................
ജനകീയ സര്‍ക്കാര്‍ നടപ്പിലാക്കുന്ന സാമ്പത്തിക പരിഷ്കരണങ്ങള്‍ , നാട് കുത്തുപാളയെടുത്താലും നാട്ടുകാര്‍ ജീവിത ദുരിതകയത്തില്‍ ആണ്ട് പോയാലും തങ്ങളുടെ ലാഭം അതിവേഗം കൊഴുക്കണം എന്ന ഒരൊറ്റ അജണ്ട മാത്രം ഉള്ള ആര്‍ത്തിപണ്ടാരങ്ങള്‍ ആയ സമ്പന്ന കുത്തക വര്‍ഗ്ഗത്തിന്റെ സ്വര്‍ഗ്ഗലോകം പണിയുന്നതിനു വേണ്ടിയാവരുത്. 
എല്ലാ ജനവിഭാഗത്തിനും അന്തസ്സും അവകാശങ്ങളും പ്രദാനം ചെയ്യുന്ന ഗുണനിലവാരം ഉള്ള ജീവിതം ഉറപ്പുവരുത്തി നല്ലൊരു ക്ഷേമരാഷ്ട്രം കെട്ടിപടുക്കുന്നതിനു ഉതകുന്നതാവണം സര്‍ക്കാരിന്റെ നയനിലപാടുകള്‍ . സാമൂഹിക സാമ്പത്തിക അന്തരങ്ങള്‍ കൂട്ടുകയല്ല, കുറച്ചു കൊണ്ടുവരിക എന്നതാണ് ശരിയായ വികസന നയം. ജീവിത പ്രാസങ്ങള്‍ അനുഭവിക്കുന്ന പ്രന്തവല്‍ക്കരിക്കപെട്ട ജനവിഭാഗങ്ങളെ സമഗ്രമായി ശാക്തീകരിച്ചു മുഖ്യധാരയില്‍ കുടിയിരുത്തുക എന്നതാവണം എല്ലാ വികസന നയങ്ങളുടെയും പരമമായ ലക്‌ഷ്യം. രാജ്യം ഭരിക്കുന്ന സര്‍ക്കാര്‍ ഇത്തരം ഒരു സമീപനം സ്വീകരിക്കുമ്പോള്‍ ആണ് ജനാധിപത്യം അര്‍ത്ഥ പൂര്‍ണ്ണമാവുന്നത്. 


വിമോചന സമരപാതയില്‍ ഈ കാളകൂട സംഘത്തിന് എതിരെ ......

അഴിമതിക്കാരും കള്ളപ്പണക്കാരും അവരുടെ കൂട്ടികൊടുപ്പുകാരായ രാഷ്ട്രീയക്കാരും കൂടി കലരുമ്പോള്‍ , അഴിമതിക്കും കള്ളപ്പണത്തിനും എതിരായ രാഷ്ട്രീയ സമരം എന്നത് അസംബദ്ധം ആയി തീരുന്നു. മത സംഘടകള്‍ രാഷ്ട്രീയത്തിലും, രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ മതത്തിലും ഹീനമായ പരസ്പര താല്പര്യങ്ങള്‍ ഉറപ്പിക്കുവാന്‍ ഇടകലര്‍ന്നു ജനാധിപത്യ വ്യവസ്ഥിതിയെ വഞ്ചിക്കുമ്പോള്‍ , ഇവരുടെ സ്പോണ്‍സര്‍മാര്‍ ആയി നികൃഷ്ട താല്പര്യങ്ങളെ പ്രതിനിധീകരിക്കുന്ന കുത്തക സമ്പന്ന വര്‍ഗ്ഗങ്ങള്‍ നിലകൊള്ളുമ്പോള്‍ - തിരിച്ചറിവുള്ള അടിസ്ഥാന ജനത സ്വന്തം വിമോചന സമരപാതയില്‍ ഈ കാളകൂട സംഘത്തിന് എതിരെ ശക്തമായ നിലപാട് സ്വീകരിക്കേണ്ടി വരുന്നത് സ്വാഭാവികം .
അവകാശ നിഷേധത്തിന്റെ ഇരകളായി ദുരിത ജീവിതം നയിക്കുന്ന സമൂഹത്തിലെ മഹാഭൂരിപക്ഷം, അവകാശ ബോധത്തിന്‍റെ തിരിച്ചറിവില്ലാതെ ബോധാപരമായ ഉറക്കം തുടരുന്നതുകൊണ്ടാണ്, കെട്ട വ്യവസ്ഥിതിയുടെ ഗുണഭോക്താക്കള്‍ ആയ .ചൂഷകവര്‍ഗ്ഗത്തിന് സ്വന്തം ചുവടുവെപ്പുകള്‍ താളഭംഗം കൂടാതെ തുടരുവാന്‍ സാധിക്കുന്നത്.
മഹാഭൂരിപക്ഷത്തിന്‍റെ അന്തസ്സും അവകാശങ്ങളും നിഷേധിക്കാതെ സാമ്പത്തിക ചൂഷണവും കേന്ദ്രീകരണവും ആധാരമാക്കിയുള്ള വ്യവസ്ഥിതിക്ക്‌ നിലനില്‍പ്പില്ല. മനുഷ്യന്‍റെ ഭൌതിക താല്പര്യങ്ങള്‍ തന്നിലേക്ക് ഒതുങ്ങുമ്പോള്‍ പ്രതിസന്ധി ഉണ്ടാവുന്നു. കൂട്ടായ്മയിലേക്ക് വളരുമ്പോള്‍ വികസനം ഉണ്ടാവുന്നു.

ഉല്പാദനവും വിതരണവും അദ്ധ്വാനവും കമ്പോളവും പ്രകൃതിയും സമ്പന്ന കുത്തക വര്‍ഗ്ഗത്തിന്റെ ഒടുങ്ങാത്ത ലാഭമോഹങ്ങള്‍ സഫലമാക്കുന്നതിനുള്ള ഉപാധിയായി ചുരുക്കുന്നതിനു പകരം, മനുഷ്യ സമൂഹത്തിന്റെ ജീവിതം സുന്ദരവും ക്ഷേമപൂര്‍ണ്ണവും ആക്കി തീര്‍ക്കുന്നതിനുള്ള ഉപാധിയാക്കി വികസിപ്പിക്കുയാണ് ജനപക്ഷ ഭരണാധികാരികള്‍ ചെയ്യേണ്ടത്‌.

സാമൂഹിക ജീവിതത്തിന്‍റെ ആധാരമായ, അങ്ങാടി വിഷയങ്ങള്‍ അന്യമായ സ്ത്രീകള്‍ .... ......

സാമൂഹിക ജീവിതത്തിന്‍റെ ആധാരമായ, അങ്ങാടി വിഷയങ്ങള്‍ അന്യമായ സ്ത്രീകള്‍ ‍, കുശലം പറയുവാന്‍ ആശ്രയിക്കുന്നത് അടുക്കള വര്‍ത്തമാനങ്ങള്‍ മാത്രം !
സമൂഹത്തിന്റെ അര്‍ദ്ധഭാഗമാണ് സ്ത്രീകള്‍ .പുരുഷനും സ്ത്രീയും നിലകൊള്ളുന്നത് ഒരേ സാമൂഹിക അടിത്തറയില്‍ ആണ്. എന്നിട്ടും എന്തെ സാമൂഹിക വിഷയങ്ങള്‍ സ്ത്രീകളുടെ ഗൌരവതരമായ ചര്‍ച്ചാ വിഷയം ആകുന്നില്ല? ഒട്ടുമിക്ക സ്ത്രീകളും രാഷ്ട്രീയത്തെ ഞങ്ങള്‍ക്ക് വെറുപ്പാണ് എന്ന് പറയുന്നു. എന്തിനാണ് രാഷ്ട്രീയത്തെ വെറുക്കുന്നത്? രാഷ്ട്രീയം പുരുഷന്റെ മാത്രം പ്രവര്‍ത്തന മണ്ഡലം ആണോ? രാഷ്ട്രീയത്തെ വെറുക്കുകയല്ല വേണ്ടത്‌. രാജ്യത്തിന്, ജനതയ്ക്ക് ദോഷകരം ആയി ബാധിക്കുന്ന രാഷ്ട്രീയത്തെ തിരിച്ചറിഞ്ഞു അതിനെ എതിര്‍ക്കുകയും രാഷ്ട്രത്തിന്റെയും ജനതയുടെയും ഭാവിക്ക് ഗുണകരമായ രാഷ്ട്രീയത്തെ തിരിച്ചറിഞ്ഞു പക്ഷം ചേരുകയും ആണ് വേണ്ടത്‌. സൂക്ഷ്മവിശകലത്തില്‍ നോക്കുമ്പോള്‍ നമ്മുടെ രാഷ്ട്രീയ രംഗം കെട്ടുപോയാല്‍ അത് നമ്മുടെ സ്ത്രീകളെയും അടുക്കളയെയും പ്രത്യക്ഷത്തില്‍ തന്നെ ബാധിക്കുന്നു എന്ന് കാണാം. വ്യവസ്ഥിതിയുടെ താളം, നമ്മുടെ കുടുംബത്തിന്റെ താളം കാത്തു സൂക്ഷിക്കുന്നതില്‍ നിര്‍ണ്ണായക പങ്കു വഹിക്കുന്നു.

നേടേണ്ടത് കാരുണ്യം ആല്ല, അവകാശങ്ങള്‍ ആണെന്ന് തിരിച്ചറിയുമ്പോള്‍ .....

തന്‍റെ അവസ്ഥക്ക് കാരണം ദൈവത്തിന്‍റെ വിധിയല്ല, വര്‍ഗ്ഗ ശത്രുവായ സഹജീവിയുടെ ചൂഷണം ആണെന്ന് തിരിച്ചറിയുമ്പോളാണ്, ദുരിതജീവിതം നയിക്കുന്നവര്‍ മോചനത്തിന് വേണ്ടിയുള്ള പ്രാര്‍ത്ഥന നിര്‍ത്തുന്നത്‌ !
നേടേണ്ടത് കാരുണ്യം ആല്ല, അവകാശങ്ങള്‍ ആണെന്ന് തിരിച്ചറിയുമ്പോള്‍ ആണ്, കൈകൂപ്പി നില്‍ക്കുന്നതിനു പകരം മുഷ്ടിചുരുട്ടി മുദ്രവാക്യംവിളിക്കുന്നത്. തിരിച്ചറിവിന്റെ ആത്മബോധം നേടി നട്ടെല്ല് നിവര്‍ത്തിനിന്നു മുഷ്ടി ചുരുട്ടി മുദ്രവാക്യം വിളിക്കുന്ന സഖാവിനെ എല്ലാ പ്രതിലോമ പിന്തിരിപ്പന്‍ ശക്തികളും ഭയപ്പെടുന്നു. അശാസ്ത്രീയവും ആയുക്തികതവും ആയ വ്യവസ്ഥിതിയുടെ ഗുണഭോക്താക്കള്‍ , ഒരിക്കലും തന്നെ അടിസ്ഥാന ജനവിഭാഗങ്ങളുടെ ശാസ്ത്രീയവും യുക്തിഭദ്രവുമായ ചിന്താസരണിയെ സസന്തോഷം സ്വാഗതം ചെയ്യില്ല എന്നത് ചരിത്രസത്യം.

ആധുനിക ആശയവിനിമയ മാധ്യമങ്ങളുടെ സാധ്യതകള്‍ .......

ആധുനിക ആശയവിനിമയ മാധ്യമങ്ങള്‍ പൊതുസമൂഹത്തിന്‍റെ ആശയങ്ങളെ നിര്‍ണ്ണയിക്കുന്നതിലും, രൂപീകരിക്കുന്നതിലും മുഖ്യപങ്ക് വഹിക്കുന്നു. സ്വന്തം വര്‍ഗ്ഗ താല്പര്യങ്ങളെ കാത്തു സൂക്ഷിക്കുന്നതില്‍ മാധ്യമ സാധ്യതകളുടെ ഫലപ്രദമായ ഉപയോഗം അനിവാര്യം ആണെന്ന് കുത്തക സാമ്രാജ്യത്ത ശക്തികള്‍ നല്ലതുപോലെ തിരിച്ചറിയുന്നു. അതിഭീമമായ മൂലധന നിക്ഷേപം ആവശ്യമുള്ള ഈ രംഗത്ത് ലോകമെങ്ങും കുത്തക സാമ്രാജ്യത്ത ശക്തികളുടെ ആധിപത്യം നമുക്ക്‌ കാണാനാവും. ജനങ്ങള്‍ എന്ത് കാണണമെന്നും എന്ത് അറിയണമെന്നും ഈ മൂലധന ശക്തികള്‍ ആയിരുന്നു അടുത്തകാലം വരെ തീരുമാനിച്ചിരുന്നത്.
ഇന്റര്‍നെറ്റ്‌  അതിരുകള്‍ ഇല്ലാത്ത ആശയവിനിമയത്തിന്റെ സാധ്യതകള്‍ തുറന്നു വിട്ടതോടെ മൂലധന ശക്തികളുടെ ഈ കുത്തക തകര്‍ന്നിരിക്കുന്നു. ആശയവിനിമയരംഗത്ത്‌ സാധ്യതകളുടെ മഹാവിപ്ലവം സംഭവിച്ചിരിക്കുന്ന ഒരു കാലത്താണ് നാം ജീവിക്കുന്നത്. ഭാരിച്ച സാമ്പത്തിക ബാധ്യതകൂടാതെ, സാധാരണക്കാരന്പോലും, ഇന്റര്‍നെറ്റ്‌ എന്ന മാധ്യമത്തെ ഫലപ്രദമായ ആശയവിനിമയ ഉപാധിയായി ഉപയോഗിക്കാം. മതിലുകള്‍ ഇല്ലാതെ, അതിരുകള്‍ ഇല്ലാതെ, വിലക്കുകള്‍ ഇല്ലാതെ ഏതൊരു വ്യക്തിക്കും സ്വതന്ത്രമായി അറിവ് തേടുവാനും ആശയവിനിമയം നടത്തുവാനും ആശയസമരം നടത്തുവാനും ഇന്റര്‍നെറ്റിലൂടെ സാധിക്കുന്നു. കെട്ടവ്യവസ്ഥിതിയുടെയും മൂലധന ശക്തികളുടെയും നികൃഷ്ട താല്‍പര്യങ്ങള്‍ക്ക്‌ എതിരെ നിരന്തരം പൊരുതുന്ന മനുഷ്യ വിമോചന പുരോഗമന ശക്തികള്‍ക്ക് ആശയ വിനിമയ രംഗത്തെ ഈ പുതിയ സാധ്യത വളരെയേറെ ഗുണം ചെയ്യുന്നു. 

Thursday, June 30, 2011

അടിമമാനസങ്ങളുടെ സാമാന്യബോധവും തിരിച്ചറിവുള്ള ജനതയുടെ വിപ്ലവബോധവും.

