Tuesday, March 15, 2011

കെട്ട വ്യവസ്ഥിതിക്ക്‌ എതിരെ ജനാധിപത്യ അവകാശത്തെ ആയുധമാക്കുക.

ജനാധിപത്യത്തില്‍ ഏറ്റവും പ്രസക്തം ഓരോ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ നയങ്ങളും ജനങ്ങളുടെ പ്രശ്നങ്ങളിലുള്ള അവരുടെ നിലപാടുകളും ആണ്.  അല്ലാതെ പ്രസ്ഥാനത്തിനകത്തുള്ള വ്യക്തികളുടെ സ്വഭാവ ഗുണങ്ങളോ  മൂല്യങ്ങളോ അല്ല.
വ്യക്തിയുടെ നയവും നിലപാടും മൂല്യങ്ങളും പ്രസക്തമാവുന്നത് രാജഭരണ വ്യവസ്ഥിതിയില്‍ ആണ്. കാരണം അവിടെ രാജാവിന്റെ നന്‍മയും തിന്‍മയും പ്രജകളുടെയും  സമൂഹത്തിന്റെയും അവസ്ഥകളെ ഗുണപരമായും ദോഷകരമായും ബാധിക്കുന്നു.
ജനാധിപത്യ വ്യവസ്ഥിതിയില്‍ അതിന്‍റെ ഗതിവിഗതികളെ നിര്‍ണ്ണയിക്കുന്നത് ജനങ്ങള്‍ ‍ തെരഞ്ഞെടുക്കുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ആണ്. മൊത്തത്തില്‍ കെട്ട ഒരു രാഷ്ട്രീയ പ്രസ്ഥാനത്തില്‍ ഏതാനും നല്ല വ്യക്തികള്‍ ഉണ്ടെന്നത് ഒട്ടും തന്നെ പ്രസക്തമായ കാര്യം അല്ല.  'നല്ല വ്യക്തികള്‍' ഒരു കെട്ട പ്രസ്ഥാനത്തിന്റെ വക്താക്കള്‍ ആവുക എന്നത് സ്വാഭാവികമായും ജനമനസ്സില്‍ ഒരു ചോദ്യം ഉയര്‍ത്തുന്നു. പറയപ്പെടുന്നത്‌ പോലെ, പ്രചരിപ്പിക്കപ്പെടുന്നത് പോലെ, ഈ വ്യക്തികള്‍ നല്ല മൂല്യങ്ങളെ പ്രതിനിധാനം ചെയ്യുന്നുവെങ്കില്‍ എന്തുകൊണ്ട് ഒരു  കെട്ടരാഷ്ട്രീയ പ്രസ്ഥാനത്തിന്റെ വക്താക്കള്‍ ആയി അതിന്‍റെ താങ്ങും തണലും ആയി നിലകൊള്ളുന്നു? .  പാല്‍തുള്ളി നല്ലതാണ് എന്ന് എല്ലാവര്‍ക്കും അറിയാം. പക്ഷെ  പാല്‍തുള്ളി അമേദ്യ കുണ്ടില്‍ പതിച്ചാല്‍ പിന്നെ എന്ത് പുണ്യം?
അഴിമതിയില്‍ ആസകലം പൂണ്ടു കിടക്കുന്നു, സോണിയാഗാന്ധി നയിക്കുന്ന കോണ്‍ഗ്രസ്‌ പ്രസ്ഥാനം. യു.പി.എ. ഭരണത്തിനു കീഴെ രാജ്യം അഴിമതിയുടെ രംഗത്ത്‌ സര്‍വ്വകാല റിക്കാര്‍ഡുകള്‍ തകര്‍ത്ത് മുന്നേറുന്നു. ഭരണത്തിന്റെ ആസ്ഥാന കേന്ദ്രങ്ങളില്‍ അഴിമതിയുടെ ദുര്‍ഗന്ധം നിറഞ്ഞു നില്‍ക്കുന്നു!
രാജ്യം ആര്‍ക്കു വേണ്ടി എങ്ങിനെ ഭരിക്കണം എന്ന് കുത്തകകളും അവരുടെ മാധ്യമ ഇടനിലക്കാരും തീരുമാനിക്കുന്നു. സാമ്രാജ്യത്ത്വ ശക്തികള്‍ ഭരണവര്‍ഗ്ഗത്തിന്റെ ഉപദേശകരായി അണിയറയില്‍ പ്രവര്‍ത്തിക്കുന്നു. ഇത്തരം ഒരു പ്രസ്ഥാനത്തിന്റെ വക്താകളും സ്തുതി പാടകരും ആയവരെ എങ്ങിനെ മൂല്യബോധമുള്ള വ്യക്തികള്‍ ആണെന്ന് നമുക്ക്‌ വിശേഷിപ്പിക്കുവാന്‍ ആവും?
