Thursday, March 22, 2012

മഹാനായ വിപ്ലവകാരി കോമ്രേഡ് സ്റ്റാലിനെ മറക്കരുത്!

മുതലാളിത്ത ലോകത്തെ ഞെട്ടിച്ച ചരിത്രത്തിലെ മഹാസംഭവമായിരുന്നു സോവിയറ്റ്‌ യൂണിയനില്‍1917ല്‍ തൊഴിലാളി വര്‍ഗ്ഗത്തിന്‍റെ നേതൃത്വത്തില്‍ നടന്ന സോഷ്യലിസ്റ്റ്‌ വിപ്ലവം. വിപ്ലവത്തിന് മുന്‍പ് അവിടെ നിലനിന്നിരുന്നത് യൂറോപ്പിലെയും അമേരിക്കയിലെ പോലെയും വികസിതമായ ഒരു മുതലാളിത്ത വ്യവസ്ഥിതിയായിരുന്നില്ല. പരുഷമായ പ്രാങ്ങ്മുതലാളിത്ത വ്യവസ്ഥിതിയായിരുന്നു. സോഷ്യലിസ്റ്റ് രാഷ്ട്ര സമൂഹ നിര്‍മ്മാണത്തിന്‍റെ യാതൊരുവിധ പ്രായോഗിക അനുഭവങ്ങളും അവരുടെ മുന്നില്‍ ഉണ്ടായിരുന്നില്ല. പിന്തിരിപ്പന്‍ പ്രതിലോമ മുതലാളിത്ത ശക്തികള്‍ ആധിപത്യം പുലര്‍ത്തുന്നതായ ലോകസാഹചര്യത്തില്‍,പുതതായി മാനവ ചരിത്രത്തിലേക്ക് കടന്നു വന്ന സോഷ്യലിസ്റ്റ്‌ രാഷ്ട്രത്തിന്‍റെ മുന്നോട്ടുള്ള ഗതി അതീവ ദുഷ്കരമായിരുന്നു. ഒരു സോഷ്യലിസ്റ്റ്‌ രാഷ്ട്രത്തിന്‍റെ രാഷ്ട്രീയ സാമൂഹിക സാമ്പത്തിക സാംസ്കാരിക പുരോഗതിയെ എങ്ങിനെ മുന്നോട്ടു കൊണ്ടുപോകണം എന്നതിനെ സംബന്ധിച്ച് എല്ലാം പുതിയ അനുഭവങ്ങളും പുതിയ പാഠങ്ങളും ആയിരുന്നു വിപ്ലവ നായകര്‍ക്കുണ്ടായിരുന്നത്.


ലോകമെങ്ങുമുള്ള ചൂഷകവര്‍ഗ്ഗ വ്യവസ്ഥിതികള്‍ക്ക് സോഷ്യലിസ്റ്റ്‌ സോവിയറ്റ്‌ യൂണിയന്‍ന്‍റെ പുരോഗതി കനത്ത വെല്ലുവിളിയായിരുന്നു. അതുകൊണ്ട് തന്നെ അകത്തും പുറത്തും വര്‍ഗ്ഗ ശത്രുക്കള്‍ പുതിയ വ്യവസ്ഥിതിയുടെ മുന്നോട്ടുള്ള ഗമനത്തിനു പ്രതിസന്ധി തീര്‍ത്ത്‌ കൊണ്ടിരുന്നു. അതൊക്കെ അതിജീവിച്ചു കൊണ്ട് ലോകമെങ്ങുമുള്ള മനുഷ്യ വിമോചന പ്രസ്ഥാനങ്ങള്‍ക്ക് ആവേശം പകര്‍ന്നുകൊണ്ട് സോവിയറ്റ്‌ യൂണിയന്‍ വിസ്മയകരമായ പുരോഗതി കൈവരിച്ചു. ശാസ്ത്ര സാങ്കേതിക രംഗത്ത്‌ വന്‍ മുന്നേറ്റം നടത്തി. ബഹിരാഗകാര ഗവേഷണ രംഗത്ത് പുതിയ ചരിത്രങ്ങള്‍ തീര്‍ത്തു.