വെട്ടിപിടിച്ച സ്വകാര്യസ്വത്തിന്റെ  ബലത്തില്‍ , അധികാരത്തിന്റെ മത്തു പിടിച്ച അധീശവര്‍ഗ്ഗം  സ്വന്തം സഹജീവിയെ കന്നുകാലികളെപോലെ അടിമകളാക്കി, ഹൃദയശൂന്യമായ നികൃഷ്ടതയോടെ സുഖിച്ചു മദിച്ചു ജീവിച്ചിരുന്ന കാലത്തും, 'ധര്‍മ നീതി സംഗ്രഹം' എന്നവകാശപ്പെടുന്ന മതങ്ങള്‍ വാതം പിടിച്ച കുറുംന്തോട്ടി പോലെ ചരിത്ര സാക്ഷികളായി നില്‍പ്പുണ്ടായിരുന്നു ! .......
നാം മനുഷ്യര്‍ ഒരു സാമൂഹിക ജീവിയാണ്. സമൂഹമാണ് നമ്മുടെ ജീവിതത്തിന്‍റെ അടിത്തറ. നിലനില്‍ക്കുന്ന ഏതൊരു സാമൂഹ്യ വ്യവസ്ഥിതിയുടെയും നിലനില്‍പ്പ്‌ ഉറപ്പുവരുത്തുന്ന മുഖ്യഘടകം സമൂഹത്തിന്‍റെ പൊതുബോധം ആണ്. ഏതൊരു കെട്ടവ്യവസ്ഥിതിയും ചരിത്രത്തിന്‍റെ ഏടുകളിലേക്ക് മടക്കയാത്ര നടത്തണമെങ്കില്‍ ‍, ആ വ്യവസ്ഥിതിക്ക്‌ എതിരെ ഉറച്ചപ്രതികരണം ഉയര്‍ന്നു വരത്തക്കവിധം സമൂഹത്തിന്‍റെ പൊതുബോധം പ്രഫുല്ലമാവണം.
എങ്ങിനെയാണ് ഒരു സമൂഹത്തിന്‍റെ പൊതുബോധം രൂപപ്പെടുന്നത്?  സാധാരണഗതിയില്‍ സമൂഹത്തില്‍ ആധിപത്യംപുലര്‍ത്തുന്ന - സമ്പത്തും അധികാരവും കേന്ദ്രീകരിച്ചിരിക്കുന്ന വര്‍ഗ്ഗത്തിന്‍റെ ആശയങ്ങള്‍ ആണ് ഒരു സമൂഹത്തിന്‍റെ സാമാന്യബോധം ആയിതീരുന്നത്. അനര്‍ഹമായ അവകാശങ്ങളും അധികാരങ്ങളും വെട്ടി പിടിക്കുന്ന,  ഹീനമായ സ്വന്തം താല്പര്യങ്ങളെ സാധൂകരിക്കുന്ന ആശയങ്ങളാണ് ആധിപത്യം പുലര്‍ത്തുന്നവര്‍ഗ്ഗം പൊതുസമൂഹത്തിന്റെ ആശയമായി അവതരിപ്പിക്കുന്നത്. 
അന്ധമായ അനുകരണത്തിന് പകരം, സ്വതന്ത്രമായ അന്വേഷണത്വരയോടെ ആശയലോകത്ത് നാം സഞ്ചരിക്കണം. ആധിപത്യംപുലര്‍ത്തുന്നവര്‍ഗ്ഗം കൈയൊപ്പ്‌ ചാര്‍ത്തിയ സാമാന്യബോധത്തിന്‍റെ പൊള്ളത്തരം തിരിച്ചറിയുന്ന തലത്തിലേക്ക്‌ മനുഷ്യന്‍ ഉണരുന്നത്, സ്വതന്ത്രമായി സ്വീകരിക്കുന്ന ആശയങ്ങളിലൂടെയാണ്. മാനവസമൂഹത്തിന്‍റെ ആധുനിക ചരിത്രത്തില്‍ എക്കാലത്തും സാമൂഹിക ജീര്‍ണ്ണതക്ക് എതിരായ സമരങ്ങളുടെ നായകത്ത്വം വഹിച്ചിട്ടുള്ളത് ഈ ദിശയില്‍ ധീരമായി സഞ്ചരിച്ചിട്ടുള്ള ഉല്‍പ്പതിഷ്ണുക്കള്‍ ആണ് .
മനുഷ്യന്‍റെ ബോധവും ചിന്തയും സ്വതന്ത്രമായി വളരുന്നതിനു, സ്വതന്ത്രമായ വായനയും നിരീക്ഷണവും സുപ്രധാന പങ്കുവഹിക്കുന്നു. മനുഷ്യന്‍റെ പൊതുബോധം, വ്യവസ്ഥാപിത മതങ്ങളുടെ വിലക്കുകളുടെ കരിങ്കല്‍ ഭിത്തികളാല്‍ തളച്ചിടപ്പെട്ടിരുന്ന കാലത്തിനു ആന്ത്യം കുറിക്കപ്പെട്ടത് ആധുനിക ജാനാധിപത്യ വിപ്ലവങ്ങളിലൂടെയായിരുന്നു. പുതിയ കാലത്ത് എന്ത് എഴുതണമെന്നും എന്ത് വായിക്കണമെന്നും സ്വതന്ത്രമായി തീരുമാനിക്കുവാനുള്ള അവകാശം പൊതുസമൂഹത്തിനു കൈവന്നു.
അവകാശത്തിലും അന്തസ്സിലും എല്ലാ മനുഷ്യരും തുല്യരാണ് എന്ന മഹത്തായ മനുഷ്യാവകാശബോധം ആധുനിക ജനാധിപത്യ വിപ്ലവത്തിന്‍റെ സംഭാവനയാണ്. ശാസ്ത്രീയ സോഷ്യലിസത്തിന്‍റെയും മാനവ വിമോചനത്തിന്‍റെയും മഹത്തായ ദര്‍ശനം ആയ മാര്‍ക്സിസം മനുഷ്യന്‍റെ സ്വതന്ത്രബോധത്തെ വിപ്ലവകരമായി സ്വാധീനിച്ചു. ആധിപത്യവര്‍ഗ്ഗത്തിന്‍റെ നുകത്തില്‍ കന്നുകാലികളെ പോലെ ജീവിച്ചുവന്ന ഇരകളെ അവകാശബോധത്തിന്‍റെ സമരനിരയില്‍ അണിനിരത്തി മാര്‍ക്സിസം.
സമ്പത്തിന്‍റെയും അറിവിന്‍റെയും പ്രഭവകേന്ദ്രം അദ്ധ്വാനം ആണെന്ന ശാസ്ത്രീയ സത്യം മാര്‍ക്സിസം വെളിപ്പെടുത്തിയപ്പോള്‍ ലോകമെങ്ങും പ്രതിലോമ പിന്തിരിപ്പന്‍ ശക്തികള്‍ ഞെട്ടി. മനുഷ്യന്‍റെ ഭൌതികമായ അവസ്ഥകളുടെ സൃഷ്ടി സ്ഥിതി സംഹാരകന്‍ മനുഷ്യന്‍ തന്നെയാണെന്നും മറ്റൊരു സാങ്കല്‍പ്പിക അഭൌതിക ശക്തിക്കും അതില്‍ പങ്കില്ലെന്നും മാക്സിയന്‍ ദര്‍ശനം മനുഷ്യ സമൂഹത്തെ ഓര്‍മ്മപ്പെടുത്തി. സ്ഥല കാല ഭേദങ്ങള്‍ ഉള്‍കൊള്ളുന്ന പുതിയ സമസ്യകളെ പുതിയ വെളിച്ചത്തില്‍ വിശകലനം ചെയ്യുന്ന പ്രയോഗത്തിന്റെ ദര്‍ശനം ആയ മാര്‍ക്സിസം എന്നെന്നും അജയ്യമായിരിക്കും. വിമോചനത്തിന് വേണ്ടി പൊരുതുന്ന ജനതയുടെ ആശയപരമായ ആയുധം ആണ്  മാര്‍ക്സിസം .


അറിവിന്റെ വെളിച്ചവും യുക്തിചിന്തയുടെ സൂക്ഷ്മതയും അന്വേഷണത്വരയുള്ള സ്വതന്ത്ര മനസ്സും ....

മനസ്സിന് ആനന്ദം പകരുന്ന ഏത് സ്വപ്നവും സങ്കല്‍പ്പവും സന്ദര്യവും സംഗീതവും നൃത്തവും കലയും സാഹിത്യവും നദിയും പുഴയും കാടും മലയും പൂന്തോട്ടവും കടലും കായലും പൂക്കളും പറവകളും പക്ഷികളും മൃഗങ്ങളും രുചികരമായ ഭക്ഷണവും എല്ലാം എനിക്കിഷ്ടം ആണ്. ഇതൊക്കെ ആസ്വദിക്കുന്ന ഇഷ്ടപെടുന്ന ദൈവവും മനുഷ്യന്റെ നല്ലൊരു സങ്കല്‍പ്പമാണ്. സന്ദര്യ സങ്കല്പ്പങ്ങളുടെയും... സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും പ്രണയത്തിന്റെയും ശാന്തിയുടെയും സമാധാനത്തിന്റെയും ധര്‍മത്തിന്റെയും നീതിയുടെയും നന്മയുടെയും മൂര്‍ത്തിയായി ദൈവത്തെ സങ്കല്പ്പിക്കുന്നത് നല്ല ഭാവനയാണ് . പക്ഷെ നമ്മുടെ വിചാരങ്ങളും സ്വപ്നവും സങ്കല്‍പ്പവും ഭാവനയും എല്ലാം  യാഥാര്‍ത്ഥ്യം ആണ് എന്ന് സ്ഥാപിക്കുവാന്‍ പെടാപാട് പെടുന്നിടത്താണ് മനുഷ്യന്‍ അയുക്തിക ചിന്തകളുടെ ഉപാസകര്‍ ആവുന്നത്.
അറിവിന്റെ വെളിച്ചവും യുക്തിചിന്തയുടെ സൂക്ഷ്മതയും അന്വേഷണത്വരയുള്ള സ്വതന്ത്ര മനസ്സും ഉള്ളിടത്താണ് തുറന്ന ആശയസംവാദത്തിനു പ്രസക്തി ഉണ്ടാവുക. ഒരുവന് അയഥാര്‍ത്ഥ സങ്കല്പങ്ങള്‍ യഥാര്‍ത്ഥം ആണെന്ന് വിശ്വസിക്കുവാന്‍ ഇതിന്റെയൊന്നും ആവശ്യം ഇല്ല. എന്തും അന്ധമായി അനുകരിക്കുവാനും അനുസരിക്കുവാനും തയ്യാറുള്ള മാനസിക സന്നദ്ധത മാത്രം മതി!


Saturday, June 18, 2011

ഉന്നത വിദ്യാഭ്യാസമോ? - പാവങ്ങള്‍ക്ക്‌ ബാലികേറാമല!!!

അതിവേഗ സാമ്പത്തികപരിഷ്കരണത്തിന്‍റെ തിരക്കിലാണല്ലോ നമ്മുടെ രാജ്യംഭരിക്കുന്ന സര്ക്കാര്‍. അതിന്റെ ഉദ്ദേശ ലക്ഷ്യങ്ങള്ക്ക് അനുസരിച്ച് ആയിരിക്കണമല്ലോ നമ്മുടെ വിദ്യാഭ്യാസരംഗം. എല്ലാം കമ്പോള താല്പര്യങ്ങള്ക്ക് അനുസരിച്ച് ആയിരിക്കണം. അതായത്‌ കമ്പോളത്തില്‍ രാജവാഴ്ച നടത്തുന്ന സമ്പന്ന കുത്തകവര്ഗ്ഗിത്തിന്റെ ഹിതം അനുസരിച്ചായിരിക്കണം. അല്ലെങ്കില്‍ ?    നമ്മുടെ “വികസനം” വഴിമുട്ടും!
............................
വിദ്യഭ്യാസത്തിന്റെ സര്‍വ്വതലങ്ങളും അഴിച്ചുപണിയുകയാണ്. പഠന രീതിയും പഠന വിഷയവും ചരിത്രവും സാമൂഹിക സാമ്പത്തിക ശാസ്ത്രവും എല്ലാം മുതലാളിത്തത്തിന്റെ പുതിയ ലോകത്തിനു ഇണങ്ങുന്നത് ആവണം. വിദ്യാഭ്യാസ കച്ചവടരംഗത്ത്‌ ദേശീയവും അന്തര്‍ദേശീയവുമായ എല്ലാ കുത്തക വര്‍ഗ്ഗത്തിനും കടന്നു വരാം. പണമുള്ള കുട്ടിക്ക് പണത്തിന്റെ ബലത്തിന് അനുസരിച്ച് ഒന്നാംതരം വിദ്യാഭ്യാസം! പാവപെട്ട കുട്ടിക്ക് മൂന്നാംതരം വിദ്യാഭ്യാസം!! ഉന്നത വിദ്യാഭ്യാസമോ ? - പാവങ്ങള്‍ക്ക്‌ ബാലികേറാമല!!!
മുന്‍ മുഖ്യമന്ത്രി ശ്രീമാന്‍ എ.കെ.ആന്റണി സ്വകാര്യ മേഖലയില്‍ മെഡിക്കല്‍ കോളേജ്കള്‍ക്ക്‌ അനുമതി കൊടുത്തത് വാക്കാലുള്ള ഒരു ധാരണയില്‍ ആയിരുന്നു. തുടന്ന് സ്വകാര്യ വ്യക്തികളും സാമുദായിക ശക്തികളും മെഡിക്കല്‍ കോളേജ് തട്ടികൂട്ടുന്ന തിരക്കിലായി. കച്ചവടവിദ്യഭ്യാസത്തിന്റെ‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന പരിശുദ്ധ ളോഹധരിച്ചവര്‍ വാക്ക് തെറ്റിക്കില്ല എന്നായിരുന്നു ആന്റണി കരുതിയത് . അമ്പതുശതമാനംസീറ്റ്‌ സര്‍ക്കാര്‍ ഫീസില്‍ മെറിറ്റ് ‌അടിസ്ഥാനത്തില്‍ നല്കാം എന്നതായിരുന്നു പരസ്പരധാരണ. രേഖാമൂലം ധാരണ ഉറപ്പു വരുത്തിയില്ല എന്നത് ആന്റണിക്ക് പറ്റിയ പിഴവ്.

പാലം കടന്നതോടെ ളോഹധരിച്ചവര്‍ നടത്തുന്ന കോളേജുകള്‍ അതിശക്തമായിതന്നെ വാക്ക്‌ തെറ്റിച്ചു. “എന്നെ വഞ്ചിച്ചു” എന്ന് ആന്റണി പരിഭവം പറഞ്ഞു. ഈ രംഗത്ത്‌ നിലകൊള്ളുന്ന മറ്റു സ്വകാര്യ സ്ഥാപനങ്ങളും അവരുടെ ഇഷ്ടം അനുസരിച്ച് ചുവടുവെച്ചു. എന്ത്ധാരണ ഏത്ധാരണ എന്നായി അവരുടെ ചോദ്യം. മുഴുവന്‍ സീറ്റിലും തങ്ങള്‍ നിര്ണ്ണ യിക്കുന്ന ഫീസില്‍ പഠിക്കുവാന്‍ തയ്യാറുള്ള പണക്കാരന്റെ കുട്ടികള്ക്ക് മാത്രം സീറ്റ്‌ നല്‍കി. കച്ചവട വിദ്യാഭ്യാസം പൊടിപൊടിച്ചു!
തങ്ങള്‍ക്കു കച്ചവടനീതിയല്ലാതെ സാമൂഹ്യനീതി നടപ്പിലാക്കുവാന്‍ ബാധ്യതയില്ല എന്നായി സഭാ മാനേജ്‌മെന്റ്‌കളുടെ വാദം. അവര്ക്ക് സംരക്ഷണമായി കേന്ദ്രസര്ക്കാ്രിന്റെ ന്യൂനപക്ഷ വിദ്യാഭ്യാസഅവകാശം നിയമം ദുരുപയോഗം ചെയ്തു. മെഡിക്കല്‍ കൌണ്‍സിലിന്റെ് അംഗീകാരം എടുത്തു കാട്ടി സര്‍ക്കാരിനെ വെല്ലുവിളിച്ചു. രണ്ട്‌വര്ഷം മുന്‍പ് ആയിരുന്നു രണ്ടുകോടി രൂപ പഞ്ചാബിലെ ഒരു മെഡിക്കല്‍കോളേജില്‍നു അംഗീകാരംകൊടുക്കാന്‍ കൈകൂലി മേടിച്ചത് കാരണം മെഡിക്കല്‍ കൌണ്സിലിന്റെ പ്രസിഡന്റ് കേതന്‍ ദേശായ് എന്ന വ്യക്തിയെ സി.ബി.ഐ. അറസ്റ്റ്‌ ചെയ്തത് എന്ന് നാം ഓര്‍ക്കുക . അതാണ്‌ കച്ചവടവിദ്യാഭ്യാസക്കാരുടെ മകുടി ഊത്തിനു ഒത്തു ചുവടുവെക്കുന്ന മെഡിക്കല്‍ കൌണ്‍സിലിന്റെ മഹത്ത്വം!


കഴിഞ്ഞ ഇടതുജനാധിപത്യ മുന്നണി സര്ക്കാര്‍ സ്വകാര്യ മെഡിക്കല്‍ എഞ്ചിനീയറിംഗ് വിദ്യാഭ്യാസ രംഗത്ത്‌ സാമൂഹിക നീതിയുടെ നിയന്ത്രണം കൊണ്ടുവരുന്നതിന് കഴിവിന്റെ് പരമാവധി ശ്രമിച്ചു. ഇന്റര്‍ചര്‍ച്ച് കൌണ്‍സില്‍ നിയന്ത്രിക്കുന്ന ളോഹധാരികളുടെ സ്ഥാപനങ്ങള്‍ ഒഴികെ മറ്റെല്ലാ സ്ഥാപനങ്ങളും അമ്പതു ശതമാനം സീറ്റില്‍ മെറിറ്റ്‌ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ ഫീസില്‍  നല്‍കുന്നതിനോട് യോജിച്ചു.

ഇന്റര്‍ചര്‍ച്ച് കൌണ്‍സില്‍ മാത്രം സര്‍ക്കാരിന്റെ നിയന്ത്രണങ്ങള്‍ക്ക് വഴങ്ങിയില്ല. തങ്ങളുടെ വിദ്യാഭ്യാസ അവകാശങ്ങള്‍ ഹനിക്കുന്നു ഇടതു ഭരണം എന്ന് അവര്‍ വിളിച്ചുകൂവി. പ്രതിപക്ഷത്തു നിലകൊള്ളുന്ന വലതുപക്ഷ ശക്തികള്‍ ഈ പ്രശ്നത്തില്‍ചര്‍ച്ചിന് അനുകൂലമായ തണുപ്പന്‍ നയം സ്വീകരിച്ചു. പകരം വലതുപക്ഷത്തെ അനുകൂലിക്കുന്ന പരസ്യ നയം സഭ സ്വീകരിച്ചു. ഇടയലേഘനങ്ങള്‍ ഇറക്കി. ളോഹധാരികള്‍ രാഷ്ട്രീയം കളിച്ചു. ജനാധിപത്യ പ്രക്രിയയില്‍ മത സംഘടനകള്‍ പരസ്യമായി നിലപാട് സ്വീകരിച്ചു ഇടപെടുന്നതും സമ്മര്‍ദ്ധ ഗ്രൂപ്പ്‌ ആയി പ്രവര്ത്തി ക്കുന്നതും ഒട്ടും ഭൂഷണമല്ല എന്ന് ഇടതുപക്ഷം ഓര്മ്മപ്പെടുത്തി. എന്നിട്ടും വലതുപക്ഷം നിലപാട് സീകരിച്ചില്ല. പ്രതികരിച്ചില്ല. സഭയും വലതുമുന്നണിയും തമ്മിലുള്ള ഒരുതരം ഒത്തുകളിയാണ് കേരളം കണ്ടത്‌.

ഇന്റര്‍ചര്‍ച്ച് കൌണ്‍സില്‍ സ്വീകരിച്ച പരസ്യമായ ധിക്കാര നിലപാടിനെ ചെറുത്തു പരാജയപ്പെടുത്തുവാന്‍ ഇടതു ഭരണത്തിനു സാധിച്ചില്ല എന്നത് സത്യം. ആ പരാജയം അന്ന് നോക്കിനിന്ന് രസിച്ചു വലതുപക്ഷ ശക്തികള്‍ കോടതികളുടെ ഇന്റര്‍ചര്‍ച്ച് കൌണ്‍സില്‍ലിന്റെ കച്ചവട താല്പര്യങ്ങള്‍ക്ക് അനുകൂലമായ വിധികളും, കേന്ദ്രസര്ക്കാതരിന്റെ വിദ്യാഭ്യാസ നയനിലപാടുകളുംഅവര്‍ക്ക് തുണയായി.

