Wednesday, March 21, 2012

സത്രീവിമോചനവും വര്‍ഗ്ഗസമരവും

വീണ്ടുമൊരു വനിതാദിനം കൂടി. മാര്‍ച്ച് എട്ടിനാണ് ലോകത്താകെ വനിതാദിനമായി ആചരിക്കുന്നത്. 1965 ലാണ് എക്യരാഷ്ട്രസഭ വനിതാദിന പ്രഖ്യാപനം നടത്തിയത്.

നമ്മുടെ സമൂഹത്തിന്‍റെ അര്‍ദ്ധപാതിയാണ് സ്ത്രീകള്‍ . അര്‍ദ്ധപാതിയെ മുഖ്യധാരയില്‍ നിന്നും മാറ്റിനിര്‍ത്തി കൊണ്ട് ഒരു സമൂഹത്തിനും പുരോഗതിയിലേക്ക് മുന്നേറാന്‍ ആവുകയില്ല. രാഷ്ട്രീയ പ്രബുദ്ധതയും അവകാശബോധവുമുള്ള സ്ത്രീ-പുരുഷ ജനതയുടെ പൂര്‍ണ്ണവും ക്രിയാത്മകവുമായ പങ്കാളിത്തം കൂടാതെ ജനാധിപത്യ വ്യവസ്ഥിതിക്ക്‌ പൂര്‍ണ്ണത കൈവരില്ല. 

സമ്പത്തും അധികാരവും ഒരേ നാണയത്തിന്‍റെ ഇരുവശങ്ങളാണ്. സമ്പത്തിന്‍റെ കേന്ദ്രീകരണം എവിടെയാണോ, അവിടെയാണ് അധികാരത്തിന്‍റെയും കേന്ദ്രീകരണം. “സമ്പത്താണ് കരുത്ത്.കരുത്താണ് ശരി” എന്ന് ശക്തന്‍ അശക്തനെ ഭരിക്കുന്ന കാടന്‍നീതിയെ സാധൂകരിക്കുന്ന പ്രമാണവചനം തന്നെയുണ്ട്. സ്വകാര്യസ്വത്തിന്‍റെ അമിതമായ കേന്ദ്രീകരണത്തെ തുടര്‍ന്നാണ് മാനവചരിത്രത്തില്‍ വര്‍ഗ്ഗവൈരുദ്ധ്യങ്ങളുടെതായ വ്യവസ്ഥിതി രൂപംകൊള്ളുന്നത്. അതിന്‍റെ അവിഭാജ്യമായ അനുബന്ധമാണ് സാമ്പത്തിക ചൂഷണത്തിന്‍റെയും പുരുഷമേധാവിത്ത്വത്തിന്‍റെയും ആയ സാമൂഹിക സാമ്പത്തിക വ്യവസ്ഥിതിയും, അതിനു അനുപൂരകമായ കുടുംബ ഘടനയും.

ആധിപത്യം പുലര്‍ത്തുന്ന വര്‍ഗ്ഗത്തിന്‍റെ താല്‍പര്യ സംരക്ഷണവുമായി ബന്ധപെട്ട ആശയങ്ങളാണ് സമൂഹത്തിന്‍റെ സാമാന്യബോധത്തെ സ്വാധീനിക്കുന്നത്. അതുകൊണ്ടാണ് സ്വന്തം അവസ്ഥയുടെയും അവകാശത്തിന്‍റെയും തിരിച്ചറിവ് നേടാത്ത ചൂഷിതരായ പൊതുസമൂഹം, ആധിപത്യവര്‍ഗ്ഗത്തിന്‍റെ ആശയങ്ങള്‍ക്കും അമിതാധികാരങ്ങള്‍ക്കും കൈയൊപ്പ്‌ ചാര്‍ത്തുന്നത്. അവകാശബോധത്തിന്‍റെ ആത്മബോധത്തിലേക്ക് ഉണര്‍ന്ന അടിച്ചമര്‍ത്തപെട്ട ജനതയുടെ വര്‍ഗ്ഗസമരത്തിലൂടെ മാത്രമേ സമൂഹത്തിന്‍റെ പ്രതിലോമപരമായ സാമാന്യബോധം വിപ്ലവകരമായ സവിശേഷബോധമായി മാറുകയുള്ളൂ.

“എല്ലാ മനുഷ്യരും ഭൂമിയില്‍ ജനിക്കുന്നത് സ്വതന്ത്രരായിട്ടാണ്.ഏവരും അവകാശത്തിലും അന്തസ്സിലും തുല്യരാണ്” എന്ന വചനത്തിലാണ് ഐക്യരാഷ്ട്ര സഭ അംഗീകരിച്ച മനുഷ്യാവകാശരേഖ തുടങ്ങുന്നത്. ഈ മനുഷ്യാവകാശ രേഖയെ മാനിക്കുന്നു എന്ന് ലോകത്തിലെ മിക്ക രാഷ്ട്രങ്ങളും പ്രമാണത്തില്‍ പറഞ്ഞുവെക്കുന്നുണ്ട്. പക്ഷെ ഫലത്തില്‍ ലോകത്തെ മിക്കരാഷ്ട്രങ്ങളിലും മഹാഭൂരിപക്ഷം ജനതയും കടുത്ത മനുഷ്യാവകാശ ലംഘനങ്ങളുടെ ഇരകളായിട്ടാണ് ജീവിക്കുന്നത്.