രാജ്യത്തിന്റെ ഖജാനാവിലെക്ക് എത്തി ചേരേണ്ട നികുതിപ്പണം വെട്ടിച്ചു കൂട്ടിയ കള്ളപ്പണം വന്‍തോതില്‍ സ്വിസ് ബാങ്കുകളില്‍ നിക്ഷേപിക്കപ്പെട്ടിരിക്കുന്നു. രാജ്യത്തിന്റെ സമ്പത്ത്‌ കൊള്ളയടിക്കുന്ന കുറ്റവാളികളുടെ പേരില്‍ ശക്തമായ നടപടി സ്വീകരിക്കുവാന്‍ എന്തുകൊണ്ടാണ് നിങ്ങള്‍ തയ്യാറാവാത്തത് എന്ന് യു.പി.എ. ഭരിക്കുന്ന കേന്ദ്ര ഗവേര്‍മെന്റിനോട്‌ രാജ്യത്തെ പരമോന്നത കോടതി ചോദിക്കുന്നത് നാം വാര്‍ത്തകളില്‍ വായിക്കുന്നു. ഇതിനൊക്കെ മൂകസാക്ഷികള്‍ ആയി, നിസ്സംഗരായി നിന്ന് സ്വന്തം അധികാരസ്ഥാനങ്ങള്‍ ഉറപ്പാക്കുന്ന വ്യക്തിത്ത്വങ്ങളെ മഹത്തായ മൂല്യങ്ങളുടെ "പാല്‍തുള്ളികള്‍ " എന്ന് വിശേഷിപ്പിക്കുന്നത് എന്ത് മാത്രം അസംബന്ദ്ധം ആണ്?
"ഞാന്‍ ഒരു ഗാന്ധിയന്‍ കോണ്‍ഗ്രസുകാരന്‍ ആണ് ഇപ്പോയും. പക്ഷെ പുഴുത്തു നാറിയ ഇന്നത്തെ അഴിമതി കോണ്‍ഗ്രസിന്റെ ആളല്ല ഞാന്‍. ഗാന്ധി എന്ന പദം ഉച്ചരിക്കുവാന്‍ ഉള്ള യോഗ്യത പോലും ഇന്നത്തെ സോണിയാഗാന്ധി ഗാന്ധി കോണ്‍ഗ്രസിനില്ല. " - ഇത് ഡോക്ടര്‍ സുകുമാര്‍ അഴീക്കോടിന്‍റെ വാക്കുകള്‍.   രാജ്യം ഭരിച്ചു മുടിക്കുന്ന ഇന്നത്തെ കോണ്‍ഗ്രസിനോടുള്ള ആത്മരോഷം ആണ് അഴീക്കോടിന്‍റെ വാക്കുകളില്‍.
"ഈ മഹത്തായ രാജ്യത്തെ അഴിമതിയില്‍ നിന്ന് മുക്തമാക്കുവാന്‍ ജനാധിപത്യ അവകാശത്തെ ജനങ്ങള്‍ ആയുധമാക്കുക"  കര്‍ണാടക ലോകായുക്ത ജസ്റ്റിസ് സന്തോഷ് ഹെഗ്‌ഡേ പറഞ്ഞു. തീര്‍ച്ചയായും അത് തന്നെയാണ് അഴിമതിക്കെതിരെ പൊരുതുവാന്‍ നമ്മുടെ കൈയ്യിലെ ശക്തമായ ആയുധം. അതിനു നാം രാഷ്ട്രീയമായി പ്രബുദ്ധരാവണം. രാഷ്ട്രീയത്തിലെ കള്ളനാണയങ്ങളെ തിരിച്ചറിയുവാനുള്ള കാര്യശേഷി നമ്മുടെ ജനതക്ക്‌ ഉണ്ടാവണം. എല്ലാവരുടെയും അന്തസ്സും അവകാശങ്ങളും ഉറപ്പുവരുത്തുന്ന നാടിനും നാട്ടുകാര്‍ക്കും വേണ്ടി നിലകൊള്ളുന്ന ഇടതുപക്ഷ പുരോഗമന രാഷ്ട്രീയത്തെ തിരിച്ചറിയുവാനുള്ള
രാഷ്ട്രീയ വിദ്യാഭ്യാസം അവര്‍ക്ക്‌ ഉണ്ടാവണം. എങ്കില്‍ മാത്രമേ കെട്ട വ്യവസ്ഥിതിക്കും അതിന്‍റെ വക്താക്കള്‍ക്കും എതിരെ ജനാധിപത്യത്തെ ആയുധമാക്കി പൊരുതുവാന്‍ സാധിക്കുകയുള്ളൂ.
ആ ദിശയിലേക്കുള്ള ഉണര്‍ത്തു പാട്ടാവട്ടെ നമ്മുടെ ഓരോ ആശയ സംവാദങ്ങളും.

No comments:

Post a Comment