ഉന്നത വിദ്യാഭ്യാസരംഗത്ത് സ്വകാര്യസ്ഥാപനങ്ങളുടെ സാമൂഹിക നീതിക്ക് വിരുദ്ധമായ നിലപാടുകള്‍ അവസാനിപ്പിക്കുവാന്‍ ശക്തമായ നിയമം കൊണ്ടുവരണം എന്ന് ഇടതുമുന്നണി കേന്ദ്ര സര്ക്കാവരിനോട്‌ നിരന്തരം ആവശ്യപ്പെട്ടു. അവര്‍ ചെവികൊണ്ടില്ല. ഇനിയെന്ത് സംഭവിക്കും എന്ന് നമുക്ക്‌ കാത്തിരുന്നു കാണാം.

വിമോചനത്തിന്റെ ഹരിതതീരത്തു അണയുന്നതുവരെ മനുഷ്യന്റെ സമരം തടരും.

ഇത്  ആഗോളവല്ക്കരണത്തിന്റെ കാലമാണല്ലോ. അതിന്റെന മഹത്ത്വം ഉറക്കെ പാടുന്നു, കുത്തകവര്‍ഗ്ഗ കൂട്ടികൊടുപ്പുകാരായ സാമ്പത്തിക വിദഗ്ദ്ധരും ഭരണാധികാരികളും മാധ്യമങ്ങളും. എല്ലാം നാടിനുവേണ്ടി ജനതക്ക് വേണ്ടി വികസനത്തിന് വേണ്ടി എന്നെല്ലാമാണ് ഇവരുടെ വായ്പാട്ട്. ഒരിക്കല്‍പോലും അബദ്ധത്തില്‍പോലും, ഞങ്ങള്‍ ആര്‍ത്തിപണ്ടാരങ്ങള്‍ ആയ കുത്തകസമ്പന്ന വര്‍ഗ്ഗത്...തിന്റെ അതിരുകളില്ലാത്ത ചൂഷണത്തിനു വേണ്ടി, സാമൂഹിക നീതിയിലധിഷ്ടിതമായ നിയന്ത്രണത്തിന്റെ വേലിക്കെട്ടുകള്‍ എല്ലാം തകര്ത്ത് ലോകത്തെ ഒരു ആഗോളഗ്രാമം ആക്കുകയാണ് തങ്ങളുടെ ലക്‌ഷ്യം എന്നവര്‍ പറയില്ല. പക്ഷെ ലോകമെങ്ങുമുള്ള അടിസ്ഥാന ജനവിഭാഗങ്ങളുടെ തൊഴിലാളികളുടെ കര്‍ഷകരുടെ പൊള്ളുന്ന അനുഭവങ്ങള്‍ ആഗോളവല്ക്കുരണം ആര്‍ക്കുവേണ്ടി എന്തിനുവേണ്ടി എന്ന കറുത്തസത്യത്തെ സാക്ഷ്യപ്പെടുത്തുന്നു.

അഴിമതിക്കും കള്ളപ്പണത്തിനും നികുതിവെട്ടിപ്പിനും എതിരെ , നാടിന്റെയും ജനതയുടെ ക്ഷേമ തലപര്യങ്ങളെ ഹാനികരമായി ബാധിക്കുന്ന ഉല്‍പാദന വിതരണ മേഖലകളുടെ സ്വകാര്യ കുത്തകവല്‍ക്കരനത്തിനും എതിരെ എന്നും ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ ശക്തമായ നിലപാട് സ്വീകരിച്ചിട്ടുണ്ട്. ഇന്ന് ഇപ്പോള്‍ അരാഷ്ട്രീയ പൊതുസമൂഹത്തിന്റെ പ്രതിനിധികളും ഭീകരമായി വളര്‍ന്നു കൊണ്ടിരിക്കുന്ന അഴിമതിക്കും കള്ളപ്പണത്തിനും എതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്നു എന്നത് സ്വാഗതാര്‍ഹം ആണ്. അതോടൊപ്പം അവര്‍ കാട് കാണാതെ മരം കാണുകയാണ് എന്ന വിമര്‍ശനവും ഉണ്ട്. അദ്ധാനത്തിന്റെയും കമ്പോളത്തിന്റെയും പ്രകൃതിയുടെയും ആവാസ വ്യവസ്ഥിതിയുടെയും നെറികെട്ട ചൂഷണത്തിലൂടെ സ്വന്തം ലാഭ കൊയ്ത്തിനു വേണ്ടി നെട്ടോട്ടം ഓടുന്ന മുതലാളിത്ത വ്യവസ്തിയുടെ ഉല്പന്നം ആണ് അഴിമതിയും കള്ളപ്പണവും എന്നതാണ് വസ്തുത. മുതലാളിത്തം എന്നത് നീതിയിലും നന്മയിലും മാനവസ്നേഹത്തിലും അധിഷിടിതം ആയ ഒരു സാമ്പത്തിക വ്യവസ്ഥിതിയല്ല. മാനവസമൂഹത്തിനു നല്ലൊരു ലോകം എന്നത് മുതലാളിത്ത വ്യവസ്ഥിതിയിലൂടെ സാധ്യവുമല്ല.

ലോകമെങ്ങും തിരിച്ചറിവ്നേടിയ ജനത തങ്ങളുടെ അവകാശങ്ങളുടെ അന്തസ്സിന്റെല ഭദ്രമായജീവിതത്തിന്റെ അതിവേഗഅന്തകനായി രാക്ഷസഭാവംപൂണ്ടു നിലകൊള്ളുന്ന ആധുനിക മുതലാളിത്തത്തിനെതിരായ സമരത്തില്‍ പടയണിചേര്‍ന്ന്കൊണ്ടിരിക്കുന്നു. നീതിയുടെ, ധര്‍മത്തിന്റെ വിമോചനത്തിന്റെ ഹരിതതീരത്തു അണയുന്നതുവരെ മനുഷ്യന്റെ ഈ സമരം തുടര്‍ന്ന് കൊണ്ടേയിരിക്കും.

സമരനിര്‍ഭരം ആയ ഇന്നത്തെ ലോകം, വിമോചനത്തിന്റെ പുതിയ പ്രഭാതത്തിലേക്ക് നാളെ ഉണരും.

മുതലാളിത്ത സമ്പദ്ഘടന ശക്തമായി നിലകൊള്ളുന്ന ഇന്നത്തെ ആഗോള സാഹചര്യത്തില്‍ സ്വകാര്യ മേഖല ഉല്‍പാദന വിതരണ മേഖലകളില്‍ കടന്നു വരുന്നത് പൂര്‍ണ്ണമായും തടയുക എന്നത് രാഷ്ട്രങ്ങള്‍ തമ്മിലുള്ള പരസ്പര ആശ്രയം അനിവാര്യം ആയിട്ടുള്ള ഒരു രാജ്യത്തും പ്രായോഗികം അല്ല. പക്ഷെ സമൂഹത്തിലെ ന്യൂനപക്ഷം വരുന്ന സമ്പന്ന കുത്തകവര്‍ഗ്ഗത്തിന്റെ ലാഭാ താല്പര്യങ്ങള്‍ക്ക്  മുകളില്‍ മഹാഭൂരിപക്ഷം വരുന്ന ജനതയുടെ അന്തസ്സും അവകാശവും ഉറപ്പുവരുത്തുന്ന സാമൂഹിക നീതിയുടെ നിയന്ത്രണം സാമ്പത്തിക നയത്തില്‍ ഉണ്ടായിരിക്കണം.

കറയറ്റ സോഷ്യലിസ്റ്റ്‌ വ്യവസ്ഥിതിയുള്ള ഒരു രാഷ്ട്രവും ലോകത്ത് ഇന്നുവരെ സ്ഥാപിതം ആയിട്ടില്ല. ആ ലക്ഷ്യത്തിനു വേണ്ടി നിലകൊള്ളുന്ന സോഷ്യലിസ്റ്റ്‌ പാര്‍ട്ടികല്‍ ഭരിക്കുന്ന രാഷ്ട്രങ്ങള്‍ ഉണ്ട്. ആഗോള തലത്തില്‍ ആശയപരമായും ഘടനാപരമായും മുതലാളിത്തം ദുര്‍ബലപ്പെടുന്നതുവരെ സന്ധി കൂടാതെ സോഷ്യലിസ്റ്റ് രാജ്യങ്ങള്‍ക്ക് നിലനില്‍ക്കുക പ്രയാസം ആണ്.

അതിഗുരുതരമായ പ്രതിസന്ധിയിലൂടെയാണ് മുതലാളിത്ത്വം കടന്നു പോയികൊണ്ടിരിക്കുന്നത്. സമരനിര്‍ഭരം ആയ ഇന്നത്തെ ലോകം, ദുരിതജീവിതം നയിക്കുന്ന ജനതയുടെ വിമോചനത്തിന്റെ പുതിയ പ്രഭാതത്തിലേക്ക് നാളെ ഉണരും എന്ന ശുഭ പ്രതീക്ഷയാണ് നമുക്ക്‌ ഉണ്ടാവേണ്ടത്.

ആശയ സമരവും ബഹുജനഅടിത്തറയും ശാസ്ത്രീയ സോഷ്യലിസവും.


കമ്മ്യൂണിസ്റ്റ്‌ മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിക്ക് വിപ്ലവ നയമില്ലെന്നും അതൊരു വിപ്ലവപാര്‍ട്ടി അല്ലെന്നും മുതലാളിത്തപാതയിലൂടെയാണ് ആ പ്രസ്ഥാനം മുന്നോട്ടു പോകുന്നത് എന്നും വിലപിച്ചു  വിപ്ലവരോഷം പ്രകടിപ്പിക്കുന്ന, അതിവിപ്ലവകാരി ചമഞ്ഞു നടക്കുന്ന ചിലരുടെ പ്രതികരണ കുറിപ്പുകള്‍ ഇടയ്ക്കിടെ വായിക്കാറുണ്ട്. സാമൂഹിക വിപ്ലവത്തിന്റെ അപ്രായോഗികവും അയഥാര്‍ഥവും അമൂര്‍ത്തവുമായ സങ്കല്പങ്ങള്‍ കൊണ്ട് നടക്കുന്നവരാണ് ഈ കൂട്ടര്‍ എന്നാണു എന്റെ പക്ഷം.

ഉട്ടോപ്യന്‍ സോഷ്യലിസ്റ്റ്‌ ചിന്തകളും , ശാസ്ത്രീയ സോഷ്യലിസവും തമ്മില്‍ അജഗജാന്തരമുണ്ട്. സാമൂഹിക വിപ്ലവത്തിന്റെ മഹത്തായ ദര്‍ശനം ആയ,  മാര്‍ക്സിയന്‍ ദര്‍ശനം തികച്ചും യാന്ത്രികമായി നടപ്പിലാക്കേണ്ട, ചരിത്രപരവും ഭൌതികവും ആയ ഓരോ ദേശത്തിന്റെയും കാലത്തിന്റെയും മാറ്റങ്ങള്‍ ഒന്നും ഉള്‍കൊള്ളാന്‍ വിസ്സമ്മതിക്കുന്ന അഴകൊഴമ്പന്‍ ഇരുമ്പ് ഒലക്ക വേദാന്തം അല്ല!

എല്ലാ ദേശത്തിന്റെയും കാലത്തിന്റെയും സാമൂഹ്യ വ്യവസ്ഥിതിയെ ഒറ്റയടിക്ക്‌ ഒരുപോലെ മാറ്റുന്ന മാന്ത്രികദര്‍ശനം ഒന്നുമല്ല മാര്‍ക്സിസം. ഓരോ കാലത്തിന്റെയും ദേശത്തിന്റെയും സവിശേഷതകള്‍ക്ക് അനുസരിച്ച് വിപ്ലവപാതയും വിപ്ലവത്തിന്റെ ഗതിവേഗവും വ്യത്യസ്തം ആയിരിക്കും എന്നാണു മാര്‍ക്സിയന്‍ ദര്‍ശനം പഠിപ്പിക്കുന്നത്. അതുകൊണ്ടാണ് മാര്‍ക്സിസത്തെ ശാസ്ത്രീയദര്‍ശനം എന്നും പ്രായോഗികദര്‍ശനം എന്നും നാം അഭിമാനപൂര്‍വ്വം പറയുന്നത്.

സ്വന്തംപക്ഷത്തിന്റെയും ശത്രുപക്ഷത്തിന്റെയും ശക്തി ദൌര്‍ബല്യങ്ങള്‍ നല്ലതുപോലെ മനസ്സിലാക്കി അടവ് നയങ്ങള്‍ ആവിഷ്കരിക്കുക എന്നതാണ് ഏറ്റവും ശരിയായ യുദ്ധതന്ത്രം. തൊഴിലാളി വര്‍ഗ്ഗത്തിന്റെ വര്‍ഗ്ഗസമരം, സാമൂഹിക സാമ്പത്തിക വ്യവസ്ഥിതിയുടെ മാറ്റത്തിന് വേണ്ടിയുള്ള ഒരു യുദ്ധം തന്നെയാണ്. വിപ്ലവം ഒരു ജനതയുടെ നിശ്ചയദാര്‍ഡ്യത്തില്‍ ആണ് സംഭവിക്കുന്നത്. മൂര്‍ത്തമായ സാഹചര്യത്തില്‍ അതിനു നേതൃത്ത്വം കൊടുക്കുക എന്നതാണ് കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിന്റെ ദൌത്യം.

ദേശത്തും ആഗോളതലത്തിലും സംഭവിച്ചു കൊണ്ടിരിക്കുന്ന ഓരോ മാറ്റങ്ങളും സുസൂക്ഷ്മം വിലയിരുത്തുകയും വിശകലനം ചെയ്യുകയും ചെയ്യുന്ന പ്രസ്ഥാനങ്ങള്‍ ആണ് കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടികള്‍ . ഒരു വസ്തുത വിനയപൂര്‍വ്വം നാം ഓര്‍ക്കണം. ലോകസമൂഹത്തില്‍ ശാസ്ത്രീയവും യുക്തിപരവും ആയ ചിന്തകളും ജീവിത വിശകലനങ്ങളും , അതിരുകള്‍ ഇല്ലാത്ത മാനവമൂല്യങ്ങളും ഉള്‍കൊള്ളുന്ന ജനവിഭാഗങ്ങള്‍ വളരെ ന്യൂനപക്ഷം ആണ് ഇന്നും. വേട്ടക്കാരന്‍ മാത്രമല്ല,  ഇരകളിലെ മഹാഭൂരിപക്ഷവും ഇന്നും  വേട്ടക്കാരന്റെ മേധാവിത്ത്വത്തെ സാധൂകരിക്കുന്ന  പ്രതിലോമ പിന്തിരിപ്പന്‍ ആശയങ്ങളുടെ, ചിന്തകളുടെ, വിശ്വാസങ്ങളുടെ തടവറയില്‍ ആണ്.

മാനവ മോചനത്തിന് വിഖാതം ആയി നിലകൊള്ളുന്ന കെട്ടവ്യവസ്ഥിതി എത്രയും വേഗം മാറണം എന്ന മോഹവും സങ്കല്‍പ്പവും നല്ലത് തന്നെ. പക്ഷെ ആ സങ്കല്പം യഥാര്‍ത്ഥ്യം ആക്കുവാന്‍ വേണ്ട മൂര്‍ത്തമായ ഭൌതിക സാഹചര്യം നിലവില്‍ ഉണ്ടോ എന്ന് നാം പരിശോധിക്കണം. സോഷ്യലിസ്റ്റ്‌ വിരുദ്ധ സാമൂഹിക വ്യവസ്ഥിതി നിലനില്‍ക്കുന്നതിന്  ഉതകുന്ന ആശയപരവും ഘടനാപരവും ആയ ഉപാധികള്‍ ഇന്നും  ലോകമെങ്ങും വളരെ ശക്തം ആണ്. വ്യവസ്ഥിതി മാറ്റത്തിനുള്ള പടയണി ഒരുക്കുവാന്‍, വിപ്ലവത്തിന്റെ ബഹുജനഅടിത്തറ കെട്ടിപടുക്കുവാന്‍  അവകാശസമരങ്ങളോടൊപ്പം രാഷ്ട്രീയസമരങ്ങളോടൊപ്പം വിപുലമായ ആശയസമരങ്ങളും നടക്കേണ്ടതുണ്ട്.

ദുരിതജീവിതം തള്ളിനീക്കുമ്പോള്‍ ,  അടിമമാനസങ്ങള്‍ ആയ വ്യവസ്ഥിതിയുടെ ഇരകള്‍ ചിന്തിക്കുന്നത് തന്റെ അവസ്ഥക്ക് കാരണം തലവിധിയാണെന്നും ദൈവനിശ്ചയം ആണെന്നും മുന്‍ജന്മപാപഫലം ആണെന്നും മറ്റുമാണ്. അതുകൊണ്ട് തന്നെ തികച്ചും ഭൌതികമായ തന്റെ യഥാര്‍ത്ഥ വര്‍ഗ്ഗശത്രുവിനെ തിരിച്ചറിയുവാന്‍ അവനു സാധിക്കുന്നില്ല. നമ്മുടെ രാജ്യത്തിന്റെ ഇന്നത്തെ ജനാധിപത്യ വ്യവസ്ഥിതി പോലും അതിന്റെ അര്‍ത്ഥപൂര്‍ണ്ണതയിലേക്ക് വികസിക്കാത്തതിനു ഈ അവസ്ഥ മുഖ്യ കാരണം ആണ്.

കമ്മ്യൂണിസ്റ്റ്‌ ആശയത്തോടും , തൊഴിലാളിവര്‍ഗ്ഗ പ്രസ്ഥാനങ്ങളോടും മുഖം തിരിച്ചു നില്‍ക്കുന്ന അടിമമാനസങ്ങളെ, ആത്മബോധത്തിന്റെ തിരിച്ചറിവിലേക്ക് നയിക്കുന്ന ആശയസമരങ്ങളും , അതിനെ തുടര്‍ന്നുള്ള ശക്തമായ ബഹുജനഅടിത്തറയും കെട്ടിപടുക്കാതെ ഏതാനും സാഹസികര്‍ നടത്തുന്ന സായുധവിപ്ലവം തികച്ചും അപ്രായോഗികവും, പൊതുസമൂഹത്തില്‍ വിപ്ലവപ്രസ്ഥാനങ്ങളെ കുറിച്ച് അവമതിപ്പ് ഉണ്ടാക്കുന്നതുമായ ഏര്‍പ്പാടാണ്.


