Wednesday, March 21, 2012

സുതാര്യമായ ചില ചിന്തകള്‍ .......

യുക്തിവാദം ഏകമുഖമല്ല. യാന്ത്രികവുമല്ല. അവനവന്‍റെ അറിവിനും കഴിവിനും അനുസരിച്ച് പ്രതിജനഭിന്നമാണ്. ആപേക്ഷികവുമാണ്. അനന്തമായി വളരുന്ന അറിവിന്‍റെ തുടക്കവും ഒടുക്കവും ഉള്ളടക്കവും പൂര്‍ണ്ണമായി ഗ്രഹിക്കുവാന്‍ ഒരു മനുഷ്യായുസ്സുകൊണ്ട് ആര്‍ക്കും സാധ്യമല്ല. എല്ലാമറിയുന്ന എല്ലാറ്റിനും ഉത്തരമുള്ള അത്ഭുത ജീവിയല്ല യുക്തിവാദി. അറിവിന്‍റെ സ്വതന്ത്രമായ അന്വേഷകനാവുകയും അറിവിനെ അടിസ്ഥാനമാക്കി യുക്തിഭദ്രമായി ചിന്തിക്കുകയും ചോദിക്കുകയും ചെയ്യുന്ന, മുന്‍വിധികള്‍ തീര്‍ക്കുന്ന അതിരുകളുടെ തടവുകാരനല്ലാത്ത കേവല മനുഷ്യനാണ് യുക്തിവാദി.

തങ്ങളുടെ ദര്‍ശനം ഏകമുഖമെന്നു അവകാശപ്പെടുന്ന മത വിശ്വാസികളില്‍ പോലും നിരവധി വിശ്വാസ ധാരകളും അഭിപ്രായ ഭിന്നതകളും ഉണ്ട്. അവനവന്‍റെ അറിവും ബോധവും അനുസരിച്ച് മനുഷ്യന്‍റെ വിശ്വാസത്തെ കുറിച്ചുള്ള അറിവും ധാരണയും എല്ലാം പ്രതിജനഭിന്നവും സ്ഥലകാല ഭേദവും ഉള്ളതാണ്. ഈ ലളിതമായ വസ്തുത ഉള്‍കൊള്ളാതെ ഇല്ലാത്ത മഹത്വങ്ങളുടെ അവകാശ വാദങ്ങള്‍ ചില മതവിശ്വാസികള്‍ ഉന്നയിക്കുന്നു.
...............................................................................................
പ്രകൃതിയെയും സമൂഹത്തിലെ സ്വന്തം സഹജീവികളെയും ആശ്രയിച്ചാണ് നാം ഈ ഭൂമിയില്‍ ജീവിക്കുന്നത്. ആസ്രിതബന്ധിതമാണ് നമ്മുടെ ഭൌതിക ജീവിതം. നമ്മുടെ ജീവിതം സമ്പന്നമാക്കുന്ന അറിവിന്‍റെയും ഭൌതിക ഉപാധികളുടെയും കൊടുക്കല്‍ വാങ്ങലുകളുടെ കൈവഴികള്‍ക്ക്‌ ജാതിമത ലിംഗ ഭാഷ വംശ ഭേദങ്ങള്‍ ഇല്ല. മനുഷ്യര്‍ അറിഞ്ഞുകൊണ്ടോ അറിയാതെയോ വിശ്വസിക്കുന്ന ദര്‍ശനങ്ങളില്‍ അല്ല , മൂര്‍ത്തമായ ഭൌതിക ലോകത്തെ ജീവിതവുമായി ബന്ധപ്പെട്ടു മനുഷ്യന്‍റെ കര്‍മ്മകാണ്ഡത്തില്‍ ആണ് നന്മ തിന്മകളെ നാം തിരയേണ്ടത്. ജന്മം കൊണ്ട് ആരും പാപികള്‍ ആവുന്നില്ല. ജന്മം കൊണ്ട് ആരും ശ്രേഷ്ഠരും ആവുന്നില്ല. ജന്മം ചാര്‍ത്തിയ മുദ്രകളുടെ പേരില്‍ ആര്‍ക്കും പാപ പുണ്യങ്ങളുടെ പ്രത്യേക പദവിയൊന്നുമില്ല. കര്‍മ്മവും ചിന്തയും ജീവിത സമീപനവുമാണ് മുഖ്യം.
..................................................................................................
നാം അറിയുന്ന ലോകത്ത്‌, ജനങ്ങളില്‍ മഹാഭൂരിപക്ഷവും മതവിശ്വാസികള്‍ ആവുന്നത് വേദഗ്രന്ഥം പാരായണം ചെയ്തു യുക്തിഭദ്രമായി ചിന്താമഥനം നടത്തി വിശകലനം ചെയ്തു, ഇതാണ് പരമമായ സത്യം എന്ന് ബോധ്യപെട്ട ശേഷമല്ല എന്ന ലളിതമായ സത്യം ഉഗ്രവാദം നടത്തുന്ന വിശ്വാസികള്‍ ബോധപൂര്‍വ്വം മറക്കുന്നു. 

