Wednesday, March 21, 2012

വര്‍ഗബോധത്തിന്‍റെയും വര്‍ഗീയതയുടെയും മാനങ്ങള്‍


ഞാന്‍ വര്‍ഗബോധമുള്ള സഖാവാണ്. എനിക്ക് ജാതി മത ഭാഷ ദേശ വര്‍ണ്ണ വംശ ലിഗ ഭേദങ്ങളുടെ അടിത്തറയില്‍ നിലകൊള്ളുന്ന വിവേചനത്തിന്‍റെയും വര്‍ഗീയതയുടെയും വികാരവിചാരങ്ങള്‍ ഇല്ല. എന്‍റെ ശത്രുയും പോരാട്ടവും, മനുഷ്യന്‍ എന്ന നിലക്കുള്ള അന്തസ്സിന്‍റെയും അവകാശത്തിന്‍റെയും തുല്യത എനിക്ക് നിഷേധിക്കുന്ന, ആശയങ്ങളോടും ദര്‍ശനങ്ങളോടും വ്യവസ്ഥിതിയോടുമാണ്. അത്തരം ഒരു കിരാത വ്യവസ്ഥിതിയെ അടക്കിഭരിക്കുന്ന ചൂഷക അധീശ്വത്ത വര്‍ഗത്തിന്‍റെ ആധിപത്യത്തിനെതിരെയാണ് എന്‍റെ വര്‍ഗ്ഗസമരം. ഇതാണ് ഓരോ കമ്മ്യൂണിസ്റ്റ്‌ സഖാവിന്‍റെയും സന്ദേശം. 

എന്നും എവിടെയും വര്‍ഗീയത എന്നത് പ്രതിലോമ സ്വഭാവമുള്ള അധമവികാരവും വിചാരവുമാണ്. ജാതിയുടെ പേരിലും മതത്തിന്‍റെ പേരിലും വര്‍ഗീയത തേടുന്നത് ശത്രുവിനെയാണ്. അതിന്‍റെ രസതന്ത്രം വെറുപ്പും പകയും ആണ്. മനുഷ്യബന്ധങ്ങളില്‍ നിലനില്‍ക്കുന്ന ആചാരങ്ങളുടെയും വിശ്വാസങ്ങളുടെയും അതിന്‍റെ ഭാഗമായുള്ള പാപപുണ്യ ചിന്തകളുടെയും സങ്കുചിതമായ ആശയലോകത്താണ് വര്‍ഗീയത പച്ചപിടിക്കുന്നത്. 

മനുഷ്യന്‍റെ ജാതിയും മതവും അവന്‍റെ ബോധപൂര്‍വ്വമായ ഒരു തെരെഞ്ഞെടുപ്പ് അല്ല. കേവലം ജന്മം ചാര്‍ത്തുന്ന മുദ്ര മാത്രമാണ്. ജന്മം കൊണ്ട് നിര്‍ണ്ണയിക്കപ്പെടുന്ന ജാതി മാറുവാന്‍, ജാതി വിവേചനം ഇല്ലാത്ത മതത്തിലേക്ക്‌ കൂട് മാറുക എന്നത് മാത്രമേ വഴിയുള്ളൂ. അവിടെയും അവന്‍റെ കൂട് മാറ്റം ബോധപരമായ തെരഞ്ഞെടുപ്പ് ആവുന്നില്ല. ജന്മം ചാര്‍ത്തിയ അടയാളം തൂത്തുകളയാനുള്ള പരിഹാരക്രിയ മാത്രമാണ് അവന്‍റെ കൂടുമാറ്റം. പഠനം കൊണ്ട്, ബോധ്യം കൊണ്ട് ഏതെങ്കിലും മതത്തെ തെരെഞ്ഞെടുക്കുന്നവര്‍ ആധുനികലോകത്ത് അതിവിരളമാണ്. ഭൌതികമായ താല്‍പര്യങ്ങളും പ്രലോഭനങ്ങളുമാണ് വലിയൊരു അളവോളം മതപരിവര്‍ത്തനങ്ങള്‍ക്കുള്ള പ്രേരണ. 

മതത്തിന്‍റെ അകകാമ്പ് എന്തെന്നറിയാതെ വേഷം കെട്ടിയാടുന്ന വിശ്വാസികളെ, വര്‍ഗീയതയുടെയും ഫാസിസത്തിന്‍റെയും ഉപകരണങ്ങളാക്കി ഉപയോഗിക്കുവാന്‍ സമൂഹത്തിലെ പ്രതിലോമപിന്തിരിപ്പന്‍ ശക്തികള്‍ക്ക് എളുപ്പം സാധിക്കുന്നു. വിശ്വാസപ്രമാണത്തെ, ദുരുപയോഗം ചെയ്യുന്ന വര്‍ഗീയതയുടെയും ഫാസിസത്തിന്‍റെയും വിഷവിത്തുകള്‍ സമൂഹത്തില്‍ പാകുന്ന ക്ഷുദ്രശക്തികള്‍ക്കെതിരെ, മനുഷ്യന്‍റെ ഭൌതികമായ ദുരിതങ്ങളില്‍ നിന്നുള്ള യഥാര്‍ത്ഥ മോചനം കാംക്ഷിക്കുന്ന പൊതുസമൂഹം നിതാന്ത ജാഗ്രതയും പ്രതിരോധവും നടത്തേണ്ടതുണ്ട്. 




No comments:

Post a Comment