Friday, June 10, 2011

വിമോചന പോരാട്ടത്തിന് ദിശാബോധം നല്‍കുന്ന വിശ്വദര്‍ശനം ആണ് കമ്മ്യൂണിസം.

മഹാഭൂരിപക്ഷത്തിന്റെ അന്തസ്സും അവകാശങ്ങളും ഹനിച്ചു കൊണ്ടാണ് ലോകത്ത്‌ എവിടെയും ജനവിരുദ്ധ ചൂഷണ വ്യവസ്ഥിതികള്‍ നിലനിന്നു പോരുന്നത്. ദുരിതജീവിതം നയിക്കുന്ന ജനതയുടെ ക്ഷേമം അല്ല, ആര്‍ത്തിപണ്ടാരങ്ങള്‍ ആയ ചൂഷകവര്‍ഗ്ഗത്തിന്റെ ലാഭതാല്പര്യങ്ങള്‍ ആണ് ജനപക്ഷ നിലപാട് സ്വീകരിക്കാത്ത ഭരണകൂടങ്ങള്‍ മുഖ്യ അജണ്ടയായി കാണുന്നത്.
അന്തസ്സിന്റെയും അവകാശങ്ങളുടെ......യും തുല്യത നേടികൊണ്ടുള്ള ഒരു ജീവിതത്തിനു വേണ്ടി, നാം ഇന്ന് ജീവിക്കുന്ന കെട്ടവ്യവസ്ഥിതിയെ തകര്‍ക്കുവാന്‍ ഏറ്റവും പ്രായോഗികം ആയ പോരാട്ടങ്ങള്‍ വളര്തിയെടുക്കേണ്ടതുണ്ട്. പൊരുതുന്നവന്‍ സാങ്കല്‍പ്പികവിപ്ലവത്തെ സ്വപ്നം കാണുകയല്ല വേണ്ടത്‌. മാറ്റത്തിന്റെ ശുഭാപ്തി വിശ്വാസത്തോടെ നിലനില്‍ക്കുന്ന വ്യവസ്ഥിതിയുടെ വേരുകള്‍ കണ്ടെത്തി - ശക്തി ദൌര്‍ബല്യങ്ങള്‍ കണ്ടെത്തി പ്രായോഗികമായ പോരട്ട രീതികള്‍ വളര്‍ത്തിയെടിക്കുകയാണ്.

ആശയരംഗത്തും പ്രായോഗികരംഗത്തും സമരം നടക്കണം. ചൂഷണവ്യവസ്ഥിതിയെ തങ്ങി നിര്‍ത്തുന്ന ആശയ മണ്ഡലം നമ്മുടെ സമൂഹത്തില്‍ ശക്തമായി നിലകൊള്ളുന്നു.. പ്രതിലോമശക്തികളുടെ ആധിപത്യം അഭംഗുരം തുടരുവാന്‍ വേണ്ട താങ്ങും തണലും ആയി വര്‍ത്തിക്കുന്ന പ്രതിലോമ ആശയങ്ങള്‍ക്ക് എതിരെ ശക്തമായ ആശയസമരം നടത്തുക എന്നതും പോരാട്ടത്തിന്റെ ഭാഗം ആണ്. തികച്ചും ശാസ്ത്രീയമായി ആ ദൌത്യം നിര്‍വഹിച്ചു കൊണ്ടിരിക്കുന്ന - ആശയരംഗത്തും പ്രായോഗികരംഗത്തും വിമോചന പോരാട്ടത്തിന് ദിശാബോധം നല്‍കുന്ന വിശ്വദര്‍ശനം ആണ് കമ്മ്യൂണിസം.

അരാഷ്ട്രീയം അന്തിമ ഫലത്തില്‍ പ്രതിലോമപക്ഷത്തിന് ഗുണം ചെയ്യുന്നു.

മനുഷ്യന്‍ സാമൂഹിക ജീവിയാണ്. നാം സമൂഹത്തിന്റെ ഭാഗമാണ്. സമൂഹത്തില്‍ നമുക്ക്‌ അവകാശങ്ങളും ഉത്തരവാദിത്ത്വവും ഉണ്ട്. വര്‍ഗ്ഗ വൈരുദ്ധ്യങ്ങള്‍ ഉള്ള ഒരു സമൂഹത്തിലാണ് നാം ജീവിക്കുന്നത്. അത് കൊണ്ട് തന്നെ വിവിധ ലക്ഷ്യങ്ങളെ പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ സ്വാഭാവികം.
എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങളും ഒരു പോലെ പോക്കാണ് എന്ന് തള്ളി പറഞ്......ഞു സ്വന്തം സ്വകാര്യതയില്‍ ഒതുങ്ങുന്നത് ഒരുതരം അരാഷ്ട്രീയ നിരുത്തരവാദ നിലപാടാണ്. നാടിനു ശ്രേയസ്സും നാട്ടുകാര്‍ക്ക്‌ ക്ഷേമവും സമാധാനവും ഏകുന്ന രാഷ്ട്രീയ ദര്‍ശനം ഏത്‌ എന്ന് തെരഞ്ഞെടുക്കുക എന്നത് സാമൂഹ്യ പ്രതിബദ്ധതയുള്ള ഓരോ പൌരന്റെയും ഉത്തരവാദിത്ത്വം ആണ്.

നമ്മള്‍ മനുഷ്യര്‍ ആണ്. വിശ്വാസികള്‍ പൂര്‍ണ്ണത ആരോപിക്കുന്ന ദൈവങ്ങള്‍ അല്ല . തെറ്റുകളും പിഴവുകളും ഉണ്ടാവും. നല്ല പ്രസ്ഥാനത്തിന്റെ ഭാഗമാവുമ്പോള്‍ അത് തിരുത്താനുള്ള പ്രേരണയും പ്രചോദനവും അവനില്‍ ഉണ്ടാകുന്നു.

ജാനധിപത്യം പൂര്‍ന്നമാവുന്നത്, തിരിച്ചറിവിന്റെ ആത്മബോധം നേടിയ പൊതുസമൂഹം ജനാധിപത്യ പ്രക്രിയയില്‍ അര്‍ത്ഥപൂര്‍ണ്ണമായ പങ്കാളിത്തം വഹിക്കുമ്പോള്‍ ആണ്. കെട്ടവ്യവസ്ഥിതിയുടെ അകകാമ്പ് നല്ലപോലെ മനസ്സിലാക്കുവാന്‍ സാധിച്ച വ്യക്തികള്‍ക്കും പ്രസ്ഥാനങ്ങള്‍ക്കും മാതമേ അത് തിരുത്തി ജനപക്ഷ നിലപാട് സ്വീകരിക്കുന്ന നല്ല രാഷ്ട്രീയത്തിന് വേണ്ടി സമരം ചെയ്യുവാന്‍ സാധിക്കുകയുളൂ.

പലപ്പോയും അരാഷ്ട്രീയജനവിഭാഗത്തിന്റെ ധാര്‍മിക രോഷങ്ങള്‍ ‍"കാട് കാണാതെ മരം കാണുന്ന" ഏര്‍പ്പാടാണ്. അവര്‍ക്ക് എല്ലാം ഒറ്റ വാചകത്തില്‍ ചോദ്യവും ഉത്തരവും ആയി കാണുന്നതെ ശീലമുള്ളൂ. അരാഷ്ട്രീയം അന്തിമ ഫലത്തില്‍ പ്രതിലോമപക്ഷത്തിന് ഗുണം ചെയ്യുന്നു. അത് കൊണ്ടാണ് നിലനില്‍ക്കുന്ന കെട്ടവ്യവസ്തിയുടെ മൂട്താങ്ങികള്‍ ആയ മാധ്യമങ്ങളും മറ്റും ആരാഷ്ട്രീയതയെ പ്രോത്സാഹിപ്പിക്കുന്നത്.

എല്ലാ അഴിമതികളുടെയും പ്രഭവകേന്ദ്രമായ മുതലാളിത്ത വ്യവസ്ഥിതിക്ക് അന്ത്യം കുറിക്കപ്പെടണം.

സമൂഹത്തില്‍ ഒരു വിഭാഗം അനര്‍ഹമായ കാര്യങ്ങള്‍ സാധിച്ചെടുക്കുവാന്‍ അഴിമതിയുടെ വഴി തേടുന്നു. മറു വശത്ത് അര്‍ഹമായ കാര്യങ്ങള്‍ നേടിയെടുക്കുവാന്‍ പോലും കൈകൂലി കൊടുക്കുവാന്‍ മ്മുടെ സമൂഹം നിര്‍ബന്ധിതര്‍ ആവുന്നു.
സമൂഹത്തിലെ വലിയൊരു വിഭാഗം ജനങ്ങള്‍ അന്തസ്സും അവകാശവും നീതിയും നിഷേധിക്കപ്പെട്ടവരായി ജീവിക്കേണ്ടി വരുന്നു എങ്കില്‍ അതിനു കാരണം നമ്മുടെ  വ്യവസ്ഥിതിയെ ബാധിച്ച അഴിമതിയുടെ കാന്‍സര്‍ തന്നെയാണ്. രാജ്യത്തെ ജനവിരുദ്ധ രാഷ്ട്രീയ ലക്ഷ്യങ്ങളെ പ്രതിനിധാനം ചെയ്യുന്ന ഭരണ വര്‍ഗ്ഗവും കടുത്ത സാമൂഹ്യ ചൂഷണത്തിലൂടെ സ്വന്തം സ്വര്‍ഗ്ഗം പണിയുന്ന സമ്പന്ന മേലാളവര്‍ഗ്ഗവും അഴിമതിയുടെ ചെളിക്കുണ്ടില്‍ കിടന്നു പുളയുകയാണ്.

നരക ജീവിതം നയിക്കുന്ന മഹാഭൂരിപക്ഷം വരുന്ന സാധാരണ ജനവിഭാഗത്തിന് യഥാര്‍ത്ഥ മോചനം ലഭിക്കുവാന്‍ ഈ അഴിമാതിരാജിനു അന്ത്യം കുറിക്കപ്പെടണം. എല്ലാ അഴിമതികളുടെയും പ്രഭവകേന്ദ്രമായ മുതലാളിത്ത വ്യവസ്ഥിതിക്ക് അന്ത്യം കുറിക്കപ്പെടണം. ജനപക്ഷ നിലപാടുള്ള വ്യക്തികളും സമൂഹവും പ്രസ്ഥാനങ്ങളും ഒത്തൊരുമിച്ചു ഈ ലക്ഷ്യത്തിലേക്കുള്ള സമരനിര കെട്ടിപടുക്കണം. ലക്ഷ്യം  അത്ര എളുപ്പമല്ല എന്ന് നമുക്ക്‌ അറിയാം. പക്ഷെ ലക്ഷ്യത്തിലേക്കുള്ള ഓരോ ചുവടുകളും നാം മുന്നോട്ടു വെച്ചേ തീരൂ.

യഥാരാജാ തഥാപ്രജാ എന്നതുപോലെ, യഥാജഡ്ജി തഥാവിധി!

യഥാരാജാ തഥാപ്രജാ എന്നൊരു ചൊല്ലുണ്ടല്ലോ. രാജാധിപത്യത്തില്‍ രാജാവ് പ്രജാസ്നേഹി ആണെങ്കില്‍ പ്രജകള്‍ക്കു നല്ലത്. അല്ലെങ്കില്‍ പ്രജകള്‍ക്കു ജീവിതം ദുരിതസാഗരം. രാജാവിന്റെ ധര്‍മനീതി ചിന്തകളെ ആശ്രയിച്ചിരിക്കുന്നു ജനങ്ങളുടെ ജീവിതവിധി.
ഇന്ന് പേരിനു നാം ജീവിക്കുന്നത് ജനാധിപത്യ വ്യവസ്ഥിതിയില്‍ . നമുക്ക്‌ മഹത്തായ ഉദാത്തമായ ഒരു ഭരണഘടനയുണ്ട്. അതില്‍ ...പൌരന് നീതിയും അന്തസ്സും അവകാശവും ക്ഷേമവും ഉറപ്പുവരുത്തുന്നതിനുള്ള ഒരു പാട് മൌലിക അവകാശ രേഖകള്‍ ഉണ്ട്. ചട്ടങ്ങള്‍ ഉണ്ട്. പക്ഷെ ഫലത്തില്‍ രാജ്യത്തെ മഹാഭൂരിപക്ഷം ജനതയെ സംബദ്ധിച്ചിടത്തോളം അവരുടെ അനുഭവത്തില്‍ നമ്മുടെ ഭരണഘടന ഒരു തരം ഏട്ടിലെ പശുവാണ്.

ഭരണഘടനയെ അധാരമാക്കിയാണല്ലോ നമ്മുടെ കോടതികള്‍ പ്രവര്‍ത്തിക്കുന്നത്. അവിടെ നീതിയുടെ അവസാന വാക്ക്‌ പറയുവാന്‍ അവകാശവും അധികാരവും ഉള്ള വിധി കര്‍ത്താക്കള്‍ ഉണ്ട്. അവരില്‍ ചിലരുടെ ഭാവം ഞങ്ങള്‍ തെറ്റ് കുറ്റങ്ങള്‍ക്ക് അതീതരായ "വൈകുണ്ടത്തു" നിന്നും വരുന്ന ധര്മ്മപുത്രന്മാര്‍ ആണെന്നാണ്‌. അഴിമതിയും കള്ളപ്പണവും സര്‍വ്വത്ര വിരാജിക്കുന്ന, കീഴാളനും മേലാളനും ഉള്ള, വരേണ്യ വര്‍ഗ്ഗ വിധേയത്ത്വവും ജാതി വിവേചനവും മതവര്‍ഗീയ ചിന്തയും എല്ലാം അടക്കി വാഴുന്ന ഈ ഭാരതഭൂമിയുടെ സന്തതികള്‍ തന്നെയാണ് നമ്മുടെ നീതിപാലകരും.

നീതിതേടി കോടതി കയറുവാനുള്ള പഠിപ്പും സാമ്പത്തിക ശേഷിയും ഇല്ലാത്ത , അന്തസ്സും അവകാശവും നീതിയും നിഷേധിക്കപ്പെട്ടു മേലാള വര്‍ഗ്ഗം ചവിട്ടി മെതിക്കുന്ന ജനകോടികളുടെ ആശ്രയ കേന്ദ്രമായി കോടതികള്‍ മാറുന്നില്ല പലപ്പോയും. ജനപക്ഷ വിധികളെക്കാളും ജനവിരുദ്ധ വിധികള്‍ ആണ് കൂടുതലും കോടതികളില്‍ നിന്ന് ഉണ്ടാവുന്നത്. സമ്പന്നകുറ്റവാളികള്‍ പണത്തിന്റെ ബലത്തില്‍ ജയിലറകാണാതെ വിലസുമ്പോള്‍ , മേലാളര്‍ കെട്ടിച്ചമച്ച കേസുകളില്‍ കുടുങ്ങിയ പാവങ്ങള്‍ കേസ് നടത്തുവാന്‍ നല്ല വക്കീലിനെ തേടുവാനുള്ള പണംഇല്ല എന്നത് കൊണ്ട് ജയിലറകള്‍ക്കിടയില്‍ ജീവിതം തീര്‍ക്കുന്നു.

യഥാരാജാ തഥാപ്രജാ എന്നതുപോലെ, യഥാജഡ്ജി തഥാവിധി എന്നതാണ് ഇന്നത്തെ അവസ്ഥ. ജഡ്ജിമാരുടെ നീതിബോധം സാമൂഹിക രാഷ്ട്രീയ വീക്ഷണം എന്നിവയെ ആശ്രയിച്ചിരിക്കുന്നു കോടതികളുടെ വിധികള്‍ എന്നതാണ് വസ്തുത. അതുകൊണ്ട് തന്നെ വര്‍ഗ്ഗസമൂഹത്തിന്റെ അനുബന്ധം മാത്രമായ കോടതിയുടെ വിധികള്‍ ഒരു പോലെ സ്വാഗതം ചെയ്യുവാന്‍ എല്ലാ ജനവിഭാഗങ്ങള്‍ക്കും പറ്റില്ല. ജനപക്ഷ നിലപാട് സ്വീകരിക്കുന്ന നല്ല വിധികള്‍ കോടതികളില്‍ നിന്ന് വരുമ്പോള്‍ നീതിബോധമുള്ള ജനങ്ങള്‍ തീര്‍ച്ചയായും സന്തോഷപൂര്‍വ്വം ആ വിധികളെ സ്വാഗതം ചെയ്യും.

Wednesday, June 8, 2011

വേട്ടക്കാരന്റെ പാപവും , മാറ്റത്തിന്റെ ശുഭാപ്തി വിശ്വാസവും.

നിലനില്‍ക്കുന്ന വ്യവസ്ഥിതിയാണ് തന്നെ പീഡിപ്പിക്കുന്നതെന്നും തന്റെ അവകാശങ്ങളും അന്തസ്സും ഹനിക്കുന്നത് എന്നും തിരിച്ചറിയുന്ന വ്യക്തിയും സമൂഹവും ആണ് , ഈ വ്യവസ്ഥിതി മാറണം എന്നാഗ്രഹിക്കുന്നത്. സമാധാനവും സുരക്ഷിതത്ത്വവും ഭദ്രതയും ഇല്ലാത്ത ജീവിതാവസ്ഥക്ക് കാരണം ചൂഷണാധിഷ്ഠിതം ആയ ഇന്നത്തെ വ്യവസ്തിയാണ് എന്ന് തിരിച്ചരിയുന്നവരും ഈ വ്യവസ്ഥിതി മാറണം എന്നാഗ്രഹിക്കും. ആത്മബോധം ഉള്ള നല്ലവരായ മനുഷ്യ സമൂഹത്തിന്റെ എക്കാലത്തെയും പൊതുവായ ആഗ്രഹവും സ്വപ്നവും ആണ് അന്തസ്സും അവകാശവും ക്ഷേമവും സമാധാനവും സുരക്ഷിതത്ത്വവും ഉള്ള സാമൂഹ്യ ജീവിതം.

