Monday, February 28, 2011

മനുഷ്യന്റെ നന്മയും ഒരുമയും തകര്‍ക്കുന്ന ഒരു പ്രവണതയും നമുക്ക്‌ അംഗീകരിക്കുവാന്‍ പറ്റില്ല.

സമാധാനത്തിന്റെ മതം എന്ന് നല്ലവരായ ഇസ്ലാം മത വിശ്വാസികള്‍ അഭിമാന പൂര്‍വ്വം വിശേഷിപ്പിക്കുന്ന ഇസ്ലാം മതത്തെ സങ്കുചിത വര്‍ഗീയതയുടെ ആലയില്‍ കെട്ടിയിടാന്‍ ശ്രമിക്കുന്ന മുസ്ലിം ലീഗിന്റെ രാഷ്ട്രീയ കച്ചവട നീക്കത്തെ മുസ്ലിം സമുദായം ശക്തമായി ചെറുക്കുവാന്‍ ഇനിയും വൈകരുത്. കേവലം രാഷ്ട്രീയ ലാഭത്തിനു വേണ്ടി മാത്രം മത വൈകാരികത ഇളക്കി വിടുകയും , മതത്തെ അധികാരത്തിലേക്ക്‌ കയറുവാനുള്ള ഒരു ഏണിയായി മാത്രം കാണുകയും ചെയ്യുന്ന ലീഗ് നിലപാടിനെ നല്ലവരായ മുസ്ലിം സമുദായത്തിലെ വിശ്വാസികളും മതേതരത്വത്തെ സ്നേഹിക്കുന്ന പൊതു സമൂഹവും ഒരു പോലെ തിരിച്ചറിയേണ്ടതുണ്ട് .

അഴിമതിയും സ്ത്രീ പീഡനവും എല്ലാം അധികാരം ഉപയോഗിച്ച് നടത്തുന്ന നേതാക്കള്‍ പൂമാലയിട്ട് സ്വീകരിക്കപ്പെടുന്ന ഒരു രാഷ്ട്രീയ പ്രസ്ഥാനം, മതത്തെയും പള്ളിയെയും മറ്റും തങ്ങളുടെ രാഷ്ട്രീയ കളിക്ക് വേണ്ടി ഉപയോഗിക്കുമ്പോള്‍ , ഇതൊന്നും കണ്ടില്ല കേട്ടില്ല എന്ന നിസ്സംഗത ആത്മീയ നേതാക്കളും സമുദായ സംഘടനകളും തുടരുന്നത് മുസ്ലിം സമുദായത്തിനു എന്തു മാത്രം ദുഷ്പേര് ഉണ്ടാക്കുന്നു എന്നോര്‍ക്കണം.

ഇപ്പോയിതാ നാദാപുരത്തു കുടുംബത്തിന്റെ അത്താണികള്‍ ആവേണ്ട ഏതാനും മുസ്ലിം ചെറുപ്പക്കാര്‍ രഹസ്യ കേന്ദ്രത്തില്‍ ബോംബു നിര്‍മ്മാണം നടത്തവേ ദാരുണമായി കൊല്ലപ്പെട്ടിരിക്കുന്നു. ഇവര്‍ ആര്‍ക്കു വേണ്ടി എന്തിനു വേണ്ടി ഇത്ര മാരകമായ ബോംബുകള്‍ നിര്‍മ്മിച്ചു? ആരാണ് ഇവര്‍ക്ക് ഇത്ര ഹീനമായ ഒരു കൃത്യത്തിനു പ്രേരണ നല്‍കിയത്? കണിശമായ ഒരു അന്വേഷണത്തിലൂടെ മാത്രമേ ആ സത്യങ്ങള്‍ പുറത്തു വരികയുളൂ. ഇവരെല്ലാവരും ലീഗിന്റെ പ്രവര്‍ത്തകര്‍ ആണെന്നാണ്‌ എല്ലാ മാധ്യമങ്ങളും ഒരു പോലെ പറയുന്നത്. 
നാദാപുരത്തെ നല്ലവരായ നാട്ടുകാര്‍ക്കും അറിയാം ഈ ഹീന കൃത്യം ചെയ്തത് മുസ്ലിം  ലീഗിന്റെ സജീവ പ്രവര്‍ത്തകര്‍ ആണെന്നെ സത്യം.  

ഇത് ഇസ്ലാം മതത്തെ കളങ്കപ്പെടുത്തുന്ന ഒരു കൃത്യം ആല്ലേ? വിവിധ സമുദായങ്ങള്‍ സമാധാനത്തോടെ ജീവിക്കുന്ന നമ്മുടെ നാട്ടില്‍ വേണോ ഇത്തരം ഭീകരതയുടെ താലിബാന്‍ മോഡലുകള്‍?  നമ്മുടെ അയല്‍രാജ്യമായ പാക്കിസ്ഥാനില്‍ മതഭീകരതയും സങ്കുചിതത്വവും സ്വസമുദായത്തിലെ തന്നെ വിവിധ ജനവിഭാഗങ്ങളുടെ സമാധാന ജീവിതത്തിനു ഭീഷണിയായി മാറിയിരിക്കുന്ന വാര്‍ത്തകള്‍ നാം കൂടെ കൂടെ മാധ്യമങ്ങളില്‍ വായിക്കുന്നു.

തെറ്റിനെ തെറ്റെന്നും ശരിയെ ശരിയെന്നും പറയുവാനുള്ള, മതപരമായി തങ്ങളില്‍ അര്‍പ്പിക്കപെട്ട ഉത്തരവാദിത്തം നിര്‍വഹിക്കുന്നതിന് ലീഗെന്ന വര്‍ഗീയ രാഷ്ട്രീയ പ്രസ്ഥാനത്തോടുള്ള വിധേയത്വം ആത്മീയ നേതാക്കള്‍ക്കും സമുദായ നേതാക്കള്‍ക്കും ഒരിക്കലും തടസ്സമായി കൂടാ. വര്‍ഗീയതയും ഭീകരപ്രവര്‍ത്തനവും നമ്മുടെ രാജ്യത്തിന്‍റെ മഹത്തായ മതേതര സംസ്കാരത്തിന് ഭീഷണിയായി തീര്‍ന്നിരിക്കുന്നു. മതത്തിന്റെ പേരിലായാലും മറ്റെന്തിന്റെ പേരിലായാലും മനുഷ്യന്റെ നന്മയും ഒരുമയും തകര്‍ക്കുന്ന ഒരു പ്രവണതയും നമുക്ക്‌ അംഗീകരിക്കുവാന്‍ പറ്റില്ല. 

No comments:

Post a Comment