സ്ത്രീക്ക് വേണ്ടത്‌ അന്തസ്സും സുരക്ഷിതത്ത്വവും തുല്യതയും ആണ്. പുരുഷാധിപത്യ ചിന്തയുടെ ഇരയും, അവന്റെ ആജ്ഞകള്‍കൊത്തുമാത്രം മറുവാക്കില്ലാതെ അനുസരിക്കുന്ന മുഖമില്ലാത്ത പാവയുമായുള്ള നിറംകെട്ട ജീവിതത്തില്‍ നിന്നുള്ള മോചനമാണ് സത്രീ സമൂഹം ആഗ്രഹിക്കുന്നത്. പ്രതിലോമ ആശയങ്ങളും ചൂഷണ വ്യവസ്ഥിതിയും നിലനില്‍ക്കുന്ന സമൂഹത്തില്‍ ഘടനാപരമായും സാംസ്കാരികമായും ഉള്ള സമൂല മാറ്റങ്ങളിലൂടെ മാതമേ ഇത് സാധ്യമാവൂ. 

ഇരട്ടചൂഷണത്തിന്‍റെ ഇരകളാണ് സ്ത്രീകള്‍ . തൊഴില്‍ മേഖലയില്‍ ഉള്ള ചൂഷണവും , കുടുംബത്തിന് അകത്തും പുറത്തുമുള്ള പുരുഷമേധാവിത്ത്വ ഘടനയുടെതായ ചൂഷണവും അവര്‍ അനുഭവിക്കുന്നു. സ്ത്രീയുടെ വിമോചന സമരം, അധീശവര്‍ഗ്ഗത്തിന്‍റെ ആധിപത്യചിന്തയെ ഊട്ടി ഉറപ്പിക്കുന്ന വ്യവസ്ഥാപിത പ്രതിലോമ ആശയങ്ങള്‍ക്ക് എതിരായ വര്‍ഗ്ഗസമരത്തില്‍ നിന്ന് വേറിട്ടുനില്‍ക്കുന്ന ഒന്നല്ല. വര്‍ഗ്ഗസമരത്തിന്റെ അനുബന്ധമാണ് സത്രീ വിമോചന സമരങ്ങള്‍ . 

അറിവ് കൊണ്ടും, രാഷ്ട്രീയപ്രബുദ്ധതകൊണ്ടും, സാമ്പത്തിക ശേഷി കൊണ്ടും സ്ത്രീ ശാക്തീകരണം നടക്കേണ്ടതുണ്ട്. എങ്കില്‍ മാത്രമേ സമൂഹത്തിലും കുടുംബത്തിലും നിലനില്‍ക്കുന്ന പുരുഷ മേധാവിത്വപരമായ അധികാരഘടനയില്‍ അനിവാര്യമായ പൊളിച്ചെഴുത്ത് നടക്കുകയുള്ളൂ. സമ്പത്തിന്റെ അറിവിന്റെ അധികാരത്തിന്റെ ജനകീയമായ വികേന്ദ്രീകരണത്തിലൂടെ ചൂഷണ വ്യവസ്ഥിതിയില്‍ പ്രാന്തവല്‍ക്കരിക്കപെട്ട ജനതയെ ശക്തീകരിക്കുക എന്നത് വര്‍ഗ്ഗസമരത്തിന്റെ മുദ്രാവാക്യം ആണ്. അധീശവര്‍ഗ്ഗത്തിന്‍റെ ആധിപത്യത്തിന്റെ അന്ത്യം കുറിക്കുന്ന വര്‍ഗ്ഗരഹിത സാമൂഹിക ഘടനയില്‍ മാത്രമേ സ്ത്രീപുരുഷ തുല്യത എന്നത് അര്‍ത്ഥപൂര്‍ണ്ണമാവുകയുള്ളൂ. 

ഭൌതിക വ്യവസ്ഥിതിയുടെയും അവസ്ഥകളുടെയും സൃഷ്ടി സ്ഥതി സംഹാരകന്‍ മനുഷ്യന്‍ തന്നെയാണ് എന്നും, വര്‍ഗ്ഗ വൈരുദ്ധ്യങ്ങളുടെ അന്ത്യം കുറിക്കുന്ന തൊഴിലാളി വര്‍ഗ്ഗത്തിന്‍റെ നേതൃത്വത്തിലുള്ള ചൂഷിതരും പീഡിതരും ആയ ജനതയുടെ വര്‍ഗ്ഗ സമരം മാത്രമാണ് അടിച്ചമര്‍ത്തപെട്ടവന്റെ മോചന മാര്‍ഗ്ഗം എന്ന തിരിച്ചറിവിന്റെതായ ആത്മബോധം നേടുമ്പോള്‍ ആണ്, മാറ്റത്തിന് വേണ്ടിയുള്ള ഏത് സമൂര്‍ത്തമായ പോരാട്ടത്തിനുമുള്ള ശുഭപ്രതീക്ഷയുടെ ഉര്‍ജ്ജം നമുക്ക്‌ ലഭിക്കുക. എല്ലാവിധ ചൂഷണത്തില്‍ നിന്നുമുള്ള മനുഷ്യ വിമോചന സമരപാതയില്‍ പുരുഷന്‍ സ്ത്രീയുടെ ശതുവല്ല, സഖാവാണ്. 


No comments:

Post a Comment