ഇവിടെ ഒന്നും ശരിയാവില്ല. എല്ലാം എക്കാലവും ഇതുപോലെ തന്നെ . കള്ളപ്പണവും അഴിമതിയും എല്ലാം ഒരിക്കലും ഇല്ലാതാക്കാന്‍ പറ്റില്ല. ഇങ്ങിനെ ആശുഭാപ്തിയുടെ നീണ്ട നിരകള്‍ അവതരിപ്പിച്ചു എല്ലാ സമരങ്ങളുടെയും വെളിച്ചം ഊതി കെടുത്തുവാന്‍ ശ്രമിക്കുന്ന ഒരു വിഭാഗം നമ്മുടെ സമൂഹത്തില്‍ കാണാം. പ്രതിലോമ ചിന്തകള്‍ക്ക് - ആശയങ്ങള്‍ക്ക് നല്ല വിളഭൂമിയാണ് ഇവരുടെ ബോധതലം.

മനുഷ്യന്‍ ആണ് ചരിത്രം നിര്‍മ്മിക്കുന്നത് എന്നും , ഇന്നത്തെ ഭൌതിക അവസ്ഥ മനുഷ്യ സൃഷ്ടിയാണെന്നും അറിയുന്നവര്‍ക്ക്, പോരാട്ടങ്ങളുടെ ഗുണഫലത്തെ കുറിച്ചുള്ള, പുത്തന്‍വ്യവസ്ഥിതിയെ കുറിച്ചുള്ള ശുഭാപ്തി വിശ്വാസം തീര്‍ച്ചയായും ഉണ്ടാവും. ഉണ്ടാവണം.

ശുഭാപ്തി വിശ്വാസികള്‍ക്ക് മാത്രമേ ഇന്നത്തെ കെട്ടവ്യവസ്ഥിതിക്കെതിരായ പോരാട്ട ഭൂമികയില്‍ ഉറച്ച ചുവടുകളോടെ നിലകൊള്ളുവാന്‍ സാധിക്കുകയുള്ളൂ .
......................................
സമൂഹത്തില്‍ രണ്ടുതരം ' പാപികള്‍ ' ഉണ്ട്. പാപം ചെയ്യാതെ ജീവിക്കാന്‍ അനുവദിക്കാത്ത ഭൌതിക സാഹചര്യത്തിന്റെ ഇരകള്‍ ആണ് ഒരു വിഭാഗം. ശാസ്ത്രീയ വീക്ഷണത്തില്‍ അവര്‍ കുറ്റവാളികള്‍ ആല്ല. അവരെ കുറ്റം ചെയ്യാന്‍ നിര്‍ബന്ധിതര്‍ ആക്കുന്ന ഭൌതിക സാഹചര്യമാണ് അല്ലെങ്കില്‍ വ്യവസ്ഥിതിയാണ് അവിടെ പ്രതികള്‍ .

അന്തസ്സുള്ള ജീവിതം നയിക്കുവാന്‍ വേണ്ട എല്ലാ ഭൌതിക സാഹചര്യങ്ങളും ഉണ്ടായിട്ടും കൂടുതല്‍ വെട്ടിപ്പിടിക്കുവാനുള്ള ആര്‍ത്തിയില്‍ സ്വന്തം സഹജീവികളെയും രാജ്യത്തെയും പ്രകൃതിയെയും കൊള്ളയടിക്കുന്ന പാപികള്‍ ആണ് രണ്ടാമത്തെ വിഭാഗം. ഇവര്‍ക്കെതിരെയാണ് ജനകീയ പോരാട്ടങ്ങള്‍ വളര്‍ന്നു വരേണ്ടത്.

ഇവിടെ പാപത്തിന്‍റെ സാമാന്യവല്‍ക്കരണം ശുദ്ധ അസംബദ്ധം ആണ്. "നിങ്ങളില്‍ പാപം ചെയ്യാത്തവന്‍ കല്ലെറിയട്ടെ" എന്ന വചനം, നാം ജീവിക്കുന്ന കാലത്തെയും ലോകത്തെയും ഭൌതിക യാഥാര്‍ത്യങ്ങള്‍ നല്ല പോലെ അറിയുന്ന ഒരാള്‍ക്ക്‌ ആദര്‍ശത്തിന്റെ വാക്കായി എഴുന്നെള്ളിക്കുവാന്‍ പറ്റില്ല. അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായി മാത്രമേ കെട്ട വ്യവസ്ഥിതിയോടും അതിന്റെ മൂല്യങ്ങളോടും ഒട്ടും സന്ധി ചെയ്യാതെ ജീവിക്കുന്നവരെ കണ്ടെത്താന്‍ സാധിക്കുകയുള്ളൂ .

ഇരകളുടെ പാപം അല്ല വിഷയം, വേട്ടക്കാരന്റെ പാപം തന്നെയാണ്. കാരണം അതാണ്‌ സമൂഹത്തിന്റെ കാന്‍സര്‍ .


Saturday, June 4, 2011

ആത്മബോധം നേടിയ അടിസ്ഥാന ജനതക്ക്,‌ സഹനമല്ല സമരമാണ് ജീവിതവഴി .

എന്തും വിലക്ക് വാങ്ങുവാന്‍ കെല്‍പ്പുള്ളവന് - എന്തും വിലക്ക് വാങ്ങുക എന്നത് ജീവിതരീതിയായി സുഖിച്ചുമദിച്ചു ജീവിക്കുന്നവര്‍ക്ക്‌ , നമ്മുടെ രാജ്യത്ത് ഒരു ജനകീയ പ്രശ്നവും ഇല്ല. വിശാലമായ റോഡില്ല, പടുകൂറ്റന്‍ ഷോപ്പിംഗ്‌ മാള്‍ ഇല്ല തുടങ്ങിയതാണ് അവരുടെ പ്രശ്നം. പിന്നെ ഇല്ലാത്തവന്റെ നിലവിളിയും മുദ്രാവാക്യവും സമരവും പ്രക്ഷോഭവും ചേരികളും എല്ലാം അവനു അസൌകര്യം ഉണ്ടാക്കുന്നു. അതാണ്‌ അവനെ അലോസരപ്പെടുത്തുന്നത്. ശതകോടീശ്വരന്മാരും സിനിമാ താരങ്ങളും കുത്തക വര്‍ഗ്ഗങ്ങളും നിയന്ത്രിക്കുന്ന രാഷ്ട്രീയം ആണ് അവനു പഥ്യം.

സ്വന്തം അവസ്ഥയും അവകാശവും തിരിച്ചറിഞ്ഞ - ആത്മബോധം നേടിയ അടിസ്ഥാന ജനതക്ക്,‌ സഹനമല്ല  സമരമാണ് ജീവിതവഴി . രാജ്യത്തെ പ്രാന്തവല്‍ക്കരിക്കപ്പെട്ട മഹാഭൂരിപക്ഷം ജനതയ്ക്ക് പ്രശ്നഭരിതം ആണ് നമ്മുടെ നാട്. അവനു ജീവിതം സമരമാണ്. അവന്‍ ജീവിക്കുവാന്‍ വേണ്ടി എന്നും സമരഭൂമിയില്‍ കടന്നു വരേണ്ടി വരുന്നു. അവനു മാറ്റത്തിന് വേണ്ടിയുള്ള മുദ്രാവാക്യവും പ്രക്ഷോഭവും ആണ് രാഷ്ട്രീയം. അവനു അന്തസ്സും അവകാശവും ഉള്ള ജീവിതം വേണം.  ചൂഷണം ഭീകരമായി നിലനില്‍ക്കുന്ന വ്യവസ്ഥിതിയില്‍ പണംഇല്ലാത്തവന്‍ ആയി പോയത്കൊണ്ട്, ആരോഗ്യ വിദ്യാഭ്യാസ അവകാശങ്ങള്‍ നിഷേധിക്കപ്പെടുന്നത് അവനു അംഗീകരിക്കുവാന്‍ സാധ്യമല്ല.

വിശക്കുന്നവന് ഭക്ഷണവും  ഭൂമിയില്ലാത്തവന് ഭൂമിയും, വസ്ത്രമില്ലത്തവന് വസ്ത്രവും, വീടില്ലത്തവന് വീടും നല്‍കുന്ന രാഷ്ട്രീയം ആണ്  നമ്മുടെ  രാജ്യത്തിന്റെ ജനതയുടെ ശ്രേയസ്സിനും ക്ഷേമത്തിനും ആവശ്യം.  ഉള്ളവന് കൂടുതല്‍ ആനുകൂല്യങ്ങള്‍ നല്‍കുകയല്ല , ഇല്ലാത്തവന്റെ ക്ഷേമം ഉറപ്പുവരുത്തുക എന്നതായിരിക്കണം ജനാധിപത്യത്തില്‍ ഭരണകൂടത്തിന്റെ കടമ.
................................

ജനകീയ ജനാധിപത്യവും അധികാര വികേന്ദ്രീകരണവും .

ജനാധിപത്യം ജനകീയം ആവണമെങ്കില്‍ അത് എല്ലാ ജനവിഭാഗത്തിന്റെയും ന്യായമായ തലപര്യങ്ങളെ പ്രതിനിധാനം ചെയ്യണം. വര്‍ഗ്ഗ വൈരുദ്ധ്യങ്ങള്‍ നിലനില്‍ക്കുന്ന സമൂഹത്തില്‍ അത് പ്രായോഗികം അല്ല. അപ്പോള്‍ സാധ്യാമാവുന്ന കാര്യം സമൂഹത്തിലെ മഹാഭൂരിപക്ഷം വരുന്ന അവകാശങ്ങള്‍ നിഷേധിക്കപ്പെട്ട ജനതയുടെ താല്‍പര്യങ്ങള്‍ക്ക്‌ മുന്‍ഗണന നല്‍കുക എന്നതാണ്. അതിനും ഭരണകൂടം സന്നദ്ധമല്ല എന്ന് വരുമ്പോള്‍ , അത് ജനാധിപത്യത്തോട് നീതി പുലര്‍ത്തുന്ന ജനപക്ഷ ഭരണം ആവില്ല. രാജ്യത്തിന്റെ സമ്പത്തിന്റെ എണ്പതു ശതമാനവും ഒരു പിടി ന്യൂനപക്ഷം വരുന്ന കുത്തകകളിലും സമ്പന്ന ജനവിഭാഗങ്ങളിലും കേന്ദ്രീകരിക്കുകയും, സമ്പത്ത്‌ അധികാരത്തിന്റെ പര്യായമായി തുടരുകയുയം ചെയ്യുന്ന വ്യവസ്ഥിതിയില്‍ ഇതല്ലാതെ മറ്റൊരു വഴിയില്ല.

അധികാരത്തിന്റെ വികേന്ദ്രീകരണത്തിലൂടെയല്ലാതെ സമൂഹത്തിലെ ദുര്‍ബലമായ അടിസ്ഥാന വര്‍ഗ്ഗത്തിന്റെ ശാക്തീകരണം സാധ്യമല്ല. അനര്‍ഹമായ അവകാശങ്ങള്‍ സ്വന്തമാക്കി വെച്ചവരോട് കണക്ക് തീര്‍ത്തല്ലാതെ , മഹാഭൂരിപക്ഷത്തിന്റെ അവകാശ നിഷേധത്തിനു അറുതി കുറിക്കുവാന്‍ സാധ്യമല്ല. അധികാര വികേന്ദ്രീകരണം യാഥാര്‍ത്ഥ്യം ആവണമെങ്കില്‍ , സമ്പത്തിന്റെ ശേഖരണത്തിലും വിതരണത്തിലും വികേന്ദ്രീകരണം നടപ്പിലാക്കുവാന്‍ ഉതകുന്ന നിയമങ്ങള്‍ ആവിഷ്കരിക്കുവാന്‍ ഭരണഘടനാ പരിഷ്കരണം നടക്കണം. ജനകീയ ജനാധിപത്യം എന്ന മുദ്രാവാക്യത്തിലൂടെ ആ വഹിക്കുള്ള ബദല്‍ ആണ് കമ്മ്യൂണിസ്റ്റ്‌ പാര്‍ടികള്‍ ലക്‌ഷ്യം വെക്കുന്നത്.
....................................
അധീശവര്‍ഗ്ഗം എന്ന വാക്ക് പോലും മാനവികമൂല്യങ്ങള്‍ക്ക് അന്യമായതാണ്. അധീശവര്‍ഗ്ഗ ആധിപത്യം പുലരുന്ന വ്യവസ്ഥിതിയില്‍ മനുഷ്യാവകാശം ഏട്ടിലെ പശുവാണ്‌. ഏട്ടിലെ പശു പുല്ലു തിന്നാറില്ല!

അധീശവര്‍ഗ്ഗം ആധിപത്യം പുലര്‍ത്തുന്ന വര്‍ഗ്ഗ വ്യവസ്ഥിതിയില്‍ അവകാശങ്ങളും അന്തസ്സും നിഷേധിക്കപ്പെടുന്ന വര്‍ഗ്ഗത്തിന്റെ വിമോചനത്തിനു വേണ്ടി പൊരുതുന്ന ദര്‍ശനം ആണ് കമ്മ്യൂണിസം. അതിലൂടെ വര്‍ഗ്ഗരഹിതസമൂഹം കെട്ടി പടുക്കുക എന്നതാണ് കമ്മ്യൂണിസം ലക്‌ഷ്യംവെക്കുന്നത്.

ഭീകരമായ അന്തരങ്ങള്‍ നിലനില്‍ക്കുന്ന ലോകത്ത് എല്ലാ വര്‍ഗ്ഗത്തിന്റെയും താല്പര്യങ്ങള്‍ക്ക് വേണ്ടി നിലകൊള്ളുന്ന പ്രായോഗിക ദര്‍ശനം എന്ന വാക്ക് ഒരു തരാം ബൂര്‍ഷാ അസംബന്ധമാണ്.

സന്ധികളും സ്ഥലകാല ഭിന്നതകളും അംഗീകരിക്കാത്ത ദര്‍ശനങ്ങള്‍ക്ക് പ്രയോഗക്ഷമത അന്യം.

ആഗ്രഹിക്കുന്നതും ആവശ്യമുള്ളതുമായ എല്ലാ വിധ ഭൌതിക സൌകര്യങ്ങളും എളുപ്പം സാധിച്ചെടുക്കാവുന്ന സാമ്പത്തിക അടിത്തറയില്‍ ‍ അല്ല നമ്മളില്‍ കൂടുതല്‍ പേരും ജനിച്ചു വളരുന്നത്. പൊരുതി നേടേണ്ട ഒന്നാണ് 'വായില്‍ വെള്ളികരണ്ടിയുമായി' ജനിക്കാത്ത നമ്മെ സംബന്ധിച്ചിടത്തോളം ജീവിതം. മൂല്യനിരാസം ജീവിതരീതി ആയിട്ടുള്ള നമ്മുടെ ലോകത്ത് മാനുഷിക മൂല്യങ്ങളും ധാര്‍മിക മൂല്യങ്ങളും മുറുകെ പിടിച്ചു ഭൌതിക ജീവിതത്തിന്റെ ആഗ്രഹങ്ങളും ആവശ്യങ്ങളും നേടിയെടുക്കുക എന്നത് വളരെ ദുഷ്കരം ആണ്.

ഓരോ മനുഷ്യന്റെയും ബോധ തലത്തില്‍ ‍ മൂല്യങ്ങളും താല്പര്യങ്ങളും തമ്മില്‍ ഒരു യുദ്ധം നടക്കുന്നുണ്ട്. ചിലപ്പോള്‍ മൂല്യങ്ങളെ അടിയറവെച്ചു, അല്ലെങ്കില്‍ സന്ധി ചെയ്തു ഭൌതിക താല്പര്യങ്ങള്‍ സ്വന്തം ആക്കുന്നു. നമ്മുടെ സമൂഹം അവരെ ജീവിക്കാന്‍ അറിയുന്ന സാമര്‍ത്ത്യക്കാരന്‍ എന്ന് വിളിക്കുന്നു! ചിലര്‍ തന്‍റെ ബോധം അംഗീകരിക്കുന്ന ധാര്‍മിക ചിന്തകളോട് പരമാവധി നീതി പുലര്‍ത്തി, ആഗ്രഹങ്ങളും ആവശ്യങ്ങളും ചുരുക്കി ജീവിതം ജീവിച്ചു തീര്‍ക്കുന്നു. നേട്ടങ്ങള്‍ എങ്ങിനെയും വെട്ടിപിടിക്കുക എന്നത് ജീവിത ശീലമാക്കിയ സമൂഹം, ഇവരെ മണ്ടന്മാര്‍ എന്ന് വിളിക്കുന്നു!!

ഇത് അഴിമതി ജീവിതസംസ്കാരമായി തീര്‍ന്ന, കള്ളപ്പണക്കാര്‍ മാന്യന്മാരായി വിലസുന്ന നമ്മുടെ ചൂഷണഅധിഷ്ടിത വ്യവസ്ഥിതിയുടെ നേരായ ചിത്രം.
.......................................
ഒട്ടും സന്ധിചെയ്യാതെ ആര്‍ക്കും ജീവിതം സാധ്യമല്ല. നാം പൊരുതുന്നത് ജീവിക്കുവാന്‍ വേണ്ടി ആയതുകൊണ്ട്തന്നെ സന്ധി ഒരു തെറ്റുമല്ല. നന്മ മുറുകെപിടിച്ചു എല്ലാ ഭൌതിക സൌകര്യങ്ങളും അനുഭവിച്ചു എല്ലാജനതക്കും ജീവിക്കുവാന്‍ സാധിക്കണംഎങ്കില്‍ നമ്മുടെ കെട്ടവ്യവസ്ഥിതി മാറണം.

