Wednesday, March 21, 2012

വര്‍ഗീയത ജനാധിപത്യത്തിന്റെ ശത്രു!

അന്യരേക്കാള്‍ സ്വന്തം ജാതി-മതം കുലീനമെന്നും പവിത്രമെന്നും ധരിച്ചു വശായി അതിന്‍റെ സങ്കുചിത വൃത്തത്തില്‍ അഭിമാനപൂരിതനായി അന്യജനവിഭാഗങ്ങളെ അകല്‍ച്ചയോടെ സമീപിക്കുന്ന അധമവികാരം ആണ് വര്‍ഗീയത. ഭൌതികമായ പ്രതിലോമ നിക്ഷിപ്ത താല്‍പര്യങ്ങള്‍ക്ക്‌ വേണ്ടി ഈ അധമവികാരത്തിന്‍റെ ഉര്‍ജ്ജം അടിത്തറയാക്കി കെട്ടിപടുക്കുന്ന സാമൂഹിക രാഷ്ട്രീയ പ്രസ്ഥാനങ്ങളാണ് വര്‍ഗീയപ്രസ്ഥാനനങ്ങള്‍ . അകല്‍ച്ചയുടെതായ ഈ അധമവികാരം ശത്രുതയായും കലഹമായും കലാപമായും രൂപപരിണാമം സംഭവിക്കുവാന്‍ നിസ്സാരമായ ഒരു നിമിത്തം മതി. 

വര്‍ഗീയത കാവിയുടുത്തു വന്നാലും പച്ചപുതച്ചു നിന്നാലും ളോഹധരിച്ചു നടന്നാലും ലക്ഷ്യം ഒന്നു തന്നെ. ഇവര്‍ ഒരേ തൂവല്‍പക്ഷികള്‍ ആണ്. ചൂഷിത ജനതയുടെ സംഘടിതമായ കൂട്ടായ്മയെ അസാധ്യമാക്കുന്ന വര്‍ഗ്ഗീയതയുടെ നിറം ചാര്‍ത്തി നില്‍ക്കുന്ന മാനസങ്ങള്‍ ധനമൂലധന ശക്തികളുടെ ഇഷ്ടഭാജനങ്ങളാണ്.  ഇവരുടെ പ്രഖ്യാപിത ശത്രുത ഇടതുപക്ഷ പുരോഗമന പ്രസ്ഥാനങ്ങളോടാണ് - മനുഷ്യവിമോചന പോരാട്ടങ്ങളോടാണ്. വര്‍ഗ്ഗീയതയെ ചെറുക്കാതെ മതേതര പൊതുസംസ്കാരം വളര്‍ത്തി കൊണ്ടുവരാതെ ആരോഗ്യകരമായ ജനാധിപത്യ മുന്നേറ്റം അസാധ്യമാണ്.


ഒരു വിഭാഗത്തിന്റെ വര്‍ഗ്ഗീയ വിഷപ്രസരണത്തെ, മതേതരചിന്തയുടെ വെളിച്ചത്തില്‍ വിമര്‍ശിക്കുമ്പോള്‍ വിമര്‍ശനത്തിന്റെ ഗുണപരമായ സത്ത തിരിച്ചറിയാതെ, നിങ്ങള്‍ മറുവിഭാഗത്തിന്റെ വര്‍ഗ്ഗീയതയെ പ്രതിനിധാനം ചെയ്യുന്നവാരാണ് എന്ന് ആക്ഷേപിക്കുന്നവര്‍ നിറഭേദം എന്തായാലും വര്‍ഗ്ഗീയതയുടെ ചങ്ങലയില്‍ ബന്ധിതരായവരാണ്.  ജനാധിപത്യത്തിനു അന്യമായ വികാരവിചാര ധാരയാണ് വര്‍ഗീയത. വര്‍ഗീയതയില്‍ നിന്ന് ഫാസിസത്തിലേക്കുള്ള ദൂരം വളരെ ചെറുതാണ് എന്ന് നാം തിരിച്ചറിയേണ്ടതുണ്ട്. 

No comments:

Post a Comment