Tuesday, March 29, 2011

മയക്കു മരുന്നിനെക്കള്‍ മാരകം ആണ് കെട്ടമാധ്യമങ്ങളുടെ വിഷവിസര്‍ജ്ജനം.

ഐസ്ക്രീം പാര്‍ലര്‍ എന്ന ബോര്‍ഡ്‌ മുന്നില്‍ തൂക്കിയിട്ടു പെണ്‍വാണിഭം നടത്തുന്ന സാമൂഹ്യ ദ്രോഹികളെ പോലെ നിഷ്പക്ഷതയുടെ മുഖംമൂടി അണിഞ്ഞ് കുത്തകവര്ഗ്ഗത്തിനും അവരുടെ രാഷ്ട്രീയ ദല്ലാളന്മാര്‍ക്കും വിടുപണിചെയ്യുന്ന മാധ്യമങ്ങളും മാധ്യമപ്രവര്‍ത്തകരും നമ്മുടെ രാജ്യത്തും സംസ്ഥാനത്തും ജനാധിപത്യത്തിന്റെ ശത്രുക്കള്‍ആയി വര്‍ത്തിക്കുന്നു.


ജനാധിപത്യത്തിന്റെ നാലാം തൂണ്‌ എന്നാണു മാധ്യമരംഗത്തെ വിശേഷിപ്പിക്കാറുള്ളത്.  രാജ്യത്ത് സര്‍വ്വ മണ്ഡലങ്ങളിലും നടമാടുന്ന എല്ലാവിധ മനുഷ്യാവകാശ ലംഘനങ്ങളും അവകാശ നിഷേധവും അഴിമതിയും തുറന്നു കാണിച്ചു ജനങ്ങളില്‍ അതിനെതിരായ പ്രതികരണബോധവും പോരാട്ടവീറും സംഘടിപ്പിക്കുക എന്നതായിരിക്കണം ഉത്തരവാദിത്തം ഉള്ള മാധ്യമങ്ങളുടെ ധര്‍മം. രാജ്യത്തോടും സമൂഹത്തോടും പ്രതിബദ്ധതയുള്ള മാധ്യമങ്ങള്‍ക്ക് നിഷ്പക്ഷതയുടെ കപടവേഷം എടുത്തണിയുവാന്‍ പറ്റില്ല.


എന്നാല്‍ നിഷ്പക്ഷതയുടെ മുഖമൂടിധരിച്ചു ജനങ്ങളെ കബളിപ്പിക്കുന്ന മാധ്യമങ്ങളുടെ സാമൂഹ്യസേവനം ഇങ്ങിനെ. രാജ്യത്തെ കെട്ടവ്യവസ്ഥിതിക്കും കെട്ടപ്രസ്ഥാനങ്ങള്‍ക്കും കെട്ടനേതാക്കള്‍ക്കും എതിരെ സംഘടിതമായി ഉയരേണ്ട കൈകളും നാവുകളും എങ്ങിനെ തകര്‍ക്കാം എന്നാണു എപ്പോയും അവരുടെ ചിന്തയും ഗവേഷണവും. ഇവര്‍ സമൂഹത്തിന്റെ ആശയസംവാദ മണ്ഡലത്തില്‍ ചാണകം ഇടുന്നു. അവകാശ നിഷേധത്തിനും അന്തസ്സിന്റെ നിഷേധത്തിനും എതിരെ ഉണരേണ്ട സമൂഹത്തിന്റെ പ്രതികരണ ബോധത്തെ വന്ധ്യംകരിക്കുന്നു.


രാഷ്ട്രീയത്തിലെ കൂട്ടികൊടുപ്പുകാരെയും കാട്ടുകള്ളന്മാരെയും അഴിമതിയുടെ രാക്ഷസന്മാരെയും സംരക്ഷിക്കുവാന്‍ രാഷ്ട്രീയം മുഴുവന്‍ കള്ളന്മാരുടെ കൂടാരം ആണെന്ന് കാടടച്ചു ആക്ഷേപംചൊരിഞ്ഞു യുവമനസ്സുകളില്‍ അരാഷ്ട്രീയ ബോധം വളര്‍ത്തുവാന്‍ ശ്രമിക്കുന്നു. ഇവര്‍ നോട്ടുകെട്ടുകള്‍ കൈവെള്ളയില്‍ വെച്ചുകൊടുത്താല്‍ ഏത് ചെന്നായയെയും മാന്‍പേടയാക്കും .


മയക്കു മരുന്നിനെക്കള്‍ മാരകം ആണ് ഇത്തരം കെട്ടമാധ്യമങ്ങളുടെ വിഷവിസര്‍ജ്ജനം.

No comments:

Post a Comment