മനുഷ്യാവകാശങ്ങള്‍ ആദരിക്കപ്പെടുന്ന - മൂല്യങ്ങള്‍ സന്ധി ചെയ്യാതെ എല്ലാമനുഷ്യര്‍ക്കും അന്തസ്സോടെ ജീവിക്കാവുന്ന ഒരു സാമൂഹിക സാമ്പത്തിക വ്യവസ്ഥിതിയാണ് നമ്മുടെ ആഗ്രഹവും പ്രതീക്ഷയും. അതിനു വേണ്ടിയാണ് കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടികളും മറ്റു മനുഷ്യ വിമോചന പ്രസ്ഥാനങ്ങളും പൊരുതുന്നത്. കെട്ടവ്യവസ്ഥിതിയെ തകര്‍ത്ത് പുതിയൊരു ലോകം കെട്ടിപടുക്കാതെ ധാര്‍മികജീവിതം ആര്‍ക്കും സാധ്യമല്ല.

അധാര്‍മികത പുലരുന്ന സമൂഹത്തില്‍ പ്രതികരണവും പ്രതിഷേധവും പ്രക്ഷോഭവും കൂടാതെ നിസ്സംഗത പാലിക്കുവാന്‍ ധാര്‍മിക-മാനുഷിക മൂല്യങ്ങള്‍ മുറുകെ പിടിക്കുന്ന ആര്‍ക്കും സാധ്യമല്ല. അടിമമാനസങ്ങളും, അന്ധവിശ്വാസികളും, അറിവിന്‍റെ വെളിച്ചത്തിന് നേരെ വാതില്‍കൊട്ടിഅടച്ചവരും തിങ്ങിനിറഞ്ഞു ജീവിക്കുന്ന അതിസങ്കീര്‍ണ്ണമായ ഒരവസ്ഥയിലാണ് നമ്മുടെ സമൂഹത്തിന്റെ ഇന്നത്തെ നില. അതുകൊണ്ട് തന്നെ സന്ധിയില്ലാസമരം എന്നത് അപ്രായോഗികം ആണ്. വ്യക്തിജീവിതത്തിന്‍റെ തലത്തില്‍ സ്വീകരിക്കുന്ന സന്ധിപോലെ, വിമോചന പോരാട്ടത്തിന്‍റെ പ്രയോഗത്തിലും സന്ധികള്‍ അനിവാര്യം ആണ്. സന്ധികളും സ്ഥലകാല ഭിന്നതകളും യാഥാര്‍ത്ഥ്യം ആണെന്ന് അംഗീകരിക്കാത്ത ദര്‍ശനങ്ങള്‍ക്ക് പ്രയോഗക്ഷമത അന്യമായിരിക്കും.

പ്രയോഗത്തിന്‍റെ ദര്‍ശനമായ കമ്മ്യൂണിസം സന്ധികളും സ്ഥലകാല ഭിന്നതകളും അംഗീകരിക്കുന്ന മഹത്തായ വിമോചന ശാസ്ത്രം ആണ്.
.................................


അന്തരങ്ങളുടെ വലിയ ലോകത്താണ് നാം ജീവിക്കുന്നത് .

അന്തരങ്ങളുടെ  വലിയ ലോകത്താണ് നാം ജീവിക്കുന്നത്. സാമൂഹികവും സാമ്പത്തികവും ആയ അന്തരങ്ങള്‍ . അറിവിന്റെയും കഴിവിന്റെയും അന്തരങ്ങള്‍ . അവകാശങ്ങളുടെ അന്തരങ്ങള്‍ . ജീവിതാവസ്ഥകളുടെ അന്തരങ്ങള്‍ . സ്വപ്നങ്ങളുടെ മോഹങ്ങളുടെ അന്തരങ്ങള്‍ . അധീശ വര്‍ഗ്ഗങ്ങളും അടിമമാനസങ്ങളും അഴിമതിക്കാരും കള്ളപ്പണക്കാരും എല്ലാം നമ്മുടെ സമൂഹയാഥാര്‍ത്യങ്ങള്‍ . നീതിനിഷേധവും അവകാശനിഷേധവും തട്ടിപ്പും വെട്ടിപ്പും എല്ലാം പച്ചയായ സമൂഹയാഥാര്‍ത്യങ്ങള്‍ മാത്രം. താല്പര്യവാരുദ്ധ്യങ്ങളുടെ വിവിധശ്രേണിയില്‍ നിലകൊള്ളുന്നതാണ് നമ്മുടെ സമൂഹം എന്നത് ആര്‍ക്കും നിഷേധിക്കുവാനാവാത്ത വസ്തുതയാണ്. വര്‍ഗ്ഗ വൈരുദ്ധ്യങ്ങളുടെതാന് നമ്മുടെ സമൂഹം.

ആത്മബോധം നേടിയ ജനത, മാനവികമൂല്യങ്ങള്‍ എന്തെന്ന് തിരിച്ചറിഞ്ഞ ജനത ഈ സത്യം ഉറക്കെ വിളിച്ചു പറയുന്നു. 'രാജാവ് നഗ്നന്‍' ആണെന്ന് പറയുന്നു.

ഒരു നാടിന്റെ വികസനം എന്നത് കേവലം സാമ്പത്തിക വളര്‍ച്ചയില്‍ ഗണിച്ചെടുക്കേണ്ട ഒന്നല്ല. ജനങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്ന മുകളില്‍ പറഞ്ഞ അന്തരങ്ങള്‍ കുറച്ചുകൊണ്ട് വരുക എന്ന ലക്ഷ്യത്തോടെയുള്ള സാമ്പത്തിക പരിഷ്കരണവും വികസന നയവും ആണ് നമുക്ക്‌ വേണ്ടത്‌.

ഇന്ന് നിലനില്‍ക്കുന്ന കറുത്ത സത്യങ്ങള്‍ തുറന്നു പറയാതെ , തങ്ങളുടെ പക്ഷം ഏതെന്നു തുറന്നു പറയാതെ , വര്‍ഗ്ഗവൈരുദ്ധ്യങ്ങള്‍ നിലനില്‍ക്കുന്ന സമൂഹത്തില്‍ അത്തരം  വികസന നയം നടപ്പിലാക്കുവാന്‍ ഒരു ഭരണാധികാരിക്കും സാധ്യമല്ല. എല്ലാവിഭാഗത്തെയും ഒരു പോലെ സുഖിപ്പിച്ചു ഭരിച്ചുകളയാം എന്ന വ്യാമോഹം തികഞ്ഞ ശുംബത്തരം ആണ്.
.......................................................................



Friday, May 27, 2011

അന്വേഷണത്തിന്റെയും അറിവിന്റെയും ചിന്തയുടെയും വെളിച്ചത്തില്‍ .......


ജാതിമതങ്ങളുടെ സങ്കുചിത ലോകത്ത് പിറന്നു വീഴുക എന്നത് കേവലം ജന്മത്തിന്റെ ആകാസ്മികത. അത് ഒരു വ്യക്തിയുടെയും സ്വന്തമായ സ്വതന്ത്രമായ തെരെഞ്ഞെടുപ്പ് അല്ല. പിറവിനല്‍കിയ ജാതിമത മുദ്രകളെ അന്ധമായി ജീവിതകാലം മുഴുവന്‍ ആഘോഷപൂര്‍വ്വം അനുകരിക്കുക എന്നതാണ് അസംബന്ധജടിലമായ കാര്യം. അന്വേഷണത്തിന്റെയും അറിവിന്റെയും ചിന്തയുടെയും വെളിച്ചത്തില്‍ തള്ളേണ്ടതിനെ തള്ളുകയും കൊള്ളേണ്ടതിനെ കൊള്ളൂകയും ചെയ്യുമ്പോള്‍ ആണ് നാം ആത്മബോധത്തിലെക്ക് ഉയരുന്നത്.

പൂര്‍വാശ്രമത്തിലെ അടയാളങ്ങളും ആചാരങ്ങളും അനുഷ്ടാനങ്ങളും യാന്ത്രികമായി പുനരാവിഷ്കരിക്കുകയും പൂര്‍വ്വസ്മൃതികള്‍ അയവിറക്കുകയും ചെയ്യുന്നവരാണ് ഇന്നത്തെ കാലത്ത് ജാതിമതങ്ങളുടെ പേരില്‍ വല്ലാതെ അഭിമാനിക്കുകയും അഹങ്കരിക്കുകയും മേനി നടിക്കുകയും ചെയ്യുന്ന ജനവിഭാഗങ്ങള്‍ . കാലികപ്രസക്തിയും പ്രയോഗക്ഷമതയും നഷ്ടപെട്ട ബിംബങ്ങളും ആശയങ്ങളും ആണ് ഇവര്‍ പേറിനടക്കുന്നത് .

ഇന്നത്തെ സാമൂഹികസാമ്പത്തിക വ്യവസ്ഥിതിയില്‍ സ്വന്തം ജീവിതവിജയത്തിനു വേണ്ടി, കാലപ്രസക്തമായ ആധുനികതയുടെ എല്ലാ ചിട്ടവട്ടങ്ങളും ഉപാധികളും രീതികളും മൂല്യങ്ങളും സ്വകാര്യജീവിതത്തിന്റെ അകത്തളങ്ങളില്‍ ഇവര്‍ സ്വീകരിക്കുന്നു എന്നത് ഇവരുടെ കാപട്യത്തിന്റെ സാക്ഷ്യപത്രങ്ങള്‍ . അന്യ ജാതിമതങ്ങളോടുള്ള വിദ്വേഷത്തിന്റെയും അകല്‍ച്ചയുടെയും സങ്കുചിതലോകത്ത് സ്വന്തം ബോധമണ്ഡലത്തെ തളച്ചിട്ടിരിക്കുന്ന ഇവര്‍ക്ക്‌ മാനവസമൂഹത്തിന്റെ പൊതുവായ ഉണര്‍വിനും മോചനത്തിനും വേണ്ടി നിലകൊള്ളുക അസാധ്യം.


അധികാര മണ്ഡലത്തില്‍ വാഴുന്ന ദുഷ്ടമൂര്‍ത്തികളുടെ പതനം അനിവാര്യം ആണ് ....

ഒന്നും നന്നാവില്ല . ഒരിക്കലും ശരിയാവില്ല എന്നത് നിസ്സംഗതയുടെ കൂടെപിറപ്പായ അശുഭാപ്തി വിശ്വാസം ആണ്. സമൂഹത്തിന്റെ പൊതുവായ ഉണര്‍വ്വിനും മോചനത്തിനും വിഘാതം ആയ തിന്മയുടെ ജീര്‍ണ്ണത ബാധിച്ച വ്യവസ്ഥിതിയും അധികാര ശക്തികളും എന്നെന്നും തകര്‍ച്ച കൂടാതെ നിലനില്‍ക്കും എന്നത് പ്രതിലോമ ശക്തികളുടെ ആശയ മണ്ഡലത്തില്‍ രൂപം കൊളളുന്നതും പ്രചരിപ്പിക്കപ്പെടുന്നതുമായ ചരിത്ര വിരുദ്ധ പ്രസ്താവനകള്‍ ആണ്.

മഹാഭൂരിപക്ഷത്തിന് നീതിയും അന്തസ്സും അവകാശങ്ങളും നിഷേധിക്കുന്ന മനുഷ്യാവകാശ വിരുദ്ധ സമീപനം സ്വീകരിക്കുന്ന, മഹാഭൂരിപക്ഷത്തിന് ദുരിത ജീവിതത്തിന്റെ നരകം സമ്മാനിച്ചു കൊണ്ട് തങ്ങളുടെ ഇട്ടാവട്ടത്തു തങ്ങള്‍ക്കു മാത്രം സുഖിച്ചു രമിക്കുവാനുള്ള സര്‍ഗ്ഗം പണിയുന്ന - തങ്ങളുടെ പ്രമാണികത്ത്വവും കുലീന പദവിയും എന്നെന്നും നിലനിക്കുവാന്‍ മനുഷ്യ സമൂഹത്തില്‍ എന്നെന്നും അവകാശങ്ങളുടെ അന്തരങ്ങള്‍ നിലനില്‍ക്കണം എന്ന മനുഷ്യത്ത വിരുദ്ധ സമീപനം വെച്ച്പുലര്‍ത്തുന്ന ചൂഷക വര്‍ഗ്ഗത്തിനും അവരുടെ അനര്‍ഹമായ താല്പര്യങ്ങള്‍ കാത്തുസൂക്ഷിക്കുവാന്‍ വേണ്ടി നിലകൊള്ളുന്ന ഭരണ വര്ഗ്ഗത്തിനും എതിരെ നിന്ദിതരും പീഡിതരും ചൂഷിതരും ആയ ജനതയും , മനുഷവകാശ ബോധമുള്ള പൊതു സമൂഹവും ഐക്യപ്പെടണം. നീതിക്ക് വേണ്ടിയുള്ള പൊതുസമരം വളരണം . ഇന്നല്ലെങ്കില്‍ നാളെ അധികാര മണ്ഡലത്തില്‍ വാഴുന്ന ദുഷ്ടമൂര്‍ത്തികളുടെ പതനം അനിവാര്യം ആണ് എന്ന ശുഭാപ്തിവിശ്വാസം ആണ്  മാനവ ചരിത്രത്തില്‍ നടന്നിട്ടുള്ള മുന്നേറ്റങ്ങളും വിമോചന പോരാട്ടങ്ങളും നമുക്ക്‌ നല്‍കുന്നത്.

കരാളമായ ഒരു പാട് സാമൂഹ്യ കാലഘട്ടങ്ങളെ തരണം ചെയ്തു കൊണ്ടാണ് മനുഷ്യചരിത്രം വളര്‍ന്നിട്ടുള്ളത്.  കിരാതമായ പല സമൂഹ്യവ്യവസ്ഥിതികളും തകര്‍ന്നടിഞ്ഞത് ആത്മബോധം നേടിയ അടിമമാനസങ്ങളുടെ ഉണര്‍വ്വിന്റെയും ഉജ്ജ്വല പോരാട്ടങ്ങളുടെയും ഫലമായിട്ടാണ്. നാം ജീവിക്കുന്ന സമൂഹത്തിന്റെ തിന്മകള്‍ക്കെതിരെ, ജീര്‍ണ്ണതക്കെതിരെ നാം നടത്തുന്ന ഓരോ പ്രതിഷേധവും പ്രതികരണവും സമരവും പോരാട്ടവും എല്ലാം മാറ്റത്തിന്റെ വഴിക്കുള്ള , സമാധാന പൂര്‍ണ്ണമായ ഒരു സാമൂഹ്യ ജീവിതത്തിനു വേണ്ടിയുള്ള നമ്മുടെ മുന്നേറ്റത്തിന്റെ ചുവടുവെപ്പുകള്‍ ആണ്.

Sunday, May 22, 2011

രാഷ്ട്രീയം ജനാധിപത്യം മതേതരത്വം - എന്‍റെ ചില ചിന്താ ശകലങ്ങള്‍ .

സ്വന്തം അന്തസ്സും അവകാശവും തിരിച്ചറിയാത്ത അടിമമാനസങ്ങളിലെ അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും തടിച്ചുകൊഴുത്തു വളരുവാന്‍ സാധിക്കുകയുളൂ.

ദേശ ഭാഷ ജാതി മത ലിംഗ ഭേദമില്ലാതെ എല്ലാ മനുഷ്യരുടെയും രക്തത്തിന്‍റെ നിറം ചുവപ്പ്. കുലീന രക്തം എന്നത് അശാസ്ത്രീയം ആയ ഭേദചിന്തയുടെ പൊളി വചനം.

സ്വന്തം സാമൂഹികഅടിത്തറയും ഉത്തരവാദിത്ത്വവും മറക്കുന്നവരാണ് അരാഷ്ട്രീയതയെ മഹത്വവല്‍ക്കരിച്ചു ആഘോഷിക്കുന്നത്. അവര്‍ സമൂഹത്തിന്‍റെ ശത്രുക്കള്‍ .

ആശ്രിത ബന്ധിതം ആയ ഒരു സാമൂഹികജീവിയാണ് മനുഷ്യന്‍. ശ്രദ്ധയും പരിഗണനയും സ്നേഹവും അന്തസ്സും എല്ലാ മനുഷ്യരുടെയും അവകാശം ആയി അംഗീകരിക്കപ്പെടണം.

മനുഷ്യനും പ്രകൃതിയും , മനുഷ്യനും മനുഷ്യനും തമ്മിലുള്ള സന്തുലിതമായ സമീപനം കൂടാതെ, വേട്ടക്കാരനും ഇരയും ആയി നാം മാറിയാല്‍ ,  നരകം നിത്യസത്യം!

പ്രകൃതിയോടും മനുഷ്യനോടും ഗുണാത്മക സമീപനം സ്വീകരിക്കുന്ന സമൂഹത്തിനു മാത്രമേ അര്‍ത്ഥ പൂര്‍ണ്ണമായ സമാധാന ജീവിതം സാധ്യമാവൂ.

വിത്തനാഥന് ശീതള പൊറുതിയും പാവങ്ങള്‍ക്ക് തീയാളും വറുതിയും സമ്മാനിക്കുന്ന ഭരണകൂടത്തെ, എങ്ങിനെ ജനാധിപത്യത്തിലെ ജനകീയഭരണം എന്ന് വിളിക്കും ?

സ്ഥലകാലങ്ങളുടെ പരിമിതിയില്‍ പിറന്ന പഴയ വചനങ്ങള്‍ കാലിക പ്രസക്തിയും പ്രയോഗ പ്രസക്തിയും നേടുവാന്‍ യുക്തിസഹമായ തിരുത്തലുകള്‍ അനിവാര്യം.

മനുഷ്യാവകാശത്തെ മാനിക്കാത്ത മനുഷ്യന്‍റെ ജന്‍മം, മൃഗ ജന്‍മത്തിനു തുല്യം! ദുരിതം പേറുന്ന മനുഷ്യന്‍റെ നൊമ്പരം അറിയാത്തവര്‍ ഇരുകാലി മൃഗങ്ങള്‍ !!