അതിനിടയില്‍ ആണ് രണ്ടാം ലോക മഹായുദ്ധം തുടങ്ങിയത്. ഫാസിസ്റ്റ്‌ ശക്തികളുടെ യഥാര്‍ത്ഥ ലക്ഷ്യം സോഷ്യലിസ്റ്റ്‌ സോവിയറ്റ്‌ യൂണിയന്‍ന്‍റെ തകര്‍ച്ചയായിരുന്നു. രണ്ടാം ലോക മഹായുദ്ധത്തിന്‍റെ ചരിത്രം പരിശോധിച്ചാല്‍ ഹിറ്റ്ലറുടെ നാസികള്‍ പരസ്യമായും അന്നത്തെ മുതലാളിത്ത മഹാശക്തികള്‍ രഹസ്യമായും സോവിയറ്റ്‌ യൂണിയന്‍ന്‍റെ തകര്‍ച്ച ആഗ്രഹിച്ചിരുന്നു എന്ന് കാണുവാന്‍ സാധിക്കും. ഈ ഒരു പരിപ്രേക്ഷ്യത്തില്‍ വേണം മഹാനായ സ്റ്റാലിനെ പഠിക്കുവാന്‍.. ശ്രമിക്കേണ്ടത്. 
സ്റ്റാലിന്‍റെ തന്ത്രപരവും ധീരോദാത്തവുമായ നേതൃത്വം ആണ് സോഷ്യലിസ്റ്റ്‌ സോവിയറ്റ്‌ യൂണിയനെ മഹായുദ്ധങ്ങളുടെ കെടുതിയിലും ഫാസിസത്തിന്‍റെ പടയോട്ടത്തിലും തകരാതെ കാത്തു സൂക്ഷിച്ചത്‌. രണ്ടാം ലോക മഹായുദ്ധത്തില്‍ ഏറ്റവും കൂടുതല്‍ നാശങ്ങള്‍ ഏറ്റുവാങ്ങിയതും ഏറ്റവും കൂടുതല്‍ ജനകോടികള്‍ മരണം വരിച്ചതും സോവിയറ്റ്‌ യൂണിയനില്‍ ആയിരുന്നു എന്നത് നാം മറക്കരുത്. 

ഹിറ്റ്ലറുടെ നാസിപട മോസ്കോ നഗരം വളഞ്ഞു അതിശക്തമായ ആക്രമണം ആരംഭിച്ചപ്പോള്‍ ധീരോദാത്തമായ ജീവന്‍മരണ ചെറുത്തുനില്‍പ്പിന് നേതൃത്വം കൊടുത്തത്‌ മഹാനായ സ്റ്റാലിന്‍ ആയിരുന്നു. നാസിപടയുടെ പരാജയം തുടങ്ങുന്നതും അവിടെ വെച്ചായിരുന്നു. ഒടുവില്‍ ഐതിഹാസികമായ സോവിയറ്റ്‌ കമ്മ്യൂണിസ്റ്റ്‌ ചെമ്പടയുടെ തേരോട്ടം നടന്നു. ഹിറ്റ്‌ലറുടെ നാസി പട പരാജിതരായി പിന്തിരിഞ്ഞു ഓടാന്‍ തുടങ്ങി. ഹിറ്റ്ലറുടെ ഭരണകേന്ദ്രമായ രെഇക്ക്സ്റ്റാഗില്‍ കമ്മ്യൂണിസ്റ്റ്‌ ചെമ്പട വിജയഭേരിയോടെ ജനലക്ഷങ്ങളെ സാക്ഷിനിര്‍ത്തി പ്രവേശിക്കുകയും നാസിപതാക വലിച്ചു കീറുകയും കമ്മ്യൂണിസ്റ്റ്‌ രക്തപതാക ഉയര്‍ത്തുകയും ചെയ്തു. 
ചരിത്രത്തിലെ ഐതിഹാസികമായ തുല്യതയില്ലാത്ത ധീരോദാത്തമായ ചെറുത്തു നില്‍പ്പിലൂടെ ഫാസിസത്തിന്‍റെ ജൈത്രയാത്രയുടെ അന്ത്യം കുറിച്ചതില്‍ മഹാനായ സ്റ്റാലിന്‍റെ പങ്കു ചരിത്രത്തോട് സത്യസന്ധത പുലര്‍ത്തുന്ന ആര്‍ക്കും നിഷേധിക്കുവാനാവില്ല. മഹത്തായ സോവിയറ്റ്‌ യൂണിയന്‍ രണ്ടാംലോക മഹായുദ്ധത്തില്‍ നേടിയ വിജയമാണ് ലോകമെങ്ങും സാമ്രാജ്യത്ത ശക്തികളുടെ കോളനിവാഴ്ചക്ക് അറുതി വരുത്തുവാന്‍ കാരണമായത്‌. . പുതിയ ധാരാളം രാഷ്ട്രങ്ങള്‍ സോഷ്യലിസ്റ്റ്‌പാത സ്വീകരിച്ചതും വിപ്ലവങ്ങളുടെ പുതുവസന്തം പല രാജ്യങ്ങളിലും സംഭവിച്ചതും അതിനെ തുടര്‍ന്നായിരുന്നു.  


സ്റ്റാലിന്‍റെ ജീവിതപാതയില്‍ വിമര്‍ശനപരമായ കാര്യങ്ങള്‍ ഒരു വശത്തു ഉള്ളപ്പോള്‍ തന്നെ സഖാവിന്‍റെ ഗുണങ്ങളും നേട്ടങ്ങളും ചരിത്രത്തിനു നല്‍കിയ സംഭാവനകളും ഒരിക്കലും മനുഷ്യവിമോചന സമരപാതയില്‍ അനിനിരന്നിട്ടുള്ള ലോകത്തെ ഒരു ജനതക്കും വിസ്മരിക്കുവാനില്ല. തീര്‍ച്ച.


No comments:

Post a Comment