ജന്മം ചാര്‍ത്തിയ വിശ്വാസത്തിന്‍റെ മുദ്രയുമായി, മഹാഭൂരിപക്ഷവും വിശ്വാസലോകത്ത്‌ ആജീവനാന്തം ചോദ്യങ്ങള്‍ ഒന്നുമില്ലാതെ തുടരുന്നത് വേദഗ്രന്ഥങ്ങളുടെ അര്‍ത്ഥങ്ങളിലേക്കും വ്യാഖ്യാനങ്ങളിലേക്കും, അതിന്‍റെ പൊരുളും പതിരും തേടുന്ന സ്വതന്ത്രമായ അന്വേഷണങ്ങളിലേക്കും ഒരിക്കല്‍ പോലും സഞ്ചരിച്ചിട്ടില്ല എന്ന പുണ്യം കൊണ്ടാണ്.
....................................................................................................
പ്രലോഭനങ്ങളുടെയും ദൌബല്യങ്ങളുടെയും അതിജീവനം ആണ് ഓരോ കമ്മ്യൂണിസ്റ്റ്‌ സഖാവിന്റെയും ജീവിതം. അതില്‍ അവര്‍ പരാജയപ്പെടുമ്പോള്‍ സഖാവ് അല്ലാതായി തീരുന്നു. ഭൌതിക രംഗത്തും ആശയ രംഗത്തും ഒട്ടനവധി വൈരുദ്ധ്യങ്ങള്‍ നിലനില്‍ക്കുന്ന ഒരു സാമൂഹിക വ്യവസ്ഥിതിയില്‍ വ്യക്തിയുടെ ബോധ തലത്തിലും , താല്‍പര്യങ്ങളിലും ഏത് ഘട്ടത്തിലും മാറ്റങ്ങള്‍ ഉണ്ടാവുക സ്വാഭാവികമാണ്. അതിന്റെ ഫലമായി വ്യക്തിയുടെ ജീവിത സമീപനങ്ങളില്‍ മാറ്റം ഉണ്ടാവാറുണ്ട്. ആശയപരമായ കൂട്മാറ്റങ്ങള്‍ നടക്കാറുണ്ട്. ബോധത്തിന്റെയും താല്‍പര്യത്തിന്റെയും മാറ്റങ്ങളെ തുടര്‍ന്ന് കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തില്‍ നിന്ന് വിട്ടു പോകുന്നവരും, പ്രസ്ഥാനത്തിലേക്ക് പുതുതായി കടന്നു വരുന്നവരും ഉണ്ട്. ഓരോ വ്യക്തികളുടെയും നിലപാടുകള്‍ , ബോധവും താല്പര്യവും തമ്മിലുള്ള ദ്വന്തങ്ങളില്‍ ഏതിനോടൊപ്പം നിലകൊള്ളണം എന്ന സ്വന്തം മനസാക്ഷിയുടെ തീരുമാനത്തെ ആശ്രയിച്ചിരിക്കുന്നു.


No comments:

Post a Comment