പുരോഗമന ആശയ സമരങ്ങള്‍ അകത്തും (കുടുംബത്തിലും) , പുറത്തും (പൊതു സമൂഹത്തില്‍ ) നിരന്തരം നടത്താതെ, പുരോഗമന വാദിയാകുവാന്‍ ആര്‍ക്കും പറ്റില്ല.

ജനതയുടെ അന്തസ്സുള്ള ഭൌതിക ജീവിതം ഉറപ്പു വരുത്തുക എന്നതായിരിക്കണം ജനപക്ഷ ഭരണകൂടത്തിന്റെ വികസന നയത്തിന്റെ ലക്‌ഷ്യം.

ജാതിമത സാമുദായിക വര്‍ഗീയ ശക്തികള്‍ രാഷ്ട്രീയത്തിലെ സമ്മര്‍ദ്ധ ഗ്രൂപ്പുകള്‍ ആവുന്നത് മതേതര ജനാധിപത്യ വ്യവസ്ഥിതിക്ക് ഹാനികരം.

ഉള്ളവനും ഇല്ലാത്തവനും എന്ന നാം ജീവിക്കുന്ന ലോകത്തെ ഭൌതിക യാഥാര്‍ത്ഥ്യം, അടിമ മാനസങ്ങളില്‍ ഉളവാക്കുന്ന പ്രതിഫലനം ആണ് സ്വര്‍ഗ്ഗവും നരകവും.

ഭൂമിയില്‍ എല്ലാ മനുഷ്യരുടെയും അന്തസ്സും അവകാശങ്ങളും അംഗീകരിക്കപ്പെടുന്ന വ്യവസ്ഥിതി വന്നാല്‍ , സ്വര്‍ഗ്ഗ നരക സങ്കല്‍പ്പത്തിന് പ്രസക്തിയില്ല.

സമ്പത്ത് അധികാരത്തിന്റെ പര്യായം ആവുമ്പോള്‍ , സാമ്പത്തിക വികേന്ദ്രീകാരണം കൂടാതെ അധികാര വികേന്ദ്രീകരണം പൂര്‍ണ്ണമാവില്ല.

കോടതിയുടെ കൂട്ടില്‍ കയറിനില്‍ക്കുന്ന പ്രതിയും വാദിയും സാക്ഷിയും കള്ളസാക്ഷിയും വേദഗ്രന്ഥം പിടിച്ചു ദൈവനാമത്തില്‍ സത്യംചൊല്ലുന്നു. അസംബദ്ധം!

സ്വര്‍ണ്ണവും സ്വത്തും അല്ല, പ്രണയവും ഇഷ്ടവും ആയിരിക്കണം സ്ത്രീ പുരുഷ ബന്ധത്തിന്റെ - വിവാഹത്തിന്റെ പ്രഥമവും പ്രധാനവും ആയ അടിസ്ഥാനം.

അടിമ മാനസങ്ങളുടെ ആത്മബോധത്തിലേക്കുള്ള ഉയിത്തെഴുനേല്‍പ്പ് കൂടാതെ ജനാധിപത്യം രണ്ടു കാലില്‍ നിവര്‍ന്നു നില്‍ക്കില്ല.

എല്ലാ ജനതയുടെയും നീതിയും അവകാശവും അന്തസ്സും അംഗീകരിക്കപ്പെസുമ്പോള്‍ ആണ് ഏത് സമൂഹത്തിലും സമാധാനവും സുരക്ഷിതത്വവും ഉണ്ടാവുന്നത്.

സങ്കുചിത വര്‍ഗീയ വിചാരധാരയുടെ വിഷജ്വരം ചിന്തയില്‍ അധിനിവേശം നടത്തുമ്പോള്‍ അറിവിന്‍റെ വെളിച്ചവും യുക്തി ചിന്തയുടെ ജ്വാലയും കെട്ടുപോകുന്നു!


സ്വര്‍ഗ്ഗ നരകങ്ങള്‍ ഇല്ലാത്ത സാമൂഹിക വ്യവസ്ഥിതിയുടെ ചിന്താ വഴികള്‍ .


നമ്മുടെ മണ്ണും വിണ്ണും പ്രകൃതിയും നമുക്ക്‌ നല്‍കുന്ന സന്ദേശം ഭേദചിന്തയില്ലാത്ത ഒരുമയുടെതാണ് - കൂട്ടായ്മയുടെതാണ്. അന്യോന ബന്ധങ്ങളും സഹകരണവും വിനിമയവും ഇടപെടലും കൂടാതെ ഒന്നും ഒന്നും സ്ഥായിയായി നിലനില്‍ക്കുന്നില്ല.

സൂക്ഷ്മ നിരീക്ഷണത്തില്‍ ‍, വേരുകള്‍ തേടിയുള്ള ഏത്‌ അന്വേഷണത്തിലും നമ്മുടെ സാമൂഹിക അടിത്തറ തികച്ചും മതേതരം ആണെന്ന് നമുക്ക്‌ കണ്ടെത്തുവാന്‍ സാധിക്കും. പ്രകൃതിയിലുള്ള പദാര്‍ത്ഥങ്ങളും ഊര്‍ജവും,  ഊരുംപേരും ജാതിയുംമതവും നമുക്കറിയാത്ത നിരവധി കൈവഴികളിലൂടെ സംസ്കരിക്കപ്പെട്ടു ഉല്‍പ്പനങ്ങള്‍ ആയി പരിണമിച്ചു നമ്മുടെ ജീവിതാവശ്യങ്ങള്‍ നിറവേറ്റുന്നു.  നമ്മുടെ ആഹാരമായി വസ്ത്രമായി മരുന്നായി ഭവനംആയി ഭൌതികജീവിതത്തിനു സുഖം ഏകുന്ന ഉപാധികളായി നമ്മുടെ മുന്നില്‍ എത്തുന്നു. ജാതിമതഭേദങ്ങള്‍ ഇല്ലാത്ത പ്രകൃതിയുടെ വിഭവങ്ങള്‍ സംസ്കരിക്കപ്പെടുന്ന കൈവഴികള്‍ ഏതെങ്കിലും പ്രത്യേക ജാതിമത വിഭാഗങ്ങളിലൂടെയല്ല എന്നത് ലളിതമായ ഒരു വസ്തുതയാണ്.

മതേതരത്വം എന്നത് അഥവാ പരസ്പര പൂരകമായ ഏകത്വം എന്നത് പ്രകൃതിയുടെയും മനുഷ്യ സമൂഹത്തിന്റെയും ജീവത്തായ നിലനില്‍പ്പിന്റെ താളം ആണ്. ഭേദ ചിന്തകളുടെ അതിരുകളില്‍ ഒതുങ്ങുന്ന,  സ്നേഹവും കരുണയും നീതിയും അന്തസ്സും അവകാശവും മൂല്യ വിചാരങ്ങളും അതിന്റെ പൂര്‍ണ്ണമായ അര്‍ത്ഥ തലത്തില്‍ വികസിക്കാതെ വഴിമുട്ടി നില്‍ക്കുന്നു. ഒരു സമൂഹമെന്ന നിലയില്‍ നാം പങ്കു വെക്കേണ്ട ആശയങ്ങളും വികാരങ്ങളും ഇങ്ങിനെ വഴിമുട്ടി നില്‍ക്കുമ്പോള്‍ സാമൂഹിക വ്യവസ്ഥിതി ജീര്‍ണതയിലേക്ക്‌ നീങ്ങുന്നു.സമൂഹത്തിന്റെ താളഭംഗത്തിനു കാരണം ആവുന്നു.

മനുഷ്യ സംകാരത്തിന്റെ ആധുനികതയുടെ ഭരണ വ്യവസ്ഥിതിയാണ് ജനാധിപത്യം. ജനാധിപത്യം എന്നതിന്റെ അര്‍ഥം ജനങ്ങളുടെ ആധിപത്യം എന്നാണല്ലോ. അല്ലാതെ ഭൂപ്രഭുക്കളുടെയോ , പ്രമാണിമാരുടെയോ സമ്പന്ന കുത്തകകളുടെയോ കള്ളപ്പണക്കാരുടെയോ ആധിപത്യം ജനാധിപത്യം ആവുന്നില്ല. എന്ത് കൊണ്ട് ജനാധിപത്യം അതിന്റെ അര്‍ത്ഥപൂര്‍ണതയിലേക്ക്‌ വികസിക്കുന്നില്ല എന്നത് ചിന്തനീയം ആയ ഒരു വിഷയം ആണ്. പൌരന്റെ രാഷ്ട്രീയപ്രബുദ്ധതയുടെയും  സാമൂഹികപ്രതിബദ്ധതയുടെയും വളര്‍ച്ചയെ ആശ്രയിച്ചിരിക്കുന്നു നാം ജീവിക്കന്ന രാജ്യത്തിന്റെ ജനാധിപത്യവ്യവസ്ഥിതിയുടെ അര്‍ത്ഥപൂര്‍ണ്ണതയിലേക്കുള്ള   രൂപപരിണാമ വികാസങ്ങള്‍ എന്ന് ലളിതമായി നമുക്ക്‌ പറയാം.

പക്ഷെ അത്ര ലളിതം അല്ല ജനാധിപത്യത്തിന്റെ വികാസ വഴികള്‍ . വര്‍ഗ്ഗതാല്‍പര്യങ്ങളുടെ വൈരുദ്ധ്യങ്ങളും അന്തരങ്ങളും നിലനില്‍ക്കുന്ന ഒരു സാമൂഹികഘടനയില്‍  ജനാധിപത്യത്തിന്റെ അര്‍ത്ഥപൂര്‍ണ്ണ വികാസം അസാധ്യം. ആധിപത്യം പുലര്‍ത്തുന്ന വര്‍ഗ്ഗത്തിന്റെ താല്പര്യങ്ങള്‍ ആണ് പ്രായോഗിക തലത്തില്‍ അവിടെ നടപ്പില്‍ ആവുക. സാമ്പത്തികഅടിത്തറയില്‍ ഊന്നിയ താല്പര്യവൈരുദ്ധ്യങ്ങള്‍ ഇല്ലാത്ത  ഒരു സമൂഹത്തില്‍ മാത്രമേ ജനാധിപത്യത്തിന്റെ പൂര്‍ണ്ണമായ വികാസം സാധ്യമാവൂ.

സമ്പത്താണ് അധികാരം എന്നത് ശാസ്ത്രസത്യം. സമ്പത്തിന്റെ കേന്ദ്രീകരണം സമൂഹത്തിലെ ചെറുന്യൂനപക്ഷത്തില്‍ കേന്ദ്രീകരിക്കുമ്പോള്‍ അധികാരവും അവരില്‍ തന്നെ കേന്ദ്രീകരിക്കുന്നു. സമ്പത്ത് ശേഖരിക്കുന്നതും വിതരണം ചെയ്യുന്നതും എങ്ങനെ ആവണം എന്ന് സ്വന്തംതാല്പര്യത്തെ മുന്‍നിര്‍ത്തിക്കൊണ്ട് ഈ ചെറുന്യൂനപക്ഷം തീരുമാനിക്കുന്നു. ഇതിനു മാറ്റം ഉണ്ടാവണമെങ്കില്‍ സമൂഹത്തിന്റെ സാമ്പത്തികഘടനയില്‍ സമൂലമായ പൊളിച്ചെഴുത്ത് നടക്കണം. സമ്പത്തിന്റെ വികേന്ദ്രീകരണം കൂടാതെ അധികാരത്തിന്റെ ജനകീയതയിലേക്കുള്ള വികേന്ദ്രീകരണം സാധ്യമല്ല. സമൂഹത്തിലെ ന്യൂനപക്ഷത്തിന്റെ അധികാരത്തിന്റെ കേന്ദ്രീകരണം നടക്കുന്ന ബൂര്‍ഷാ ജനാധിപത്യത്തെ മഹാഭൂരിപക്ഷത്തിന്റെ താല്‍പര്യങ്ങള്‍ക്ക്‌ മുന്‍ഗണന കൊടുക്കുന്ന ഭരണ വ്യവസ്ഥിതിയായി മാറ്റുന്ന സമരരൂപത്തെയാണ്, കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനം ജനകീയജനാധിപത്യം എന്ന ലക്ഷത്തിലേക്കുള്ള സമരം എന്ന് പറയുന്നത്.

മനുഷ്യന്‍ മനുഷ്യനെ ചൂഷണം ചെയ്യുന്ന, ഒരു പിടി പേര്‍ക്ക് സ്വഗ്ഗവും മഹാഭൂരിപക്ഷത്തിന് നരകവും സമ്മാനിക്കുന്ന മഹാഅന്തരങ്ങളുടെതായ വ്യവസ്ഥിതി, നമ്മെ താല്പര്യങ്ങളുടെ വിവിധ ശ്രേണികളില്‍ നിലകൊള്ളുന്ന പരസ്‌പര ശത്രുക്കള്‍ ആക്കുന്നു. ഈ അവസ്ഥക്ക് മാറ്റം ഉണ്ടാവണം. ഈ വ്യവസ്ഥിതിക്ക് മാറ്റം ഉണ്ടാവണം.

ഭൂമിയില്‍ മനുഷ്യന്‍ പിറക്കുന്നത് ഭേദചിന്തകളുടെതായ ഒരു പ്രത്യേക മുദ്രകളും കൂടാതെയാണ്. പിന്നീട് പിറന്നു വീഴുന്ന ഭൌതികലോകത്തിന്റെ സവിശേഷ സാഹചര്യങ്ങള്‍ അവനില്‍ ജാതിമത മുദ്രകള്‍ ചാര്‍ത്തുന്നു. ചൂഷണഅധിഷ്ടിത ലോകത്തിന്റെ മൂല്യരഹിതമായ കിടമല്‍സരങ്ങളും ചൂതാട്ടങ്ങളും അവനെ സാമ്പത്തിക സാമൂഹിക അന്തരങ്ങളുടെ ലോകത്ത് വിഭജിച്ചു നിര്‍ത്തുന്നു.

സത്യത്തില്‍ നമ്മള്‍ ഒന്നാണ്. നമ്മള്‍ ഒന്നായിരിക്കണം. ഞങ്ങള്‍ നിങ്ങള്‍ എന്ന സങ്കുചിതചിന്തയില്‍ നിന്ന് നമ്മള്‍ എന്ന വിശാലഭാവത്തിലേക്ക് നാം വളരണം. ഇത് ഒരു ഭാവനയോ സ്വപ്നമോ സങ്കല്‍പ്പമോ അല്ല. നിലനില്‍ക്കുന്ന വസ്തുനിഷ്ഠ അവസ്ഥകളില്‍ ഇടപ്പെട്ടു പ്രായോഗികമായ സമരരൂപങ്ങളിലൂടെ മോചനം ആഗ്രഹിക്കുന്ന മനുഷ്യസമൂഹം നേടിയെടുക്കേണ്ട ഒരു മഹത്തായ ലക്‌ഷ്യം ആണ്.

അന്തസ്സിലും അവകാശത്തിലും എല്ലാ മനുഷ്യരും തുല്യരാണ്. ആര്‍ക്കും ആരുടെ മേലും അധിനിവേശം നടത്തുവാന്‍ അവകാശം ഇല്ല. ഇരയും വേട്ടക്കാരനും എന്ന സാമൂഹിക അവസ്ഥ നിലനില്‍ക്കരുത്‌ . സമൂഹത്തിലും ലോകത്തും സമാധാനം ഉണ്ടാവണമെങ്കില്‍ സുരക്ഷിതത്ത്വം ഉണ്ടാവണമെങ്കില്‍ അന്തരങ്ങളുടെ ചീത്ത മുദ്രകള്‍ പാടെ ഇല്ലാതാവണം.

അന്തസ്സിലും അവകാശത്തിലും എല്ലാ മനുഷ്യരും തുല്യരാണ്. ആര്‍ക്കും ആരുടെ മേലും അധിനിവേശം നടത്തുവാന്‍ അവകാശം ഇല്ല. ഇരയും വേട്ടക്കാരനും എന്ന സാമൂഹിക അവസ്ഥ നിലനിക്കരുത്. സമൂഹത്തിലും ലോകത്തും സമാധാനം ഉണ്ടാവണമെങ്കില്‍   അന്തരങ്ങളുടെ ചീത്ത മുദ്രകള്‍ പാടെ ഇല്ലാതാവണം. അന്തമായ അനുകരണങ്ങള്‍ അന്ധവിശ്വസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും കാരണം ആവുന്നു. അറിവിന്‍റെപ്രകാശവും യുക്തിചിന്തയുടെജ്വാലയും കടന്നു ചെല്ലാത്ത അവസ്ഥയിലാണ് നാം അടിമമാനസങ്ങള്‍ ആയി മാറുന്നത്.

അടിമമാനസങ്ങള്‍ ജനാധിപത്യത്തിന്റെ മഹത്വപൂര്‍ണ്ണമായ വളര്‍ച്ചക്ക് വിഖാതം ആണ്. നമ്മുടെ ഭൌതികമായസമസ്യകളുടെ ഉത്തരം,  അഭൌതികമായ കാരണങ്ങളില്‍ തേടുന്ന അവസ്ഥയില്‍ നിന്ന് നാം മോചിതരാവേണ്ടതുണ്ട്. നമ്മുടെ ഭൌതികമായസമസ്യകളുടെ, അവസ്ഥകളുടെ, വ്യവസ്ഥിതിയുടെ സ്രഷ്ടിസ്ഥിതിസംഹാരകന്‍ നാം തന്നെയാണ്. ഈ തിരിച്ചറിവ് നമ്മളില്‍ ഉണ്ടാവുമ്പോള്‍ വളരെ ക്രിയാത്മകം ആയി ജനാധിപത്യ പ്രക്രിയയില്‍ പങ്കാളിത്തം വഹിക്കുവാന്‍ നമുക്ക് സാധിക്കും.

അന്തസ്സും അവകാശവും നിഷേധിക്കപ്പെട്ട ജീവിതാവസ്ഥയുടെ തടവറയില്‍ കഴിയുന്ന മഹാഭൂരിപക്ഷം വരുന്ന ജനകോടികളുടെ യഥാര്‍ത്ഥമോചനം സാധ്യമാവണമെങ്കില്‍ ഈ തിരിച്ചറിവ് അനുപേക്ഷണീയമാണ്. അത്തരം ഒരു ബോധ്യം സ്വന്തം അവസ്ഥ തിരിച്ചറിയുവാനും  സംഘടിക്കുവാനും പൊരുതുവാനുമുള്ള ആശയപരമായ കരുത്ത് അവനു സമ്മാനിക്കും.
നാം രാഷ്ട്രീയ പ്രബുദ്ധരാവുമ്പോള്‍ ആണ് ജനാധിപത്യം കരുത്ത് നേടുക. നാം സാമൂഹിക പ്രതിബദ്ധതയുള്ള ജനതയാകുമ്പോള്‍ ആണ് നമ്മുടെ വ്യവസ്ഥിതിയില്‍ ഗുണപരം ആയ മാറ്റങ്ങള്‍ ഉണ്ടാവുക. കേവലം കുഞ്ഞാടുകള്‍ ആയി ഏതെങ്കിലും രാഷ്ട്രീയ പര്‍ട്ടികളില്‍ അണിനിരക്കുന്നത്‌ കൊണ്ട് മാത്രം നാം രാഷ്ട്രീയ പ്രബുദ്ധര്‍ ആവുന്നില്ല.നാം നമ്മെ, നമ്മുടെ അന്തസ്സിനെ, നമ്മുടെ അവകാശത്തെ, നമ്മുടെ സാമൂഹികഅടിത്തറയെ തിരിച്ചരിയുന്നിടത്താണ് നാം ഒരു രാഷ്ട്രീയവ്യക്തി ആവുന്നത്.

ലോകചരിത്രത്തില്‍ അടിച്ചമാര്‍ത്തപെട്ട ജനതക്ക്, അവകാശങ്ങളും അന്തസ്സും നിഷേധിക്കപ്പെട്ട ജനതക്ക് , അടിമമാനസങ്ങള്‍ക്ക്  ആത്മബോധത്തിന്റെ തിരിച്ചറിവിന്റെ വെളിച്ചം പകര്‍ന്ന മഹത്തായ ദര്‍ശനം ആണ് കമ്മ്യൂണിസം. കമ്മ്യൂണിസം സചേതനമായ സാമൂഹിക സാമ്പത്തിക ശാസ്ത്ര ദര്‍ശനം ആണ്. കമ്മ്യൂണിസം മനുഷ്യന്‍റെ മോചനത്തിന് വേണ്ടി പൊരുതുന്ന ജനതയുടെ ആശയപരമായ ആയുധം ആണ്. അത് ഒരു പിടി പേരുടെ സ്വഗ്ഗവും മഹാ ഭൂരിപക്ഷത്തിന്റെ നരകവും തീര്‍ക്കുന്ന ചൂഷണവ്യവസ്ഥിതിയെ അംഗീകരിക്കുന്നില്ല. നിരന്തരം വളരുന്ന അറിവിന്റെയും ശാസ്ത്രത്തിന്റെയും വെളിച്ചത്തില്‍ ആധുനിക ഭൌതിക സമസ്യകളെ വിശകലനം ചെയ്യുകയും സമൂഹത്തിന്റെ മോചന മാര്‍ഗ്ഗങ്ങള്‍ തേടുകയും ചെയ്യന്നു കമ്മ്യൂണിസം. ജനാധിപത്യത്തെ എല്ലാ അര്‍ത്ഥത്തിലും അര്‍ത്ഥപൂര്‍ണ്ണം ആക്കുക എന്നത് തന്നെയാണ് കമ്മ്യൂണിസത്തിന്റെ ലക്‌ഷ്യം. നിലനിക്കുന്ന തെറ്റായ സാമൂഹിക സാമ്പത്തികവ്യവസ്ഥിതിയെ തങ്ങിനിര്‍ത്തുന്ന എല്ലാ പ്രതിലോമ പ്രസ്ഥാനങ്ങളും കമ്മ്യൂണിസത്തെ എക്കാലവും നഖശിഖാന്തം എതിര്‍ക്കുന്നത് കമ്മ്യൂണിസത്തിന്റെ ശക്തിയും കരുത്തും ലക്ഷ്യവും  നല്ലപോലെ തിരിച്ചറിഞ്ഞതു കൊണ്ടുതന്നെയാണ്.

Sunday, May 1, 2011

അല്പം രാഷ്ട്രീയം. അല്പം ജനാധിപത്യ ചിന്തകള്‍

വോട്ട് അവകാശമുള്ള ജനങ്ങളുടെ സമഗ്രമായ രാഷ്ട്രീയ പ്രബുദ്ധത കൂടാതെ,  ജനാധിപത്യ വ്യവസ്ഥിതി അര്‍ത്ഥപൂര്‍ണ്ണമാവില്ല. രാജ്യത്തിന്റെയും സമൂഹത്തിന്റെയും ശ്രേയസ്സിനും ക്ഷേമത്തിനും ഉതകുന്ന സാമൂഹിക സാമ്പത്തിക സാംസ്കാരിക വിചാരങ്ങള്‍ ജനങ്ങള്‍ക്ക്‌ ഉണ്ടാവണം. അറിവിലും കഴിവിലും അവസ്ഥയിലും അന്തരങ്ങളുടെ വിവിധ ശ്രേണിയില്‍ ജീവിക്കുന്ന ജനങ്ങളുടെ ഒരു സമൂഹം ആണ് നമ്മുടെ രാജ്യത്തുള്ളത്  എന്നതൊരു വസ്തുതയാണ്. വ്യത്യസ്തവും വിരുദ്ധവും ആയ ബഹുമുഖ താല്പര്യങ്ങള്‍ നമ്മുടെ ജനവിഭാഗങ്ങള്‍ക്കിടയില്‍ ഉണ്ട്. അത് കൊണ്ട് തന്നെ എല്ലാ ജനവിഭാഗങ്ങളുടെയും എല്ലാ തല്പര്യങ്ങളെയും ഒരു പോലെ പരിഗണിക്കുന്ന രാഷ്ട്രീയവും ഭരണവും അസാധ്യം ആണ്.

രണ്ടു നൂറ്റാണ്ട് ബ്രിട്ടീഷ്‌ സാമ്രാജ്യത്തിന്റെ കോളനിയായി  നിലകൊണ്ട ഇന്ത്യയുടെ സ്വാതന്ത്ര്യ സമര പോരാട്ടങ്ങള്‍ ജനകീയം ആയതിന്റെ തുടക്കം, നമ്മുടെ രാഷ്ട്രപിതാവ് മഹാത്മാഗാന്ധി അന്നത്തെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ നേതൃത്വം ഏറ്റെടുത്തതോടെയാണ്. അന്ന് മഹാത്മാഗാന്ധി ഇന്ത്യയിലെ ജാതി വിവേചനവും,  ജന്മിത്ത്വത്തിന്റെ കടുത്ത ചൂഷണവും അനുഭവിക്കുന്ന ഇന്ത്യന്‍ ജനതയോട് പറഞ്ഞു , " സ്വാതന്ത്ര്യം നേടിയാല്‍ ഇവിടെ പുതിയൊരു പുലരിയുണ്ടാവും. നിങ്ങള്‍ ഇന്നനുഭവിക്കുന്ന ജാതി വിവേചനവും അടിമത്വവും ചൂഷണവും എല്ലാം അവസാനിക്കും" എന്ന്. പക്ഷെ പിന്നീട് നാം സ്വാതന്ത്ര്യം നേടിയ ഇന്ത്യയില്‍ കണ്ടത് മഹാത്മാഗാന്ധി അന്ന് ജനങ്ങള്‍ക്ക്‌ നല്‍കിയ സ്വപ്നം കേവലം  ജലരേഖയായി തീര്‍ന്നു  എന്നതാണ്. വെളുത്ത സായിപ്പ് പോയപ്പോള്‍ "കറുത്ത സായിപ്പ്" പകരം വന്നു എന്നതാണ് പീഡിതരും ചൂഷിതരും ആയ ജനവിഭാഗങ്ങളുടെ അനുഭവ സത്യം.

ഇന്നും ഗ്രാമീണ ഇന്ത്യയില്‍ കടുത്ത രീതിയില്‍ ഭൂപ്രഭുക്കളുടെ ചൂഷണവും ജാതിപരമായ വിവേചനവും അനുഭവിച്ചു, കന്നുകാലികലെക്കാളും പരിതാപകരം ആയ അവസ്ഥയില്‍ ആണ് ജനകോടികള്‍ ദുരിതം പേറി ജീവിതം ജീവിച്ചു തീര്‍ക്കുന്നത്. മണ്ണില്‍ അധ്വാനിക്കുന്ന കര്‍ഷകന് ഭൂമിയുടെ അവകാശവും,  അവന്റെ കാര്‍ഷിക ഉല്‍പന്നങ്ങള്‍ക്ക്  ന്യായമായ വിലയും ഉറപ്പു വരുത്തുന്ന കാര്‍ഷിക പരിഷ്കരണങ്ങള്‍ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടികള്‍ അധികാരത്തില്‍ വന്ന ഇന്ത്യയിലെ മൂന്ന് സംസ്ഥാനങ്ങളില്‍ മാത്രം ആണ് ഇന്നും യാഥാര്‍ത്ഥ്യം ആയിട്ടുള്ളത്.

സ്വാതന്ത്ര്യം നേടി ആറുവര്ഷം പിന്നിട്ടപ്പോള്‍ അഴിമതി ഒരു സംസ്കാരം ആയി മാറിയിരിക്കുന്നു. അഴിമതികൂടാതെ  അന്തസ്സുള്ള മനുഷ്യന്‍ ആയി ജീവിക്കുവാന്‍ ആവില്ല എന്നതായി അവസ്ഥ. ജനധിപത്യത്തിന്റെ ശ്രീകോവിലില്‍ ശതകോടീശ്വരന്‍മാര്‍ അടക്കി വാഴുന്നു.  ഭരണകൂടം കുത്തകവര്‍ഗ്ഗത്തിന്റെ ദല്ലാള്‍പണി നടത്തുമ്പോള്‍ ,  ഖജാനാവ് കൊള്ളയടിക്കുന്ന ലക്ഷക്കണക്കിന് കോടികളുടെ അഴിമതി കഥകള്‍ ആണ് പുറത്തു വന്നു കൊണ്ടിരിക്കുന്നത്. ജനാധിപത്യ വ്യവസ്ഥിതിയുടെ തൂണുകള്‍ ആയ കോടതിയും മാധ്യമ രംഗവും എല്ലാം അഴിമതിയുടെ പങ്കാളികള്‍ ആയി കുത്തക താല്പര്യം ഉറപ്പു വരുത്തുവാന്‍ നിലകൊള്ളുന്നു. ഇരുട്ടിന്റെ മറവില്‍ കൊള്ളയടിക്കുന്ന കള്ളന്മാരെപോലെ അധികാരം ദുരുപയോഗം ചെയ്യുന്ന ജനവിരുദ്ധ വര്‍ഗ്ഗം,  സാമാന്യ ജനങ്ങളുടെ ഗൌരവതരം ആയ രാഷ്ട്രീയചിന്തകള്‍ വന്ധ്യംകരിക്കുവാന്‍ ലക്ഷ്യമിട്ട്  ബോധപൂര്‍വം അരാഷ്ട്രീയതയെ പ്രോത്സാഹിപ്പിക്കുന്നു.

രാജ്യത്തിന്റെ ഭദ്രതക്കും ജനതയുടെ ഐക്യത്തിനും ഏറ്റവും ആവശ്യം എല്ലാ ജനവിഭാഗങ്ങളുടെയും ന്യായമായ അവകാശങ്ങള്‍ അംഗീകരിക്കുന്ന രാഷ്ട്രീയവും ഭരണവും ആണ്. മഹാഭൂരിപക്ഷം ജനതയെ പ്രാന്തവല്ക്കരിച്ചു കൊണ്ടുള്ള ഒരു വികസനം അല്ല നമുക്ക് ആവശ്യം. മുന്നോക്കംനില്‍ക്കുന്ന  ജനതയോടൊപ്പം പിന്നോക്കംനില്‍ക്കുന്ന ജനതയെ വളര്‍ത്തിയെടുക്കുന്നതും,  മുന്നോക്കം നില്‍ക്കുന്ന പ്രദേശങ്ങളോടൊപ്പം  പിന്നോക്കംനില്‍ക്കുന്ന പ്രദേശങ്ങളെയും ഉയര്‍ത്തികൊണ്ടു വരുന്നതും ആയിരിക്കണം നമ്മുടെ വികസന നയം.

എല്ലാവര്ക്കും ആധുനികമായ ആരോഗ്യ വിദ്യാഭ്യാസ സൌകര്യങ്ങള്‍ ഉണ്ടായിരിക്കണം. മനുഷ്യന്റെ അന്തസ്സോടെ എല്ലാ ജനവിഭാഗങ്ങള്‍ക്കും ജീവിക്കുവാന്‍ അവസരം ഉണ്ടാവണം. ആരും തന്നെ ആഹാരം മേടിക്കുവാന്‍ ഗതിയില്ലാതെ പട്ടിണി കിടക്കുന്നവരായി , ചികില്‍സക്ക് ഗതിയില്ലാതെ വലയുന്നവരായി , വസ്ത്രം മേടിക്കുവാന്‍ ഗതിയില്ലാതെ കൌപീനധാരികള്‍ ആയി  പുഴുക്കളെ പോലെ ജീവിക്കുന്ന അവസ്ഥ ഉണ്ടാവരുത്.

അടിമമാനസങ്ങളെ ആത്മബോധം ഉള്ള നിവര്‍ന്നു നില്‍ക്കുന്ന മനുഷ്യരായി ജീവിക്കുവാന്‍ പ്രപ്തരാക്കുന്നതാവണം നമ്മുടെ രാഷ്ട്രീയ പ്രവര്‍ത്തനം. സങ്കുചിത ചിന്തകളുടെ അടച്ചിട്ട ലോകത്ത് നിന്ന്  മാനവികതയുടെ വിശാലമായ പൊതുമണ്ഡലത്തിലേക്ക് നമ്മുടെ സമൂഹത്തിലെ സമസ്ത ജനവിഭാഗങ്ങളെയും ആനയിക്കുവാന്‍ പ്രേരണയേകുന്ന ആശയക്കരുത്ത്  രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്ക് ഉണ്ടാവണം. ഇവിടെ ബൂര്‍ഷാ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ അരാഷ്ട്രീയവല്‍ക്കരിക്കപെട്ട - ആശയ ദാരിദ്രം അനുഭവിക്കുന്ന ഒരു ആള്‍കൂട്ടം ആയി ചുരുങ്ങുന്ന അവസ്ഥയാണ് നാം കാണുന്നത്.

ഒരു നല്ല സമൂഹം വാര്‍ത്തെടുക്കുന്നതിന് വേണ്ടിയുള്ള പ്രതികരണവും ഇടപെടലും പോരാട്ടവും  ജാഗ്രതയും ആയി നമ്മുടെ രാഷ്ട്രീയ ബോധം വളരേണ്ടതുണ്ട്. അത്തരം ഒരു പരിവര്‍ത്തനം
നമ്മുടെ സാമൂഹിക രാഷ്ട്രീയ രംഗത്ത് ഉണ്ടാവുമ്പോള്‍ , ഇന്ന് നാം രാഷ്ട്രീയ ഭരണ രംഗങ്ങളില്‍  കാണുന്ന ജനവിരുദ്ധ ദുഷ്ടമൂര്‍ത്തികള്‍ പൊതുമണ്ഡലത്തില്‍ നിന്ന് പാലായനം ചെയ്യേണ്ടി വരും. ഭരണകൂടം  കുത്തകവര്‍ഗ്ഗത്തിന്റെ ദല്ലാള്‍ പണി തുടരുമ്പോള്‍ അല്ല,  എല്ലാ വിഭാഗം ജനങ്ങളുടെയും  ക്ഷേമത്തിനും , രാജ്യത്തിന്റെ ശ്രേയസ്സിനും വേണ്ടി ജനങ്ങള്‍ നല്‍കിയ അധികാരം പ്രയോഗിക്കുമ്പോള്‍ ആണ് ജനാധിപത്യം ജനകീയം ആവുക.

നീതി നിഷേധിക്കപ്പെട്ടവന്റെ നീതിയും, അവകാശങ്ങള്‍ നിഷേധിക്കപെട്ടവന്റെ അവകാശങ്ങളും, അന്തസ്സ് നിഷേധിക്കപെട്ടവന്റെ അന്തസ്സും, അര്‍ഹമായ ജനവിഭാഗങ്ങള്‍ക്ക് നേടികൊടുക്കുവാന്‍ ഭരണകൂടങ്ങള്‍ക്ക് സാധിക്കണം. അതിനു തടസ്സം നില്‍ക്കുന്നതു  വ്യവസ്ഥിതിയും അതിന്റെ നിയമങ്ങളും ആണെങ്കില്‍ ,  ആ വ്യവസ്ഥിതിയും  നിയമവും  മനുഷ്യ വിമോചനത്തിന് ഉത്തകുന്നവിധം പൊളിച്ചെഴുതുവാന്‍ വേണ്ടതായ ജനകീയ രാഷ്ട്രീയ മുന്നേറ്റങ്ങള്‍ ഉണ്ടാവണം.
തീര്‍ച്ചയായും ഇന്ന് ഉറങ്ങികിടക്കുന്ന  ജനത നാളെ  ഉണരും. ജനങ്ങള്‍ ഉണരുമ്പോള്‍ ജനാധിപത്യത്തിന്റെ വസന്തം ഒരു യാഥാര്‍ത്ഥ്യം ആവും. അതാണ്‌ ചരിത്രം നമുക്ക് നല്‍കുന്ന പാഠം.